സൗഭാഗ്യങ്ങൾ തേടി.
അമ്മുക്കുട്ടി അവളുടെ വീടിനു മുറ്റത്തുള്ള ചെറിയ പൂന്തോട്ടം നനയ്ക്കു കയാണ്. ആ പൂന്തോട്ടത്തിൽ പലതരത്തിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുകയാണ്. അവയുടെ നിറങ്ങൾ മനം കവരുക തന്നെ ചെയ്യും. അച്ഛനും അമ്മയും ജോലിക്കു പോയാൽ പ്പിന്നെ അവളുടെ കൂട്ടുകാർ പൂക്കളായിരുന്നു.പിന്നെ അവളുടെ മുത്തശ്ശിയും അവളുടെ കൂടെ കൂടുമായിരുന്നു. ഒരു ദിവസം അവൾ മുത്തശ്ശിയോടു ചോദിച്ചു.
"എന്താ മുത്തശ്ശീ, അച്ഛൻ ഇടയ്ക്കിടെ ചെടിക്കു തളിച്ചു കൊടുക്കുന്നത്?"
"അത് പൂക്കൾ വാടാതിരിക്കാനും കൊഴിഞ്ഞു പോകാതിരിക്കാനുമുള്ള മരുന്നാ അമ്മുക്കുട്ടീ". മുത്തശ്ശി പറഞ്ഞു. "എൻ്റെ ചെറുപ്പകാലത്ത് ഇത്തരം മരുന്നൊന്നും തളിക്കാറുണ്ടായിരുന്നില്ല,എത്രയോ പക്ഷികളും പൂമ്പാറ്റകളും പൂക്കളുടെ തേൻ നുകരാൻ വരുമായിരുന്നു. ഇന്ന് കാടുകളും മരങ്ങളും വെട്ടിത്തെളിച്ച് കെട്ടിടങ്ങൾ പണിതുയർത്തി.അരുവികളും പുഴകളും മനുഷ്യർ സ്വന്തം ലാഭത്തിനു വേണ്ടി നശിപ്പിച്ചു.പല ജീവജാലങ്ങൾക്കും നാശം സംഭവിച്ചു.ഇന്ന് എവിടെയാണ് ചിത്രശലഭങ്ങളെ കാണാൻ കഴിയുക?. പ്രകൃതി പലതരത്തിലും പ്രതികരിച്ചുവെങ്കിലും മനുഷ്യൻ്റെ അതിമോഹം കാലത്തിൻ്റെ ഗതിയെത്തന്നെ മാറ്റിമറിച്ചു.ഇന്ന് അത് മഹാമാരിയായും നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഒരു മാറാവ്യാധിയായി."
മുത്തശ്ശി തൻ്റെ ബാല്യകാല സ്മരണകൾ പങ്കിടുകയായിരുന്നു.അമ്മുക്കുട്ടി കേട്ടുകൊണ്ടേയിരുന്നു.
|