ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്


കഥകൾ

                                                       വിശപ്പിന്റെ വിളി

എം.പി.നാരായണപിള്ളയുടെ ഹൃദയസ്പർശിയായ ഒരു കഥയാണ് 'കള്ളൻ.' ഒരു നേരത്തെ ആഹാരം മോഷ്ടിക്കുന്ന ഒരു കള്ളന്റെ കഥയാണിത്. അയാൾ മുമ്പ് മോഷ്ടിച്ചിരുന്നതും വിശപ്പടക്കാൻ തന്നെയായിരുന്നു. ഒരിക്കൽ പിടിക്കപ്പെട്ടപ്പോൾ പോലീസ് സ്റ്റേഷനിൽ അയാളനുഭവിച്ച യാതനകൾ ആരുടേയും കരളലിയിപ്പിക്കുന്നതാണ്.

ജയിലിൽ നിന്ന് വന്ന ശേഷം അയാളുടെ അവസ്ഥ കൂടുതൽ ദയനീയമാവുന്നു. പട്ടിണി തന്നെ പട്ടിണി. വിശപ്പ് സഹിക്കാൻ വയ്യാതെ ഒരു വീട്ടിൽ കേറി ഒരു നേരത്തെ ആഹാരം മോഷ്ടിക്കുകയാണയാൾ. വയറു നിറഞ്ഞ സന്തോഷത്തിൽ അവിടെത്തന്നെ കിടന്നുറങ്ങുകയും അത് വീട്ടുടമസ്ഥൻ കാണാനിടയാകുകയും ചെയ്യുന്നു.

ഉടമസ്ഥൻ അയാളോടിങ്ങനെ ചോദിച്ചു. "നീയാരാ ..?" "കള്ളൻ.." ആ മനുഷ്യന്റെ മുഖത്ത് അദ്ഭുതം പരന്നു. "എന്തെടുക്കാനാണിവിടെ വന്നത്.?" "രണ്ടു വറ്റു പെറുക്കിത്തിന്നാൻ.. കരിം പഷ്ണിയായിരുന്നു. വിശന്ന് വിശന്ന് ..." "എന്നിട്ട് തിന്നോ ..?" ഉവ്വ് എന്നു കേട്ടപ്പോൾ നടക്കാൻ പറഞ്ഞു.

ആ കള്ളനെ ശിക്ഷിക്കാതിരിക്കാൻ വീട്ടുടമസ്ഥനെ പ്രേരിപ്പിച്ചത് "വിശപ്പ് " എന്ന മൂന്നക്ഷരമാണ്.ഇത്തരത്തിൽ ചിന്തിക്കാൻ ഒരു ജനക്കൂട്ടത്തിന് സാധിക്കാതിരുന്നത് കൊണ്ടാണ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത്. അതെ.. വിശപ്പിന്റെ വിളിയുടെ വിളിപ്പാടകലെ പോലും ചെല്ലാത്ത നാമെന്തറിയുന്നു അല്ലേ..?

സ്മിയകൃഷ്ണ.വി.പി 9 A

                                                   മലകയറ്റം

ഇരുമ്പുഴി ഹൈസ്കൂളിന്റെ മുറ്റത്തു നിന്ന് നോക്കിയാൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന മല കാണാം. ഒരു ദിവസം ഞാൻ മലയിലേക്ക് നോക്കിയപ്പോൾ ഒരു ഏകാന്തത അനുഭവപ്പെട്ടു. പെട്ടെന്ന് എന്റെ മനസ്സ് ആ മലയുടെ ഉള്ളിലേക്ക് വീണു. ഞാൻ ഒറ്റയ്ക്ക് ആ മലമുകളിലേക്ക് കയറിപ്പോയി.വളരെ സന്തോഷത്തോടെ. പിന്നെ അവിടെ കാണുന്ന ജീവികളുടെ ഫോട്ടോ എടുക്കുകയും അവയോടൊപ്പം കളിക്കുകയും ചെയ്തു. എത്ര മനോഹരമാണെന്നോ മലയിലെ ദൃശ്യങ്ങൾ ! ആ ദൃശ്യങ്ങളിൽ ഞാൻ ലയിച്ചു പോയി.

മധുരമൂറും പഴങ്ങൾ തിന്ന് സെൽഫി എടുത്ത് ഞാനെത്തിയത് ഒരു തത്തയുടെ അടുത്തായിരുന്നു. അപ്പോൾ തത്ത എന്നോട് സംസാരിച്ചു. ഞാനദ്ഭുതപ്പെട്ടു പോയി .. അതാ അപ്പോഴേക്കും ബെല്ലടിച്ചു. ഞാൻ ക്ലാസ്സിൽ കയറി ഇരുന്നു. അല്ലാതെന്തു ചെയ്യാൻ !

സ്നേഹ. എം 9 A


                                                  തലകുത്തി നിൽക്കുന്നവർ

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.ഒരു ദിവസം ഞാൻ നോക്കുമ്പോൾ കുട്ടികളും ടീച്ചർമാരുമൊക്കെ തലകുത്തി നിൽക്കുന്നു.. നടക്കുന്നു .. ഹായ്.. എന്തദ്ഭുതം..എന്തു രസം. ഞാനതും നോക്കിയങ്ങനെ നിന്നു.. " ടാ.." ഒരു ടീച്ചറുടെ ശബ്ദം.. "ടാ.. എന്താടാ തലകുത്തി നിൽക്കുന്നത്..? നേരെ നിൽക്കെടാ.." അപ്പോഴാണ് എനിക്കു മനസ്സിലായത്, ഞാനാണ് തലകുത്തി നിൽക്കുന്നതെന്ന് ...

സാമുവൽ ജോസഫ് 9 A