കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ സങ്കടക്കടൽ

സങ്കടക്കടൽ

ഞാനും മീനുവും ഉറ്റ കൂട്ടുകാരാണ്. സ്ക്കൂൾ അവധിക്കാലത്ത് കഞ്ഞിയും കറിയും വെച്ച് കളിക്കുകയും ഊഞ്ഞാലാടിയും അക്ക് കളിക്കുന്നതും ഞങ്ങൾക്ക് ഇഷ്ടവിനോദമായിരുന്നു.എന്റെ വീടിൻെറ തൊട്ടടുത്ത വീടായിരുന്നു അവളുടേത്. ഞങ്ങൾക്ക് പരസ്പരം വലിയ സ്നേഹമായിരുന്നു. അവളുടെ അച്ഛനും അമ്മയും വിദേശത്താണ് ജോലിചെയ്യുന്നത്. രണ്ടാം പിറന്നാളിനാണ് ആദ്യമായി അവളുടെ ഓർമ്മയിൽ അച്ഛനേയും അമ്മയേയും കാണുന്നത്. ദൂരത്താണെങ്കിലും അവർ അടുത്തുള്ളതുപോലെയാണ് എനിക്കും അവൾക്കും. സമയം കിട്ടുമ്പോഴെല്ലാം അവർ ഫോൺ വിളിക്കും. എന്നോടും ഒത്തിരി സംസാരിക്കും. ആ സംസാരം കൊണ്ടുതന്നെ എനിക്ക് അവർ ഏറെ പ്രിയപ്പെട്ടവരായിരുന്നു.

എന്റെ വീട്ടിൽ അച്ഛൻ വാർത്താ ചാനൽ കാണുന്നതിനിടയിൽ പറയുന്നതു കേട്ടു , ചൈനയിലെ വുഹാനിൽ കൊറോണ എന്ന രോഗം പടർന്നു പിടിക്കുന്നു . ദിവസവും അഞ്ചും ആറും ആളുകൾ മരിക്കുന്നു. ഒാരോ ദിവസവും മരണ സംഖ്യ കൂടി വരുന്നു. മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കൊറോണ രോഗം രാജ്യത്ത് മുഴുവൻ പടർന്നു പിടിച്ചു. മരണം ലക്ഷം കവിഞ്ഞു. ഇതിനു കാരണം കോവിഡ് 19 എന്ന വൈറസാണ്. റ്റി.വി. യിൽ നോക്കിയപ്പോൾ ഞാനും കണ്ടു മരിച്ചു കിടക്കുന്നവരെ. രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും മരിക്കുന്നു. ഇത് ജനങ്ങളിൽ ഭയം ഉളവാക്കി. രോഗം ബാധിച്ചവരെ ഒറ്റക്ക് ഒരു വീട്ടിൽ താമസിപ്പിക്കുന്നു. ആൾക്കാരുമായി അവർക്കൊരു ബന്ധവുമില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നു. അതീവ സുരക്ഷതയോടെ മൃതദേഹം അടക്കം ചെയ്യുന്നു. അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരുന്നു. ഡോക്ടർമാരും നേഴ്സുമാരും ഒന്നിലധികം സുരക്ഷാകോട്ടുകൾ ധരിക്കുന്നു. മാസ്ക് നിർബന്ധമായും ധരിക്കണം. സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കൈ കഴുകണം. രോഗം ഇല്ലാത്തവർ പോലും നിശ്ചിത അകലം പാലിക്കണം. രോഗികൾ കൂടുതലുള്ള ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരും സ്വന്തം വീടുകളിൽ കഴിയണം. ഇതാണ് കൊറോണയെ ചെറുക്കാനുള്ള ഏക പോംവഴി.

പോലീസുകാരും സന്നദ്ധ സംഘടനകളും ജനങ്ങളും ഒരുപോലെ സർക്കാരിന്റെ നിയമം പാലിച്ചു. ഒന്നര ദിവസത്തിലകം ഈ വൈറസിന് ആയുസില്ല. എന്നതാണ് ഏക ആശ്വാസം. ചൈനയിലെ ഒരു ഡോക്ടറാണ് ഈ വൈറസിനെ ആദ്യം കണ്ടു പിടിച്ചത്. അന്ന് അത് ആരും അംഗീകരിച്ചില്ല. തെറ്റായ പ്രചാരണം നടത്തി എന്ന പേരിൽ അദ്ദേഹത്തെ കോടതി കയറ്റുകയും ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ സത്യം അതായിരുന്നുവെന്ന് ലോകം തിരിച്ചറി‍ഞ്ഞു. അദ്ദേഹത്തോട് കോടതി മാപ്പ് പറഞ്ഞു. ഇതിനകം അദ്ദേഹം രോഗത്തിന് അടിമയായി. വൈകാതെ ലോകത്തോട് വിടപറഞ്ഞു.

ഇതിനകം രാജ്യത്ത് അനേകായിരം പേർ മരിക്കുകയും രോഗത്താൽ കഷ്ടപ്പെടുകയും ചെയ്യുന്നു.ഒരു ദിവസം അച്ഛൻ പറഞ്ഞു. അപ്പുറത്തെ മീനുവിന്റെ അച്ഛനും അമ്മയ്ക്കും കൊറോണ ബാധിച്ചു. സീരിയസ് ആണ്. ആകെ വിഷമത്തിലാണ്. അന്ന് വൈകിട്ട് മീനുവിൻെറ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആന്റിയുടെയും നിലവിളി ഉയർന്നു കേട്ടു. ഉമ്മറത്തിരുന്ന ഞാൻ ഓടിച്ചെന്നു. എല്ലാവരും മീനുവിനെ കെട്ടിപ്പിടിച്ച് കരയുന്നു. അവൾക്ക് എന്തെങ്കിലും പറ്റിയോ? ഇല്ല, ഒന്നുമില്ല. തിരിച്ച് വീട്ടിലേക്ക് ഒാടിച്ചെന്നപ്പോൾ അമ്മ അച്ഛനോട് പറയുന്നു . അപ്പുറത്തെ ജോസേട്ടനും ചേച്ചിയും പോയീട്ടോ. ആ കൊച്ചിന്റെ കാര്യം ഓർക്കുമ്പോഴാ കഷ്ടം . മോളോട് പറയേണ്ട , അവൾക്ക് സഹിക്കാൻ പറ്റില്ല. അതുപോലെ ആയിരുന്നല്ലോ അവർക്കുള്ള സ്നേഹം. എൻെറ കരച്ചിൽ കേട്ട് അച്ഛൻ പറ‍ഞ്ഞു. മോള് മീനുവിനോട് ഒരിക്കലും പറയരുത്. ഒരു കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിക്കണം. ഞാൻ തലയാട്ടി. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നു. എൻെറ നെഞ്ചിലെ സങ്കടം കടൽ പോലെ ഇളകി. ഞാനും മീനുവും കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാൻ കരയുന്നതെന്തിനെന്ന് അറിയാതെ അവൾ എന്നെ നോക്കി നിന്നു.

ശുഭം.

അഞ്ജന ഹേമചന്ദ്രൻ
3 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ