എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ ക്ലബ്ബ്പ്രവർത്തനങ്ങൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം അധ്യാപിക സന്ധ്യാഗോപിനാധിന്റെ കവിത

അമ്മയ്ക്കായ്'

  അമ്മയല്ലാതൊരു ദൈവമുണ്ടോ?
  മണ്ണില്‍ മറ്റൊരു പുണ്യദീപ്തിയുണ്ടോ?
  നേരിന്റെ നിറകുടമാ സ്വരൂപം
  നൂപുരധ്വനിയാകുമീ മന്ത്രണം
  കത്തിച്ചുവച്ചൊരു നിലവിളക്കായമ്മ
  കര്‍പ്പൂരദീപപ്രഭ ചൊരിഞ്ഞൂ...
  കല്പാന്ത കാലത്തിന്‍ കരിനിഴല്‍വീശുമ്പോള്‍
  കണിമലരായെന്നില്‍ നിരിഞ്ഞു നിന്നൂ
  അറിവിന്റെ അമൃതൂട്ടിയെന്നെയുറക്കുമ്പോള്‍
  അഖില ചരാചര സ്നേഹമോതീ..
  മാതാ പിതാ ഗുരു ദൈവവചനങ്ങള്‍
  മാനസതാരില്‍ പതിച്ചു നല്കീ
  സത്യധര്‍മ്മങ്ങളും നീതിമാര്‍ഗ്ഗങ്ങളും
  നിത്യവുമെന്‍ കാതില്‍ ചൊല്ലിത്തന്നൂ
  മധുവാണിയാകുന്ന മലയാളഭാഷയും
  മണിമാലയെന്നില്‍ ചാര്‍ത്തിത്തന്നൂ
  ജീവിതപ്പാതയില്‍‍ കൂരിരുള്‍ നിറയുമ്പോള്‍
  കാലിടറാതെ വെളിച്ചമേകീ
  ഒാംകാരമായും ഓണനിലാവായും
  ഓര്‍ക്കുന്നു ഞാനെന്നുമെന്നമ്മയേ...


കവി അയ്യപ്പന്‍ സ്മാരക ഫൗ​ണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കവിതാ ര‍‍ചന മത്സരത്തില്‍ സമ്മാനം നേടിയ ഗൗരി നന്ദ യുടെ കവിത

    നിശബ്ദപ്രണയം

വേര്‍പ്പെട്ടുപോയി എന്‍ ഹൃദയത്തിന്‍ സ്മരണകള്‍ ഒരു കടലാകും നേരം
ഈ ജന്മം ഞാന്‍ കണ്ട ഓര്‍മ്മകള്‍ പലതും ഒരു പുനര്‍ജന്മത്തിലേക്കാണ്ടുപോകുന്നു.
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ
ആ കാറ്റുപറയുന്ന കഥകളില്‍നിന്നും വേര്‍പെട്ടുപോയ രണ്ടിണക്കിളികള്‍
ഒരുപാടകലെയായ് സ്മരണകള്‍ തനിയെ ജീര്‍ണിച്ച നിമിഷങ്ങള്‍ പലതാകവേ
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും


ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും
തേങ്ങുവാന്‍ കഴിയാത്ത അശ്രുകണങ്ങള്‍ തൂകാതെ ഞാനെന്നും കാത്തിരിക്കാം
അനശ്വരമാകുന്ന പ്രണയത്തിന്‍ സ്മരണകള്‍ മിഴികളില്‍ തൂകുന്ന ചെറുബാഷ്പമോ
എരിയുന്ന അഗ്നിയില്‍ ഓര്‍മ്മകള്‍ മാത്രമായ് നശ്വരമാകുന്ന ജീവിതമോ
പ്രണയിച്ചുപോയി ഞാന്‍ ഒരുവാക്കുപറയാതെ ഹൃദയത്തിന്‍ മുദ്രകള്‍ ചാര്‍ത്തിയില്ലേ
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങള്‍ ക്രൂരമായ് നിന്നും വീക്ഷിക്കവേ
പുഷ്പഗോപുര കലവറയ്ക്കുള്ളില്‍ ഒരു നിശബ്ദചിഹ്നമായ് ഞാന്‍ മാറവേ
അരികിലേക്കെത്തുമോ എന്‍ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം
അശ്രുക്കളായ് പൊഴിയുന്ന മനസ്സിന്‍ ഓര്‍മ്മകള്‍ കണ്ണീരില്‍ കുതിര്‍ന്ന മരവിപ്പുകള്‍
നിഴലിച്ചുനീക്കവേ എന്‍പ്രിയ സ്മരണകള്‍ കണ്ണീര്‍ക്കണങ്ങള്‍ തന്‍ ദലബാഷ്പമോ
നിന്‍ മുഖ ദൃശ്യം പതിഞ്ഞയെന്‍ കണ്ണുകള്‍ അന്ധമായ് നിന്നും തളരുന്നുവോ
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓര്‍മ്മകള്‍ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും
പറയാതെ പോയൊരാ പ്രണയത്തിന്‍ നൊമ്പരം കണ്ണീര്‍ക്കാറ്റായ് പുല്‍കുന്നവോ
ഏകയായ് നിന്നുഞാന്‍ തേങ്ങുന്നിതാ ഹൃദയത്തിന്‍ നെടുവീര്‍പ്പുകള്‍
ഒരുനോക്കു കാണാന്‍ ഞാന്‍ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടില്‍ മാഞ്ഞീടവേ
കണ്ണിലെ ബാഷ്പന ശക്തികള്‍ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം

ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിന്‍ വഴികാട്ടികള്‍..