ഗവ. യൂ.പി.എസ്.നേമം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

1995ൽ വിദ്യാലയ വിട്ടിറങ്ങിയ പൂർവ വിദ്യാർത്ഥികൾ എഴുതുന്നു

1988 ജൂൺ മാസത്തിൽ ഞങ്ങളെ ഇവിടെ വിട്ടുപോയ മാതാപിതാക്കളെ നോക്കി ഞങ്ങൾ കരഞ്ഞിരിക്കണം. പക്ഷേ നനവ് പടർന്ന കണ്ണുകളിലൂടെ ഞങ്ങൾ കണ്ടത് മറ്റൊരു ലോകത്തെയാണ്. ദൈവങ്ങളുടെ കരുതൽ നൽകാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കിയ പുതുലോകത്തെ. ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ കിടന്നിട്ട് വ്യത്യസ്ത ഭാഷകളുടെയും ശാസ്ത്രങ്ങളുടെയും ഗണിതത്തിന്റെയും ആദ്യ വറ്റ് നൽകിയ ഞങ്ങളുടെ വിദ്യാലയത്തിൽ ഞങ്ങൾ കാട്ടിക്കൂട്ടിയ വികൃതികളിൽ  ഞങ്ങളുടെ ചോര പൊടിഞ്ഞപ്പോൾ അതിലേറെ ചോര പൊടിഞ്ഞ ഹൃദയവുമായി ഞങ്ങളെ വാരിപ്പുണർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ്. ഏഴാം തരം വരെയുള്ള പഠനവും പൂർത്തിയാക്കി അവസാന പരീക്ഷയും കഴിഞ്ഞു ചന്ദന നിറമുള്ള യൂണിഫോം ഉടുപ്പുകളിൽ പരസ്പരം മഷിയിട്ട് ഞങ്ങൾ പിരിഞ്ഞപ്പോൾ അറിഞ്ഞിരുന്നില്ല കഴുകിയാലും പോകാത്ത ആ മഷിത്തുള്ളികൾ പോലെ മനസ്സിൽ എന്നും ഈ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകൾ മായാതെ കിടക്കുമെന്ന്. ഒരു മാർച്ച് മാസത്തിൽ പിരിഞ്ഞുപോയ ഞങ്ങൾ കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയൊക്കെയോ നീന്തി ഇപ്പോൾ ഈ വിദ്യാലയ മുറ്റത്ത് അടിഞ്ഞിരിക്കുന്നു. ഒരിക്കലും മാഞ്ഞു പോകാത്ത ആ പഴയ ഓർമ്മകൾ പങ്കുവച്ച് സന്തോഷിച്ച് മടങ്ങാൻ മാത്രമല്ല ഞങ്ങളുടെ വിദ്യാലയ മുത്തശ്ശിയെ താങ്ങി നടത്താനും മുത്തശ്ശിയുടെ കുരുന്നുകളുടെ കാലിടറാതെ നോക്കാനും കൂടിയാണ് ഞങ്ങളുടെ ഈ കൂട്ടായ്മ.

എന്റെ പരിസ്ഥിതി വിദ്യാലയം

പൂർവ വിദ്യാർഥി ശ്രീ. ഡി.എസ്.നിതിൻ രാജ് എഴുതുന്നു.

നെല്ലി മരങ്ങളും, പ്ലാവിൻ കൂട്ടവും, അയണിയും,പുളിമരവും, തെങ്ങുകളുടേയും  കലവറയായിരുന്നു എൻ്റെ വിദ്യാലയം !! കയ്പും, പുളിപ്പും, മധുരവും നൽകുന്ന ഫലവൃക്ഷങ്ങൾ വിദ്യാർത്ഥി കാലഘട്ടം കഴിഞ്ഞു നേരിടാൻ പോകുന്ന ജീവിത യാഥാർഥ്യമായിരുന്നു ! മുന്നേ നടന്ന അദ്ധ്യാപകരുടെ ദീർഘവീക്ഷണമാവാം സ്കൂൾ അങ്കണത്തിലെ  മരങ്ങൾ. ഓരോ ക്ലാസിന് മുന്നിലെയും പൂന്തോട്ടങ്ങളും അവിടെ വരുന്ന ചിത്രശലഭങ്ങൾ, തുമ്പികൾ മരങ്ങളിൽ സ്ഥിരതാമസക്കാരായ കാക്കകൾ, കിളികൾ, തെങ്ങിൻ പൊത്തിലെ തത്തകൾ, ക്ലാസ് മുറിയുടെ ഏയർ ഹോളുകളിൽ കൂടു കൂട്ടുന്ന പ്രാവുകൾ പ്രകൃതിയുടെ ഒരു നിറകുടമായിരുന്നു എൻ്റെ വിദ്യാലയം. ചുവന്ന നിക്കറും ക്രീം കളർ ഷർട്ടും ധരിച്ച സൗഹൃദങ്ങൾ, ഇണക്കവും,  പിണക്കവും അദ്ധ്യാപകരുടെ ശാസനയും തലോടലും പങ്കുവച്ച് മുന്നോട്ട് പോയ എൻ്റെ വിദ്യാലയത്തിനു തന്നെയാണ് ജീവിതത്തിലെന്നും പ്രഥമസ്ഥാനം.

അക്ഷരം പഠിച്ച മുറ്റത്ത് അവരൊത്തു കൂടിയപ്പോൾ

പ്രവൃത്തി ദിവസങ്ങളിൽ ബെല്ലടിച്ചാൽ അസംബ്ലിക്കെത്തുന്നത് കുട്ടികളാണെങ്കിൽ ഇന്ന് അസംബ്ലി ഗ്രൗണ്ടിലെത്തിയത് കുടുംബശ്രീ അംഗങ്ങളായിരുന്നു. അസംബ്ലി ലൈനിൽ എല്ലാവരും അച്ചടക്കമുള്ള കുട്ടികളെ പോലെ അണിനിരന്നു. മഴ കാരണം ചിലർ വൈകിയെങ്കിലും അസംബ്ലിയിലെ നടപടിക്രമങ്ങൾ തീരുന്നത് വരെ അച്ചടക്കമുള്ള കുട്ടികളെപ്പോലെ അവർ ഗേറ്റിനടുത്ത് തന്നെ നിലയുറപ്പിച്ചു. കുട്ടികൾ പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലുന്ന അതേ മൈക്കിലൂടെ അവർ പാട്ടുപാടുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തീർച്ചയായും അവരെല്ലാം 'തിരികെ സ്കൂളി'ൽ എത്തുകയായിരുന്നു. പള്ളിച്ചൽ കുടുംബശ്രീയുടെ പതാക കൈമാറ്റത്തിന് ശേഷം ക്ലാസുമുറികളിലേക്ക് കയറി വൈകിട്ട് വരെ വിവിധ വിഷയങ്ങളിൽ ഗൗരവമായ പഠനവും ചർച്ചയും നടന്നു. 'തിരികെ സ്കൂളിൽ' എത്താൻ മുന്നൊരുക്കങ്ങളും നേരത്തെ തുടങ്ങിയിരുന്നു. കുരുത്തോലയും വർണബലൂണുകളും പച്ച ഓല മെടഞ്ഞ് അതിൽ സ്കൂളിലെത്തുന്ന വരവും വിളിച്ചറിയിച്ചു. അക്ഷരം പഠിച്ച മുറ്റത്ത് അവരൊത്തു കൂടിയപ്പോൾ അനർഘമായ ആഹ്ലാദമായിരുന്നു ഞങ്ങളുടെ പള്ളിക്കൂടം.