സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ചരട് പൊട്ടാത്ത പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ചരട് പൊട്ടാത്ത പട്ടം

ചാഞ്ഞും ചെരിഞ്ഞും,കമിഴ്ന്നും മലർന്നും കിടന്ന് വീഡിയോ ഗെയിം കളിക്കുകയാണ് ഉണ്ണിക്കുട്ടൻ. കഷ്ടിച്ച് അഞ്ചോ ആറോ വയസേ അവനുണ്ടാവു. ഗെയിം കളിക്കിടയിൽ അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. ഫോണിൽ തെളിഞ്ഞു വന്ന പേര് ഉണ്ണിക്കുട്ടൻ വായിച്ചു വന്നപ്പോഴേക്കും അത് മാഞ്ഞു പോയിരുന്നു. അമ്മ വന്നു ഫോൺ എടുത്തു നോക്കി. ആ പേര് വായിക്കുമ്പോൾ അഹങ്കാരവും പൊങ്ങച്ചവും കാരണമുണ്ടായ വെറുപ്പും അവജ്ഞയും അവരുടെ മുഖത്ത് തെളിഞ്ഞു വന്നു. ആ പേരവൾ വായിച്ചു;

 

"ജെയ്മോൻ"

നേരെ മറിച്ച് അമ്മയുടെ സ്വരം കേട്ടപ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്ത് സന്തോഷവും ആവേശവും ആണ് ഉണ്ടായത്. അവൻ ഉത്സാഹത്തോടെ പറഞ്ഞു;

 "

അമ്മാവൻ "

അവൻ പെട്ടെന്ന് നാട്ടിലെ കാര്യങ്ങൾ ഓർത്തു...

സ്കൂൾ അടച്ചാൽ പിന്നെ നാട്ടിലേക്ക്. അവിടെ ചെന്നാൽ ഉണ്ണിക്കുട്ടനുത്സവമാണ്. ബന്ധുക്കൾക്കെല്ലാം അവനെ വലിയ കാര്യമാണ്. കളിയും ചിരിയുമായി ആനന്ദത്തിൽ ആറാടി രണ്ട് മാസത്തോളം. നാട്ടിൽ അവനെ ഏറ്റവും കൂടുതൽ കൊഞ്ചിക്കുന്നതും, കൂടെ കളിച്ചിരുന്നതും , വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നതും അപ്പൂപ്പനും അമ്മൂമ്മയും ആണ്. അപ്പൂപ്പൻ ഉണ്ടാക്കിത്തരുന്ന പ്ലാവില കൊണ്ടുള്ള കിരീടവും, മച്ചിങ്ങ കൊണ്ടുള്ള കമ്മലുകളും, കപ്പയില കൊണ്ടുള്ള മാലയും ഒക്കെ രാജാവിൻറെ ആഭരണങ്ങൾ പോലെയായിരുന്നു അവന്. ഇവയൊക്കെ അണിഞ്ഞാൽ അവൻ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ.

അമ്മമ്മയുണ്ടാക്കുന്ന പലഹാരങ്ങളുടെ കാര്യം പിന്നെ പറയേണ്ട. ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ തക്ക വെള്ളമായി. ഇപ്പോൾ തന്നെ നാട്ടിലേക്കു പോയാൽ നന്നായിരിക്കും ഇത്തരം ചിന്തകളെല്ലാം പൊടുന്നനെ അവന്റെ മനസ്സിലേക്ക് വന്നു. അവൻ ചെന്ന് അമ്മയോട് ചോദിച്ചു ;

 

"അമ്മാവൻ എന്തിനായിരിക്കും അമ്മേ വിളിച്ചത് ?"

"വല്ല പൈസയും അയച്ചു കൊടുക്കാൻ ആയിരിക്കും, അല്ലെങ്കിൽ നാട്ടിലേക്ക് ചെല്ലാൻ ആയിരിക്കും. ഏതായാലും എനിക്കിപ്പോൾ അതിനൊന്നും പറ്റുകേല."

അമ്മ പറഞ്ഞതൊന്നും ഉണ്ണിക്കുട്ടന് മനസ്സിലായില്ല. പക്ഷെ ഉടനൊന്നും നാട്ടിലേക്ക് പോകാം എന്നു തോന്നുന്നില്ല. കുറച്ചുനേരം കഴിഞ്ഞ് അമ്മയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. അമ്മാവൻ ആണെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ ഉണ്ണിക്കുട്ടൻ ഫോൺ എടുത്ത് ഉടനെ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. താൽപര്യത്തോടെ അല്ലെങ്കിലും അവൾ ഫോൺ എടുത്തു. "എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? "

അവൾ ചോദിച്ചു.

പിന്നീട് മറുതലയ്ക്കൽ നിന്നുള്ള മറുപടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്കതിന് തിരിച്ച് ഒന്നും പറയാനായില്ല എന്നതാണ് യാഥാർത്ഥ്യം. അമ്മയുടെ മുഖം പതിയെ വാടുന്നതും, ആ വദനത്തിൽ വിഷാദത്തിന്റെ നിഴലുകൾ അടിക്കുന്നതും, കാർമേഘങ്ങൾ മൂടിയ ആകാശം പോലെ ആകുന്നതും മേഘങ്ങളിലെ മഴത്തുള്ളികൾ കണ്ണുകളിൽനിന്ന് പൊടിയുന്നതും അവൻ കണ്ടു. ഇടിമിന്നലേറ്റതുപോലെ അവളുടെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു പോയി.

 അമ്മയുടെ ഈ ദുഃഖിതാവസ്ഥ കണ്ട് ഉണ്ണിക്കുട്ടൻ പേടിച്ചു പോയി. അവൻ ഓടിച്ചെന്ന് അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അയാൾ വന്ന് നോക്കിയപ്പോൾ തന്റെ ഭാര്യ പാതി ബോധരഹിതയായ അവസ്ഥയിൽ നിലത്തിരിക്കുന്നു. വൈകാരികമായ എന്തോ കാരണത്താൽ ആണ് തന്റെ ഭാര്യ ഇങ്ങനെ ഇരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.അയാൾ ഭാര്യയെ വിളിച്ചു ;

" ജെസ്സി... ജെസ്സി...",

"നിനക്കെന്തു പറ്റി "

അടുത്ത് വന്നിരുന്ന ഭർത്താവിനോട് പൊട്ടി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു ;

"അപ്പച്ചൻ പോയി ചേട്ടായി "

അയാളുടെ കണ്ണും നിറഞ്ഞു . ഇതെല്ലാം കണ്ടുകൊണ്ട് ഒരുതരം നിർവികാരതയോടെ ഉണ്ണിക്കുട്ടൻ നിന്നു. ഒരു കാര്യം മാത്രം അവന് മനസ്സിലായി കിരീടവും മാലയും കമ്മലും ഒക്കെ ഉണ്ടാക്കി തന്നു കൊണ്ടിരുന്ന അപ്പൂപ്പൻ എങ്ങോട്ടോ പോയി. മടങ്ങി വരുമോ എന്ന് അവന് അറിഞ്ഞുകൂടാ. വന്നില്ലെങ്കിലോ... ഉണ്ണിക്കുട്ടന് വിഷമമായി.

താങ്ങാനാവാത്ത എന്തോ തന്റെ തലയിൽ വച്ചിരിക്കുന്നത് പോലെയാണ് ജെസ്സിക്ക് തോന്നിയത്‌ എല്ലാം വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപോകണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ അതിനു തനിക്കാവില്ല. താങ്ങാനാവാത്ത വിഷമം അവളെ അലട്ടികൊണ്ടിരുന്നു. ഭൂതകാലത്തെപ്പറ്റി അവളോർത്തു. കിട്ടുന്ന അവധികളിലെല്ലാം നാട്ടിൽ നിന്ന് വിളിച്ചിരുന്നു. തങ്ങളുടെ ഒരേയൊരു മകളെയും അവരുടെ കുടുംബത്തെയും കാണുവാൻ ആ മാതാപിതാക്കൾക്ക് അത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എപ്പോഴും നാട്ടിലേക്ക് ചെല്ലണമെന്ന് അവർ പറയുമായിരുന്നു. വാസ്തവത്തിൽ പറയുകയല്ല അപേക്ഷിക്കുകയാണ് അവർ ചെയ്തിരുന്നത്. എന്നാൽ നാടിനേയും നാട്ടിൻപുറത്തെയും അവജ്ഞയോടെയാണ് താൻ കണ്ടിരുന്നത്. ജർമനിയിലെ പരിഷ്കാര ജീവിതത്തോട് ആയിരുന്നു തനിക്ക് എപ്പോഴും താല്പര്യം .അതുകൊണ്ട് സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മാതാപിതാക്കളുടെ അപേക്ഷകൾ താൻ പിന്തള്ളി. മകളെ നല്ല രീതിയിൽ വളർത്തി വേണ്ടതെല്ലാം ചെയ്തു കൊടുത്തു നല്ലൊരു ജീവിതം അവൾക്കായി ഒരുക്കി. എന്നിട്ടും തങ്ങളുടെ പൊന്നോമന മകളെ ഒരു നോക്ക് കാണാൻ അവർക്ക് കെഞ്ചേണ്ടി വന്നിരുന്നു. "ഉണ്ണിക്കുട്ടനാണ് എന്നോട് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്കത് സഹിക്കുമോ ? "

അവൾ സ്വയം ചോദിച്ചു.

പോകാൻ കഴിയുന്ന സമയത്ത് ഞാൻ പോയില്ല. ആ സ്നേഹത്തെ ഞാൻ തിരിച്ചറിഞ്ഞില്ല.

"എനിക്കിനി ഒരു അവസരം ഉണ്ടോ ?"

ചെയ്യേണ്ട സമയത്ത് , ചെയ്യാനാവുന്ന സമയത്ത് ഞാനത് തിരിച്ചറിഞ്ഞില്ല. ഇനി എത്ര ആഗ്രഹിച്ചാലും എനിക്കതിന് കഴിയില്ല. എന്റെ മാതാപിതാക്കൾ എന്നെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചത് പോലെ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു, അവസാനമായി അവരെ ഒരു നോക്കു കാണുവാൻ !" അവൾ പൊട്ടിക്കരഞ്ഞു.

പിന്നീട് അവൾ കാണുന്നത് കടുത്ത അന്ധകാരം ആണ് . ചുറ്റും ശൂന്യതയാണ് എന്നവൾ കരുതി. ആ ശൂന്യത അവളെ അസ്വസ്ഥതപ്പെടുത്തി. കുറച്ചകലെയായി ഒരു അരണ്ട വെളിച്ചം അവൾ കണ്ടു. ഒരു ശുഭസൂചനയാണ് അത് എന്ന് തോന്നുന്നില്ല പക്ഷേ അവൾ അതിന്റെ അടുത്തേക്ക് നടന്നു. അടുത്ത് ചെല്ലും തോറും അവളുടെ കാഴ്ച കൂടുതൽ വ്യക്തമായി. ഒരു വീടിൻറെ പൂമുഖത്തെ വെളിച്ചമായിരുന്നു അത്. അവൾ ജനിച്ചുവളർന്ന, അവളുടെ സ്വന്തം വീട്. സന്തോഷത്തോടെ അവൾ അങ്ങോട്ട് ഓടി ചെന്നു. അടുക്കുന്തോറും അത് കൂടുതൽ അരോചകമായി തോന്നി. കരച്ചിലുകളും നിലവിളികളും മരണ പാട്ടുകളും അവളുടെ ചെവിയിൽ മുഴങ്ങി. ജെസ്സി വീടിനുള്ളിൽ കയറി .അവിടെ തന്റെ അച്ഛൻ മരിച്ചു കിടക്കുന്നു. അമ്മയും ബന്ധുക്കളും ചുറ്റുമിരുന്ന് കരയുന്നു. അവളെ കണ്ടപ്പോൾ അമ്മ പറഞ്ഞു

" മോളേ... അച്ഛൻ..." പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് അവർ വിങ്ങിപ്പൊട്ടി. സങ്കടം സഹിക്കാനാവാതെ ജെസി അവിടെ നിന്നും വിതുമ്പിക്കരഞ്ഞു.

ഏങ്ങലടിയുടെ സ്വരം കേട്ട് ഭർത്താവ് അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. ഇത്രയും നേരം കണ്ടതെല്ലാം സ്വപ്നമാണെന്ന് മനസ്സിലാക്കാതെ വേവലാതിയോടെ അവൾ ചോദിച്ചു ; "അച്ഛനും അമ്മയും എന്ത്യേ ? എനിക്കവരെ കാണണം"

" ഈ പാതിരാത്രിയിലോ? അല്ലെങ്കിലും ഇപ്പോൾ നാട്ടിലേക്ക് പോകാനാകുമോ ?ഫ്ലൈറ്റ് ഒന്നുമില്ല . കൊറോണയൊക്കെ ഒന്നു കഴിയട്ടെ , പോകാം. അല്ലെങ്കിലും അച്ഛനും അമ്മയും അവിടെ തന്നെ ഉണ്ടല്ലോ"

അവൾ സ്വപ്നത്തിൽ നിന്നുണർന്നു. ഭർത്താവിന്റെ വാക്കുകൾ കേട്ട് ആശ്വാസമായി .

അയാൾ പറഞ്ഞു പറഞ്ഞു. ;

"നീ ഇപ്പോൾ കിടന്നുറങ്ങ്. "

ജൂവൽ ലക്ഷ്മി കെ.സജീവ്
ക്ലാസ്സ് 8 ബി സെ. ജോസഫ്‍സ് എച്ച്. എസ് .എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ