ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

പ്രകൃതിയുടെ പ്രതികാരം


മനുഷ്യന്റെ ക്രൂരതകൾ അതിരുകടക്കുന്നോ? ഇന്നീ ലോകം അന്ധകാരത്തിൽ അധപതിച്ചിരിക്കുന്നു. എവിടെയും അക്രമത്തിന്റെയും ക്രൂരതയുടെയും അന്ധകാരം മാത്രം. അന്ന് രാത്രി പൊടുന്നനെ തന്റെ മുന്നിലെ വിളക്കണഞ്ഞപ്പോൾ കണ്ണിലേക്ക് ഇരച്ചുകയറി വന്ന ഇരുട്ടിൽ ഭൂമിയുടെ ഇതിൽ മനുഷ്യൻ കോരിയിട്ടുകൊണ്ടിരിക്കുന്ന അന്ധകാരത്തെ കുറിച്ച് അവൾ ആലോചിച്ചു പോയി. എന്തോ ഒന്ന് അവളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു, എന്നിരുന്നാലും നാളെ നേരം പുലരുമ്പോൾ തന്നിലേക്ക് എത്താൻ പോകുന്ന സന്തോഷം അവളുടെ ഹൃദയത്തിൽ ആനന്ദം ഉണ്ടാക്കി കൊണ്ടിരുന്നു. തന്റെ സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ മറ്റൊരു രാജ്യത്തേക്ക് ചേക്കേറിയ തന്റെ പിതാവിന്റെ വരവ്….. കളിപ്പാട്ടങ്ങൾ, മിഠായികൾ, വസ്ത്രങ്ങൾ.. ഇതെല്ലാം അവളുടെ മനസ്സിൽ ചിത്രങ്ങളായി വന്നു കൊണ്ടേയിരുന്നു. അമ്മയുടെ മരണത്തിനു ശേഷം തന്നെ മുത്തശ്ശിയുടെ അടുക്കൽ വർഷങ്ങൾ ഏൽപ്പിച്ചു പോയിട്ട്വർഷങ്ങളായിരിക്കുന്നു. അച്ഛനെ കാണണം എന്ന് അവൾ വാശി പിടിക്കുമ്പോൾ മുത്തശ്ശി അവളെ സമാധാനിപ്പിക്കും. അത്തറിനെ മണവും, പൊട്ടിക്കാത്ത കളിക്കോപ്പുകൾ നിറഞ്ഞ പെട്ടിയുമായി അച്ഛൻ വരുന്നത് അവൾ സ്വപ്നം കണ്ടുറങ്ങി. കണ്ണുതുറന്നപ്പോൾ നേരം പുലർന്നിട്ടില്ല. മെല്ലെ അവൾ മുത്തശ്ശി തട്ടിവിളിച്ചു. മുത്തശ്ശിക്ക് അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. അവളെ നെഞ്ചോട് ചേർത്ത് കൊണ്ടവർ പറഞ്ഞു, ` നേരം പുലരട്ടെ, അച്ഛൻ എത്തും´. അങ്ങനെ ആ പ്രഭാതം പുലർന്നു…. കിളിവാതിലിലൂടെ തന്റെ പിതാവിനെയും പ്രതീക്ഷിച്ചിരിക്കുകയാണ് അവൾ. ശിശു ആയിരുന്നപ്പോൾ തന്നെ വിട്ടകന്ന അമ്മയുടെ മുഖം പോലും അവൾക്ക് ഓർമ്മയില്ല. അടുത്ത അധ്യയന വർഷത്തിൽ അച്ഛൻ കൊണ്ടുവരുന്ന സ്കൂൾ ബാഗും, പെൻസിലും, മിഠായി യുമായി മൂന്നാം ക്ലാസ്സിൽ വരുമെന്നത് കൂട്ടുകാരോട് അവൾ പറഞ്ഞിരുന്നു. പൊടുന്നനെ അവളുടെ വീട്ടുമുറ്റത്ത് ഒരു ആംബുലൻസ് ബ്രേക്ക് ഇട്ടത്അവൾ ശ്രദ്ധിച്ചു ദൂരെ നിന്നും ശബ്ദം മാത്രം കേട്ടിട്ടുള്ള, മിന്നായം പോലെ പോകുന്ന ആംബുലൻസ് തന്റെ വീടിന്റെ മുന്നിൽ നിർത്തിയപ്പോൾ അവൾ ആശ്ചര്യപ്പെട്ടു പോയി. ആംബുലൻസിന് റെ വാതിൽ തുറന്നു ഒരാൾ നിൽക്കുന്നു… കാർട്ടൂണിൽ മാത്രം കണ്ടിട്ടുള്ള ആകാശ സഞ്ചാരികളെ പോലെ… മുറ്റത്തു നിന്നും അകലെയായിട്ടാണ് ആ മനുഷ്യൻ നിൽക്കുന്നത്.`. മോളേ´ എന്ന് ആ രൂപം വിളിക്കുന്നതുപോലെ. തന്റെ അച്ഛനാണെന്ന് തിരിച്ചറിയാൻ അവൾക്ക് ആ വിളി മാത്രം മതിയായിരുന്നു. അവൾ ആംബുലൻസിന് അടുത്തേക്ക് കുതറിയോടി, പെട്ടെന്നുതന്നെ മറ്റു രണ്ടുപേർ അവളെ തടഞ്ഞു.` അച്ഛൻ ഒരാഴ്ച കഴിഞ്ഞു വരുമെന്നും, അന്നീ രൂപം ആയിരിക്കില്ല എന്നും, ഇപ്പോൾ അദ്ദേഹത്തിന് ചെറിയ പനി ആണെന്നും´ അവർ പറഞ്ഞു അവൾ നോക്കിനിൽക്കെ അച്ഛനെ കൊണ്ട് ആംബുലൻസ് മാഞ്ഞു. ഒരുനിമിഷം അടക്കി വെച്ചിരുന്ന ദുഃഖം കണ്ണീർ കടലായി മാറി. ഇതു നോക്കി നിന്ന് മുത്തശ്ശിയുടെയും കണ്ണു നിറഞ്ഞു. അങ്ങനെ ഓരോ ദിവസവും പിന്നിട്ടു കൊണ്ടിരുന്നു. ആശുപത്രിയിലെ വിവരങ്ങൾ അവൾ മറ്റുള്ളവരിൽനിന്ന് അറിഞ്ഞോ കൊണ്ടേയിരുന്നു. അച്ഛനെ എന്തോ വൈറസ് ബാധയെ ആണെന്നും, അതിനാൽ ശ്വാസമെടുക്കാനും മറ്റും ബുദ്ധിമുട്ടാണെന്ന് ആയിരുന്നു വിവരം. അങ്ങനെ ഒരാഴ്ച അല്ല രണ്ടാഴ്ചയായിട്ടും അച്ഛൻ വീട്ടിൽ എത്തിയില്ല. പെട്ടന്നാണ് അന്നുച്ചയ്ക്ക് വീട്ടിൽ ഫോൺ വന്നത്. മുത്തശ്ശി ഫോണിൽ സംസാരിച്ചുകൊണ്ട് കരയുന്നത് അവൾ കണ്ടു. ഒന്നും മനസ്സിലാവാതെ മുത്തശ്ശി യോടൊപ്പം അവൾ ചേർന്നു നിന്നു. ഫോൺ അവസാനിച്ചതിനുശേഷം` എന്തുപറ്റി മുത്തശ്ശി´ എന്നവൾ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ മൗനം മാത്രമായിരുന്നു മറുപടി. അവളെയും കൊണ്ട് മുത്തശ്ശി കിളിവാതലിനടുത്തേക്കു ഇറങ്ങി, എന്തോ കാത്തിരിക്കുന്നത് പോലെ. മുത്തശ്ശിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വാർന്നുകൊണ്ടേയിരുന്നു. അതാ….. ആ പഴയ ആംബുലൻസ്….. അവൾ എഴുന്നേറ്റു…. കളിക്കോപ്പുകളും ആയി അച്ഛൻ അതിൽ നിന്നും ഇറങ്ങി വരും എന്ന പ്രതീക്ഷയിൽ അവൾ അതിനടുത്തേക്ക് ഓടി. പക്ഷേ അത് മുറ്റത്തോടടുക്കാൻ പോലും കൂട്ടാക്കാനാകാതെ ആ ആംബുലൻസ് അവളിൽ നിന്ന് അകന്നുപോയി. അത് അവളുടെ അച്ഛന്റെ മൃതശരീരവും പേറി അടുത്തുള്ള ശ്മശാനത്തിൽ പോയതാണെന്ന് അവൾ അറിഞ്ഞപ്പോഴേക്കും` കൊറോണ´ അവളുടെ കുഞ്ഞു മനസ്സിനെ കുത്തിനോവിച്ചു ഇരുന്നു… മനുഷ്യൻ പ്രകൃതിയോട് ചെയ്തുകൊണ്ടിരുന്ന ക്രൂരതയുടെ പ്രതികാരം പോലെ……..


ഫാത്തിമ സുഹാന.റ്റി.എസ്
+1 Commerce ഗവ.വി.എച്ച്.എസ്.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ