രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വളരെ ക്ഷീണത്തോടെയാണ് രാവിലെ ഞാൻ ഉറക്കമുണർന്നത്. നേരെ വരാന്തയിലേക്ക് ചെന്നു. മുറ്റത്ത് അച്ഛനും അപ്പുവും ചേർന്ന് പച്ചക്കറിവിത്തുകൾ നടുകയാണ്. കൊറോണ വൈറസ് കാരണം ഇത്തവണ അവധിക്കാലം നേരത്തെതുടങ്ങിയതിനാൽ അച്ഛനോടൊപ്പം ഇങ്ങനെ കൃഷിയും കാര്യങ്ങളുമായി നടന്നാണ് അവൻ സമയം ചിലവഴിക്കുന്നത്. ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കുവാനുള്ള ഒരുക്കത്തിലാണ്. പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി.

കുറച്ചു നേരം കഴിഞ്ഞ് അമ്മ ആഹാരം കഴിക്കാൻ വിളിച്ചതു കേട്ട് താഴേക്കിറങ്ങിച്ചെന്നു. ആഹാരം കഴിച്ച ശേഷം ഞാൻ നേരെ മൊബൈലുമായി വരാന്തയിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അപ്പു എന്റെ അടുത്തേക്ക് വന്നു. കൂട്ടുകാരെയാരെയോ വിളിക്കാൻ മൊബൈലും ചോദിച്ചു കൊണ്ടാണവന്റെ വരവ്. ഞാൻ ചോദിച്ചു.

" കൊറോണ കാരണം പുറത്ത് കളിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് നീ സദാ ടി. വി .യുടെയും മൊബൈൽ ഫോണിന്റെയും മുന്നിലല്ലെ .കുറച്ചു നേരെ അപ്പുറത്തങ്ങാനും പോയിരിക്ക്. ഞാൻ കുറച്ചു കഴിഞ്ഞ് മൊബൈൽ തരാം."

അത് പറ്റില്ല. ചേച്ചി കുറെ നേരമായില്ലെ ഫോണും നോക്കിയിരിക്കുന്നു. കുറച്ച് നേരം എനിക്ക് താ...... എനിക്ക് ഇപ്പോൾ തന്നെ വിളിക്കണം- അവൻ വാശി പിടിച്ചു.

വെറുതേ വാശി പിടിക്കേണ്ട അപ്പൂ. നീയൊന്ന് പോയേ. ഞാൻ മൊബൈൽ കുറച്ച് കഴിഞ്ഞേ തരൂ. അല്ലെങ്കിൽ നീ പോയി അച്ഛന്റെ മൊബൈൽ എടുത്തോ."

"അച്ഛന്റെ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുവാ. ചേച്ചിയാ ഫോണോന്ന് തന്നേ. ഞാൻ വിളിച്ചിട്ട് പെട്ടെന്ന് തരാം."

" ഞാൻ തരില്ല "

ഞാൻ തരില്ലെന്ന് പറഞ്ഞു. അവൻ എന്റെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. ദേഷ്യം വന്നപ്പോൾ ഞാൻ അവനെയൊന്ന് തല്ലി. അവൻ കരഞ്ഞുകൊണ്ട് അടുക്കളയിലേക്കോടിപ്പോയി.

അടുക്കളയിൽ ചെന്ന് അമ്മയോട് ചേച്ചിയെന്നെ തല്ലിയെന്ന് പറഞ്ഞു. അമ്മ എന്നോട് വിളിച്ചു ചോദിച്ചു.

"അമ്മൂ നീയെന്തിനാ അപ്പൂനെ തല്ലിയേ."

"വെറുതെ വികൃതി കാണിച്ചിട്ടാ. അവനെന്റെ കൈയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങാൻ നോക്കി."

നിനക്കാ ഫോണൊന്ന് കൊടുത്താലെന്താ .അവൻ നിന്നെക്കാൾ രണ്ടു വയസ്സിളയതല്ലേ. എപ്പോ നോക്കിയാലും രണ്ടും കൂടി വഴക്കാ."

ഞാൻ പറഞ്ഞു.

ഞാനല്ലമ്മേ വഴക്ക് തുടങ്ങിയത്. അവനാ എന്നോട് വെറുതെ വഴക്കിട്ടത് "

"അപ്പൂ ഇനി രണ്ടാളും കൂടി അടി കൂടരുത് കേട്ടോ. നീ അപ്പുറത്തങ്ങാൻ പോയേ. എനിക്കിവിടെ നൂറുകൂട്ടം പണിയുള്ളതാ."

അവൻ പുറത്തേക്ക് വന്നപ്പോൾ അമ്മ പറയുന്നത് കേട്ടു.

"എന്റീശ്വരാ കൊറോണ കാരണം ഇത്തവണ നേരത്തെ സ്കൂൾ അടച്ചത് കൊണ്ട് കഷ്ടപ്പെടുന്നത് ഞങ്ങൾ പാവം അമ്മമാർ. പിള്ളേരെ പുറത്ത് വിടാനും പറ്റില്ലല്ലോ. ലോക്ക് ഡൗൺ അല്ലേ രണ്ടും വീട്ടിലിരുന്ന് എപ്പോഴും വഴക്കാ. രണ്ടിനേം കൊണ്ട് തോറ്റു."

അതു കേട്ട് ഞാൻ അമ്മയോട് പറഞ്ഞു.

ഇങ്ങനെ കൊറോണയെ പഴിച്ചതുകൊണ്ട് കാര്യമില്ലമ്മേ. എന്തായാലും നമ്മുടെ നാട്ടിൽ കൊറോണ വൈറസ് പിടിപെട്ടു കഴിഞ്ഞു. ഇനി വേണ്ടത് ഭയമല്ല ജാഗ്രതയാണിനി വേണ്ടത്."

" ങും ഇങ്ങനെ വാചകമടിച്ചിരുന്നാ മതിയോ. ശുചിത്വം പാലിക്കണമെന്നൊക്കെ പുലമ്പുന്നതല്ലാതെ നീ എങ്ങനെയെങ്കിലും ശുചിത്വം പാലിക്കുന്നുണ്ടോ ".

" പിന്നില്ലാതെ. ശുചിത്വത്തിലൂടെയാണ് നാം കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ടത്. ഞാൻ ദിവസവും ഇടയ്ക്കിടെ കൈ കഴുകുന്നില്ലേ. ലോക്ക് ഡൗൺ പ്രമാണിച്ച് പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നില്ലേ. ഇതിനൊക്കെ പുറമേ ആരോഗ്യ വകുപ്പിന്റെ ഓരോ നിർദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലേ ".

"ദിവസവും രണ്ടു മൂന്നു തവണ മാത്രം കൈ കഴുകിയാൽ പോര. ഓരോ 10 മിനിട്ടോ 15 മിനിട്ടോ കൂടുമ്പോഴും കൈകൾ നല്ല വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. എങ്കിലേ കൈകൾ ശരിക്കും വൃത്തിയാവൂ."

"ഞാൻ അങ്ങനെ തന്നെയാ കഴുകുന്നത്", എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറിപ്പോയി. കുറച്ച് കഴിഞ്ഞ് വീണ്ടും താഴെ വന്ന് വരാന്തയിൽ ചെന്നിരുന്നു. ഞാൻ മൊബൈലിൽ ഒരു പാട്ടു കേട്ടുകൊണ്ടിരുന്നു. അപ്പോഴാണ് അച്ഛൻ ടി .വി .യിൽ ന്യൂസ് കേൾക്കുന്നതിന്റെ ശബ്ദം. കൊറോണ വൈറസിനെ പറ്റി തന്നെയാണ് വാർത്ത. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ലംഘിച്ച് പലരും. ലോക്ക്ഡൗണിൽ പുറത്തിറങ്ങുന്നുണ്ടത്രേ. ഞാനോർത്തു. ഇവരൊക്കെ എന്തിനാ ഇങ്ങനെ ചെയ്യുന്നത്. വീട്ടിൽ കൂനിക്കൂടിയിരുന്ന് ടി വി യും കണ്ട് ലോകത്തെ രക്ഷിക്കാൻ ലഭിച്ച ഏക അവസരമല്ലേ, ഇതെങ്കിലും ഇവർക്ക് ചെയ്തൂടെ.

ഉച്ചയോടടുത്തപ്പോൾ അമ്മ പുറത്തേക്ക് വന്ന് എന്നോട് പറഞ്ഞു. "അമ്മൂ എനിക്ക് വല്ലാത്ത ക്ഷീണം. മേശപ്പുറത്ത് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ട്. ചൂട് മാറിയാൽ നീയത് അച്ഛനും അപ്പുവിനും എടുത്ത് കൊടുക്കണം. ഞാനൊന്ന് കിടക്കട്ടെ."

ഞാൻ ചോദിച്ചു. "അമ്മ കഴിക്കുന്നില്ലേ. ഞാൻ പിന്നെ കഴിച്ചോളാം". കുറച്ച് കഴിഞ്ഞ് ഞാൻ അച്ഛനും അപ്പുവിനും ആഹാരം എടുത്തു കൊടുത്തു .ഞാനും കഴിച്ചു. വൈകുന്നേരം അമ്മയെ വിളിക്കാൻ പോയപ്പോൾ- "അമ്മേ ശരീരം നല്ല ചൂടുണ്ടല്ലോ.പനിയുണ്ടോ ". അമ്മ പറഞ്ഞു. "ങാ ചെറിയൊരു പനി തോന്നുന്നുണ്ട്." "അമ്മ വന്നെന്തെങ്കിലും കഴിക്ക്. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ". "ഞാൻ പിന്നെ കഴിച്ചോളാം. മോള് പോയ്ക്കോ, ഞാൻ കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നോളാം". "ശരി .അമ്മേ". രാത്രി ആഹാരം കഴിക്കാൻ നേരമായപ്പോൾ ഞാനമ്മയെ ചെന്നു വിളിച്ചു. "വാ അമ്മേ ആഹാരം കഴിക്കാം". "നിങ്ങള് കഴിച്ചോ, ഞാൻ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം".

"അങ്ങനെ പറഞ്ഞാൽ പറ്റില്ല. അമ്മ ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ. വേഗം എഴുന്നേറ്റ് വാ കഞ്ഞി കുടിക്കാം". ഞാൻ അമ്മയെ നിർബന്ധിച്ചെഴുന്നേൽപ്പിച്ചു. അമ്മയുടെ ദേഹം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. "ഇതെന്താ അമ്മേ നല്ല ചൂടുണ്ടല്ലോ. ഞാനച്ഛനെ വിളിക്കാം. നമുക്ക് ആശുപത്രിയിൽ പോവാം". "വേണ്ട മോളെ സാരമില്ല ".

"അങ്ങനെ പറഞ്ഞാൽ പറ്റില്ല നല്ല പനിയുണ്ട് അച്ഛാ, ഒന്നിങ്ങ് വന്നേ.....". അച്ഛനകത്തേക്ക് വന്നു. "എന്താ മോളേ," "ദേ നോക്കിയേ അമ്മയ്ക്ക് നല്ല പനിയുണ്ട്. ആശുപത്രിയിൽ കൊണ്ടു പോകണം".

"ലോക്ക് ഡൗണായതു കൊണ്ട് വണ്ടി വല്ലതും കിട്ടുമോ. നിൽക്ക് ഞാനപ്പുറത്തെ വീട്ടിൽ ചെന്ന് കാറെടുക്കോന്ന് ചോദിക്കട്ടെ" അച്ഛൻ അടുത്ത വീട്ടിലേക്ക് പോയി. ഞാൻ അമ്മയുമായി വരാന്തയിൽ ചെന്നിരുന്നു. അപ്പുവും കൂടെ വന്നു അച്ഛൻ കാറുമായെത്തി. ഞാനമ്മയെ കാറിൽ കയറ്റിയപ്പോൾ അച്ഛനെന്നോട് പറഞ്ഞു.

"മക്കൾ രണ്ടാളും ഇവിടെ നിന്നോ. അച്ഛൻ അമ്മയെയും കൂട്ടി പോയിട്ട് വരാം". ഞാൻ പറഞ്ഞു. "ഞങ്ങളും കൂടെ വരുന്നു അച്ഛാ". അതെങ്ങനെ പറ്റും? രണ്ട് പേർക്ക് അല്ലേ ഒരു വാഹനത്തിൽ യാത്ര ചെയ്യാവൂ. "ങ്ങും ശരി. സാരമില്ല", "നിങ്ങളും കയറിക്കോ". ഞങ്ങൾ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡോക്ടർ പരിശോധിച്ച ഉടനെ അമ്മയെ ഒരു പ്രത്യേക മുറിയിലേക്ക് മാറ്റി.ശേഷം അച്ഛനോടെന്തൊക്കയോ പറഞ്ഞു. ഞാൻ കൃത്യമായൊന്നും കേട്ടില്ല. കൊറോണ എന്ന് മാത്രം കേട്ടു. കുറച്ച് കഴിഞ്ഞ് അച്ഛൻ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. അച്ഛനോട് ചോദിച്ചു. "അമ്മയ്ക്കാ അച്ഛാ പറ്റിയേ, അമ്മയെവിടെ", അച്ഛൻ വിറച്ചുകൊണ്ട് പറഞ്ഞു

"അമ്മ നമ്മളെ വിട്ട് പോയി.... ഇനിയൊരിക്കലും അമ്മയെ നമ്മൾ കാണില്ല .... ഒരിക്കലും......"

വളരെ വിഷമത്തോടെ അച്ഛനത് പറഞ്ഞറിയിച്ചപ്പോൾ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴുന്നുണ്ടായിരുന്നു.<

എനിക്ക് പെട്ടെന്നെന്തോ മരവിപ്പ് അനുഭവപ്പെട്ടു. എന്തൊക്കെയോ എന്നെ വിട്ടു പോയതുപോലെ തോന്നി. ഒന്നുറക്കെ പൊട്ടിക്കരയണമെന്നുണ്ടായിരുന്നു. പക്ഷേസാധിച്ചില്ല. എന്തൊക്കെയോ എന്നെ വിട്ടുപോയതുപോലെ തോന്നി

ഒട്ടേറെപേരുടെ ജീവനെടുത്ത കൊറോണ വൈറസ് എന്ന മഹാമാരി ഒടുവിൽ എന്റെ അമ്മയേയും കൊണ്ടുപോയി. അമ്മ എന്നന്നേക്കുമായി ഞങ്ങളെ വിട്ടകന്നു. ആ ശബ്ദം എന്നന്നേക്കുമായി നിലച്ചു.

ദിബിൻ എ.
5 രാമപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ