ജി.എൽ..പി.എസ്. ഒളകര/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ കലാലയം

(സമദ് പുകയൂർ)

ഞാനഭിമാനിക്കുന്നു, പെരുവളളൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ഏറ്റവും ആദ്യത്തെ അറിവിന്റെ ദീപശിഖയേന്തിയ കലാലയത്തിന്റെ ഭാഗമായതിൽ. അയിത്തവും ജാതീയതയും കൊടികുത്തി വാഴുന്ന സമയത്ത് എന്റെ ഗ്രാമത്തിൽ ഒരു പൊതു വിദ്യാലയം എന്തെല്ലാം വെല്ലുവിളി കളെ നേരിട്ടായിരിക്കാം മുന്നേറിയത്. ഒളകരയിൽ ഒരു കലാലയം വരണമെന്ന മൺമറഞ്ഞ് പോയ എന്റെ കാരണവന്മാരുടെ നിശ്ചയദാർഢ്യ മാണ് ഇന്ന് നാം കാണുന്ന പൊതുവിദ്യാലയം.

1993 ലാണ് അറിവിന്റെ ആദ്യാക്ഷരം നുകരാൻ വേണ്ടി ഞാൻ സ്കൂളിൽ ചെന്നത്. ആ കാലഘട്ടം മധുരമായ നല്ല ഓർമ്മകൾ സമ്മാനിച്ചതു കൊണ്ട് ഇന്നും അതിന് ക്ലാവ് പിടിച്ചിട്ടില്ല. അന്ന് കാണുന്ന ചുറ്റുമതിലിന് പകരം മൈലാഞ്ചിച്ചെടികളായിരുന്നു. ഈ അടുത്തകാലം വരെ അന്നുള്ള അത്രയൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ബാക്കിയുണ്ടായിരുന്നു. കലാലയ ജീവിതം കഴിഞ്ഞ് ഒരുപാട് കാലം പിന്നിട്ടിട്ടും സ്കൂളിന്റെ അടുത്തുള്ള റോഡിലൂടെ പാസ് ചെയ്യുമ്പോൾ മൈലാഞ്ചിച്ചെടികളിൽ തഴുകി വരുന്ന കാറ്റിന്റെ പരിമളം ഓർമ്മകളിലേക്ക് എന്നെ കൊണ്ട് പോയിരുന്നു. മൈലാഞ്ചിച്ചെടിയുടെ ഇല്ലിയിൽ കനമുളള കല്ല് കെട്ടി തൂക്കി വളച്ച് കൂടൊരുക്കി അടിയിൽ ചെരക്കല്ല് പാകി, അതിന്റെ മുകളിൽ സൂചിപ്പുല്ല് വിരിച്ച് നല്ലൊരു മെത്തയു ണ്ടാക്കും. കാറ്റിനെയും വെയിലിനെയും പ്രതിരോധിക്കാനുളള കഴിവ് ആ കൊച്ച് വീടിനുണ്ടായിരുന്നു. ഹാരിബേക്കറിനെ വെല്ലുന്ന വാസ്തുകല മുൻഗാമികൾ  കൈമാറി പോന്നതായിരുന്നു. ഓരോ കുട്ടികളും അവരവരുടെ വീട്ടിലുളള മാങ്ങണ്ടി, ബദാം, കണ്ണിമാങ്ങ, കറുവാപട്ടയുടെ ഇല എന്നിവയൊക്കെ കൊണ്ട് വന്ന് ഇന്റർവെൽ ടൈമിൽ മഞ്ഞു മലയിൽ ഉണ്ടാക്കുന്ന ഇതു പോലത്തെ ആ കൊച്ച് വീട്ടിലിരുന്ന് കഴിക്കുമായിരുന്നു. സ്കൂളിന് ചുറ്റും മൈലാഞ്ചിച്ചെടികൾകൊണ്ട് അവരവരുടെ കൂട്ടുകാരുമൊത്ത് ഈ കുടിലുകൾ കാണാമായിരുന്നു. അതിലിരുന്ന് കഴിച്ച ഒരു സുഖം ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലും കിട്ടിയിട്ടില്ല. എഴുത്തുകൾക്ക് അതീതമാണ് ആ രസങ്ങൾ, ഓരോ പുലരിയും സ്കൂളിലേക്ക് പോവുകയെന്നുള്ളത് ഉത്സവപറമ്പിലേക്ക്

പോവുന്ന പ്രതീതി ആയിരുന്നു. സ്കൂളിന്റെ തെക്ക് ഭാഗത്തിലൂടെ ഒഴുകിയിരുന്ന അണിച്ചാലുകൾ അതിമനോഹരമായ ഒരു കാഴ്ച സമ്മാനിച്ചിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പാത്രം കഴുകാൻ പോയാൽ ബെല്ലടിക്കും വരെ ഞങ്ങൾ നീർചാലിൽ ചിലവഴിക്കുമായിരുന്നു. ആണിയിലുളള എഴുത്തച്ഛനെന്ന് ഞങ്ങൾ വിളിച്ചിരുന്ന ( കുറവർഗത്തിൽപെട്ട ജീവിയെകൊണ്ട് പെരെഴുതിച്ചും , ചെറുമീനുകളെ പിടിച്ചും നടക്കും. വളരെ രസകരമായ വേറെ ഒരു സംഭവമുണ്ട്. ഈ നീർചാലിൽ നിന്ന് ഞാനൊന്നും മൊയ് കുറുമ്പിനെ പിടിച്ച് ചോറ്റും  പാത്രത്തിലിട്ട് കൊണ്ട് പോവുമായിരുന്നു . പിടിച്ചതിന്റെ എണ്ണം  കൂടുന്നതനുസരിച്ച് എന്റെ സന്തോഷവും സ്കൂൾ വിടാനുളള ധ്യതിയും കൂടിയിരുന്നു. വീട്ടിൽ കൊണ്ട് വന്ന് കഴിഞ്ഞാൽ പാത്രത്തിൽ നിന്ന് കുഴിയിലേക്കും കുഴിയിൽ നിന്ന് പാത്രത്തിലേക്കും മാറ്റി അത് ചത്ത് പോവാറാണ് പതിവ്.  മൂന്നാം തരത്തിലെത്തിയപ്പോൾ എന്നിലുള്ള വിവേകത്തിന് വികാസം വന്നപ്പോളാണ് എനിക്ക് അമളി പറ്റിയത് മനസ്സിലായത്. ഞാൻ ഞാൻ മൊയ്കുറുമ്പെന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് പോയത് തവളപൂട്ടലുകളെയായിരുന്നെന്ന്.