നടപ്പാതകൾ കാലടയാളം മറന്നിരിക്കുമോ? തുരുമ്പു വന്ന എല്ലുകൾ ഇനി അനങ്ങുമോ? ചക്രങ്ങൾ തിരിയാൻ മടിക്കുമോ? ലോകം മുഴുവൻ കറങ്ങി നടന്ന് അവൻ ഇവിടേയ്ക്കും എത്തിയിരിക്കുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പാലം പണിതു കൊണ്ട്. എല്ലായിടത്തും സുരക്ഷാ ഭടന്മാർ പതഞ്ഞു കൊണ്ടേയിരിക്കുന്നു. കാക്കിയിട്ട അനേകം കൈകളും വെള്ളയിട്ട ദൈവങ്ങളും പോരാടുന്നു. ഐക്യത്തിൻ്റെ ചൂടിൽ 'കൊറോണപ്പടക്കങ്ങൾ' പൊട്ടിപ്പിളരും. കാടിൻ്റെ തണുപ്പും നദിയുടെ കുളിരും മറന്ന് നമുക്ക് വീട്ടിനുള്ളിലിരിക്കാം. പക്ഷേ, സൂര്യൻ കുങ്കുമച്ചെപ്പിൽ നീന്തിത്തുടിക്കുന്നുണ്ട്. ഇത്തിരി തണുത്ത മനസ്സുമായി കാറ്റും വീശുന്നുണ്ട്. നിലാവിൻ്റെ തിളക്കം കനത്തിട്ടുണ്ട്. ഭൂമി നനുത്ത തൂവലായി ഹൃദയത്തിൽ തലോടുന്നുമുണ്ട്.