എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/വല്ലിമ്മ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
വല്ലിമ്മ പറഞ്ഞ കഥ

പണ്ട് നാട്ടിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. വസൂരി .ഇന്നത്തെ പോലെ ആശുപത്രികളോ ഡോക്ടർമാരോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കാലം. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ അവരെ താൽക്കാലിക ഷെഡ് പോലെ കെട്ടിയുണ്ടാക്കി അതിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നത്രെ പതിവ്. അവരെ കാണാനോ പരിചരിക്കാനോ ആരും മുതിരില്ല.മുതിർന്നാൽ അടുത്ത രോഗി അവനായിരിക്കും. മരിച്ചാൽ പോലും അവരെ വേണ്ട വിധം സംസ്കരിക്കാൻ ആരുമുണ്ടാവില്ലത്രെ. കിടന്നിരുന്ന പായയിൽ തന്നെ ചുരുട്ടി കെട്ടി ദൂരേ കൊണ്ടുപോയി കളയാൻ പ്രത്യേകം ആളുകളെ ഏർപ്പാടാക്കും. | 'പണ്ടാരക്കെട്ട്, എന്ന് പറഞ്ഞ് ഉറ്റവരും ഉടയവരുമില്ലാത്ത അനാഥ ശവങ്ങളായി അവർ മാറുമായിരുന്നത്രെ,വല്ലിമ്മ ഇത്രയും പറഞ്ഞപ്പോൾ കണ്ണു നിറച്ച് എന്തൊക്കെയോ ഓർത്തിരുന്നു. അറിയാതെ ഞാനും കണ്ണു തുടച്ചു പോയി. ആ വല്ലിമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു.ഇപ്പോൾ ഞാനെന്തിനാ ഇതെല്ലാം ഓർക്കുന്നതെന്നല്ലേ.. ഓർത്തു പോയി .നാടു മുഴുവൻ ലോക് ഡൗണില്ലേ, പള്ളികളും അമ്പലങ്ങളും പളളിക്കൂടങ്ങളും ഓഫീസുകളും മാളുകളും എല്ലാം അടഞ്ഞുകിടക്കുന്നു. വീട്ടിനുള്ളിൽ ഇരുന്ന് മടുത്ത് വിരസത മാറ്റാൻ ഇറങ്ങുന്നവരെയൊക്കെ പോലീസ് മാമൻ മാർവിരട്ടിയോടിക്കുന്നു. വല്ലിമ്മാന്റെ കാലത്തെ വസൂരി യെക്കാൾ വലിയ രോഗമാണോ ഈ കോവിഡ് 19. എന്തിനാ ഇത്ര അടച്ചു പൂട്ടലുകൾ ? സംശയം ഉപ്പയോട് ചോദിച്ചു 'ഉപ്പ ഒരു വലിയ ക്ലാസ് തന്നെ തന്നു. പകർച്ചവ്യാധികൾ എന്നും നാടിന് ശാപമാണ്. ഇന്നത്തെ ഐസൊലേഷൻ. അതായിരുന്നു അന്നത്തെ ആ താൽക്കാലിക ഷെഡ്. പക്ഷേ ഇന്ന് ഐസൊലേഷനിലായാലും അവരെ പരിചരിക്കാൻ ഭൂമിയിലെ മാലാഖമാരുണ്ട്. മരിച്ചാൽ അവർക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യാൻ സന്നദ്ധ സേവകരുണ്ട്. പിന്നെ അടച്ചുപൂട്ടാൻ ഇന്നത്തെ പോലെ പള്ളികളും അമ്പലങ്ങളും മാളുകളും റോഡുകളും വാഹനങ്ങളും അന്നില്ലല്ലോ ,ഉപ്പ പറഞ്ഞതും പത്രങ്ങളിൽ വായിച്ചതും എല്ലാം കൂട്ടിച്ചേർത്തപ്പോൾ വല്ലിമ്മ പറഞ്ഞ വസൂരിക്കാലവും ഇന്ന് ഞാൻ കണ്ടറിഞ്ഞ കൊറോണക്കാലവും ഒരുകഥയായി ഞാൻ കടലാസിലേക്ക് പകർത്തുന്നു.

നഫ് ല
VI A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ