എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/നൊമ്പരം.

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരം

പ്രഭാതത്തിന്റെ പ്രതീക്ഷയുടെ കിരണങ്ങൾ കണ്ണാടി ചില്ലുകളിൽ തട്ടി കണ്ണുകളിലൂടെ ഓടിയൊളിക്കുന്നു. കണ്ണാടിയിലൂടെ പിന്നിലേക്ക് പായുന്ന പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാൻ അങ്ങനെ നിശബ്ദതനായി യാത്ര തുടർന്നു. മനോഹരമായ ഒരു അന്തരീക്ഷം എന്റെ പ്രകൃതി ആസ്വാദനത്തിന് കൂടുതൽ സഹായകം ആയി. കഴിഞ്ഞ ദിവസത്തെ മഴയിൽ കുളിച്ചു നിൽക്കുന്ന മരങ്ങളും പുൽനാമ്പുകൾ ഇപ്പോൾ തെളിഞ്ഞു നിൽക്കുന്ന ആകാശവും സുഗന്ധം പേറി വരുന്ന കുളിരുള്ള ഇളം കാറ്റും, അതിൽ നൃത്തം ചെയ്യുന്ന ചില്ലകൈകളും ഒക്കെ വളറെ മനോഹരമായിരിക്കുന്നു.


റോഡിനു ഒരു വശത്തു കൂടി ഒരമ്മയുടെ കൈവിരൽ തുമ്പിൽ തൂങ്ങി നടക്കുകയായിരുന്ന ഒരു കുട്ടി ഒരോളി കണ്ണോടെ വേഗത്തിൽ പായുന്ന എന്നെ നോക്കുന്നത് ഞാൻ കണ്ടു. അവൾക് തോന്നിയിട്ടുണ്ടാ വണം ഇത്ര വേഗത്തിൽ ഇയാൾ എവിടെ പോകുന്നു എന്ന്. ഇങ്ങനെ പല വിധ കാഴ്ചകളിൽ മുഴുകി ഇരുന്ന ഞാൻ ഒരു ചെറു ഞെട്ടലോടെ സ്വപ്നങ്ങളിൽ നിന്ന് ഇറങ്ങി വന്നു. എന്നെ ഒന്ന് പരിസര ബോധം ഉള്ളവൻ ആക്കാൻ രാജു എന്ന് എന്റെ ഡ്രൈവർ പെട്ടന്നു ബ്രേക്ക് ഇട്ടതാണ്: നന്നായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്റെ ലോകം എത്തി കഴിഞ്ഞു.


വേദനകളുടെയും നിസഹായതയുടെയും ലോകത്ത് നീറി ജീവിക്കുന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾക്ക് തെല്ലു നേരമെങ്കിലും സന്തോഷം കൊടുക്കുന്നതിനായി വേണ്ടി മറ്റു ചിലരെ പോലെ ഞാനും അവിടം സന്ദർശികാറുണ്ട്. തെറ്റുകൾ ചെയ്യാതെ പാപങ്ങൾ അനുഭവിച്ചു കഴിയുന്ന കുറെ കുരുന്നുകലൂടെ കേന്ദ്രം ; കാൻസർ സെന്റർ.


ഒരിക്കൽ അവിടെ ചെന്നപ്പോൾ അവിടുത്തെ ഡോക്ടർ എന്നോട് ചോദിച്ചു : " മിസ്റ്റർ മനു ഗുപത, താങ്കൾ ഞങ്ങളുടെ സെന്ററിൽ വന്നു കുട്ടികൾക്കു ഒരു ക്ലാസ്സ് എടുത്തു കൊടുക്കാൻ തയാറാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്താ അങ്ങനെ വിശ്വാസിക്കാമോ? " ' തീർച്ചയായും ' ഞാൻ വളരെ സന്തോഷപൂർവ്വം മറുപടി പറഞ്ഞു.


ആ ദിവസം ഓഡിറ്റോറിയം ആകെ കുഞ്ഞു കുരുന്നുകളാൽ നിറഞ്ഞു. ഞാൻ എത്തിയപ്പോൾ പൂമാലയും പൂച്ചെണ്ടുകളും നൽകി അവർ എന്നെ സ്വീകരിച്ചു. മുഖ്യൻ ഡോ. ശിവ പ്രസാദു വന്നു എന്നെ പരിചയപ്പെടുത്തി. ഞാൻ പിന്നീട് പലതിനെ കുറിച്ചും വചാലനായി. എല്ലാവരും എന്റെ ക്ലാസ് ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി. ഞാൻ കൂടുതൽ കൂടുതൽ അവരിലേക്ക് ഇറങ്ങിച്ചെന്നു. ഒടുവിൽ 10 മണിക്ക് തുടങ്ങി ക്ലാസ് 11 മണിക്ക് തീർക്കേണ്ടത് കൊണ്ട് ഞാൻ വാക്കുകൾ ഉപസംഹരിച്ചു. എന്റെ ക്ലാസ്സിൽ ഉടനീളം രണ്ട് മിഴികൾ ആയിരുന്നു എന്നെ ഏറ്റവും ശ്രദ്ധിച്ചത് എന്നും എനിക്ക് ബോധ്യമായി. എന്തോ എന്റെ മനസ്സിൽ ഒരു കോളിളക്കം തട്ടി. ഞാൻവിചാരിച്ചത് പോലെ തന്നെ നടന്നു. ആ നിഷ്കളങ്കമായ മിഴികൾ എന്റെ മുന്നിൽ നേരിയ ഭയത്തോടെ വന്നു നിൽക്കുന്നു.


ഞാൻ അവനെ അടുക്കലേക്ക് ചേർത്തുപിടിച്ച് ചോദിച്ചു:' എന്താ ഇങ്ങനെ നോക്കുന്നത? എന്താ മകന്റെ പേര്? സംശയ ഭാവത്തോടെ ഒരു നോട്ടം അവൻ എനിക്ക് നേരെ എറിഞ്ഞെങ്കിലും, അവൻ മറുപടി പറഞ്ഞു : " എന്റെ പേര് സൂര്യ, എനിക്ക് സാറിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു".

സർ എന്നൊന്നും വിളിക്കേണ്ട- സൂര്യ നല്ല പേരാണ്. എന്റെ പേര് കേൾക്കണ്ടേ ഞാൻ മനു, മനു ഗുപ്താ. എന്റെ പ്രസംഗം കൊള്ളാമല്ലേ, നന്ദി ! അതായത് ഞാൻ പറഞ്ഞതൊക്കെയും നീ ശ്രദ്ധിച്ചു കേട്ടു അല്ലേ.... മിടുക്കൻ! '


" ഇല്ല " അവൻ പറഞ്ഞു. "മുഴുവൻ ഞാൻ കേട്ടില്ല പക്ഷെ ഒന്ന് മാത്രം വ്യക്തമായി കേട്ടു ഞങ്ങളാരും ഒറ്റയ്ക്കല്ല, സർ - അല്ല "എന്റെ നേരെ ചൂണ്ടു വിരൽ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു മുഴുപ്പിച്ചു. " ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞില്ലേ".


വിരൽകൊണ്ടു എന്റെ നേരെ ചൂണ്ടിയപ്പോൾ എന്നെ എന്തു വിളിക്കണം എന്നറിയാതെ വിഷമിക്കുകയാണ് അവൻ എന്ന് എനിക്ക് മനസ്സിലായി.' നീയെന്നെ ചേട്ടൻ എന്ന് വിളിച്ചോളൂ, ശരിയാണ് പറഞ്ഞത് നിങ്ങൾക്ക് ഞങ്ങളൊക്കെ ഇല്ലേ' - ഞാൻ മറുപടിയെന്നോണം പറഞ്ഞു. അവൻ പെട്ടെന്ന് തിരികെ ഓടിമറഞ്ഞു. ഞാനും കാറിൽ കയറി. രാജു വണ്ടിയെടുത്തു. എന്റെ കണ്ണുകൾ വീണ്ടും പ്രകൃതിയുടെ സൗന്ദര്യാംശംങ്ങളിലേക്കു പോയി. അപ്പോഴാണ് പ്രകൃതിയിൽ നിന്നു എനിക്ക് ഒന്ന് മനസിലായത് - പ്രകൃതി സൗന്ദര്യം ക്ഷണികം ആണെന്ന്...


വീട്ടിലെത്തി. രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ എന്തെന്നില്ലാതെ എന്റെ മനസ്സിൽ ഒരു വിങ്ങൽ. മനസ്സുനിറയെ നിഷ്കളങ്കമായ ആ മിഴികൾ മാത്രം. ആ രാത്രി മുഴുവൻ എന്റെ മനസ്സ് അവനെ പരധി. പുലർച്ചെ ഉറക്കമു ണർന്നു. വീട്ടിൽ ഇരുന്നപ്പോൾ വല്ലാത്ത അസഹനീയത അനുഭവപ്പെട്ടു. കുറച്ചു വെളിച്ചം പരന്നു. ഞാൻ വീണ്ടും കാൻസർ സെന്ററിൽ പോയി. അവിടെ എത്തി അവനെ കണ്ടപ്പോൾ അവനിൽ ഒരു പ്രത്യേക ആകർഷണം എനിക്കനുഭവപ്പെട്ടു. അവൻ എന്നെ കണ്ടതും ഓടിയെത്തി. ഞങൾ കുറെ സംസാരിച്ചു. ഡോക്ടറോട് ചോദിച്ച ശേഷം ഞാൻ അവനെയും കൂട്ടി കാറിൽ ഒന്ന് കറങ്ങാൻ പോയി. അവനു വളരെ സന്തോഷമായി. ഞാൻ അവനെ കടൽതീരത്ത് കൊണ്ടുപോയി, ആ പത്തു വയസ്സുകാരന്റെ പുഞ്ചിരി എന്നിൽ ഒരു പ്രത്യേക തൃപ്തി നിറച്ചു. ഞങ്ങൾ മണൽതരികളിൽ കളിച്ചു. ഒരുപാടു കളിക്കോപ്പുകൾ വാങ്ങി. തിരികെ ചെന്നപ്പോൾ ഇത്ര ഏറെ താമസിച്ചത്തിനു ഡോക്ടർ വഴക്കു പറഞ്ഞു. അതൊന്നും കാര്യമാക്കാതെ ദിവസങ്ങളോളം ഞങ്ങൾ ഈ പ്രവൃത്തി ചെയ്തുകൊണ്ടേയിരുന്നു. ആദ്യം അവനെ കാണുമ്പോൾ അതിൽ ഉണ്ടായിരുന്ന ഭയം ഞാൻ ഇപ്പോൾ അവനിൽ കാണുന്നില്ല.... അവൻ ഇപ്പോൾ വളരെ തൃപ്തനാണ്... സന്തോഷവാനാണ്... എല്ലാവരും ഉള്ള ഒരു കുട്ടിയാണ്... ഞാനും അതിൽ അതിയായി സന്തോഷിക്കുന്നു.


പെട്ടെന്നാണ് ഓഫീസിൽ നിന്നും കുറെ ജോലികൾഎന്നെ തേടിയെത്തിയത്. അതിനാൽ ഞാനും സൂര്യയുമായുള്ള ബന്ധം കുറച്ചുകാലത്തേക്ക് അറ്റു പോയിരുന്നു. എന്നെ അത് വല്ലാതെ അസ്വസ്ഥനാക്കി. എനിക്ക് മാനസികമായ വിഷമം തോന്നി.പക്ഷെ വീണ്ടും ഞാൻ ജോലിയുടെ തിരക്കിൽപെട്ടു. എന്നിരുന്നാലും ഞാൻ സെന്ററിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. രണ്ടു മാസങ്ങളോളം ഞങ്ങൾ കണ്ടുമുട്ടിയി ല്ല. ഞാൻ ആദ്യതവണ ഫോൺ ചെയ്യുമ്പോൾ അവൻ തികച്ചും ആരോഗ്യവാനായിരുന്നു. പിന്നീടുള്ള ഓരോ ഫോൺകോളും അവൻ വളരുന്നു എന്ന് മറുപടി നൽകി കൊണ്ടിരുന്നു. ഞാൻ വല്ലാതെ വിഷമിച്ചു. പക്ഷേ എനിക്ക് അവനെ ഒന്നു കാണുവാൻ സാധിച്ചിരുന്നില്ല. ഒടുവിലത്തെ ഫോൺകോൾ കാൻസർ സെന്റർ നിന്നുമായിരുന്നു എത്തിയതു...ആ സൂര്യൻ എന്നെന്നേക്കുമായി അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സന്ദേശവുമായി ആയിരുന്നു ആ ഫോൺകോൾ എത്തിയത്.


ആ ഭയാനകമായവാർത്ത എന്നെ അടി മുതൽ മുടി വരെ പിടികൂടി. പിന്നീട് എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞാൻ ഒരു പ്രതിമയായ തുപോലെ എനിക്കനുഭവപ്പെട്ടു. എന്നിൽനിന്നും എല്ലാ അംഗങ്ങളും അറ്റു പോകുന്നപോലെ എനിക്ക് തോന്നി. എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന എന്നെ വിങ്ങൽ വട്ടം ചുറ്റിച്ചു.


ഞാൻ പല പ്രാവശ്യം സെന്ററി ലേക്ക് വിളിച്ചു വിശദീകരണങ്ങൾ ചോദിച്ചു. എനിക്ക് കിട്ടിയ മറുപടി കേട്ട് ഞാൻ അതിശയിച്ചുപോയി. ഞങ്ങളുടെ ഓരോ പ്രവൃത്തിയും പുഞ്ചിരിയോടെ നോക്കിക്കണ്ട ഡോക്ടർ ശിവപ്രസാദിന് എങ്ങനെ ക്രൂരനാകാൻ സാധിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു . എന്നെ കാണാതെ ഒരുപാട് വിഷമിച്ചു എന്നും തന്നെ ഉപേക്ഷിച്ചു പോയെന്നു കരുതി ഭയപ്പെടുകയും ദിവസങ്ങളോളം ഒന്നും കഴിക്കാതെ തന്നെ ചെലവഴിക്കുകയും "മണി ചേട്ടൻ എവിടെ "എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു എന്നും അവസാനം രക്ഷപ്പെടില്ല എന്ന അവസ്ഥയായപ്പോൾ വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല എന്നും എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഒരു പീറ ചെറുക്കൻ ജീവിച്ചാൽ എന്ത് മരിച്ചാൽ എന്ത് അതുകൊണ്ട് എന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് എന്നോട് പറയാതിരുന്നത് എന്നും ഒക്കെ അവർ ഒരു ഭാവഭേദവും ഇല്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു.


ഭൂമിയുടെ മാലാഖമാരി പ്പോൾ ദുഷ്ടപ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നോ എന്ന് ഞാൻ സംശയിച്ചു. വർണ്ണത്തിളപ്പിന്റെ ലോകം ഈ അവശേഷിക്കുന്ന കുരുന്നുകളെ ഇനി എന്തു ചെയ്യും എന്ന് ഓർത്താണ് ഞാൻ വേവലാതിപ്പെടുന്നത്.


" സാരമില്ല, പോയത് പോയി. ശേഷക്രിയകൾ ഒക്കെ നടത്താനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തുകൊള്ളാം, സർ, താങ്കൾ പോയി ജോലിയിൽ ശ്രദ്ധിക്കൂ... ഇതിൽ എന്തിരിക്കുന്നു." എന്നു പറഞ്ഞ ആ ഡോക്ടർക്കു നേരെ എനിക്ക് എന്ത് പ്രവർത്തിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മാനസികനില എന്നെ ഓരോനിമിഷവും തളർത്തി കൊണ്ടിരുന്നു. എനിക്ക് എന്നിൽ തന്നെ വെറുപ്പ് തോന്നി.


' ഒരു പിഞ്ചുകുഞ്ഞിനെ ജീവനേക്കാൾ വിലയുള്ളതാണോ ഞാൻ ചെയ്യുന്ന ജോലി...' ഞാൻ അലറി വിളിച്ചു. എനിക്കെന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ തോന്നി. ആരുമില്ലാത്ത ആ പാവം കുഞ്ഞിന് ഒരു തുണയാകാൻ പോലും എനിക്ക് കഴിഞ്ഞില്ല. പക്ഷേ ആരും ഇല്ലാത്ത എനിക്ക് അവൻ തുണയായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.


ഞാൻ ക്രൂരനാണ്; ഞാൻ മാത്രമല്ല ലോകം മുഴുവനും ക്രൂരതയാണ്. അവിടെ ഇവിടെ എല്ലായിടത്തും ക്രൂരതയാണ്, അത് എല്ലാവരെയും കൊല്ലും; കുഞ്ഞുങ്ങളെയും. ഈ ലോകം എന്താണ് ഇങ്ങനെ?


ഞാൻ എവിടേക്ക് എന്നില്ലാതെ നടന്നു നീങ്ങി... എങ്ങനെയോ നടന്നുനീങ്ങി... ഞങ്ങളുടേതായ ഓർമ്മകൾ മാത്രം അവശേഷിച്ച ആ കടൽത്തീരത്തേക്ക് ഞാൻ നടന്നു നീങ്ങി...


അവിടുത്തെ മണൽ തരിക ളിലേക്കു ഞാൻ എന്നെത്തന്നെ വലിച്ചെറിയുകയായിരുന്നു.


കടൽക്കരയിൽ എത്ര നേരം ഞാൻ ഇരുന്നെന്നോ, ചുറ്റും ഇരുട്ടു വീഴുന്നുണ്ടെന്നോ ഞാനറിഞ്ഞില്ല. ഓരോ തിരയും എന്നെ ആശ്വസിപ്പി ക്കുവാനെന്നോണം എന്റെ പാദങ്ങളെയും ഒപ്പം കരയെയും തഴുകി കടന്നു പോയി. എന്റെ മനസ്സിലെ കോളിളക്കത്തീ....ഇനിയും അവസാനിച്ചിട്ടില്ല ; ഇനി എന്നാണ് അവസാനിക്കുക എന്ന് ഞാൻ ഓർത്തു. ഒരു ഭ്രാന്തനെ പോലെ അലറി കൊണ്ടിരുന്ന എന്നെ സംശയത്തോടെ വന്നു എത്തി നോക്കുന്ന കടലിന്റെ നിലയ്ക്കാത്ത ഓളങ്ങളിൽ എവിടെയെങ്കിലും ഞാൻ അന്നു കണ്ട ആ നിഷ്കളങ്കമായ മിഴികളുണ്ടോ എന്നു ഞാൻ പരതി... ഇല്ല.. ഇവിടെ എങ്ങും ഇല്ല...


വെറുതെയായിരുന്നു എങ്കിലും ഞാൻ ഒരിക്കൽ മനസ്സിലാക്കിയത് ശരിയാണ് ; ഒരു വലിയ ശരി... പ്രകൃതി ക്ഷണികമാണ് എന്നത് ... അതു എന്നെ പ്രകൃതി പഠിപ്പിച്ചു...എന്നാൽ മനുഷ്യനും , സന്തോഷവും ക്ഷണികമാണെന്ന് എന്നെ എന്റെ ജീവിതം പഠിപ്പിച്ചു.... ഒപ്പം ദുഃഖം ചിരസ്ഥായിയാണെന്നും.....


     മംഗളം !


സാന്ദ്ര സന്തോഷ്
10 b മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ