എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമ്മകൾ ചികയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഓർമ്മകൾ ചികയുമ്പോൾ / കെ.കെ. അഹമ്മദ്,  മുറിയനാൽ

ഒരു സർക്കാർ ജീവനക്കാരനായി ജീവിതമാർഗ്ഗം കണ്ടെത്തുമെന്നോ ഒരു ഗസറ്റഡ് തസ്തികയിൽ നിന്നും വിരമിക്കുമെന്നോ യാതൊരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. 2017 മെയ് 31 ന് അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ നിന്നും ഞാൻ വിരമിച്ചു. മെയ് മാസത്തിനൊരു പ്രത്യേകതയുണ്ട്. അന്നത്തെ ജനനതിയ്യതി മിക്ക പേർക്കും മെയ് മാസത്തിലെ ഏതെങ്കിലും ഒരു ദിവസം ആയിരിക്കും. ഇതിൽ സംശയിക്കുകയും അത്ഭുതപ്പെടുകയും വേണ്ട. അതിനൊരു കാരണമുണ്ട്. സ്‌കൂളിൽ ചേരുന്നതിന് ആറു വയസ് തികയണം. അതിനൊരു രേഖയില്ല. ജനനസർട്ടിഫിക്കറ്റ് അക്കാലത്ത് ആരും വെക്കാറില്ല. അതിനാൽ ജനിച്ചത് മെയ് മാസത്തിൽ തന്നെ!

അന്ന് സ്‌കൂളിൽ പോകുക എന്നത് ഒരു പേടി സ്വപ്നമായിരുന്നു. 1967ലെ മെയ് മാസത്തിലെ ഒരു ദിവസം പിതാവിനൊപ്പം ചൂലാംവയൽ മാക്കൂട്ടം മാപ്പിള എൽ.പി. സ്‌കൂളിന്റെ തിരുമുറ്റത്ത്. ഓഫീസിൽ നിന്നും ആരോ ചോദിച്ചു. എന്താ വന്നത്? ഉപ്പ പറഞ്ഞു. ഇവനെ സ്‌കൂളിൽ ചേർക്കണം. ഉടനെ ചോദ്യം വന്നു. വയസ്സ് എത്രയായി ? ഉത്തരവാദപ്പെട്ട ആരോ ആണ്. ഉപ്പ പറഞ്ഞു, അഞ്ചു കഴിഞ്ഞു ആറാമത്തെ വയസാ.... ഉടനെ മറ്റൊരു ചോദ്യം. ജനനതിയ്യതി അറിയാമോ? കൃത്യമായി അറിയില്ല എന്ന് ഉപ്പയുടെ മറുപടി. ഓ സാരമില്ല, നമുക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാം. അങ്ങനെ ചേർക്കൽ നടപടി ആരംഭിച്ചു. എന്താ പേര്? അയമ്മദ്; ഉപ്പയുടെ മറുപടി. അന്ന് മുതൽ രജിസ്റ്ററിൽ അയമ്മദ് ആയി പേര്. അഹമ്മദ് എന്ന് പറയുവാൻ ഉപ്പക്കോ അഹമ്മദ് എന്ന് എഴുതുവാൻ അന്നത്തെ മാസ്റ്റർക്കോ സാധിച്ചില്ല. ഇതൊരു കുറ്റപ്പെടുത്തലല്ല. അങ്ങനെ ആർക്കും തോന്നേണ്ടതില്ല. അന്നത്തെ സാഹചര്യം അതായിരുന്നു. പക്ഷേ ആ അക്ഷരപ്പിശക് ഞാൻ ശരിക്കും അനുഭവിച്ചു. ഏഴാം ക്ലാസ് വരെ ഞാൻ അത് സംബന്ധിച്ച് ബോധവാനായിരുന്നില്ല. എട്ട്, ഒമ്പത് ക്ലാസുകളിൽ എനിക്ക് പേരിലെ പോരായ്മയെക്കുറിച്ച് അൽപ്പം അറിവു കിട്ടി. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ആവശ്യാർത്ഥം വിവരങ്ങൾ നൽകുമ്പോൾ ഞാൻ ക്ലാസ് ടീച്ചറോട് ആവശ്യപ്പെട്ടു. പേരിലെ 'യ' ക്കു പകരം 'ഹ' ആക്കി മാറ്റുവാൻ. അത് നിരസിക്കപ്പെട്ടു. വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. അത് ഇവിടെ നിന്നും പറ്റില്ല. ലോവർ പ്രൈമറിയിൽ നിന്നും ശരിയാക്കി വരണം. എസ് എസ് എൽ സി പാസായി. പ്രീഡിഗ്രി, ഡിഗ്രി ക്ലാസുകളിൽ പേരിലെ യ എനിക്കൊരു അവഹേളനമായി മാറി. പിന്നെ ബി എഡിന് ചേർന്നു. അവിടെ വെച്ച് ഞാൻ ശരിക്കും അനുഭവിച്ചു. പിന്നെ ഞാൻ തീരുമാനമെടുത്തു. ഇതിനൊരു പരിഹാരം വേണം. അൽപം അദ്ധ്വാനവും പണച്ചെലവും വന്നുവെങ്കിലും അഹമ്മദ് എന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തി. സമാധാനമായി.

തിരിച്ചുവരാം. ഞാൻ ഓർക്കുകയാണ്. മാക്കൂട്ടം മാപ്പിള എൽ. പി. സ്‌കൂളിലെ അന്നത്തെ അധ്യാപകരെ. ചൂരൽ കൈവശമുണ്ടെങ്കിലും സ്‌നേഹസമ്പന്നർ, വാത്സല്യനിധികൾ. എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളെ മനസ്സിലാക്കിയവർ. ജൂൺ മാസത്തിലെ ആദ്യത്തെ ദിവസം ഞാൻ ക്ലാസിലെത്തുന്നു. കോരിച്ചൊരിയുന്ന മഴ. മഴ തുടങ്ങിയ ദിവസം തന്നെ സ്‌കൂളിന്റെ അധ്യയനവർഷാരംഭം. തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയും കേരള ഗവൺമെന്റും എന്തോ അണ്ടർസ്റ്റാന്റിങ്ങിൽ എത്തിയത് പോലെ. ഒന്നാം തരത്തിൽ ക്ലാസ് അധ്യാപകനായി ഒരാൾ വരുന്നു. അൽപം മെലിഞ്ഞ് ഒത്ത ഉയരമുളള അൽപം തവിട്ടു നിറത്തിലുളള ശരീര പ്രകൃതി. അൽപം നീളം കൂടിയ ഷർട്ട്. വെളുത്ത മുണ്ട്. ഇതാണ് പെരവൻ മാസ്റ്റർ. നല്ല പെരുമാറ്റം. എന്നും ഞാൻ ഓർക്കുന്ന ഒരു ശരീരപ്രകൃതി. പഠിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. മലയാളത്തിലെ ആദ്യ അക്ഷരങ്ങൾ പരിചയപ്പെടുത്തിയ മാന്യവ്യക്തി. അദ്ദേഹത്തെ എങ്ങനെ ഞാൻ ഓർക്കാതിരിക്കും.

രണ്ടാം ക്ലാസ്. എന്റെ ക്ലാസ് മാസ്റ്റർ രാഘവൻ സാർ. ഖദർ വസ്ത്രധാരി. ഒരു ഖദർ മുണ്ട് തോളിൽ ഇടാറുണ്ടോ എന്ന് സംശയം. അൽപം മുൻകോപിയാണെങ്കിലും കുഴപ്പമില്ല. കഥകളൊക്കെ പറഞ്ഞു തരും. രസികനുമാണ്. അതുകൊണ്ട് ഇഷ്ടമാണ് എല്ലാവർക്കും. എന്നാലോ പെട്ടെന്ന് തെറ്റും. സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ. അല്ലെങ്കിൽ ചൂരൽ മേലെ വീഴും. അത്യാവശ്യം എല്ലാവർക്കും കിട്ടാറുണ്ട്. എനിക്കും കിട്ടിയിട്ടുണ്ട്! മൂന്നാം ക്ലാസിലേക്ക് പ്രമോഷൻ. ക്ലാസ് ടീച്ചർ പണിക്കർ സാർ. ദേഷ്യം വേഗത്തിൽ. അടിയോ പെട്ടെന്നും. അതുകൊണ്ട് എല്ലാവരും അടങ്ങിയിരിക്കും. അതിനാൽ അദ്ദേഹത്തിന്റെ രൂപഭാവങ്ങൾ അത്ര തന്നെ ഓർക്കുന്നില്ല. മൂന്നാം ക്ലാസ് വരെ അറബിക്കിന് ഒഴികെ മറ്റെല്ലാ വിഷയത്തിനും ഒരാൾ തന്നെ.

ഞാൻ നാലാം ക്ലാസിലെത്തി. 1970 ജൂൺമാസത്തിൽ.  1971 ഏപ്രിൽ മാസത്തോടെ സ്‌കൂളിൽ നിന്നും വിടുതൽ വാങ്ങും. അന്ന് ഞാൻ ഇരുന്ന ക്ലാസ് ശരിക്കും ഓർക്കുന്നു. കിണറിന് സമീപമുള്ള ട്രാൻസ്‌ഫോമറിനടുത്ത് ചരിച്ചു കെട്ടിയ ഷെഡിൽ ആദ്യത്തെ ക്ലാസ് റൂം. ക്ലാസ് റൂം എന്ന് പറയാൻ വയ്യ. എങ്കിലും നാലാം ക്ലാസിൽ ചില വിഷയങ്ങൾ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകരുണ്ട്. ഗംഗാധരൻ സാറാണ് ക്ലാസ് ടീച്ചർ. വെളുത്ത് മെലിഞ്ഞ ചെറിയ ശരീരപ്രകൃതി. ക്ലാസ് ടീച്ചറാണെങ്കിലും കണക്കിന്റെ സാറാണ്. കണക്ക് ക്ലാസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധൻ. എന്നാൽ വികൃതി കണ്ടാൽ, ക്ലാസിൽ ശ്രദ്ധിക്കാതിരുന്നാൽ കലികയറും. അടി പാർസലായി വരും. ചിലപ്പോൾ നല്ല നുളളും കിട്ടും. എനിക്ക് ഇഷ്ടമായിരുന്നു. അതുപോലെ എന്നെയും. കണക്ക് ഇഷ്ടമായിരുന്നു എനിക്ക്. അത്‌കൊണ്ട് സാറിനെയും. അതുപോലെ കണക്കിൽ ഒന്നാമനായിരുന്നു ഞാൻ. അതിനിടെ രസകരമായി ഒരനുഭവം ഉണ്ടായി. ഇപ്പോൾ രസകരം. അന്ന് ദുഃഖകരം. ഒരു ദിവസം സാറിന്റെയടുത്തു നിന്ന് എനിക്കൊരു അടി കിട്ടി. ഇടിമിന്നൽ ഏറ്റ പോലെ. ബ്ലാക്ക് ബോർഡിനടുത്താണ് എന്റെ ഇരിപ്പിടം. പടിഞ്ഞാറോട്ട് തിരിഞ്ഞാണ് ഇരുത്തം. ഞാനിരിക്കുന്ന ക്ലാസ് റൂമിന്റെ ഷെഡ്ഡിന്റെ സൈഡിലൂടെ പോകുന്ന ഇന്നത്തെ റോഡ്. പണ്ടൊരു നടവരമ്പായിരുന്നു അത്. ചൂലാംവയലാണല്ലോ? അവിടെ ഒരു തോട് ഉണ്ടായിരുന്നു. അതിന്റെ കരയിലൂടെ ഒരു നടവരമ്പ്. ആ വരമ്പിലൂടെ ഒരാൾ നടന്നു പോകുന്നു. തലയിലൊരു ചാക്കും തേങ്ങ പൊളിക്കുന്ന പാരയും. ആരാണയാൾ എന്നറിയണ്ടെ? പേര് എനിക്കറിയാം. ഇവിടെ എഴുതുന്നില്ല. ഉപ്പ ഒരു കച്ചവടക്കാരനായതിനാൽ തേങ്ങ പൊളിച്ചു കൊണ്ടുവരുന്ന ഒരു തൊഴിലാളി. എനിക്ക് അദ്ദേഹത്തെ അറിയാം. അതുകൊണ്ട് ഞാനൊന്ന് നോക്കി. ഗംഗാധരൻ സാറ് ബഹുജോറിൽ കണക്ക് ബോഡിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. ലോണിന് പലിശ കണക്കാക്കുന്നവിധം. ഈ സമയത്താണ് ഞാൻ പുറത്തേക്ക് നോക്കി കൈകൊണ്ട് എന്തോ ഒരു സിഗ്നൽ കാണിച്ചത്. അപ്പോഴേക്കും സാറിന്റെ മറ്റൊരു സിഗ്നൽ എന്റെ വലത്തെ ചെകിടത്ത്. പടച്ച റബ്ബേ...എന്തൊരു വേദന. അഞ്ചു വിരലും മുഖത്ത്. എത്ര സമയമാണ് അതിന്റെയൊരു നീറ്റലും പുകച്ചിലും. ഫസ്റ്റ് പിരിയേഡിൽ കിട്ടിയതാ. ഉച്ചക്ക് വീട്ടിൽ പോകുന്ന സമയത്തും കൈചിഹ്നം മുഖത്ത്. വീട്ടിൽ വിവരം പറഞ്ഞതേയില്ല. പറഞ്ഞാൽ അടി വീട്ടിൽ നിന്നും കിട്ടും. കാരണം എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടാണ് സാറിനോട് അടി കിട്ടിയതെന്നാ വെപ്പ്. സംഗതി അത് തന്നെയാണ്. ഇന്നത്തെപ്പോലെ അധ്യാപകരെ ചോദ്യം ചെയ്യുന്ന രീതി അന്ന് ഇല്ല. ഇന്ന് അങ്ങനെയൊന്ന് അടിച്ചാൽ എന്താ അവസ്ഥ. അടിക്കണമെന്നില്ല. കോപ്പിയടി പിടിച്ചതിന് ഒരു അധ്യാപകന് കിട്ടിയ ദുരനുഭവം ഈ സമീപകാലത്ത് നാം അറിഞ്ഞതല്ലേ? വിദ്യാർത്ഥി തന്നെ കൈ അടിച്ചു പൊട്ടിച്ചു... അതിനാൽ ഇന്ന് അധ്യാപകർ വടി എടുക്കുന്നത് നിർത്തി. കുട്ടികൾ അച്ചടക്കം മറന്നു. അധ്യാപകർ വിമർശിക്കുന്നത് നിർത്തി. കുട്ടികൾ ഭീരുക്കളായി. അധ്യാപകർ വഴക്ക് പറച്ചിൽ നിർത്തി. കുട്ടികൾ അഹങ്കാരികളായി മാറി. അങ്ങനെ പോകുന്നു ആ പട്ടിക.

എന്നാൽ ഞാൻ ഇന്നും എന്റെ അധ്യാപകരെയും ഉസ്താദുമാരെയും ഓർക്കുന്നു. അവർ വഴികാട്ടികളായിരുന്നു, മാർഗ്ഗദർശികളായിരുന്നു. ഈ സന്ദർഭത്തിൽ ഞാൻ ഗംഗാധരൻ സാറിനെ ഒന്നുകൂടെ സ്മരിക്കട്ടെ. അന്ന് മാക്കൂട്ടം സ്‌കൂൾ എൽ.പി സ്‌കൂളായിരുന്നു. സ്‌കൂളിൽ നിന്നും ടി.സി വാങ്ങി പോരാൻ സമയമായി. നാലാം ക്ലാസിലെ അവസാനത്തെ ഒരു മാസം. ഗംഗാധരൻ സാർ ചോദിക്കുന്നു. ഇവിടെ നിന്ന് വിട്ടാൽ ഉയർന്ന് പഠിക്കാൻ പോകുന്നവർ എഴുന്നേറ്റു നിൽക്കൂ. മിക്കവരും എഴുന്നേറ്റു നിന്നു. ഞാൻ ഉൾപ്പെടെ കുറച്ച് പേർ എഴുന്നേറ്റ് നിന്നില്ല. മറ്റുളളവരെ ഇരുത്തി. എഴുന്നേൽക്കാത്തവരെ ഓരോരുത്തരെയും എഴുന്നേൽപ്പിച്ചു നിർത്തി. എന്നെയും. എന്താ നീ പോകാത്തത്? കാരണമില്ല. പിന്നെ ഉപദേശമായി. നീ കണക്കിലും സയൻസ് വിഷയങ്ങളിലുമെല്ലാം നല്ല മാർക്ക് വാങ്ങുന്ന ഒരു കുട്ടിയല്ലേ? പഠനം നിർത്തരുത്. ഉയർന്ന ക്ലാസുകളിൽ പഠിക്കണം. ആ വാക്ക് എന്റെ മനസ്സിൽ നൊമ്പരമുണ്ടാക്കി. ആ പ്രചോദനം, ആ പ്രേരണ, ആ ഉപദേശം. അതുപോലെയുള്ളവയാണ് പിന്നീട് ഉയർന്ന് പഠിക്കാനും ജീവിതയാത്രയിൽ വഴിത്തിരിവായതും.