എസ്. വി. ഹൈസ്കൂൾ പുല്ലാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും വിജയകരമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ഈക്ലബ്ബിലെ അംഗങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും സർഗ്ഗവേള വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെടുന്നത് .ആഴ്ചയിൽ ഒരുദിവസം ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെ യോഗം കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു . ഉപജില്ലാ സർഗോത്സവത്തിനുമുമ്പായി ക്ലാസ്സ് തല സർഗോത്സവവു൦ സ്കൂൾതല സർഗോത്സവവു൦ നടത്തുന്നു. വർഷതോറും അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേളയിൽ വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്താനായി കുട്ടികളെ കൊണ്ടു പോകാറുണ്ട് .കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കൂടാതെ എല്ലാവർഷവും കൈയ്യെഴുത്തുമാസിക സ്കൂൾ വാർഷിക ദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രകാശനം ചെയ്യുന്നുണ്ട്


അനുഭവക്കുറിപ്പുകൾ/കഥ/കവിത

ഓർമയിലൂടെ ഒരു യാത്ര--അനുഭവക്കുറിപ്പ്

ച്ഛൻ പെങ്ങളുടെ കൈ പിടിച്ച് ആദ്യമായി ശ്രീ വിവേകാനന്ദ വിദ്യാലയത്തിലെ പടി ചവിട്ടിയത് എന്നാണെന്ന് കൃത്യമായി ഓർമ്മയില്ല. ഏഴാംക്ലാസ് വിദ്യാർഥിനി ആയി സർവോദയ യുപി സ്കൂളിൽ പഠിക്കുമ്പോൾ യു എസ് എസ് പരീക്ഷ എഴുതാൻ മുമ്പ് അവിടെ വന്നിട്ടുണ്ട്. ഇന്ന് എസ്എസ്എൽസി പരീക്ഷക്ക് ആരോടൊപ്പം ഇരുന്ന് യു എസ് എസ് പരീക്ഷ എഴുതുമ്പോൾ എന്തൊരു ഗമയായിരുന്നു! സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതിയിരുന്നില്ല. കിട്ടിയപ്പോൾ വലിയ സന്തോഷമായി. എട്ടാം തരത്തിൽ ചേരാൻ സ്കൂളിലെത്തിയപ്പോൾ അന്നും ഈ വലിയ സ്കൂളിൻറെ ഭാഗമാകാൻ പോകുന്നുവെന്ന സത്യം അല്പം ഭയത്തോടെയും അതിലേറെ അഭിമാനത്തോടെയും ഹൃദയത്തിലേറ്റി .കാരണം അന്ന്, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ അത്രയ്ക്ക് പ്രസിദ്ധമാണ്. കൂടാതെ അച്ഛൻ പെങ്ങൾ അവിടെ യു പി സ്കൂൾ അദ്ധ്യാപികയായിരുന്നു. പക്ഷേ, ആ പരിഗണന അല്പംപോലും എനിക്ക് കിട്ടരുത് എന്ന് തന്നെയാണ് പേരമ്മ ആഗ്രഹിച്ചത്.

ഇംഗ്ലീഷ് ആൽഫബെറ്റ് A യിൽ തുടങ്ങി H ൽ അവസാനിക്കുന്ന അത്ര ഡിവിഷനുകൾ. ഓരോ ഡിവിഷനിലും 35 ൽ കുറയാതെ കുട്ടികൾ. എങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സ്കൂൾ. ആർക്കു നേരെയും പ്രയോഗിക്കാൻ താല്പര്യം ഉണ്ടായിട്ടില്ലെങ്കിലും എപ്പോഴും നീണ്ട ഒരു ചൂരൽ വടി കയ്യിൽ പിടിച്ച് വെള്ള മുണ്ടും ഷർട്ടും ധരിച്ച് സ്കൂൾ വരാന്തയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സസൂക്ഷ്മം, സശ്രദ്ധം വീക്ഷിച്ച് സഞ്ചരിക്കാനുള്ള, ഹെഡ്മാസ്റ്റർ ശ്രീ ജോയി സാറിന്റെ പേരു ചേർത്ത് സാറേ എന്ന് വിളിക്കാൻ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. അത്രയ്ക്ക് ഭയഭക്തി ബഹുമാനമായിരുന്നു. എന്നാൽ എല്ലാ വിധ ആഘോഷങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകിയിരുന്നു അദ്ദേഹം. ഒപ്പം നിൽക്കുന്ന കർമ്മ നിരതരായ അധ്യാപകർ. തോറ്റു പഠിക്കുന്ന കുട്ടികൾ പോലും അധ്യാപകർക്ക് തലവേദന ആയിരുന്നില്ല.

വൃത്തവും പ്രാസവും ചേർന്ന ലക്ഷണമൊത്ത മലയാളം ക്ലാസുകളും,ഡി എൻ എ യും, ക്രോമസോമും ഉരുത്തിരിയുന്ന ബയോളജി ക്ലാസുകളും,സമവാക്യങ്ങളും,പ്രോഗ്രഷനുകളും നിറഞ്ഞുനിൽക്കുന്നഗണിത ക്ലാസ്സു കളും,യുദ്ധവും സമാധാനവും ഭരണപരിഷ്കാരങ്ങളും ഉള്ള ചരിത്ര ക്ലാസ്സുകളും ആംഗലേയ ഭാഷയുടെ പ്രൗഢി കലർന്ന ചെറുകഥകൾക്ക് കാതോർക്കുന്ന ഇംഗ്ലീഷ് ക്ലാസുകളും എന്നു വേണ്ട, ആകെ രസകരമായ നിമിഷങ്ങൾ ആയിരുന്നു അവിടെ.

കാലം പെയ്തൊഴിഞ്ഞു അടുക്കും ചിട്ടയുമുള്ള പഠനം. യുവജനോത്സവ വേദികൾ മത്സരത്തിന് മാത്രമല്ല, മാനസികോല്ലാസത്തിനും കൂടി ആയിരുന്നു. മൂന്ന് ദിവസം തകർക്കുന്ന ആഘോഷം. എത്രയെത്ര കലാപ്രതിഭകൾ അരങ്ങ് തകർത്ത് പാടുകയും ആടുകയും ചെയ്തിരിക്കുന്നു. കലയും കരകൗശലങ്ങളും സംഗീതവും പഠനത്തോടൊപ്പം കൊണ്ടു പോയിട്ടും അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ മാനസികസംഘർഷങ്ങൾ ഉണ്ടായിട്ടില്ല. ഒരു സ്പെഷ്യൽ ക്ലാസും വേണ്ടി വന്നിട്ടില്ല പാഠം തീർക്കാൻ. ഒരു മോഡറേഷനും കൊടുത്തിട്ടില്ല, വിജയിപ്പിക്കാൻ. സത്യസന്ധവും നീതിയുക്തവുമായ പഠനവും പരീക്ഷയയും. വലിയ പഠിത്തക്കാരി ഒന്നും ആയില്ലെങ്കിലും അത്യാവശ്യം നല്ല മാർക്ക് വാങ്ങി സ്കൂളിൽ മൂന്നാം സ്ഥാനത്തെത്താൻ എനിക്കും സാധിച്ചു.

എല്ലാ കുട്ടികളെയും പോലെ നിറപ്പകിട്ടാർന്ന കൗമാര സ്വപ്നങ്ങളൊന്നും എനിക്കില്ലായിരുന്നു. ഒരു അരക്ഷിതത്വം മനസ്സിനെ അലട്ടിയിരുന്നു. എന്റെ ചില പ്രത്യേക ജീവിതസാഹചര്യങ്ങൾ ആവാം അതിനു കാരണം. എങ്കിലും ശ്രീ വിവേകാനന്ദ സ്കൂളിലെ പഠനകാലം ഇന്നും ഓർമ്മയിൽ ഒളിമങ്ങാതെ നിൽക്കുന്നു. ആഴവും അടുപ്പവും ഉള്ള നല്ല സുഹൃത്ത് ബന്ധങ്ങൾ. സ്നേഹവും കരുതലും നൽകുന്ന അധ്യാപകർ. രാധാമണി ടീച്ചർ, സുമതി കുട്ടി ടീച്ചർ, രാധക്കുട്ടി ടീച്ചർ, അന്നമ്മ ടീച്ചർ, വത്സമ്മ ടീച്ചർ ഇന്ദിരാ ഭായി ടീച്ചർ, വനജ ടീച്ചർ, വിജയമ്മ ടീച്ചർ തുടങ്ങി എല്ലാവരെയും നന്മയോടു കൂടി മാത്രമേ ഇന്നും സ്മരിക്കാൻ കഴിയൂ. ഒരു അദ്ധ്യാപികയായി പിൽക്കാലത്ത് അവിടെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാലം തീരുമാനിച്ചത് ആലപ്പുഴയിലെ സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാവാൻ ആയിരുന്നു.

എനിക്ക് സ്നേഹവും നന്മയും പകർന്നു തന്ന നല്ലവരായ എല്ലാ അധ്യാപകരേയും സൗഹൃദത്തിൻറെ മധുരം പകർന്ന എല്ലാ കൂട്ടുകാരെയും മനസ്സിൽ സ്മരിച്ചു കൊണ്ട്, എന്നെ ഞാനാക്കിയ എന്റെ

വിദ്യാലയത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ, നന്ദിയോടെ......

എന്റെ വിദ്യാലയം

കവിത

ശ്രേഷ്ഠമീ വിദ്യാലയാങ്കണ മേറെ പുരാതനം

ഒട്ടു തലയെടുപ്പോതി പ്രൗഢമായ്

ഇന്നും വിലസുന്നു നാടിന്നു നന്മയായി

ശ്രീ വിവേകാനന്ദ വിദ്യാലയം.

ശ്രേഷ്ഠം ഈ വിദ്യാലയാങ്കണമേറെ പുരാതനം

ഒട്ടു തലയെടുപ്പോടതി പ്രൗഢമായ്

പാതയോരത്തു നിന്നെന്നെ വിളിപ്പതു-

ണ്ടിപ്പോഴും കൗമാര തീര ഭൂവിൽ.

കത്തിയെരിഞ്ഞൊരു പകലിന്റെ വിടവിലൂ-

ടെത്തിയ തോരാത്ത മഴയിൽ കുതിർന്നൊരു

കൊച്ചു പാവാടക്കാരി തൻ കണ്ണുകൾ

എട്ടാം തരത്തിലേക്കോടിയെത്തി.

കളിയും ചിരിയും കരച്ചിലും

പിന്നെയങ്ങോട്ടു പിണക്കമിണക്കങ്ങളും നിറം-

ങ്ങഘോഷമാക്കിയ മൂന്നു സംവത്സരം,

ഇന്നും മനസ്സിൽ വിടർത്തുന്നു സൗരഭം.

പച്ചയാം സൗഹൃദം പാലമൃതൂട്ടിയ

പഴയ വിദ്യാലയതിരുമുറ്റത്തെവിടെയോ

പഴകിയ മാറാല കീറിമുറിച്ചു ഞാൻ,

പരതുന്നു എന്നിലെ ഓർമ്മതൻ സൗഭഗം.

കലപില കൂട്ടുന്ന കൂട്ടരെ തേടുന്ന

കാതിലടക്കം പറയും സുഹൃത്തിനെ

ഗണിത സമവാക്യമുരുവിട്ടു ചൊല്ലുന്ന

കോശ ഘടനതൻ ചിത്രം വരയ്ക്കുന്ന

ഇന്ദ്രവജ്രയ്ക്കുള്ള ലക്ഷണം ചൊല്ലുന്ന

ലക്ഷണമൊത്ത പഠിപ്പിക്കലൊക്കെയും

ഇന്നും മനസിന്റെ മുറ്റത്തു കെട്ടിയൊ-

രൂഞ്ഞാലിലാടി കളിക്കുന്നൊ രോർമ്മകൾ

പത്താംതരത്തിലെ കൊല്ലപ്പരീക്ഷതൻ

ചൂടും കിതപ്പും പിരിമുറുക്കങ്ങളും

ഒക്കെ കഴിഞ്ഞു പോയൊടുവിലാ ദിനമെത്തി

വിടവാങ്ങലിൽ നോവിലുരുകീ മനം

കൂട്ടർതൻ കയ്യൊപ്പു വാങ്ങവേ കണ്ണീരി-

ലാർദ്രമായ് മിഴിയും മനസ്സുമൊന്നായ്

വിട വാങ്ങിയകലവേ വീണ്ടും കൊതിച്ചു പോയ്

ഒരുവേള കൂടിയാപ്പടി ചവിട്ടാൻ

വീണ്ടും ഒരു വേളകൂടിയാപ്പടി ചവിട്ടാൻ..

ശ്രീമതി.പി ലളിതാംബിക അന്തർജ്ജനം

പൂർവ്വ വിദ്യാർത്ഥിനി

(1981-84)

Mob.8547042812

______________________________________________________________________________________________________________----------------------

എന്റെ മലയാളം

കവിത

പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം

പുതു പൂക്കളിട്ടു വസന്തമെത്തും പുണ്യ മലയാളം

കാട്ടുചോലകൾ കസവു നെയ്യും എന്റെ മലയാളം

ഓണപ്പാട്ടിനൊത്തു ചുവടു വെയ്ക്കും അമ്മ മലയാളം( പൂവനങ്ങൾ.....)

മഞ്ഞു വിളയണ മലയിറങ്ങി വന്ന മലയാളം

എൻറെ നെഞ്ചിലുറയണ സ്നേഹമായി വളർന്നു മലയാളം

മധുര വാണികളോതുവാനായ്എന്നുടെ നാവിൽ

മന്ത്രമോദിയിരച്ചു തന്നതുമന്നു മലയാളം( പൂവനങ്ങൾ.....)

വികല ചിന്തകൾ ഫണമുയർത്തി മനസ്സിലാടുമ്പോൾ

മകുടിയൂതി മയക്കി നിർത്തിയതെന്റെ മലയാളം

സകല പാപവുമൊഴിയുവാനായ് അമ്പലത്തറയിൽ

കോമരങ്ങൾ ഉറഞ്ഞു പാടിയതെന്റെ മലയാളം( പൂവനങ്ങൾ.....)

കാലമിട്ട ചുളിവുകളിൽ കൈപ്പടമൂന്നി

പോയകാല സ്മൃതികൾ എഴുതിയതെന്റെ മലയാളം,

പുസ്തകത്താളിൽ മയങ്ങും അക്ഷരകൂട്ടം

മുത്തശ്ശി കഥ യായി മാറ്റിയതെന്റെ മലയാളം( പൂവനങ്ങൾ.....)

കരുതാം പൊരുതാം

കവിത

കരുതിയിരിക്കാം കരുതലൊരുക്കാം

കനിവിന്റെ ദീപം കൊളുത്തി വയ്ക്കാം

അകലെ നിന്നെത്തുന്ന നൊമ്പരങ്ങൾക്ക-

അരികിലായ് ഇത്തിരി ചേർന്നിരിക്കാം( കരുതി......)

എത്ര ദുരന്തങ്ങൾ കണ്ടു നമ്മൾ

ഇത്രമേൽ ഭീകരമല്ലതൊന്നും

എത്രയോ ഋതുക്കൾ കഴിഞ്ഞാലും മായാതെ

മണ്ണിലീദുഃഖം മറഞ്ഞിരിക്കും( കരുതി.....)

അകലം പിടിച്ചു നാം നിൽക്കുമ്പോഴും

നനവുകൾ വറ്റിയ ചുണ്ടുകളിൽ

തെളിനീരിറ്റിറ്റ് വീഴ്ത്തിത്തിടേണം( കരുതി....)

പടരുന്ന രോഗത്തിൽ ചില്ലകളിൽ

ചിറകറ്റ പക്ഷികളായി നമ്മൾ

ഇണയറ്റുപോയ് എത്ര ജീവിതങ്ങൾ

നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി( കരുതി....)

പൊട്ടിച്ചതല്ലേ അഹിംസയിൽ നാം

പാരതന്ത്ര്യത്തിന്റെചങ്ങലകൾ

സഹനത്താൽ നമ്മൾ മുറിച്ചു മാറ്റും

മഹിയിൽ നിന്നി രോഗകണ്ണികളും( കരുതി...)

ആർ.വിജയൻ,മുൻഹെഡ് മാസ്റ്റർ

ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ

ഓർമ്മകളിലേക്ക് ഒരു മടക്കം

അനുഭവക്കുറിപ്പ്

റ്റവും വർണ്ണാഭമായ കാലം കുട്ടിക്കാലമാണ്. കുട്ടിക്കാലത്തെപ്പറ്റി ആലോചിക്കുമ്പോൾ എന്റെ ഓർമ്മകളിലേക്ക് ആദ്യം ഓടിയെത്തുന്നത് ഞാൻ പഠിച്ച വിദ്യാലയമാണ്. അഞ്ചാം ക്ലാസിലേക്ക് അമ്മയുടെ കൈയും പിടിച്ച് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ എത്തിയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇവിടം എന്റെ ഓർമ്മകളിലെ സ്ഥിര സാന്നിധ്യം ആകുമെന്ന്. ആദ്യദിനം കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങൾ ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.

അമ്മ അധ്യാപികയായതിന്റെ പരിഗണനയല്ല മറിച്ച് എല്ലാ കുട്ടികൾക്കും ലഭിക്കുന്ന സ്നേഹവാത്സല്യങ്ങളും കരുതലുമാണ് അധ്യാപകർ എനിക്ക് നൽകിയത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നവരാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും. സ്കൂൾ വേദിയിൽ പ്രസംഗിക്കുന്നതും കവിത ചൊല്ലുന്നതും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതും എല്ലാം ഇന്നും ഞാൻ ഓർക്കുന്നു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള പ്രസംഗ മത്സരങ്ങളിൽ ഒന്നാം സ്ഥാനം എനിക്കായിരുന്നു. ഇന്നും എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ് സ്വാമി വിവേകാനന്ദൻ.

ഈ വിദ്യാലയ മുറ്റത്ത് ഞാനും കൂട്ടുകാരും കളിക്കാത്ത കളികൾ ഉണ്ടാവില്ല. സാമൂഹിക ജീവിതത്തിൻറെ ഭാഗമാകുന്നതിന്റെ ആദ്യ പരിശീലനം എനിക്ക് ലഭിച്ചത് ഇവിടെനിന്ന് ആണ്. അവസാനവർഷം സ്കൂൾ ലീഡർ ആകാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വർഷം ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്ന കലോൽസവം ഇന്നും മറക്കാനാവാത്ത അനുഭവമാണ്. എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമം കലോത്സവത്തെ വലിയ വിജയമാക്കി. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി നടത്തിയ പരിശീലന ക്ലാസ് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാൻ അതിനുശേഷവും എന്നെ സഹായിച്ചിട്ടുണ്ട്. പത്താംക്ലാസ് കഴിഞ്ഞ ശേഷവും തുടർപഠനത്തിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അധ്യാപകർ നൽകാറുണ്ടായിരുന്നു.

ഇന്ന് ഞാൻ എംബിബിഎസിന് പഠിക്കുമ്പോഴും അധ്യാപകരുടെ ക്ഷേമ അന്വേഷണങ്ങളും സഹായസഹകരണങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ സ്കൂളിൽ പഠിച്ച മിക്ക കുട്ടികളും ഒഴിവുസമയങ്ങളിൽ സ്കൂൾ സന്ദർശിക്കുക പതിവായിരുന്നു. എനിക്ക് തോന്നിയ കാര്യം ഈ വിദ്യാലയ അന്തരീക്ഷം അവരെ അത്രമേൽ സ്വാധീനിക്കുകയും അഗാധമായ ആത്മബന്ധം അവരിൽ ഉളവാക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്.

ഈ പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗവും പഠിച്ചിരുന്നത് എസ് വി എച്ച് എസ് -ൽ തന്നെയാണ്. എനിക്ക് മുമ്പുള്ള എന്റെ 3 തലമുറയിലെയും ആളുകൾ ഇവിടെ പഠിക്കുകയും അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളുടെ ഓർമ്മകളുറങ്ങുന്ന ഈ വിദ്യാലയത്തിൽ തന്നെ പഠിച്ച് ആ പാരമ്പര്യത്തിന് ഭാഗമാകാൻ കഴിഞ്ഞത് ഇന്നും എനിക്ക് ചാരിതാർത്ഥ്യം ഏകുന്ന വസ്തുതയാണ്.

സന്ദീപ് പ്രതാപ്, പൂർവ വിദ്യാർത്ഥി