എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/അദ്ധ്വാനത്തിന്റെ ഫലം

അദ്ധ്വാനത്തിന്റെ ഫലം      

പണ്ട് പണ്ട് അങ്ങകലെ ഉത്തരേന്ത്യയിൽ ഒരു കർഷകകുടുംബം താമസിച്ചിരുന്നു. ഗൃഹനാഥനായ കർഷകൻ കഠിനാദ്ധ്വാനിയും കൃഷിയോട് ആത്മാർത്ഥതയുമുള്ള ആളായിരുന്നു. ഗൃഹനാഥയാകട്ടെ നിഴൽ പോലെ അദ്ദേഹത്തെ പിൻതുടരുന്നവളും. ഏറെ കഷ്ടപ്പെട്ടാണ് അവർ ജീവിതം മുന്നോട്ട് നീക്കിയത്. അവർക്ക് സുന്ദരിയായൊരു മകളുമുണ്ട്, മാധുരി. പേര് പോലെ തന്നെ മധുരമുള്ള ശബ്ദം, കാറ്റിലുലയുന്ന നീണ്ട നേർത്ത മുടി................. ഒപ്പം വളരെ ബുദ്ധിമതിയും, വിവേകശാലിയും.

<

ആ ദേശത്തിന്റെ രാജാവായിരുന്നു വീരഭദ്രൻ. പത്നി ദ്രൗപതീദേവി. രണ്ടുപേരും ദേശത്തെ പോരാളികളായിരുന്നു. പക്ഷേ അവരുടെ മകൻ - ദേശത്തിന്റെ കുമാരൻ ഹരിസേനൻ വളരെ അലസനായിരുന്നു. മകന്റെ അലസത കാരണം ആ രാജദമ്പതിമാർ വളരെ ദുഃഖിതരായിരുന്നു.<
'തന്റെ മരണശേഷവും കുമാരൻ ഇങ്ങനെ അലസനായി നടന്നാൽ ഈ ദേശം ശിഥിലീകരിച്ചുപോകും.'<
രാജാവ് ഇങ്ങനെ സങ്കടപ്പെടുന്നത് കൊട്ടാരം മന്ത്രിയായ വിഷ്ണുശർമ്മന്റെ ശ്രദ്ധയിൽപെട്ടു.<
'പ്രഭോ, രാജകുമാരന്റെ അലസതയിൽ എനിക്കും ദുഃഖമുണ്ട്. നമുക്ക് അതിനൊരു പരിഹാരം കണ്ടുപിടിക്കാം. ബുദ്ധിമതിയായ ഒരു യുവതി യുവറാണിയായി ജീവിതത്തിലെത്തിയാൽ അദ്ദേഹത്തിന്റെ അലസത മാറിക്കിട്ടും. അങ്ങനെയൊരു കുട്ടിയെ നമുക്ക് കണ്ടെത്താം.' മന്ത്രി പറഞ്ഞു. അതിനിടയിൽ മാധുരിയുടെ ബുദ്ധിസാമർത്ഥ്യത്തെ കുറിച്ചും, സൗന്ദര്യത്തെ കുറിച്ചും വിഷ്ണുശർമ്മൻ കേട്ടറിഞ്ഞു. അവളെയൊന്ന് നേരിട്ട് കണ്ട് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. സംസാരിച്ചമാത്രയിൽ തന്നെ അദ്ദേഹത്തിന് അവളെക്കുറിച്ച് വളരെ മതിപ്പ് തോന്നി. വെറുമൊരു കർഷക കുടുംബത്തിലെ കുട്ടിയായതു കൊണ്ട് വളരെ മടിച്ച് അദ്ദേഹം രാജാവിനെ വിവരം അറിയിച്ചു. രാജാവ് രാജ്ഞിയുമായി ആലോചിച്ച് മാധുരിയെ മാതാപിതാക്കളോടൊപ്പം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പേടിച്ച് വിറച്ച് നിൽക്കുന്ന അച്ഛനമ്മമാരോപ്പം തെല്ലും ഭയമില്ലാതെ എന്നാൽ ഭവ്യതയോടെ മുന്നിൽ നിൽക്കുന്ന മാധുരിയെ കണ്ടപ്പോൾ, അവളോട് സംസാരിച്ചപ്പോൾ രാജാവിനും രാജ്ഞിക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിന്നെ താമസിച്ചില്ല, ഏറ്റവും അടുത്ത ശുഭമുഹുർത്തത്തിൽ ഹരിസേനന്റെയും മാധുരിയുടേയും വിവാഹം ആർഭാടത്തോടെ നടന്നു. മറ്റു ദേശത്തുനിന്നുള്ള രാജാക്കന്മാർ, മന്ത്രിപ്രമുഖർ ഒക്കെ വിവാഹത്തിൽ പങ്കെടുത്തു. വർഷങ്ങൾ കുറച്ച് കടന്നുപോയി. ഇതിനി‌ടയിൽ രാജകുമാരന്റെ അലസത മാറ്റാൻ മാധുരി ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്നായിരുന്നു രാജാവിന്റെ മരണമുണ്ടായത്. അലസത വിട്ടുമാറാത്ത മകന്റെ കീഴിൽ രാജ്യം ശിഥിലമായിത്തുടങ്ങി. രാജ്ഞിയും മാധുരിയും വിഷ്ണുശർമ്മനും മറ്റ് മന്ത്രിമാരും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അവസാനം മാധുരിയുടെ അഭ്യർത്ഥനപ്രകാരം രാജ്ഞി ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അവർ രാജകുമാരനെ ഭരണരീതിയു‌ടെ ഭാഗമെന്ന നിലക്ക് ജനങ്ങളുടെ ഇടയിലേക്ക് അവരുടെ ജീവിതരീതികൾ മനസ്സിലാക്കാനായി പറ‍ഞ്ഞുവിട്ടു. അങ്ങനെ രാജകുമാരൻ വേഷം മാറി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. വിവിധ സ്ഥലങ്ങളിലൂടെ യാത്ര തുടർന്നു. രാജ്യത്ത് നടമാടുന്ന അരാജകത്വം തിരിച്ചറിഞ്ഞു. ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്ന കുറേ പേർ, ഒരു നേരത്തെ വിശപ്പടക്കാൻ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾ, രാജകുമാരന്റെ മനസ്സ് മാറാൻ തുടങ്ങി. അദ്ധ്വാനത്തിന്റെ വില മനസ്സിലായി. നല്ലൊരു ഭരണാധികാരിയും ഭരണസംവിധാനവുമില്ലാതിരുന്നാലുള്ള രാജ്യത്തിന്റെ അവസ്ഥ എന്തെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ കാണാനുള്ള കരുത്തില്ലാതെ അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങി. അമ്മയോട് മാപ്പ് ചോദിച്ചു. ഭാര്യയോട് നന്ദി പറഞ്ഞു. രാജ്യത്തോട് മനസ്സിൽ മാപ്പ് പറഞ്ഞു. പിന്നീടുള്ള കാലം ഹരിസേനൻ, രാജാവ് എന്ന പദവി അലങ്കരിച്ച് തന്റെ നാടിനെ നാശത്തിൽ നിന്ന് രക്ഷിച്ച് സന്തോഷത്തോടെ ജീവിച്ചു.