ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി - ഇവിദ്യ

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തി വര‌ുന്നത്. വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിൽ ആസൂത്രണം ചെയ്യാറുണ്ട്. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി. .

ലക്ഷ്യം

  • കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
  • കലാമേളയ്ക്ക് പരിശീലനം
  • സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.

കവിതകൾ

ബസ് സ്റ്റോപ്പുകൾ

മകൾ ഉന്നതപഠനത്തിനായി പോകുന്നു
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
"ദൈവമേ ഒരു പെൺകുഞ്ഞും
നാടിന്റെ പേരിലറിയപ്പെടരുതേ"
ബസ് വന്നു
അയ്യോ മോളേ കയറരുത്
ഇത് നമുക്കുള്ള വണ്ടിയല്ല
അമ്മ മകളെ ചേർത്തുപിടിച്ചു
കിളി പുറത്തേക്കിട്ട തല
അകത്തേക്കു വലിച്ചു
വണ്ടി കടന്നു പോയി
മകൾ പിൻബോർഡ് വായിച്ചു

സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി


ആയുധം

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്
ഈ ഞാൻതന്നെ എന്തിന്
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ
രാജ്യദ്രോഹികളെ നേരിടാൻ
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്
സമരസജ്ജരാണ്"
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!
ഈ ആയുധമാണല്ലേ
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!
അതേ ആയുധവുമായി അവർ
എൻെറനേരെയാണല്ലോ വരുന്നത്
രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ


നഗ്നപാദർ

നീ താണ്ടിയ
ചരൽ വഴികൾ
എനിക്കന്നത്തിനായിരുന്നു.
വരണ്ടുകീറിയ
മുളകുപാടങ്ങളിൽ നിന്നും
വിണ്ടുകീറിയ
പാദങ്ങളുമായി
നീ നടന്നത്
എന്റെ
മൗനത്തിനു
നേർക്കായിരുന്നു'.
നിന്റെ സിരകളിൽ നിന്നും
ഊർന്നിറങ്ങിയ
രക്തച്ചാലുകൾ
മണ്ണിനെ നനക്കുന്നു
ഗർവ്വിന്റെ
കൊത്തളങ്ങൾ
നിലംപതിക്കുന്നുവോ
സ്വപ്നങ്ങളുടെ
തളിരിലകൾ
മുളപൊട്ടുന്നു
കതിരു നിറഞ്ഞ
പാടങ്ങൾ
ഞാൻ

സ്വപ്നം കാണുന്നു.

സജാദ് സാഹിർ
(ലോങ്ങ് കിസാൻ മാർച്ചിലെ പോരാളികൾക്ക് )


ഒരു റോഹിങ്ക്യൻ പക്ഷി പാടുന്നു
റോഹിങ്ക്യൻ കിളികളും കൂഞ്ഞിളം പൈതങ്ങളും
കൊച്ചു സന്തോഷ ജീവിതം നയിക്കവേ
ഒരു വൻമര കൊമ്പിലെ കൂട്ടിൽ…..
മറ്റു പക്ഷികളോടൊത്തു വസിച്ചു
പരസ്പര സൗഹൃദം കൊണ്ടവർ സുകൃതം
നെയ്തു കഴിഞ്ഞു.
കാല ചക്രം തിരിയവേ…..
ദൈവം തൻ അഹങ്കാര സൃഷ്ടികളും
മറ്റു ചില പക്ഷികൾ ദുർബലരാം ഈ പക്ഷികൾ
ക്കെതിരെ തിരിഞ്ഞു.
കൊത്തി വലിച്ചും കടിച്ചു കീറിയും നോവിന്റെ സുഗമറിയിച്ചു.
വെറും ജാതി മതത്തിന്റെ പേരിൽ….
തന്റെ വിയർപ്പും കഷ്ടപ്പാടും ആയ കൂട്ടിൽ നിന്നും
ആട്ടിയോടിച്ചു.
സ്വന്തം കൂട്, സ്വന്തം മരം എന്ന പദവിയെ
അവർ തുടച്ചു നീക്കി.
സ്വന്തമായി ഇനി തന്റെ പേരും മക്കളും മാത്രം
പറന്നു അവർ മറ്റൊരു കൂട്ടം തേടി
അഹന്തത മുതലാക്കിയ മറ്റു മരങ്ങളധികവും
കനിവു കാട്ടിയില്ല…
കനിവു കാട്ടിയ മരങ്ങളിൽ അവർ വസിക്കുന്നു.
ഇനിയെപ്പോ മറ്റൊരു കൂടു തേടേണ്ടിവരുമെന്നു ചിന്തിച്ച്.
ആരുമില്ലാത്തവർക്കു ദൈവമുണ്ട്
മറ്റൊരു ലോകവുമുണ്ടെന്നതു മാത്രമാണൊരു
ആശ്വാസം.
മുഫ്‌ലിജ 10.F


എന്തേ നീ...??

വാതിൽ ഞാൻ തഴുതിട്ടിരുന്നില്ലല്ലോ....
ചേർത്തടച്ചല്ലേയുള്ളൂ..?
പിന്നെയെന്തേ നീ ഇത്രയും ഭയാനകമായി തള്ളിത്തുറന്നത്.?
ആടിക്കഴിഞ്ഞില്ലേ നിന്റെ സംഹാര താണ്ഡവം...
എന്റെ....
സ്വപ്നം തുളുമ്പുന്ന മിഴികളിലൂടെ...
ഗാനമുറങ്ങുന്ന ചുണ്ടിലൂടെ...
പ്രണയം തുടിക്കുന്ന മാറിലൂടെ...
ആടിത്തിമർത്തില്ലേ നീ...????
നിനക്കാണോ സഹസ്ര സാഗരങ്ങളുടെ കുളിർമ്മ.?
നീയാണോ ഇന്ദ്രാനുഗ്രഹം..?
നീയോ മൃതസഞ്ജീവനി..?
ഒരല്പം മാറി നിൽക്കൂ..
ഞാനൊന്ന് കരഞ്ഞോട്ടെ
.. നീ കവർന്നെടുത്ത മാനമോർത്ത്...
മുങ്ങിത്താണ കിനാക്കളോർത്ത്.
ഒന്ന് പൊട്ടിക്കരഞ്ഞോട്ടെ ഞാൻ...
നിന്നെത്തഴഞ്ഞ നിമിഷങ്ങൾക്ക്
എങ്ങിനെയാണിനി
മാപ്പ് പറയേണ്ടത്..?
ഇനി താങ്ങാനാവില്ലെനിക്ക്...
സൗമ്യനാകൂ...
. വിധേയയാണ് ഞാൻ..
ബീന സി കെ


നിനക്ക്

സഖീ
പ്രണയത്തിന്റെ
കടലാഴങ്ങളിൽ
നമുക്ക്
വസന്തമായ്
പൂക്കണം.

അതിരുകളുടെ
മൗഢ്യങ്ങൾക്കു മീതെ
ഒരേയാകാശത്തിന്റെ
നക്ഷത്രമാകണം.

ഹൃദയത്തിന്റെ
പാത വലിപ്പത്തിൽ
കടൽ പരപ്പുകൾ
താണ്ടണം.

സഖീ
ഒരൊറ്റ ഉമ്മകൊണ്ട്
നമുക്ക്
പൊരിവെയിലിലെ
സംഗീത മാവണം
പെരുമഴയിലെ
തണലാവണം
കൂരിരുട്ടിലെ
നിലാവാകണം

നമുക്കീ മഴത്തണുപ്പിൽ

കെട്ടിപ്പിടിച്ചു കിടക്കാം.

നഗ്നമേനികൾ കൊണ്ട്

പരസ്പരം പുതച്ചുറങ്ങാം.

പകലിന്റെ തിളച്ച വെയിൽ

നമ്മെ 

വിയർത്തുരുക്കും വരെ.
സജാദ് സാഹിർ


കഥകൾ

ഒരു പെരുമഴക്കാലം‌

“അമ്മേ , വിശക്കുന്നു. ങ്ങും...”
അനി മോൾ മാക്സി തുമ്പ് പിടിച്ചു വലിച്ചു. അത്രയും നേരം തണുത്ത മിഴികളാൽ ഇമവെട്ടാതെ ആർന്നിറങ്ങുന്ന മഴയിലേക്ക് നോക്കി നിന്ന ലത ഞെട്ടിയുണർന്നു.
മോള് രാവിലെയൊന്നും കഴിച്ചിട്ടില്ല. താൻ കഴിഞ്ഞ രാത്രിയും പട്ടിണിയായിരുന്നു. കനിവോടെ ലത മോളുടെ മുടിയഴകളിലൂടെ കയ്യോടിച്ചു. ചീകയിട്ട് രണ്ടു ദിവസമായിരുന്ന മുടിയിഴകൾ എണ്ണമയമില്ലാതെ പാറി പറന്നു.

“സുരഭേച്ചീ , ഭക്ഷണമെത്തിയോ ?”
“ഒന്നും എത്തീട്ടില്ല. ദേ കൊച്ച് കരഞ്ഞൊറങ്ങി.” ദയനീയ ഭാവത്തോടെ സുരഭി പറഞ്ഞു. അവര് വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേരമക്കളുമായ് തിന്നാനും ഉറങ്ങാനും കഴിയാതെ കഷ്ടപ്പെടുകയാണ് ഭാവം.

ലത ഓർത്തു. കഴിഞ്ഞ ഒരാഴ്ചയായി താനീ ക്യാമ്പിലാണ് . ജീവിക്കാനാവശ്യമായ വെള്ളവും ഭക്ഷണവും ഈ ദുരിതാശ്വാസക്യാമ്പിലും കിട്ടുന്നുണ്ട്.ബഹളമയമായ ചുറ്റുപാടിലും പക്ഷേ, മനസ്സ് ശാന്തമാണ്. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുകയാണ്.

അവൾ ചുറ്റും കണ്ണോടിച്ചു. യുദ്ധഭൂമിയിൽ മാതാപിതാക്കളേയും സഹോദരങ്ങളെയും മക്കളെയും നഷ്ടപ്പെട്ട ബന്ധുമിത്രാദിക്കു തുല്യം. ഇതും ഒരു യുദ്ധഭൂമി തന്നെയാണല്ലോ. തങ്ങൾക്കുമീതെ, മിസൈൽ ബോംബുകളും പീരങ്കികളും കണക്കെ മഴ കഴിഞ്ഞ 3 മാസമായി കനത്ത യുദ്ധത്തിലാണ് . അത് തങ്ങളുടെ പുരയിടങ്ങൾ പിടിച്ചെടുത്തു. ജീവിത സമ്പാദ്യങ്ങൾ കൈക്കലാക്കി. ദിനരാത്രങ്ങൾ ഇടപഴകിയിരുന്ന വീട്ടുസാമാനങ്ങൾ കൊണ്ടുപോയി. സ്വന്തമായി ഉടുതുണി മാത്രമായിരിക്കുന്ന സമ്പാദ്യം.

“ബാഗ്, അമ്മാ എന്റെ ബാഗ് , ദാ പോണു”അനി മോളുടെ ചുടുകണ്ണീര് കൈതണ്ടയിൽ ഇറ്റി വീണു.
പുതുവർഷത്തിൽ എൽ.കെ.ജി യിലേക്ക് വാങ്ങിച്ച അവളുടെ സ്കൂൾ ബാഗ് വെള്ളത്തിലൂടെ ഒലിച്ചുപോകുന്നു. ബലപിടിത്തത്തിലൂടെ ബാഗ് കൈക്കലാക്കിയ വികൃതി കുട്ടിയെ പോലെ, ക്രൂരഭാവത്തോടെ വെള്ളം ചിരിച്ചൊഴുകി.

“അയ്യോ…..ഏട്ടാ” ഉച്ചത്തിൽ ഒരു ദയനീയ നിലവിളി അവിടമാകെ മുഴുകി. അത് ലതയുടെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു. വലിയൊരു കൂട്ടം അവിടെ രൂപം കൊണ്ടു. ലതയുടെ കണ്ടുകൾ അവിടമാകെ തിരഞ്ഞു. അവളുടെ മനസ്സ് വിറ കൊണ്ടു. ഓർമകളിലേക്ക് അവൾ ഇടറിവീണു.

കഴിഞ്ഞ വ്യാഴാഴ്ച്ച.

രാത്രി ഭക്ഷത്തിനു ശേഷം അനിമോളുടെ പാട്ട് കേൾക്കുകയായിരുന്നു താനും സതീഷേട്ടനും. പെട്ടെന്നാണ് ഒരു ഭൂമി കുലുക്കം കണക്കെ ഒരു പൊട്ടിത്തെറി കാതടപ്പിച്ചത്. പ്രതീക്ഷിച്ചതായിരുന്നു പക്ഷെ , ആ നിമിഷം തിരിച്ചറിയാനാകുന്നതിനുമുമ്പ് വീട്ടിൽ നിന്ന് പുറത്തിറങ്ങ വള്ളത്തിൽ കയറിയിരുന്നു. കൈ പിടിച്ച് തോണിയിൽ കയറ്റിയ ശേഷം സതീഷേട്ടൻ തിരിഞ്ഞു. എങ്ങോട്ടാണെന്ന് ചോദിക്കുമ്പോഴേക്കും ഇപ്പം വരാമെന്നു പറഞ്ഞ് പോയിക്കഴിഞ്ഞിരുന്നു.

നിഷാദിക്കാന്റെ വീട് പൊളിഞ്ഞു വീണു. സമീപത്തെ ആൽ വീണ് തന്റെ വീടും തകർന്നു. അവടിത്തെ ഇളയ മോള് ദിയക്കു വേണ്ടി തിരയാനാണ് സതീഷേട്ടൻ പോയ്ത. അപ്പോഴേക്കും വേറൊരു മരം കൂടി വീണ് അവിടമാകെ മൂടിയിരുന്നു. തങ്ങളുടെ കളിച്ചിരികൾ നിറഞ്ഞിരുന്ന വീട് ഇന്ന് ദുരിതപ്രളയത്തിന്റെ അവശേഷിപ്പുകളാണ്. അനിമോള് അച്ഛനെ അന്വേഷിക്കാറില്ല. കാരണം അവളിപ്പോഴും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടില്ല. പിറ്റേ ദിവസം ദിയയുടെ മൃതദേഹം കൊണ്ടു വെച്ചു ഒപ്പം ……

അന്ന് അവിടമാകെ ലതയുടെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. ഒപ്പം നിലവിളികൾ ഹരം കൊള്ളിച്ചിരുന്ന ആർത്തിരമ്പുന്ന മഴയുടെയും.

ഹാഷിമിയ്യ . വി
9 . C


പെയ്‍ത തോരാത്ത മഴ മേഘങ്ങൾ

രാഘവേട്ടാ , നമ്മളെത്ര കഷ്ടപ്പെട്ടു വച്ച വീടാലെ.... ഇപ്പൊ കണ്ടിലെ തകർന്ന് തരിപ്പണായിട്ട്.......രാഘവേട്ടന്റെ കണ്ണ് കണ്ടാ സഹിക്കില്ല. എത്ര കാലം മറു നാട്ടില് ചോര നീരാക്കി പണിയെട്ത്ത് കിട്ട്യേ പൈസ കൊണ്ട് വച്ച വീടാ..... സങ്കടാവാതിരിക്കോ വാ പോവാം ഇവ്ടെ നിന്നിട്ടെന്താ..... എന്നും പറഞ്ഞ് രാഘവേട്ടൻ മുന്നിൽ നടന്നു ഞാൻ പിന്നാലെയും. ഞങ്ങൾടെ കൂടെ അട്ത്തെ വീട്ടിലെ സുകുമാരൻ ചേട്ടനും ഉണ്ട്. എടാ രാഘവാീ കഴിഞ്ഞ കൊല്ലം വെള്ളം കിട്ടാതെ വളർച്ച ഇണ്ടായത് ഓർമ്മല്ല്യേ.... ദൈവത്തിന്റെ ഓരോ കളികൾ..... ഞങ്ങൾ ഞങ്ങടെ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു. എവിടെയാണ് റോ‍ഡ് എവിടെയാണ് പാടം എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നു പോലുമില്ല. അരയോളം വെള്ളമുണ്ട്. മഴ കലി തുള്ളി പെയ്യുന്നുണ്ട് ഇങ്ങനെ പോയാ പ്രളയം ഇവിടൊന്നും ഒതുങ്ങില്ല. വയനാട് എന്ന ഒരു ജില്ല കേരളത്തിനുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ പഠിക്കേണ്ടി വരും . ക്യാമ്പിന്റെ അടുത്തെത്തിയിട്ടുണ്ട്. ആകെ ബഹളമാണ്. കുട്ടികൾ കരയുന്നു , ആളുകളുടെ സംസാരം , പത്രക്കാരും ടീവിക്കാരും അതിനു പുറമെ ക്യാമ്പിലെത്തിയതും അച്ചുവും അപ്പുവും ഓടി വന്നു. വീട് കാണാൻ പോയപ്പൊ അവരും വാശി പിടിച്ചതാണ് നാട് മൊത്തം വെള്ളത്തിൽ മുങ്ങി കിടക്കുമ്പോൾ അവരെ എങ്ങനെ കൊണ്ടോവാനാണ്. ക്യാമ്പിൽ ഭക്ഷണം ശരിയ്ക്ക് കിട്ടാനില്ല കുടി വെള്ളവുമില്ല. ഒരു കാലത്ത് എങ്ങനെ ജീവിച്ചിരുന്നവരാണ്. ഇന്ന് വെറും അഭയാർത്ഥികൾ വൈദ്യുതി ഇല്ലാത്തതു കൊണ്ട് ഫോൺ രണ്ട് ദിവസമായി സ്വിച്ച് ഓഫ് ആണ് . നാട്ടീന്ന് അമ്മ കുറേ വിളിച്ചിട്ടുണ്ടാവും. മക്കൾ പഠിക്കുന്ന ഗവൺമെന്റ് സ്കൂളിലാണ് താമസം. ജാതി - മത – വർഗ്ഗ ഭേദമില്ലാതെ ഇപ്പോൾ ഇവിടെ എല്ലാവരും ഒന്നാണ്. അമ്മേ . . . . മുത്തശ്ശി വിളിക്കുന്നു അച്ചു വന്നു പറഞ്ഞു. ഞാൻ ഞങ്ങടെ മുറിയിലേക്ക് കയറി . അമ്മ കിടപ്പിലായിട്ട് ഒന്നര മാസമായി. ക്ലാസിലെ 2 ബെഞ്ച് അടുപ്പിച്ചിട്ട് അമ്മയെ അതിൽ കിടത്തിരിക്കുകയാണ് . എന്താ അമ്മേ . . . . മോളെ എനിക്കെന്തോ വയ്യായിക പോലെ . അച്ചു മുത്തശ്ശിക്ക് കുറച്ച് വെള്ളമെടുത്ത് കൊടുക്ക് ഞാൻ ഡോക്ടറേ വിളിച്ചിട്ട് വരാം . ക്യാമ്പിൽ എല്ലാ സജ്ജീകരണമുണ്ട്. സർക്കാറിനോട് മതിപ്പ് തോന്നുന്നത് ഇപ്പോഴാണ്. ഡോക്ടറേ വിളിച്ച് കാണിച്ചു . ഹോസ്പിറ്റലിലേക്ക് മാർണം എന്നു പറഞ്ഞു. ആംബുലൻസ് വന്നു അമ്മയെ അതിൽ കയറ്റി. ഞാൻ പോവാൻ ആഞ്ഞതാണ് രാഘവേട്ടൻ പോവാമെന്ന് പറഞ്ഞു സ്കൂളിന്റെ വരാന്തയിൽ അവർ പോകുന്നതും നോക്കി ഞാൻ നിന്നു . അപ്പഴും മഴ കലി തുള്ളി പെയ്യുകയാണ്.

ഫാത്തിമ ശബ്ര 10 എ

ലേഖനങ്ങൾ


മത്സര വിജയികൾ