ന്യൂ യു പി എസ് ശാന്തിവിള/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗുരുകൃപ

ഇപ്പോൾ മനസ്സ് ശാന്തമാണ്. എവിടെ തുടങ്ങണം എന്നറിയാതെ ഏറെനാളത്തെ അസ്വസ്ഥതകൾക്കൊടുവിൽ പേന കയ്യിലെടുക്കുമ്പോൾ മുന്നിലൂടെ കടന്നുപോകുന്നത് 40 വർഷങ്ങൾക്ക് പിന്നിട്ട ഓർമ്മകളാണ്. അടുക്കും ചിട്ടയും ഇല്ലാതെ ഉടഞ്ഞ ചില്ല് പോലെ ചിതറക്കിടക്കുന്ന ഓർമ്മകൾ. കുട്ടികളുടെ ആരവം അതിനിടയിൽ ഒരു വിരൽ സ്പർശം ശിരസ്സിൽ തലോടി കടന്നുപോകുന്ന വിരൽ സ്പർശം, ശരിക്കും ഞാനത് അനുഭവിച്ചറിയുന്നു. എൻറെ കണ്ണുകൾ ഈറൻ അണിയുന്നു. മൂന്നാം ക്ലാസിലെ എൻറെ ടീച്ചർ നരവീണ ചുരുണ്ട തലമുടികളും ദുഃഖം കനിഭവിച്ച ശാന്തമായ മുഖവുമായി അമ്മയെപ്പോലെ സ്നേഹ വായ്പ്പോടെ അക്ഷരവും ആർദ്രതയും പറഞ്ഞുതന്ന ടീച്ചർ പിന്നെ പലപ്പോഴും കാണണമെന്ന് ഞാൻ ആഗ്രഹിച്ച ടീച്ചർ. ചന്ദ്രമണി ടീച്ചർ എന്നാണ് ഞാൻ വിശ്വസിക്കുന്നത് .ആ സ്നേഹ സ്പർശമാണ് ശാന്തിവിള സ്കൂളിനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെ മനസ്സിലേക്ക് ആദ്യം കടന്നു വരിക.

അന്ന് സ്കൂൾ ഇങ്ങനെയായിരുന്നില്ല റോഡ് കടന്നു ഉള്ളിലേക്ക് കയറിയാൽ ഇന്ന് കാണുന്ന പ്ലേ ഗ്രൗണ്ടിന് ഇരുവശങ്ങളിലുമായി രണ്ട് നിരയായി ഓലമേഞ്ഞ ഷെഡുകളിൽ സ്കൂളിലെ പ്രൈമറി വിഭാഗം .ധാരാളം വെളിച്ചവും കാറ്റും കടന്നുവരുന്ന ക്ലാസ് മുറികൾ അതിന് മുന്നിലെ ചരൽത്തറയിലാണ് ഞങ്ങൾ ഓടിക്കളിച്ചതും ഉരുണ്ടുവീണതും. ആ ചരൽ മുറ്റവും ഓട്ട വീണ തട്ടികളും ക്ലാസ് മുറികളും ഇപ്പോഴും കൺമുന്നിൽ ഉണ്ട്. ഗ്രൗണ്ടിനെതിരെ റോഡിനപ്പുറം വളരെ സജീവമായ പട്ടം സ്മാര ഗ്രന്ഥശാലയും ക്ഷീര സഹകരണ സംഘവും . പടിക്കെട്ടുകൾ ഇറങ്ങി താഴെയെത്തുമ്പോൾ ഹെഡ്മാസ്റ്റർ മുറി വീണ്ടും പടിക്കെട്ടുകൾ ഇറങ്ങിച്ചെന്നാൽ മുതിർന്ന കുട്ടികളുടെ വിഭാഗം. കുട്ടിക്കാലത്ത് അപ്രാപ്യമെന്ന് തോന്നിയ സ്ഥലം.

അക്കാലത്ത് പത്രങ്ങളിലും വാരികകളിലും കവിതകൾ എഴുതിയിരുന്ന എൻറെ ചേച്ചിയുടെ സഹപാഠികളോ സുഹൃത്തുക്കളോ ആയിരുന്നു പല അധ്യാപികമാരും .എന്നെ നേമം പുഷ്പ കുമാരിയുടെ അനുജൻ എന്ന് പറഞ്ഞാണ് മറ്റ് അധ്യാപകർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നത് . പുതുക്കുടിയിലെ ലളിത ടീച്ചറും , വിത്തറത്താൻ വിളയിലെ പത്മകുമാരി ടീച്ചറും, വിളയിൽ വീട്ടിലെ ലക്ഷ്മിഭായി ടീച്ചറും, തങ്കമണി ടീച്ചറും, കമലമ്മ ടീച്ചർ ഒക്കെ സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നവരാണ്.

അപ്പർ പ്രൈമറിയിൽ എത്തുമ്പോൾ കുറച്ചൊക്കെ സ്വാതന്ത്ര്യം കിട്ടിയ പ്രതീതിയായിരുന്നു വിൽപ്പാട്ടും കഥാപ്രസംഗവും കോക്കോ കളിയും കബഡിയും ഒക്കെയായി കഴിഞ്ഞുപോയ നാളുകളിൽ എപ്പോഴോ ആണ് അല്പം മാത്രം ചിത്രം വരയ്ക്കുമായിരുന്ന എനിക്ക് ബ്ലോക്ക് തലത്തിൽ ചിത്രകല മത്സരത്തിന് സമ്മാനം കിട്ടുന്നത്. അന്ന് ഗോപിസാറിന്റെ മകൻ ജയചന്ദ്രനും കൃഷ്ണപിള്ള സാറിൻറെ മകൻ ശരത് ചന്ദ്രനും എൻറെ ക്ലാസിലായിരുന്നു. ശരത് എന്നെക്കാൾ നന്നായി ചിത്രം വരയ്ക്കും ആയിരുന്നു. ജയചന്ദ്രൻ നന്നായി പാടുകയും ഞങ്ങളൊക്കെ മത്സരത്തിൽ പങ്കെടുത്തിരുന്നു. ജില്ലാതല മത്സരത്തിൽ കൃഷ്ണപിള്ള സാറാണ് എന്നെ ടാഗോർ തിയേറ്ററിലേക്ക് കൊണ്ടുപോയത് അദ്ദേഹത്തിൻറെ പോക്കറ്റിലെ കാശെടുത്താണ് എന്നെ കൊണ്ടുപോയത് എന്നാണ് ഞാൻ ഇന്നും വിശ്വസിക്കുന്നത് അന്ന് സാർ വാങ്ങിത്തന്ന ഭക്ഷണത്തിന്റെ സ്വാദ് ഇന്നും നാവിൽ ഊറുന്നു.

യശശരീരനായ ആ ഗുരുവാണ് എന്നിലെ ചിത്രകാരനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും .സ്നേഹ വാത്സല്യങ്ങൾ ധാരാളം തന്നു കൃഷ്ണപിള്ള സാർ സ്നേഹവും നേരിയ ഭയവും തന്നു ഗോപിസാർ. കർക്കശനായ കൃഷ്ണൻ നായർ സാർ, ഭാസ്കരൻ പിള്ള സാർ, ആർ എസ് പിള്ള സാർ, സൂചിമുനപോലെ നഖം അമർത്തി തെറ്റിന് ശിക്ഷ തന്നിരുന്ന ജനാർദ്ദനൻ സാർ മുഖങ്ങളും അനുഭവങ്ങളും സ്നേഹ സ്മൃതികളായി മുന്നിലൂടെ കടന്നു പകുന്നു.

അടുത്തകാലത്തായി വീണ്ടും ഞാൻ അവിടെ എത്തി. എൽ പി വിഭാഗം ആകെ മാറിയിരിക്കുന്നു യുപിയിലെ കെട്ടിടങ്ങൾക്ക് കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല പഠിച്ച ക്ലാസുകളിലൂടെ കയറിയിറങ്ങി മുന്നിലെ ബെഞ്ചുകളിൽ പഴയ ബാല്യകാല സുഹൃത്തുക്കളെ ആ കുട്ടിക്കാല രൂപത്തിൽ കണ്ടു. ഒരുതരം വിങ്ങലായിരുന്നു ഓർമ്മകളുടെ മഹാസമുദ്രം തീരെയിളക്കി വരുന്നു കൊച്ചുകൊച്ചു പിണക്കങ്ങൾ വലിയ സന്തോഷങ്ങൾ പരിഭവങ്ങൾ.

ക്ലാസ് ലീഡർ ആയിരിക്കെ സംസാരിച്ച ബഹളമുണ്ടാക്കിയതിന് പേര് എഴുതിവച്ച് തല്ലു വാങ്ങി കൊടുത്ത മുഖങ്ങളിലെ പരിഭവങ്ങൾ അവരൊക്കെ ഇന്ന് എവിടെയാണ് ? പുതിയ കുട്ടികളും പുതിയ അധ്യാപകരും വന്നുകൊണ്ടേയിരിക്കുന്നു അനുഭവങ്ങൾ ഏത് കാലത്തും സമാനതകൾ ധാരാളമായിരിക്കു. സ്കൂൾ ജീവിതത്തിനുശേഷം കോളേജുകൾ എത്രയോ അധ്യാപകർ ക്ലാസ് എടുത്തു. എങ്കിലും ബാല്യകാലത്തിലെ അധ്യാപകരെ കുറിച്ച് ഓർക്കുമ്പോൾ അറിയാതെ ആദരവ് കടന്നു വരുന്നു. ഗുരുമുഖങ്ങൾ അവരിലാണ് കാണുന്നത് കാലത്തിൻറെ മാറ്റത്തിൽ ബന്ധങ്ങളുടെ നിർവചനം പോലും മാറിപ്പോകുന്നുണ്ട് .എങ്കിലും ഒരു തൊഴിൽ എന്നതിനപ്പുറം മഹത്തായ ഒരു ദൗത്യം ഏറ്റെടുത്തവരായിരുന്നു അക്കാലത്തെ ബഹുഭൂരിപക്ഷം അധ്യാപകരും. അതുകൊണ്ടുതന്നെ അവർ വെറും അധ്യാപകർ അല്ലാതെ ഗുരുക്കന്മാരും രക്ഷിതാക്കളുമായി .ഇന്നത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനപ്പുറം കലയുടെ കനൽ ഊരി ചുവപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

പുതിയ തലമുറയിലെ അധ്യാപകർക്കും നല്ല ഗുരുനാഥന്മാരാകാൻ കഴിയണം പാഠഭാഗങ്ങൾ പഠിപ്പിക്കുക മാത്രമല്ല വിദ്യാർത്ഥികളെ മക്കളായി കണ്ടു അവരെ ജീവിത പ്രാന്ഥാവിലേക്ക് ആനയിക്കുവാനും അധ്യാപകർക്ക് വഴി കഴിയണം അവർ നാളെ നിങ്ങളെ ആദരവോടെ ആർദ്രതയോടെ ഓർക്കണം.

നേമം പുഷ്പരാജ്

പൂർവ്വ വിദ്യാർത്ഥി.


എൻ്റെ വിദ്യാലയം

ശാന്തിവിള ന്യൂ യുപിഎസ് മായുള്ള ബന്ധം എൻറെ ജനനം മുതൽ തുടങ്ങിയതാണ് എൻറെ അച്ഛൻ ശ്രീ കെ പരമേശ്വരൻ നായരും അമ്മ ശ്രീമതി പി ലളിതാഭായി അമ്മയും ഇവിടത്തെ അധ്യാപകരായിരുന്നു 81 മുതൽ 88 വരെ ഞാൻ ഇവിടെ വിദ്യാർഥിനിയായിരുന്നു 94 എൻറെ  അച്ഛനും അമ്മയും ഇവിടെ നിന്ന് വിരമിച്ചു 98 ഞാൻ ഇവിടെ അധ്യാപികയായി .

എന്നോടൊപ്പം ഇവിടെ പഠിച്ചിരുന്ന വരെ ഒക്കെ എനിക്ക് എപ്പോഴും ഓർമ്മയുണ്ട് ഞാൻ അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ 81ൽ ഒന്നാംക്ലാസിൽ ചേർന്നതും പോലെ 98 അധ്യാപികയായി എത്തിയതും ഒന്നാം ക്ലാസിലെ അധ്യാപികയായാണ്. ഞാൻ ഹൈസ്കൂൾ കുട്ടികളെ പഠിപ്പിച്ചു പരിശീലനം നേടിയിട്ട് ഒന്നാം ക്ലാസിലെ കുട്ടികളെ അടുത്തെത്തിയപ്പോൾ ആകെ ഒരു ഭയം ആയിരുന്നു .അന്ന് ശ്രീമതി ചന്ദ്ര ടീച്ചറാണ് എന്നെ സഹായിച്ചത് അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിപ്പിച്ച കുട്ടികൾ ഇപ്പോൾ പ്ലസ് വൺ കഴിഞ്ഞിരിക്കുന്നു ഞാനിവിടെ പഠിക്കുമ്പോൾ എന്നെ പഠിപ്പിച്ച അധ്യാപികയും ഞാൻ എത്തിയപ്പോൾ ഇവിടത്തെ ഹെഡ്മിസ്റ്റുമായ ശ്രീമതി ഓമന ടീച്ചറിന്റെ ദേഹവിയോഗം എന്നെ വളരെയധികം വേദനിപ്പിച്ചു .ടീച്ചർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിയുന്നു.

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എൻറെ ക്ലാസ് ടീച്ചർ ശ്രീമതി ലളിത ടീച്ചർ ക്ലാസിൽ എല്ലാവരുമായി ചോദിച്ചു ,ഭാവിയിൽ എന്താകണമെന്ന് എൻറെ മറുപടി അധ്യാപികയാവണം എന്നായിരുന്നു അധ്യാപകർക്ക് സംതൃപ്തിയും ആദരവും സ്നേഹവും മറ്റു ജോലിയിലും നിന്നും കിട്ടില്ല എന്ന ചിന്തയായിരുന്നു എൻറെ മനസ്സിൽ .ഞങ്ങൾ കുട്ടികളെ ക്യാൻവാസ് ചെയ്യാൻ പോകുമ്പോൾ പുതുക്കുടി വീട്ടിൽ കയറുമായിരുന്നു ലളിത ടീച്ചർ ഞങ്ങൾക്ക് ആഹാരം തരാതെ വിടില്ല .ഞാനൊരു നല്ലൊരു അധ്യാപികയാ

യി എന്ന് ടീച്ചർ ഒരിക്കൽ എന്നോട് പറഞ്ഞു .ഞാൻ പഠിപ്പിച്ച കുട്ടികളോട്  ടീച്ചർ എന്നെ കുറിച്ച് തിരക്കുമായിരുന്നു. ടീച്ചറും ഇപ്പോൾ ഒരു ഓർമ്മയായി.

തങ്കച്ചി ടീച്ചർ ,പത്മകുമാര ടീച്ചർ തങ്കമണി ടീച്ചർ' പാറുക്കുട്ടി ടീച്ചർ, പി കെ കമലമ്മ ടീച്ചർ, ലക്ഷ്മിഭായി ടീച്ചർ' സരസമ്മ ടീച്ചർ, വിജയമ്മ ടീച്ചർ, വേലായുധൻ നായർ സർ, മാധവൻകുട്ടി സാർ, എസ് കൃഷ്ണൻ നായർ സാർ, ജനാർദ്ദനൻ സാർ ' ശ്രീധരൻ നാടാർ സർ, രാമചന്ദ്രൻ നായർ സാർ, ശാന്ത ടീച്ചർ ,ശാന്തകുമാരി ടീച്ചർ' സൈനബ ടീച്ചർ എന്നിവരെയെല്ലാം സ്നേഹാദരങ്ങളോട് ഞാൻ ഓർക്കുന്നു പലരെയും ഇപ്പോഴും കാണാറുണ്ട്. അവർക്കെല്ലാവർക്കും എനിക്കിവിടെ അധ്യാപികയാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും അവർക്ക് സ്കൂളിലേക്ക് ഓർമ്മ പുതുക്കാൻ വരാമല്ലോ എന്നും പറയാറുണ്ട് 88 ൽ തുടർ പഠനത്തിന് പോകുമ്പോൾ ഇവിടെ ഒരു അധ്യാപികയായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചില്ല പഠിച്ച സ്കൂളിൽ തന്നെ അധ്യാപകൻ കഴിഞ്ഞതും സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞതും എൻറെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

ശ്രീലേഖ എൽ .പി

പൂർവ്വ വിദ്യാർത്ഥിനിയും നിലവിലെ അദ്ധ്യാപികയും


ഓർമ്മകളുടെ സുഗന്ധം

കാലം എത്ര വേഗമാണ് കടന്നുപോകുന്നത്.... മൂന്ന് കാളിയൂട്ട് കഴിയുമ്പോൾ വയസ്സ് 9 കൂടുമെന്ന് പറയുന്നതുപോലെ ശരവേഗത്തിലാകുന്നു കാലത്തിൻറെ പ്രയാണം.

ടിവി പരസ്യങ്ങളിൽ കാണുന്ന ബാഗുകളും തൂക്കി, ഭംഗിയുള്ള കടകളും പിടിച്ച് യൂണിഫോമിട്ട ഭാവി വാഗ്ദാനങ്ങൾ വീടിനു മുന്നിലൂടെ വഴിയിലൂടെ, അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങാതെ, ഗൗരവം പിടിച്ച് പുതിയ അധ്യായന വർഷ തുടക്കത്തിൽ നടന്നു പോകുന്നത് കാണുമ്പോൾ, ഇതുപോലെ നാൾ ഞാൻ പള്ളിക്കൂടത്തിലേക്ക് കടന്നു വന്നതൊക്കെ, ഓർമ്മയുണ്ടോ എന്ന് മനസ്സിനോട് വെറുതെ തിരക്കി നോക്കി.....

ഓർമ്മയുണ്ടെന്നോ? സ്പൂളിൽ ചുറ്റി വച്ചിരിക്കുന്ന ഫിലിം റിവൈവ് ചെയ്യുമ്പോൾ ഒന്ന് ചുറ്റിച്ചേ. ഇന്നലത്തെപ്പോലെ എല്ലാം പറഞ്ഞു തരമെന്ന് മനസ്സ് ഉറപ്പു പറയുന്നു.... ശരിയാ, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ ചുരുൾ നിവരുന്നു

മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ നഷ്ടപ്പെട്ട കുട്ടിയായതിൽ ആകണം അപ്പൂപ്പൻ പ്രത്യേക വാത്സല്യമായിരുന്നു... ഒരുനാൾ അമ്മ പറഞ്ഞു നാളെ നിന്നെ സ്കൂളിൽ ചേർക്കും... പറഞ്ഞപോലെ നടന്നു ശാന്തിവിളയിൽ മുറുക്കാൻ കട നടത്തുന്ന അപ്പൻറെ മുന്നിൽ , പിറ്റേന്ന് ഒരു പതിനൊന്നര മണിക്ക് കുഞ്ഞമ്മ കൊണ്ടു ചെന്നാക്കി കട മാമനെ ഏൽപ്പിച്ച, മുണ്ടും ഷർട്ടും ധരിച്ച് പുളിയിലക്കര നേരിയത് കഴുത്തിലൂടെ ചുറ്റി അപ്പൂപ്പൻ ഇറങ്ങിവന്നു. മെലിഞ്ഞു നീണ്ട അപ്പൂപ്പന്റെ വലം കയ്യിൽ നീണ്ട മൂന്നാം ഞാൻ നടന്നു.... രണ്ടുവശത്തും, തേയിലത്തോട്ടങ്ങളിലെ ലായം പോലെ നീണ്ട രണ്ട് ഓലകെട്ടി മേഞ്ഞ ഷെഡിൻ്റെ നടുവിലെ ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ കൗതുകം തോന്നി... തൊലി ചെത്തിമിനുക്കിയ വലിയ പോസ്റ്റുകളിൽ കറുത്ത ചായം പൂശിയാണ് ചിലർ.... കൗതുകത്തോടെ ഞാൻ നോക്കി നടക്കുമ്പോൾ അപ്പൂപ്പൻ പറഞ്ഞു... ചിതൽ പിടിക്കാതിരിക്കാൻ കീല് (ടാർ) തേക്കുകയാണ് ... സ്കൂൾ തുറക്കുന്നതിന് മുമ്പുള അറ്റകുറ്റപ്പണികൾ.

ചെരിഞ്ഞ ഭാഗത്ത് കൂടി വീഴാതെ അപ്പൂപ്പൻ  പിടിച്ചിറക്കുമ്പോൾ മുമ്പിൽ കണ്ടതല്ലാത്ത മറ്റൊരു ലോകം. ഒരു കുഴിയിൽ പൊങ്ങി നിൽക്കുന്ന രണ്ട് നില ഓടിച്ച വലിയ കെട്ടിടം. ഒരു പാലത്തിലൂടെ ഉള്ളിലേക്ക് കയറുമ്പോൾ വലിയ മുറി.... നിറയെ അലമാരകൾ മേശപ്പുറത്ത് തടിച്ച് പുസ്തകങ്ങൾ.... വലിയൊരു റൂൾത്തടി... നീളത്തിലുള്ള നാലഞ്ച് ഉരുണ്ട കമ്പുകൾ... (പിന്നീട് മനസ്സിലായി ഇത് പിള്ളേരെ തല്ലാനുള്ള ചൂടിലാണെന്ന്) ഒരു വലിയ ഗ്ലോബ്.

അപ്പനെ കണ്ടതും, വലിയ കസേരയിലിരുന്ന മനുഷ്യൻ, വായിൽ കിടന്ന് മുറുക്കാൻ തുപ്പാതെ തന്നെ ചിരിച്ചു. ശ്രീപത്മനാഭന്റെ 10 ചക്രം വാങ്ങിയിരുന്നു പട്ടാളക്കാരനായിരുന്നതിനാണോ , ശാന്തിവിളയിലെ നല്ല കച്ചവടമു ള്ള മുറുക്കാൻ കടക്കാരനായതിനാലാണോ , എന്നറിയില്ല അപ്പുപ്പനെഇഷ്ടമായിരുന്നു എല്ലാവർക്കും.... ഇതാണോ രാവിലെ പറഞ്ഞ കുഞ്ഞ് ? മുറുക്കാൻ തുപ്പാതെ ' തന്നെ ചോദിച്ച ഉറപ്പ് വരുത്തി.... അരികിൽ വിളിച്ച് സ്നേഹ വാത്സല്യത്തോടെ തടവി അദ്ദേഹം.... നന്നായി പഠിക്കണം കേട്ടോ... വലിയ ആളാകണം.. അമ്പലക്കാളയെ പോലെ എല്ലാത്തിനും തലയാട്ടി അപ്പൂപ്പൻ എന്തൊക്കെ എഴുതിയേടുത്ത് ഒപ്പിട്ടു, അടുത്തുനിന്നയാൾ ഇടയ്ക്ക് എന്തൊക്കെയോ പേപ്പർ വച്ചു, ഒപ്പിട്ടത് എടുത്തു, ബുക്കുകൾ തിരിച്ചുമറിച്ചും വച്ചു

ഭയങ്കര ഗൗരവം...

പിന്നീടറിഞ്ഞു സ്നേഹമസൃണമായി തലോടിയ കൊച്ചു മനുഷ്യൻ ഹെഡ്മാസ്റ്റർ കഴിഞ്ഞാൽ, അടുത്ത രണ്ടാം സാറായ ചെല്ലപ്പൻ സാർ ആണെന്ന്. ഗൗരവക്കാരൻ, നാട്ടുകാരനായ  വേലുപ്പിള്ളയാണ് പ്യൂൺ .

ഈ എഴുത്തു കുത്തുകൾക്കിടയിൽ ഒന്നുകൂടി സംഭവിച്ചു .എന്നെപ്പോലെ സ്കൂളിൽ ചേരാൻ ഒരുവൾ എത്തി, എൻറെയടുത്ത് കൂടി... അമ്മയാണോ അച്ഛനാണോ കൂടെ വന്നതെന്നിപ്പോൾ ഓർമ്മയില്ല. പുലിത്തോലു പോലെയുള്ള നല്ല രസമുള്ള ഫ്രോക്കും, ഉള്ള തലമുടി ഒരു വല്ലാത്ത സ്റ്റൈലിൽ കെട്ടിവച്ച കുഞ്ഞു കുഞ്ഞു പല്ലുകളും ഒരു വൾ... മുതിർന്നവരുടെ സംസാരത്തിനിടയിൽ ഞങ്ങൾ സൗഹൃദം പങ്കുവച്ചു -കനകജ എന്നാണ് അവളുടെ പേര്.... അപ്പൂപ്പൻ എന്നെയും കൂട്ടി ഇറങ്ങുമ്പോൾ അവൾ എന്നെ തന്നെ നോക്കി നിന്നു നടക്കുന്നതിനിടയിൽ ഞാനും തിരഞ്ഞു നോക്കി എന്ത് രസം അവളുടെ ഉടുപ്പും ചിരിയും....

മഞ്ഞയും ചുവപ്പും പച്ചയും ഇടപെട്ടുള്ള തുണിയിലുള്ള കുഞ്ഞു പാവാട അലുമിനിയത്തിലുള്ള സ്കൂൾ പെട്ടി.... കെട്ടുള്ള ചെരിപ്പ് ആകാശ നീലിമയിലുള്ള ഷർട്ടും, കറുത്ത നിക്കറും ഒക്കെയിട്ട്, പറഞ്ഞാൽ കേൾക്കാത്ത തലമുടി സൈഡെടുത്ത് ചീകി, ചന്ദനം കുഴച്ച് ഗോപി പൊട്ടിട്ട് നടുവിൽ കുങ്കുമം തൊട്ട് അമ്മ പിറ്റേന്ന് റെഡിയാക്കി വിട്ടു. നന്നായി പഠിക്കണം അമ്മയെ നോക്കേണ്ടത് ഇതി നീയാണ്... എല്ലാം സമ്മതിച്ചിറങ്ങുമ്പോൾ, അനുജന്റെ നിർത്താതെയുള്ള കരച്ചിൽ അവനും വരണം... കുഞ്ഞമ്മയാണ് കൂടെ... ആറാം ക്ലാസിൽ പഠിക്കുകയാണ് കുഞ്ഞമ്മ... കൂടെ മുന്നോ നാലോ കൂട്ടുകാരികൾ. അഡ്മിഷനായി  അപ്പനോടൊപ്പം ചെന്ന് അന്തരീക്ഷമല്ല.... ആളും ബഹളവും സൈക്കിളും... മൂന്നോ നാലോ സൈക്കിളുകളിൽ മണികെട്ടി ഉച്ചത്തിൽ അടിക്കുന്ന ചേട്ടന്മാർ പലനിറത്തിലുള്ള കണ്ടാൽ വായിൽ വെള്ളമൂറുന്ന മിഠായികൾ മുറത്തിൽ നിരത്തിവെച്ച് അതിൽ വന്നിരിക്കുന്ന ഈച്ചകളെ ഓലക്കാൽ കൊണ്ട് യാന്ത്രികമായ നാട്ടുന്ന ഒരു അമ്മൂമ്മ.... ഇപ്പുറത്ത് കുപ്പികളിൽ കാരയ്ക്ക ഉപ്പിലിട്ടതും ആനപ്പുളിഞ്ചിക്കാ പഴുത്തതുമൊക്കെ വച്ച് മറ്റൊരു മാമി....

കുഞ്ഞമ്മയും, കൂട്ടുകാരികളും സ്കൂളിലെ വശത്ത് ഇടവഴിയിലേക്ക് ഇറങ്ങി അവിടെ ചാരി നിർത്തിയ സൈക്കിളിൽ മണിയടിക്കുന്ന ചേട്ടനോട് എന്തോ പറഞ്ഞു. അയാൾ തടി പെട്ടിയുടെ അടപ്പ് തുറന്നു ഓറഞ്ച് നിറമുള്ള അഞ്ച് ഐസ് എടുത്തുവച്ചു. പുസ്തകത്തിനടിയിൽ തപ്പി കാശെടുത്തുകൊടുത്തു കുഞ്ഞമ്മ.... അവർ കുടിക്കുന്നത് നോക്കി ഞാനും കുടിച്ചു ഐസ്ക്രീം... കന്നി അയ്യപ്പ നായതിനാൽ തുള്ളിത്തുള്ളിയായി ഷർട്ടിൽ മുഴുവൻ ചുവന്ന കളറുകൾ വീണതറിഞ്ഞില്ല.... തണുപ്പിൽ നാവ് കുഴയുമ്പോലെ.... എങ്കിലും എല്ലാം കുടിച്ചു... പുത്തൻ അനുഭവം.

ഒന്ന് എന്ന് മലയാളത്തിൽ എഴുതിയ ക്ലാസിൽ കുഞ്ഞമ്മ കൊണ്ട് എത്തി പോകാൻ നേരം വരാം എന്ന് ഉപദേശവും. പേടി തോന്നിയതേയില്ല തൊട്ടടുത്ത് തന്നെക്കാൾ വെളുത്ത തുടുത്ത നല്ല ചിരിയുള്ള ഒരുത്തൻ പേര് സന്തോഷ്... കുറെ കഴിഞ്ഞപ്പോൾ മറുവശത്ത് ഒരാൾ കൂടി വന്നിരുന്നു അന്ന് കണ്ടുപിരിഞ്ഞ കനകജ.: പനീർ പൂവിൻറെ നിറമുള്ള പാവാടയും ' ജാക്കറ്റുമാണ് വേഷം സന്തോഷമായി, സന്തോഷവും കനകജയും കൂട്ടുകാരായി..

പച്ചനിറമുള്ള ഒരു ഹാജർ ബുക്കും, ചെറിയൊരു കമ്പുമായി ടീച്ചർ കടന്നുവന്നു. സരസമ്മ സാറാണത്...   എല്ലാവരുടെയും പേര് പറയിച്ച് ഒടുവിൽ മുറ്റത്ത് നിർത്തി. ഇത്രയും വെയിൽ ഒന്നിച്ചു കൊള്ളുന്നത് ആദ്യം സാരമില്ല അടുത്ത സന്തോഷും കനകജയുമുണ്ടല്ലോ....

ഒരുമണി മുഴങ്ങി... എങ്ങും ശബ്ദത.... അതാ വരുന്നു നെറ്റിപ്പട്ടം ഇല്ലെന്നേയുള്ളൂ ഒരു ആനയെ പോലെ തലയെടുപ്പുള്ള ഒരാൾ. ഇളം മഞ്ഞയിൽ നീല വരെയുള്ള ഷർട്ട് പോക്കറ്റിൽ കിടക്കുന്ന രൂപ കാണാം. സ്വർണ അടപ്പുള്ള തടിച്ചൊരു പേന കുത്തിയിട്ടുണ്ട്... കൈവിരലിൽ ഉരുണ്ട ഒരു മോതിരം... രോമാവൃതമായ കൈയിൽ   സ്റ്റീൽ നിറമുള്ള വാച്ച്... തൂവെള്ളമുണ്ട്.... ചെറിയ ബ്രൗൺ കരയുണ്ട്. അതേ നിറമുള്ള ചെരുപ്പും... ആ വരവ് പിന്നെ കണ്ടത് ചില സിനിമകളിൽ മധുസാർ വരുമ്പോഴാണ്....

ഹെഡ്മാസ്റ്ററാണ് -കേശവൻ പിള്ള സാർ പഠിച്ച ഏഴുവർഷവും ഭയപ്പാടോടെ കണ്ട ഏക സാർ... അഖിലാണ്ഡ മണ്ഡലം മുതൽ ജനഗണമന വരെ സാറിനെ തന്നെ നോക്കിനിന്നു. എന്തോ ഒരു ഷോക്ക് അടിച്ചതുപോലെ നിന്ന ആ ഓർമ ഇന്നും നിലനിൽക്കുന്നു.... 42 വർഷം മുമ്പ് കണ്ട ആ ഓർമ്മകൾ, ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കും പോലെ, മറ്റൊന്നും ഓർമ്മയിലില്ലതന്നെ.

അഞ്ചാം ക്ലാസിലായപ്പോൾ ഞാൻ എ ഡിവിഷനിലും  സന്തോഷ് സീ ഡിവിഷനിലേക്കും മാറി പെണ്ണുങ്ങൾക്ക് പ്രത്യേക ക്ലാസ് ആയപ്പോൾ കനകജ അഞ്ച് ബി യിലേക്കും പോയി ... പിന്നെ ആ സൗഹൃദം മെല്ലെ മെല്ലെ കൊഴിഞ്ഞു... സന്തോഷ് പുതിയ കൂട്ടുകാരോടൊപ്പം ചിരിച്ചു കളിച്ചു പോകുന്നത് വേദനയോടെ നോക്കി നിന്നു പലപ്പോഴും... കനകജാ അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ പെണ്ണായി എന്ന് തോന്നലാകണം കാണുമ്പോൾ ചിരിക്കണോ വേണ്ടേ എന്ന മട്ടിൽ കടന്നുപോകും... പിന്നെ മൂവരും മൂന്നു വഴിക്ക് പോയി. സന്തോഷ് ചലച്ചിത്ര വികസന കോർപ്പറേഷനിൽ ചേർന്നു. പിന്നെ ദുബായിൽ എവിടെയോ ഭാഗ്യം തേടിപ്പോയി. ഭർത്താവും അച്ഛനും ഒക്കെയായി.... സിനിമ മേക്കപ്പുമാൻ വേലപ്പൻ മാമന്റെ മകളായ കനകജ അനാച്ഛാദനം എന്ന സിനിമയിൽ ബാലതാരമായി, നൃത്തം പഠിച്ചു പിന്നെ വിവാഹിതയായി.... ശാന്തി വിളയിൽ പലതവണ വോളിബോൾ കളിക്കാൻ വന്ന ഒരു കാലടിക്കാരൻ യുവാവിനെ വിവാഹം കഴിച്ചു. അമ്മയായി , കുടുംബിനിയായി.... ഇടയ്ക്ക് എവിടെയെങ്കിലും വച്ച് കാണുമ്പോൾ പഴയ പുലിത്തോലുടുപ്പ് ഓർക്കാറുണ്ട് ഞാൻ.... അവരും ചിലപ്പോൾ എൻറെ കളർ കുടയെ പറ്റി ഓർക്കുമായിരിക്കും....

സത്യം പറയട്ടെ ജീവിതത്തിൽ പലവഴി, പല ഘട്ടങ്ങളുടെ കടന്നുപോയിട്ടും ഒന്നു മുതൽ നാലു വരെ പഠിച്ച കാലഘട്ടം ഓർമ്മകളിൽ പടർത്തുന്ന സുഗന്ധം മറ്റെങ്ങു നിന്നും കിട്ടിയതേയില്ല ഇതേവരെ..... അ ഓർമ്മകൾ നൽകിയ ശാന്തിവിള സ്കൂൾ മുറ്റം അതുകൊണ്ടുതന്നെ എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കും.


ശാന്തിവിള ദിനേശ്

പൂർവ്വ വിദ്യാർത്ഥിയും സീരിയൽ സംവിധായനും