ടി.ഡി..എൽ.പി.എസ് .തുറവൂർ/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

കാലം പിന്നിട്ടതോടെ പരിസ്ഥിതിയെ മറന്നുള്ള പുരോഗതിക്കു പിന്നാലെയാണ് മനുഷ്യൻ. ഉറവുകളിലെ തെളിനീരിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച ഫിൽട്ടർ കുടിവെള്ളവും തൊടിയിലും മുറ്റത്തുമായി സുലഭമായിരുന്ന ചീരയും, മുരിങ്ങയും, താളും, തകരയും, കാച്ചിലും, ചേമ്പും, ഞാവലും, ആഞ്ഞിലിയും എല്ലാം മറന്നു കൃത്രിമ നിറങ്ങളും രുചികളും നിറച്ച വർണ പ്പൊലിമ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളിലെ ആഹാരശീലങ്ങൾ നമ്മളെ മാത്രമല്ല പ്രകൃതിയെയും രോഗിണിയാക്കി മാറ്റി. ഇളം കാറ്റിന്റെ സുഖശീതളിമയും ദലമർമരങ്ങളുടെ സംഗീതവും തണൽ മരങ്ങൾ പകർന്നു തരുന്ന തണുപ്പും സുരക്ഷിതവും മറന്ന മനുക്ഷ്യൻ ഇന്ന് കോൺക്രീറ്റ് കൂടാരങ്ങളിലെ ശീതികരിച്ച മുറികളിൽ അഭയം കണ്ടെത്തുമ്പോൾ പ്രകൃതി മാതാവിന് ചിത കൂട്ടുകയാണെന്നു അവൻ തിരിച്ചറിയുന്നില്ല. പൂവിനോടും പൂമ്പാറ്റയോടും പായാരം പറഞ്ഞും തൊട്ടും തലോടിയും, പുൽക്കൊടിത്തുമ്പിലെ നീർക്കണങ്ങളുടെ കുളിർമയും വണ്ടിക്കാള മണിയൊച്ചയും നിറഞ്ഞ വഴിത്താരയും ഇന്ന് ശകടാസുരന്മാർ ചീറിപ്പായുന്ന വീഥികളായി പരിണമിച്ചു. ഇത് വരുത്തിക്കൂട്ടുന്ന വിപത്തുകളെക്കുറിച്ച് ആധുനിക മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത് ഖേദകരം തന്നെ.

ആഗോളവത്കരണത്തിന്റെ ബാക്കി പത്രമായ വലിച്ചെറിയൽ സംസ്കാരത്തിലേക്ക് മലയാളി കൂപ്പുകുത്തിയപ്പോൾ നമ്മൾക്ക് നഷ്ടമായത് പുനരുപയോഗശീലങ്ങൾ ഇഴചേർത്ത സമ്പന്നമായ ഒരു പൈതൃകമായിരുന്നു. വർദ്ധിച്ചുവരുന്ന വാഹന ഉപയോഗം പാരമ്പര്യ ഊർജ സ്രോതസ്സുകളുടെ അമിത ഉപയോഗം, ജലചൂഷണം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കമ്പോള സംസ്കാരം തുടങ്ങിയവ ആധുനിക മനുഷ്യന്റെ ജീവിത രീതിയുടെ മുഖമുദ്രയാണ്. കാലാവസ്ഥ നീതിക്കു വേണ്ടി സംസാരിക്കുന്ന ഗ്രേറ്റ തുൻബർഗിനെപ്പോലെയുള്ള കുട്ടികൾ തുടങ്ങി വെച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും നാം കരുത്ത് പകരേണ്ടതുണ്ട്. പ്രതിസന്ധിയെ പ്രതിസന്ധിയായി കാണുവാനും സ്വീകാര്യതക്കപ്പുറം കൃത്യമായ തീരുമാനങ്ങൾ എടു ക്കുവാനും ഉള്ള ഇച്ഛാശക്തി നമ്മൾക്ക് കൈമുതലാവുക എന്നത് മറ്റേതു കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്. വരും തലമുറകളുടെ ഭാവിയെ കവർന്നെടുക്കാതെ അവർക്കു വേണ്ടി പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്, ഞങ്ങളാൽ കഴിയുന്നവിധം ……...