എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

(കോവിഡ്കാലത്തെ ലോക്ഡൗൺ നിമിത്തം ഇന്ത്യയിലുണ്ടായ പട്ടിണി എന്ന ഭീകരമായ പ്രതിസന്ധി മൂലമുണ്ടായ ഒരു യഥാർത്ഥ സംഭവം)

ഇടറിത്തളർന്ന കുഞ്ഞുകൊഞ്ചലുകളല്ലാതെ മറ്റൊന്നും കാതുകളെ ഉണർത്തയില്ല. മഹാനഗരങ്ങളും കുഞ്ഞുകുഞ്ഞു പട്ടണങ്ങളും, എന്തിന്, ഗ്രാമങ്ങൾ പോലും ഉറക്കം നടിക്കുകയാണ്, പൂർവ്വാധികം ശക്തിയോടുകൂടി ഉണർന്നുല്ലസിക്കാനുള്ള വെമ്പൽ മനസ്സിലൊതുക്കി. പോറലുകളേറ്റ ശരീരം നിവർത്തി മയങ്ങുന്ന നിരത്തിനെ ഇത്രയധികം ശോകമൂകമായി മുമ്പെങ്ങും കണ്ടതായി ‍ഓർക്കുന്നില്ല. കടകമ്പോളങ്ങളെല്ലാം തന്നെ വായ്‍മൂടി കിടന്നു. നിറം മങ്ങിയ കുപ്പിവളകൾ കലമ്പൽ കൂട്ടുന്ന കൈകളാൽ ഇളയ രണ്ടുകുഞ്ഞുങ്ങളെ ആവുന്നത്ര വലിച്ചുകൊണ്ടാണ് യശോധരയുടെ നടപ്പ്. പ്രായത്തിൽ മൂപ്പ് കൂടുതലുള്ള മറ്റു മൂന്നു പേർ വളരെയധികം യാന്ത്രികമായി അവളെ അനുഗമിക്കുന്നുണ്ട്. നഗരത്തിന് കാവലാളായ മുഖം മറച്ച ഏമാന്മാരുടെ കൺകോണുകളിൽ നിന്ന് വളരെ സമർത്ഥമായി ഒളിച്ചോടുവാൻ സാരിത്തലപ്പിനാൽ തലയും ഒപ്പം മുഖവും മറയ്‍ക്കുന്നതിനിടെ എത്ര തവണ വേഗത്തിൽ നടക്കാനായി തന്റെ മക്കളെ ഓർമ്മപ്പെടുത്തിയതാണ്. കണ്ണീരുപോലും വീടുവിട്ടിറങ്ങിയ കുഴിഞ്ഞ് കരുവാളിച്ച് വിളറിയ കണ്ണുകളും, കൂട്ടമായി ആവുന്നത്ര മുന്നോട്ടാഞ്ഞ് ഗോഷ്‍ഠി കാണിക്കുന്ന വാരിയെല്ലുകളുമല്ലാതെ മറുപടിയൊന്നുംതന്നെ ഉണ്ടായില്ല. ചവറുകൂനയിൽ ആഹാരം തപ്പി നടക്കുന്ന എല്ലുന്തിയ ചാവാലിപ്പട്ടികൾക്ക് പോലും തന്റെ മക്കളേക്കാൾ ആരോഗ്യം ഉണ്ടാകുമെന്ന യാഥാർത്ഥ്യം ആ അമ്മയെ ഒന്നു കൂടു തളർത്തി.
“എങ്ങോട്ടാണമ്മേ....?” തളർന്നു കുഴഞ്ഞ സ്വരത്തിൽ മൂത്തവൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഏറെ നാളായുള്ള വീട്ടുതടങ്കലിൽ നിന്ന് മോചിതരായ സന്തോഷത്തിലായിരുന്നു ഇളയ നാലുപേരും. എങ്കിലും നടക്കാനായി അവർ പാടുപെടുന്നുണ്ടായിരുന്നു. ഏതൊരു പ്രാരാബ്‍ധങ്ങളിലും തനിക്ക് ഏക ആശ്വാസമായി വർത്തിച്ച തന്റെ കുഞ്ഞുമക്കളുടെ മുഖങ്ങൾ മനസ്സിനെ കൊല്ലാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.
“അമ്മേ...ആഹാരം...”എന്ന നിഷ്‍ഫലമായ തേങ്ങലുകളും തളർന്ന നോട്ടങ്ങളും നെഞ്ചിൻ കൂട് തകർക്കുന്നുണ്ടെന്ന് യശോധര വളരെ പണിപ്പെട്ടാണ് തിരിച്ചറിഞ്ഞത്. ജീവിതത്തിൽ കരിനിഴൽ പരക്കാൻ തുടങ്ങിയിട്ട് കാലമധികമായില്ല. ലോകത്തെ ആകമാനം വിഴുങ്ങിയ മഹാമാരി തനിക്ക് ഇത്രമേൽ വിപത്തുകൾ കൈമാറുമെന്നവർ തുടക്കത്തിലെ തിരിച്ചറിഞ്ഞിരുന്നില്ല. ഭർത്താവ് രാംഗോപാലിന്റെയും തന്റെയും കൂലിവരുമാനം കൊണ്ട് കുഞ്ഞുവയറുകളെ ആശ്വസിപ്പിക്കാൻ പര്യാപ്‍തമായിരുന്നു. എന്നാൽ ഇന്ന് അതിന് പോലും സാധ്യതയില്ല. വിശന്നു വിശന്നുള്ള മക്കളുടെ കരച്ചിലുകൾ ക്രമേണ നിശബ്‍ദതയിലേക്ക് വഴിമാറുന്നത് അവർ ഞോട്ടലോടെ തിരിച്ചറിഞ്ഞു. ഉടഞ്ഞ മൺകലങ്ങളിലും മറ്റുമായവൾ സ്വരുക്കൂട്ടിയ ചില്ലറകൾ ഒന്നു രണ്ടു ദിവസത്തേക്ക് ഉപകരിച്ചു. ഒടുവിൽ പച്ചവെള്ളം പോലും കനിഞ്ഞനുഗ്രഹിക്കാതെയായി. നിദ്രാവിഹീനങ്ങളായി രാത്രികളിൽ തന്റെ കുഞ്ഞുങ്ങളെ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങിയ യശോധര 'മരണം' വളരെയധികം ആലോചനകൾക്കുശേഷമാണ് കണ്ടെത്തിയത്. “തന്റെ മക്കളുടെ ബ്രഹ്മാവും കാലനുമാകേണ്ടി വന്ന ഒരമ്മയുടെ ഏറ്റവും ദയനീയമായ വിധി". ഇനി വയ്യ തന്റെ മക്കളെ ഇങ്ങനെ അനുഭവിപ്പിക്കാൻ. ഹൃദയം കല്ലാക്കിത്തീർക്കാൻ അവൾ കഠിനശ്രമത്തിലായി.
“അമ്മേ എത്താറായോ?” വീണ്ടും തളർന്ന ഒരു സ്വരം....ഒരുറക്കത്തിൽ നിന്ന് ഞെട്ടിയതുപോലെ യശോധരയുടെ നാവ് ആദ്യമായൊന്ന് വലിച്ചു.
“ദാ എത്തിക്കഴിഞ്ഞു.....” കോടാനുകോടി മനുഷ്യാവശിഷ്‍ടങ്ങളും 'പുണ്യവും' പേറി 'ഗംഗാനദി മന്ദമൊഴുകുകയാണ്'
ആദ്യമായി ഒരു പുഴ കാണുന്ന ആഹ്ലാദത്തിലായിരുന്ന ഇളയവൻ യശോധരയുടെ സാരിത്തുമ്പ് വലിച്ചുകൊണ്ട് നദിയെ ഒരാഗ്രഹത്തോടെനോക്കി.
“കരയേണ്ട മോനേ... എല്ലാവരെയും ഒട്ടും വൈകാതെ തന്നെ ഞാൻ കൊണ്ടുപോകാം...” മൂന്നുവയസ്സുകാരൻ കേശവിന്റെ കവിളിൽ മൃദുലമായൊന്നവൾ തട്ടി. മൂത്തവൾ ആശങ്കയോടെ യശോധരയുടെ മുഖത്തേക്കുറ്റുനോക്കി. കുഞ്ഞുമക്കൾക്കും മരണത്തെ തിരിച്ചറിയാനാവുമോ? ഒന്നവൾ ശങ്കിച്ചു. പിന്നീട് ഒട്ടും ശങ്കിക്കാതെ ഇളയവനെ മാറിലേറ്റി മറ്റു രണ്ടു കുഞ്ഞുങ്ങളുടെ കൈകൾ ബലമായി പിടിച്ച് വലിച്ച് നദിയെ ലക്ഷ്യമാക്കി അവൾ മുന്നോട്ട് നടന്നു. കുഞ്ഞുകൾ വേദനിച്ചിട്ടുണ്ടോ, മരണം മണത്തിട്ടുണ്ടോ എന്നറിയില്ല, രണ്ടു കുഞ്ഞുങ്ങളും വാവിട്ടു നിലവിളിക്കാൻ തുടങ്ങി. കുഞ്ഞു നിലവിളികൾ അവളുടെ കണ്ണുകളെ ഉണർത്തിയില്ല. അവൾ പോലുമറിയാതെ ആ കൈകൾ ബലമായി ചലിച്ചു. ജീവശ്വാസത്തിനായി പിടഞ്ഞ്കൊണ്ട് ഗംഗയുടെ ആഴങ്ങളിലേക്ക് ആ കുഞ്ഞുകൈകൾ മറയുന്നത് യാതൊരു വികാരവുമില്ലാതെ ആ അമ്മ നോക്കിനിന്നു. കണ്ണുകളിൽ നിറയെ പെറ്റുവീണ് കണ്ണുപോലും തുറക്കാറായിട്ടില്ലാത്ത ചോരക്കുഞ്ഞുങ്ങളുടെ മുഖങ്ങളും ആഹ്ലാദവും സ്വപ്‍നങ്ങളും നിറഞ്ഞ തന്റെ ഗർഭകാലങ്ങളുമായിരുന്നു. അമ്മയുടെ ക്രൂരത കണ്ട് മൂത്ത രണ്ടുപേ‍ർ ഓടിരക്ഷപ്പെടാനായി ആവുന്നത്ര ശ്രമിച്ചു. എന്നാൽ അവരെ തുണയ്‍ക്കാൻ ഒരിറ്റ് ഊ‍ർജം പോലും കനിഞ്ഞില്ല. ഇരയ്‍ക്കുനേരെ പാഞ്ഞടുക്കുന്ന ചിലന്തിയെപ്പോലെ യശോധര ആ കുഞ്ഞുങ്ങളെ ബലമായി വലിച്ചിഴച്ച് പുഴയിലേക്കെറിഞ്ഞു പിടഞ്ഞുതാഴുന്ന തന്റെ പൊന്നുമക്കളെ നിറമിഴിയോടെ കണ്ണെടുക്കാതെ നോക്കി. ‘പേറ്റുനോവിനേക്കാൾ വലിയ നോവാണ് ജന്മം കൊടുത്തതിന്റെ ജീവനെടുക്കുന്നതെന്ന യാഥാർത്ഥ്യം ആ മാതൃഹൃദയം തിരിച്ചറിഞ്ഞു'. സ്വർഗ്ഗലോകത്തെങ്കിലും തന്റെ മാലാഖമാർ‍ സുഖമായിരിക്കട്ടെ എന്ന പ്രത്യാശയോടെ യശോധര ബോധരഹിതയായി നിലംപതിച്ചു.....

കീർത്തന എസ്.ആനന്ദ്
+2 എ കെ ജി എസ് ജി എച്ച് എസ് എസ് , പെരളശ്ശേരി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ