ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രാദേശിക വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക വിവരങ്ങൾ

ചെറിയപ്പിള്ളി തുരുത്ത്

ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുപിണഞ്ഞ കഥകളാണ് നമ്മുടെ പറവൂരിനുള്ളത്. പെരുമയും പഴമയും നിറഞ്ഞതാണ് പറവൂരിന്റെ പാരമ്പര്യം. വാമൊഴിയായും വരമൊഴിയായും പറവൂർ പുകൾപെറ്റ നാടാണ്. 'പറയറൂർ' എന്ന പേര് ലോപിച്ച് രൂപാന്തരപ്പെട്ടതാണ് ഇന്ന് നാമറിയുന്ന പറവൂർ എന്ന നാമം. 'പറയറൂർ' എന്നാൽ പറയുന്നവരുടെ ഊര് - പണ്ഡിതരുടെ ഊര് അഥവ നാട് എന്നാണ് അർത്ഥം. പ്രശസ്ത വിദ്യാകേന്ദ്രമായിരുന്ന കാന്തളൂർശാല – ഇന്നത്തെ കോട്ടയിൽ കോവിലകം- പണ്ഡിതരായ ഗുരുക്കന്മാരുടെ ഊരായിരുന്നെന്നും പിന്നീടത് പരിണമിച്ച് പറവൂരായെന്നും പറയപ്പെടുന്നു. സംഘകാല കൃതികളായ ചിലപ്പതികാരത്തിലും കോകസന്ദശത്തിലും നമ്മുടെ നാട് പറവൂരിനെ പരാമർശിക്കുന്നുണ്ട്. ചിരപുരാതനമായ മുസിരിസ് പട്ടണം പറവൂരിന്റെ കൂടി ഭാഗമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി വ്യാപാര ബന്ധവും അതുവഴി പറവൂരിനുണ്ടായിരുന്നു. പിൻകാലത്ത് റോമാക്കാരുടെ കച്ചവട തുറമുഖമായി മുസിരിസ് മാറിയപ്പോൾ പറവൂരും വ്യാപാര ബന്ധങ്ങളിൽ ഇടംനേടി. നമ്മുടെ നാടിന്റെ കുരുമുളകും സുഗന്ധദ്രവ്യങ്ങളും റോമിലേക്കൊഴുകി. അങ്ങനെ സൗഭാഗ്യങ്ങളാലും അനുഗ്രഹീതമായ നാടാണ് പറവൂർ.

സ്കൂൾ കളിസ്ഥലം

ആദിദ്രാവി‍‍ഡസംസ്കാരത്തിന്റെ പാദമുദ്രകൾ പതിഞ്ഞ നാടാണ് പറവൂർ. കാലം വരുത്തിയ മാറ്റങ്ങൾ പറവൂരിന്റെ രൂപഭംഗി മനോഹരമാക്കി. എങ്കിലും പഴമയുടെ അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നു. അതിലൊന്നാണ് കാളികുളങ്ങരക്ഷേത്രത്തിലെ തെണ്ടുചുടലും കലം വെക്കലും. സെന്റ് തോമസ് വന്നിറങ്ങിയ മാല്യങ്കരയും ഇവിടെയാണ്. ഈ പേരിലാണ് മലങ്കരസഭ ഉണ്ടായതെന്നും പറയപ്പെടുന്നു. പറവൂരിന്റ പൗരാണിക പാരമ്പര്യത്തിന്റെ മകുടോദാഹരണമായ കോട്ടക്കാവുപള്ളി ഈ നാടിന്റെ ചരിത്രതിലകങ്ങളിൽ ഒന്നാണ്. ബുദ്ധ-ജൈന മതക്കാരാണ് ദേവാലയങ്ങളെ പള്ളികൾ എന്ന് വിളിച്ചുപോന്നത്. വലിയ മതിൽക്കെട്ടുണ്ടാക്കിതിനാൽ കോട്ട എന്നും വൻവൃക്ഷങ്ങൾ വളർന്നിരുന്നതിനാൽ കാവ് എന്നും പേരുവന്നു. അങ്ങനെ കോട്ടക്കാവു പള്ളിയായി. ചരിത്രഗതിയിൽ കൊച്ചിരാജ്യത്തിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും ഭാഗമായി മാറിയ പറവൂരിന് ചരിത്ര സാക്ഷ്യങ്ങളേറെയാണ്. ടിപ്പുവിന്റെ പടയോട്ടവുമായി ചരിത്ര ബന്ധം സ്ഥാപിച്ച 'വെടിമറ' പരവൂരിന്റെ അടയാളങ്ങളിൽ ഒന്നാണ്. യഹൂദദേവാലയമായിരുന്ന സിനഗോഗ്, ക്രൈസ്തവപള്ളി, ഹൈന്ദവക്ഷേത്രം എന്നിവ ഒരുമിച്ച് സ്ഥിതിചെയ്യുന്ന മതസൗഹാർദത്തിന്റെ ചിഹ്നമായ കോട്ടയിൽകോവിലകവും വൈപ്പിൻകോട്ട സെമിനാരിയും പറവൂരിന്റെ തിലകച്ചാർത്തായി ഇന്നും വിളങ്ങിനിൽക്കുന്നു. പറവൂരിന്റെ വ്യാപാരകേന്ദ്രമായി അറിയപ്പെട്ടിരുന്ന ഏഴങ്ങാടിയും ചരിത്രപ്രസിദ്ധമാണ്. ചേരസാമ്രാജ്യത്തിന്റെ ശിലാസ്മാരകം പോലെ നമ്പൂതിരിമാരുടെ ഗ്രാമക്ഷേത്രമായ പെരുവാരംക്ഷേത്രവും തെക്കൻഗുരുവായൂരായി വിശേഷിപ്പിക്കപ്പെടുന്ന കണ്ണൻകുളങ്ങര ക്ഷേത്രവും നാടിന്റെ ഐശ്വര്യവും പ്രകാശവുമായി നിലകൊള്ളുന്നു.

ഏഴിക്കര പാലത്തിൽ നിന്നുള്ള ദൃശ്യം

ആധുനിക കേരളത്തിന്റെ പതിന്നാലു ജില്ലകളിൽ ഒന്നായ എറണാകുളം ജില്ലലയിലെ ഏഴുതാലൂക്കുകളിൽ ഒന്നായി പറവൂർ നിലകൊള്ളുന്നു. ഈ താലൂക്കിൽപ്പെട്ട കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരമാണ് എന്റെ ഗ്രാമം. കോട്ടുവള്ളി, വള്ളുവള്ളി, തത്തപ്പിള്ളി എന്നിങ്ങനെ മൂന്നു കരകളായി കായലും പുഴയുംകൊണ്ട് വേർതിരിക്കപ്പെട്ടതാണ് ഈ പ്രദേശം. കവിഭാവനകൾക്ക് കാന്തിയും മൂല്യവും നൽകിയ ഈ നാടിന്റെ ഭൂപ്രകൃതിയെ നേരത്തെ സൂചിപ്പിച്ച സംഘകാല കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. കൊട്ടനെയ്യാൻ ഉപയോഗിച്ചിരുന്ന കാട്ടുവള്ളികൾ നിറഞ്ഞ ഭൂപ്രദേശം എന്ന നിലയ്ക്കാണ് 'കോട്ടുവള്ളി' എന്ന പേരു വീണത്. ബുദ്ധക്ഷേത്രം നിലനിന്നിരുന്ന വള്ളുവൽപള്ളിയാണ് പിന്നീട് വള്ളുള്ളിയായി രൂപാന്തരപ്പെട്ടത്. തത്തപ്പിള്ളിയുടെ നാമോൽപ്പത്തി ഇന്നും ദുരൂഹമായി നിലകൊള്ളുന്നു. എന്നാൽ ഇവിടുത്തെ മുസ്ലീം പള്ളിയും അവിടെ നിലന്നിരുന്ന ചന്ദക്കുട നേർച്ചയും പ്രശസ്തമാണ്. ഈ പള്ളിവളപ്പിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'പേയ്മരം' എന്ന അത്ഭുത വൃക്ഷം പെരുമയാർന്നതാണ്. ടിപ്പുവിന്റെ പടയോട്ടത്തോടെ സമ്പാദ്യമായതാണ് നമ്മുടെ പഞ്ചായത്തിലെ കൂനമ്മാവ്. കൂനുള്ള മാവു തേടിയുള്ള ടിപ്പുവിന്റെ പടയാളിയുടെ അലച്ചിലാണ് കൂനമ്മാവ് കണ്ടെത്തിയത്.ആധുനിക ചരിത്രത്തിൽ ഈ നാമം ഇടം പിടിച്ചത് നവോത്ഥാന നായകനും പാതിരിയുമായിരുന്ന ചാവറ കുര്യക്കോസ് ഏലിയാസ് അച്ചനിലൂടെയാണ്. ഈ ചരിത്ര സാക്ഷ്യങ്ങൾക്ക് പരിമളമേകിയ പൂക്കൈതകൾ പൂത്തുലഞ്ഞിരുന്ന കൈതാരത്താണ് എന്റെ ജന്മഗേഹമെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കൈതച്ചചെടികളും കൈതച്ചക്കയും ചാരുത ചാർത്തിയ എന്റെ ഗ്രാമത്തിന്റെ നക്ഷത്ര പ്രകാശമായി നൂറ്റിയമ്പതു വർഷം പഴക്കമുള്ള ഒരു അക്ഷരമുത്തശ്ശിയുണ്ട്. കൈതാരം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ. ആ അക്ഷര ഗോപുരത്തിലാണ് എന്റെ അക്ഷരാഭ്യാസം. ജാതിമത വ്യത്യാസമില്ലാതെ എല്ലാ സംസ്കാരത്തിന്റെയും ചരിത്രമുറങ്ങുന്ന കേരളചരിത്രത്തിന്റെ ഗതിവിഗതികളെ സ്വാധീനിച്ച ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷിയായ, സാംസ്കാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ നാടായ പറവൂരിന്റെ പെരുമ ഇനിയും ഒരുപാടൊരുപാട് പറയാനുണ്ടെങ്കിൽക്കൂടിയും ഈ രചനയുടെ പരിമിതി ഉൾക്കൊണ്ടുകൊണ്ട് നിർത്തട്ടെ. ഏവർക്കും മുൻപിൽ സമർപ്പിക്കുന്നു.