ജി.എൽ..പി.എസ്. ഒളകര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറക്കില്ലൊരിക്കലും പ്രിയ അധ്യാപകരെ...

(ഇബ്രാഹീം മൂഴിക്കൽ-മുൻ പി.ടി.എ പ്രസിഡന്റ്)

ഒളകര ജി.എൽ.പി സ്കൂൾ ഔദ്യോഗിക രേഖകൾ പ്രകാരം 100 വർഷം പിന്നിട്ടിരിക്കുകയാണ്. ആയിരങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ വിദ്യാലയം ഇപ്പോൾ നമ്മുടെ പരിസരത്തുളള ഏറ്റവും പഠനനിലവാരം ഉളള കൂടുതൽ അടിസ്ഥാനസൗകര്യമുളള സ്ഥാപനമാണ്.  പഞ്ചായത്തീരാജ് നിലവിൽ വന്നതിന് ശേഷം പൊതുവെ അടിസ്ഥാന സൗകര്യത്തിൽ കുറേയേറെ മാറ്റങ്ങൾ വന്നെങ്കിലും കാലത്തിനനുസരിച്ച് വലിയ പുരോഗതി കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടില്ല. ഓർമ്മകളെ ഏകദേശം

30 വർഷം പിന്നിലേക്ക് കൊണ്ട് പോകുകയാണ്. ദിവസവും മൂന്ന് നേരമെങ്കിലും പല്ല് തേക്കാൻ പഠിച്ചത് കല്ലട സ്കൂളിന്റെ പടിഞ്ഞാറ് വശത്ത് കൂടി സൗമ്യമായി ഒഴുകുന്ന അരുവിയിൽ നിന്നാണ്. ഒരു ദിവസം പല്ല് തേക്കാതെ വന്ന എന്നോട് ബഹുമാന്യനായ രാഘവൻ മാസ്റ്റർ സ്കൂളിൽ സ്ഥിരമായി സൂക്ഷിക്കാറുള്ള ഉമിക്കരി എടുത്ത് തന്നിട്ട് “ പോയി ആണിയിൽ പോയി പല്ല് തേച്ച് വാടാ ” എന്ന് ആക്രോശിക്കുമ്പോൾ മനസ്സിൽ ചെറിയ അപമാനം തോന്നിയെങ്കിലും ആ അപമാനം ഒരു പാഠമായി എന്റെ മനസ്സിൽ കരിങ്കല്ലിൽ കൊത്തി വെച്ച പോലെ ഇന്നും ഒരു ചര്യയായി നിലനിൽക്കുന്നു. അധ്യാപകർക്ക് അക്ഷരം പഠിപ്പിക്കാൻ മാത്രമല്ല ഒരു കുട്ടിയുടെ ജീവിതരീതിയിൽ തന്നെ കാതലായ മാറ്റം വരുത്താൻ, അവരെ നന്മയിലേക്ക് നയിക്കാൻ സാധിക്കും എന്നതിന്റെ ഒരു ചെറിയ ഒരു ഉദാഹരണം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. മതിൽക്കെട്ടുകൾ ഇല്ലാത്ത അന്നത്തെ ഈ കൊച്ചു കലാലയത്തിൽ അക്ഷരത്തിന്റെ മുത്തുമാലകൾ കോർത്തിണക്കി അതിലൂടെ നന്മയുടെ തിരിച്ചറിവിന്റെ സഹിഷ്ണുതയുടെ സഹവാസത്തിന്റെ ബാലപാഠങ്ങൾ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാൻ ... അത്മാഭിമാനത്തോടെ നിലനിൽക്കാൻ കരുത്ത് പകരുന്നത് ഞാൻ ( നാം ) തിരിച്ചറിയുകയാണ് . പ്രിയ അദ്യാപകരായ ശാന്ത ടീച്ചർ, രാഘവൻ മാസ്റ്റർ, തങ്കമണി ടീച്ചർ എച്ച്.എം അല്ലാത്ത ശ്രീധരൻ സർ പിന്നെ മരണപ്പെട്ടു പോയ സ്വാമി മാഷ് ... ഹെഡ്മാസ്റ്റർ ആയിരുന്ന പുകയൂരിലെ ശ്രീധരൻ മാഷ് , കൂട്ടത്തിൽ കലയുടെ കാവൽക്കാരൻ അറുമുഖൻ മാഷ് എന്നിവരെയെല്ലാം മങ്ങിയ നിലാവെളിച്ചത്ത് മിന്നാമിനുങ്ങിനെതിയും പോലെ ഓർത്തെടുക്കുകയാണ്.

ഒളകര സ്കൂൾ, ഓർമകളിലൂടെ

(ബഷീർ കാവോടൻ-റിട്ടയർഡ് അധ്യാപകൻ)

ഒരു പഴക്കം ചെന്ന ഓർമ്മ പുതുക്കലാണ്. പഴക്കമുളളത് കൊണ്ട് ഓർമ്മയിൽ പിഴവുണ്ടോ എന്നറിയില്ല. 1964-68 കാലത്താണ് ഒളകര സ്കൂളിൽ എന്റെ പ്രാഥമിക വിദ്യാഭ്യാസം. അന്ന് ഇന്നത്തെ ഏറ്റവും പഴയ കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും എത്തിപ്പെട്ടിരുന്നത്. ധരിക്കാൻ കഴിവില്ലാത്തതിനാൽ ഷർട്ട് തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടികൾക്ക് സുലഭമായി കിട്ടിയിരുന്നത് അടി മാത്രമായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് പ്രതിഫലം വാങ്ങിയിരുന്ന രക്ഷിതാക്കൾ. അക്കാലത്ത് മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടി. സ്കൂൾ ഒളകരയിൽ ആണെങ്കിലും പുകയൂരുമായി ഇഴപിരിയാത്ത നല്ല ബന്ധം അന്നും ഇന്നും നിലനിൽക്കുന്നു. പുകയൂരിൽ ഇന്നു കാണുന്ന അങ്ങാടി വെറും കറുത്ത പാറപ്പുറങ്ങളായിരുന്ന അക്കാലത്ത് വൈകുന്നേരങ്ങളിൽ പാറപ്പുറം നിറയെ സൗഹൃദം വട്ടമിട്ടിരിക്കുന്നുണ്ടാവും. പ്രായത്തിനൊത്തവർ ഒന്നിച്ചിരുന്ന് പരസ്പരം മനസ്സു തുറക്കാനുള്ള വേദി. സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുവാനുള്ള വേദി ഇന്ന് അൽപ്പം പോലും ബാക്കിയില്ല. ഒരു പീടിക മുകളിലെ മുറിയില് പഞ്ചായത്തിന്റെ വകയായുണ്ടായിരുന്ന പഞ്ചായത്ത് റേഡിയോ അന്നത്തെ ഒരു മികച്ച വാർത്താ - കലാവിനിമയ മാധ്യമമായിരുന്നു . ഒളകര പാടത്തിന്റെ ഇരുകരകളിലുമുണ്ടായിരുന്ന  നായർ, നമ്പൂതിരി തറവാടുകളിൽ നിന്നുള്ള സന്തതികൾ പാറപ്പുറത്തിനൊരലങ്കാരം  തന്നെയായിരുന്നു. സ്കൂളുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നവരുമായിരുന്നു.    ഏകദേശം 50 വർഷത്തിനടുത്താണ് സ്കൂളിന് രണ്ടാമതൊരു കെട്ടിടം ഉണ്ടാവുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നു. ലീഗും കോൺഗ്രസ്സും ബദ്ധവൈരികളായിരുന്ന കാലം. സ്കൂളുമായി ബന്ധപ്പെട്ട് കൊണ്ടിരുന്നവർ അധികവും കോൺഗ്രസ്സുകാർ ആയിരുന്നതിനാൽ ഉദ്ഘാടന പരിപാടിയുടെ നേതൃത്വം അവരുടെ കയ്യിലായിരു ന്നു. പരിപാടി കെങ്കേമമാക്കാൻ വെൽഫയർ കമ്മറ്റി എന്ന കമ്മറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. വെൽഫെയർ കമ്മറ്റി എന്നു ഉച്ചരിക്കാൻ പ്രയാസം നേരിട്ട് നിരവധിയാളുകൾ നാട്ടുകാരിലുണ്ടായിരുന്നു. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ കമ്മറ്റിയെ വേലപ്പൻനായർ കമ്മറ്റി എന്നു വിളിച്ചു. അവരൊക്കെ സംതൃപ്തരായി ഉദ്ഘാടന ദിവസം പുകയൂർ പടിഞ്ഞാറെ അറ്റം മുതൽ സ്കൂൾ വരെ കോൺഗ്രസ്സു പതാക നിറയെ കെട്ടി . നോട്ടീസിൽ അധ്യക്ഷന്റെ പേര് ആദ്യവും മന്ത്രിയുടേത് പ്രാധാന്യം കുറച്ച് രണ്ടാമതും എന്നൊക്കെ പരാതിയുണ്ടായിരുന്നു ഒരു വിഭാഗത്തിന്. നോട്ടീസ് അത്തരത്തിലായിരുന്നതുകൊണ്ട് അത് ശരിയല്ല എന്നാരും വാദിച്ചിരുന്നില്ല. മന്ത്രി വന്നു. മുഖം പ്രസന്നമായിരുന്നില്ല എന്നു തോന്നി പലർക്കും. സ്വാഗത പ്രാസംഗികൻ ഇതൊരു ഓണം കേറാ മൂലയാണെന്നും ബഹുമാനപ്പെട്ട മന്ത്രിയുടെ പേനയുടെ തുമ്പത്താണ് സ്കൂളിന്റെ ഭാവി എന്നൊക്കെ പറഞ്ഞുനോക്കി. ഈ ഓണം കേറാമൂലയിൽ ഞാനെങ്കിലും കേറിയല്ലോ എന്ന മുഖവുരയോടുകൂടി മന്ത്രി തുടങ്ങിവെച്ച പ്രസംഗം കൂടുതലൊന്നും നീട്ടികൊണ്ടുപോയില്ല . വാഗ്ദാനങ്ങളൊന്നും നൽകിയില്ല. തിരിച്ചു പോകുമ്പോൾ പുകയൂരിൽ പാർട്ടിക്കാർ നൽകിയ സ്വീകരണവേദിയിൽ വെച്ച് ആവശ്യക്കാർക്കെക്കെ ഒരു പിശുക്കും കൂടാതെ കണക്കിനു മറുപടി കൊടുത്ത് പാർട്ടിക്കാരെ തൃപ്തരാക്കി വിടചൊല്ലി. അന്ന് ഒളകര ഓണംകേറാമൂലയായിരുന്നു. കല്ലട ഇടവഴിയിൽ വീഴാതെ ആരുമുണ്ടാവാനിടയില്ല. ഉപ്പുമാവുണ്ടാക്കാൻ വെള്ളത്തിന് ഒരു കയ്യകലെ വരിയായി നിർത്തി അയ്യപ്പൻനായരുടെ വീട്ടൽ നിന്നും ബക്കറ്റിൽ നിറച്ച വെള്ളം കൈമാറി സ്കൂളിൽ എത്തിച്ചത് പഴയകാല വിദ്യാർത്ഥികൾ മറക്കില്ല. പാടത്തിന്റെ എതിർഭാഗത്തെ ഇടവഴിയും ഒരു മലകയറ്റത്തിന്റെ ആയാസം പ്രധാനം ചെയ്യുന്നതായിരുന്നു.  ഒളകരത്തോടിന്റെ ഇരു പാർശ്വങ്ങളിലെ കൈതച്ചെടികളിൽ  പരിമളം പരത്തുന്ന കൈതപ്പൂക്കൾ പുതിയ ചെടികളുടെ ആഗമനത്തോടെ അപ്രത്യക്ഷമായെങ്കിലും അസംഭവ്യമെന്ന് പഴയകാലത്ത് കരുതിയിരുന്ന വികസനമാണ് റോഡ് വന്നതിലൂടെ സാധ്യമായത്. കല്ലട ഇടവഴി സംസഥാന തലത്തിൽ ശ്രദ്ധിച്ചു തുടങ്ങിയ ഒളകര സ്കൂളിലേക്കുള്ള അരഞ്ഞാണം കെട്ടിയ രാജപാതയായി  നിലകൊള്ളുകയാണ്.