ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മനുഷ്യൻ സംഘംചേർന്ന് ജീവിക്കാൻ തുടങ്ങുന്നതോടെയാണ് അവന് സംസ്കാരം രൂപപ്പെടാൻ തുടങ്ങുന്നത്. കൃഷിയുമായി ബന്ധപ്പെട്ടാണ് കേരളസംസ്കാരം വളർന്നു വരുന്നത്. കേരള സംസ്കാരം സങ്കലിതവും സാർവ്വജനീവുമാണ്. അതിന്റെ രൂപീകരണത്തിന് വ്യത്യസ്ത ജനങ്ങളും ജനവർഗ്ഗങ്ങളും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കാരിക സമന്വയത്തിന്റേയും സാമൂഹ്യലയനത്തിന്റേയും വിസ്മയകരമായ ഒരു പ്രക്രിയ കേരള സംസ്കാരത്തിന്റെ വികാസ ചരിത്രത്തിൽ ആദ്യന്തം പ്രകടമാണ്. പ്രാദേശികപരമായി വൈവിധ്യങ്ങളുണ്ടങ്കിൽപോലും കേരളത്തിന്റെ പൊതുവായസവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ഒരു സംസ്കാരമല്ല ഈ പ്രദേശത്തിനുള്ളത്. ജനങ്ങളിൽ 90 ശതമാനവും നിരക്ഷരകരും അർദ്ധപട്ടിണിക്കാരുമായിരുന്നു. ഉപജീവനത്തിന് മുഖ്യമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യ കൃഷി നെല്ലായിരുന്നു. നാടുവാനി പ്രഭുക്കൻമാരുടെ കൈവശമുള്ള ഭൂമികളിൽ അദ്ധ്വാനിക്കുകയും അവരുടെ ഇച്ഛക്കൊത്ത് ചരിക്കുകയും ചിരിക്കുകയും ചെയ്തിരുന്ന അവർക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ അന്യമായിരുന്നു. കീഴ്ജാതിക്കാർക്ക് അയിത്തം കൽപ്പിക്കുകയും മാറുമറക്കുകയും ചെയുതിരുന്നത് പലപ്പോഴും ഏമാൻമാരുടെ അപ്രീതിക്ക് കാരണമായിത്തീരാറുണ്ടായിരുന്നു

കൃഷികൾ

നെൽകൃഷിയായിരുന്നു പഞ്ചായത്തിൽ ഏറ്റവും പ്രാധ്യാനമുണ്ടായിരുന്നത്. കേരളത്തിലെ സവിശേഷമായ കാലാവസ്തക്കനുസരിച്ചായിരുന്നു കൃഷിചെയ്തിരുന്നത്. പുഞ്ച, വിരിപ്പ്, മുണ്ടകൻ, കാട്ടുമുണ്ടകൻ, മോടൻ തുടങ്ങിയ കൃഷിരീതികൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ് നാം കൃഷിചെയ്തിരുന്നത്. ഏകദേശം 13.5 ദിവസമാണ് ഞാറ്റുവേല. ഏതാണ്ട് മാസത്തിൽ രണ്ടേക്കാൽ ഞാറ്റുവേല കഴിയുന്നു.

 അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് ഒന്നാം വിളക്കുള്ള വിത്തിടുന്നത്.  രോഹിണിയിൽ പട്ടുപോലെ ധാരാളം മഴയുണ്ടാകുന്നു. മകയിരത്തിൽ മതിമറന്നപോലെ പറിച്ചുനടലും മാന്തികുഴിച്ചിടലും നടത്തുന്നു. തിരുവാതിര തിരുമുറിയാതെ പെയ്യുന്നു.  പൂയം ഞാറു സമയമാണ്. മൂപ്പ് കുറഞ്ഞ വിത്തുകൾ ഇടുന്നു. മകം എള്ള് വിതയ്ക്കിക്കുന്ന സമയമാണ്. ഉത്തം അത്തം രണ്ടാവിള നടത്തുന്ന സമയമാണ്. മൂലത്തിന് മഴമൂടി  നിൽക്കുമ്പോൾ  ചാഴിയുടെ ഉപദ്രവം കുറയുന്നു. രേവതി, അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിരുപ്പുകൃഷിക്ക് വിത്തിടുന്നത്.ഭരണിയിലിട്ട വിത്ത് എന്ന് പറയാറുണ്ട്. ആയില്യം മകം ഞാറ്റുവേലകളിലാണ് മുണ്ടകൻ കൃഷിക്ക് വിത്തിടുന്നത്.


കൃഷി തുടങ്ങാനും വിത്തു വിതക്കാനുമുള്ള നാളുകൾ നാട്ടുകാർക്കറിയാം .രോഹിണി, പുണർതം, അത്തം, ഉത്രം, ഉത്രാടം എന്നിവ പൊതുവെ നല്ലതാണെന്നാണ് പറയുക.വെളുത്ത പക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്ന് വളരുന്നു.പയർവർഗങ്ങൾ കൃഷി ചെയ്യാൻ രോഹിണി ഞാറ്റുവേലയും വാഴയ്ക്ക് അത്തം ഞാറ്റുവേലയും കുരുമുളകിന് തിരുവാതിരയും ശ്രേഷ്ഠമാണ്.അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം.തിരുവാതിരയ്ക്ക് പയറു കുത്തണം.രോഹിണിയാണ് പയറിന് ഉത്തമം.കായ നല്ലവണ്ണം ഉണ്ടാകും.കുംഭമാസത്തിലെ വെളുത്ത വാവിന് ചേന നടണം.രോഹിണി ഞാറ്റുവേലകളിലാണ് ഉഴുന്നും ചെറുപയറും വിതയ്ക്കേണ്ടത്.പുതുമഴ പെയ്യുമ്പോഴാണ് ചേമ്പിനങ്ങൾ പറിക്കേണ്ടത്.

നെൽകൃഷി രീതികൾ

പുഞ്ച

വെള്ളം കെട്ടിനിൽക്കുന്നതും ഉറവുള്ളതുമായ നിലമാണ് പുഞ്ചനിലം. മഴക്കാലത്ത് ധാരാളം ചെളി അടിഞ്ഞുകൂടിയ ഈ പ്രദേശത്ത് കൂടുതൽ തോടുകൾ കാണപ്പെടുന്നു. ജലസാന്ദ്രത ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പുഞ്ചകൃഷിക്ക് കുംഭമാസം അവസാനവും മീനം ആദ്യവുമായി വിത്തിറക്കുന്നു. ഈ മാസങ്ങളിൽ മഴയില്ലാത്തതിനാൽ കൃഷിക്ക് ആവശ്യമായ വെള്ളം പുഞ്ചക്കഴത്തിൽ നിന്നോ, കൊക്കർണികളിൽ നിന്നോ തേക്കുക്കോട്ടകൊണ്ട് തേവി ചാലുകളിലൂടെ കൃഷിയിടത്തിൽ എത്തിക്കുന്നു. കുറച്ച് കാലമായി മകരം കുംഭം മാസങ്ങളിൽ വെള്ളത്തിന്റെ അളവിൽ കുറവു വരുന്നതിനാൽ കൃഷി നശിച്ചു.
വിരിപ്പ്
മിഥുനം കർക്കിടകം മാസത്തിൽ വിത്തിറക്കി കന്നിമാസത്തിൽ കൊയ്തെടുക്കുന്ന കൃഷിരീതിയാണ് വിരിപ്പ്. ആറുമാസത്തെ മൂപ്പുള്ള വിത്തുകൾ കൃഷിക്ക് ഉപയോഗിച്ചിരുന്നു. അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിത്തിറക്കിയിരുന്നത് ഈ കാലങ്ങളിൽ മാത്രം മുളയ്ക്കുന്ന വിത്തുകളാണ് വിരിപ്പ് കൃഷിയുടെ പ്രത്യേകത.
മുണ്ടകൻ
തുലാമാസത്തിൽ വിത്തിറക്കി മകരമാസത്തിൽ മുണ്ടകൻ വിളവെടുക്കുന്നു. ഇതിന് ഉപയോഗിക്കുന്ന വിത്തിന് മൂപ്പ് കുറവാണ്. ഏകദേശം അഞ്ചുമാസംകൊണ്ട് വിളവെടുക്കാം. ചിറ്റ്യേനി, വള്ളോന, എന്നിവ ഇറക്കുന്നത് തുലാമാസത്തിലാണ്. മറ്റു മുണ്ടകൻ വിത്തുകൾ ഇറക്കുന്നത് ആയില്യം മകം ഞാറ്റുവേലകളിലാണ്. മുണ്ടകൻ നെല്ലിന്റെ വൈക്കോൽ ഒരാൾ പൊക്കത്തിൽ വളരും.
കൂട്ടുമുണ്ടകൻ
പണ്ടത്തെ ഒരു പ്രത്യേക കൃഷിരീതിയാണ് കൂട്ടുമുണ്ടകൻ. മിഥുനമാസത്തിൽ വിരുപ്പുവിത്തും മുണ്ടകൻ വിത്തും ഒരുമിച്ച് ഇറക്കുന്നു. കന്നിയിലും മകരത്തിലമായി വിളവെടുക്കുന്നു. കന്നിയിൽ വിളയുന്ന നെല്ലിന് കടചേർത്ത് അരിഞ്ഞെടുക്കുന്നു. മകരത്തിൽ വിരിയുന്നത് വീണ്ടും അരിയും.
മോടൻ
മേടത്തിൽ നടത്തുന്ന മോടൻ കൃഷി പറമ്പുകളിലാണ് ചെയ്തിരുന്നത്. പറമ്പ് ചുട്ട് മണ്ണിളക്കി വെറുതെ വിതച്ചെടുത്താൽ മതി. ഇത്തരം പ്രാദേശിക കൃഷിരീതികൾ വള്ളുവനാട്ടിൽ സമ്പന്നമായിരുന്നുവെന്ന് കൃഷിഗീത എന്ന കൃഷിപ്പാട്ടിൽ പറയുന്നുണ്ട്.

ക‍ഷി ആയുധങ്ങൾ

കാർഷിക പണിയായുധങ്ങൾ നാട്ടുനൈപുണ്യങ്ങളുടെ ഭാഗമാണ്.ഉഴുന്നതിനും കിളയ്ക്കുന്നതിനും കൊത്തുന്നതിനും വെട്ടുന്നതിനും അരിയുന്നതിനും വിവിധ പണിയായുധങ്ങൾ ഉണ്ടായിരുന്നു.കട്ട പൊട്ടിക്കാൻ മരം,കുറുവടി എന്നിവ വേണം.കരിനുകം,കൈക്കോട്ട്,മടാള്,അരിവാള് തുടങ്ങി വിവിധ കാർഷിക ഉപകരണങ്ങൾ കൃഷിസംസ്കാരത്തിന്റെ ഭാഗമാണ്.ഇവയെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നഷ്ടപ്പെട്ടിട്ടില്ല.

നാടൻ ജലസേചന രീതികൾ

സംയോജിത ജലവിനിയോഗത്തിന് ഉചിതമായ കൊട്ടത്തേക്ക് ,ഏത്തം തേവൽ എന്നീ ജലസേചനരീതികൾ നിലനിന്നിരുന്നു.രണ്ടാൾ നിന്ന് കൈക്കോട്ട് കൊണ്ടോ കൊട്ട കൊണ്ടോ വെള്ളം തേവുന്നതാണ് കൊട്ടത്തേക്ക്.കുഴിയിൽ നിന്ന് ഏത്തക്കൊട്ടയിൽ വെള്ളം മുക്കിയെടുക്കുന്നതിനാണ് ഏത്തം തേവുക എന്നു പറഞ്ഞിരുന്നത്.ആഴമുള്ള കിണറിൽ നിന്ന് ഏത്തം തേവി വെള്ളം എടുത്തിരുന്നു.താഴത്തേക്ക് ചാല് വഴി വെള്ളമെത്തിക്കും.കുളത്തിൽ നിന്ന് തോട്ടിലും വെള്ളം തിരിച്ച് കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നു.മഴയെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിച്ചിരുന്നു. വെള്ളം നിറയുന്നത് പക്ഷികളുടെ ചലനത്തെ ആശ്രയിച്ചാണ് മനസിലാക്കിയിരുന്നത്.ചെളിയിൽ ഒന്ന് രണ്ട് ഇഞ്ച് പൊക്കത്തിലാണ് വരമ്പ് വെയ്ക്കുന്നത്.ഇതിന് പിള്ളവരമ്പ് എന്നാണ് പറയുന്നത്.തള്ള വരമ്പിൽ നിന്നാണ് പിള്ളവരമ്പ് ഉണ്ടാക്കുന്നത്.വലിയ വരമ്പാണ് തള്ളവരമ്പ്.അത് ഏകദേശം രണ്ട് കോൽ വീതി കാണും.കണ്ടത്തിലെ വരമ്പ് ഓരോ കൃഷിയ്ക്കും വെയ്ക്കും.വിത്തിടുന്നതിന് മുൻപ് കണ്ടത്തിലെ ചേറ് കോരി വരമ്പ് പിടിപ്പിക്കുന്നു.ഇതിന് ചോട്ടിലുള്ള കണ്ടങ്ങളിൽ നിന്നും ചേറ് എടുക്കുന്നു.താണ പ്രദേശത്ത് കൂടുതൽ വീതിയുള്ള വരമ്പ് വെയ്ക്കുന്നു.വലിയ മഴ പെയ്താലും ഈ വരമ്പുകൾ കൃഷിയെ സംരക്ഷിക്കുന്നു.

വിത്തുണ്ടാക്കുന്ന രീതി

വിത്തിനെടുക്കുന്ന നെല്ല് കൊയ്ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ മെതിച്ചെടുത്തിരിക്കണം.അല്ലെങ്കിൽ ഈർന്ന് പുഴുകി കണ്ണിന് കേടു വന്ന് മുളയ്ക്കാനുള്ള സാധ്യത കുറയുന്നു.നെല്ല് മെതിച്ചെടുത്തതിന് ശേഷം മഞ്ഞത്തിടും.പിറ്റേ ദിവസം എല്ലാ നെല്ലും ഉണങ്ങത്തക്കവിധത്തിൽ വെയിലത്തിട്ട് ഇടയ്ക്കിടയ്ക്ക് ചിക്കി കൊടുക്കണം.പരമ്പിലാണ് നെല്ല് ഉണക്കിയിരുന്നത്.ഒരു നെന്മണിയെടുത്ത് രണ്ടായി പൊട്ടിച്ചാൽ അതിൽ കാണുന്ന വെളുത്ത നിറം ഒരു സൂചിമുനയുടെ അത്രയും വലിപ്പത്തിലായി കാണുന്നു.ഇത് വിത്തിന്റെ ഉണക്കം സൂചിപ്പിക്കുന്നു.ഉണക്കം പൂർത്തിയായ വിത്ത് പ്ടാവിലോ പത്തായത്തിലോ സൂക്ഷിച്ച് വെയ്ക്കുന്നു.

ജൈവവളങ്ങൾ

വൃക്ഷത്തോല്,ചാണകം, ചാരം എന്നിവയാണ് വളമായി ഉപയോഗിച്ചിരുന്നത്.നിലം ഉഴുതുമറിയ്ക്കുന്ന സമയത്ത് പച്ചിലവളവും ചാണകവും ചേർക്കും.ഇത്തരം നാടൻ വളങ്ങൾ എളുപ്പത്തിൽ മണ്ണോട് ചേരുന്നു.മാവിന്റെ തോലാണ് ഏറ്റവും നല്ലത്.മണ്ണറിഞ്ഞ് തോലിടാനും വളമിറക്കാനും കർഷകർ ശ്രദ്ധിച്ചിരുന്നു.വളമിട്ട് ഉഴുതു മറിച്ച് പതിനഞ്ച് ദിവസത്തോളം വിതയ്ക്കാതെ ഇടുന്നു. ഇതിന് പഴക്കം കൊടുക്കൽ എന്നാണ് പറയുക.ഞാറുനടീൽ കൃഷിയ്ക്കാണ് ഇതെല്ലാം ചെയ്യുന്നത്.വിത്ത് വിതയ്ക്കൽ രീതിയ്ക്ക് ഇത് ആവശ്യമില്ല. നെല്ല് നന്നായി വളരുന്നതിനും കേട് തീർക്കുന്നതിനും വേണ്ടി വൈക്കോൽ കൂട്ടി കണ്ടത്തിൽ തീയിട്ടിരുന്നു.വിതച്ചാൽ പിന്നെ വിളവെടുപ്പു വരെ വളം വേണ്ട.ചാണകവും വെണ്ണീറും ചേർത്ത വളം കാലേക്കൂട്ടി തയ്യാറാക്കി വെച്ചിരുന്നു.

വിത്തിറക്കലും വിത്തിടലും

വിത്ത് മുളപ്പിയ്ക്കാൻ ചെമ്പിൽ വെള്ളം നിറച്ച് വിത്തിടുന്നു.പൊന്തിക്കിടക്കുന്ന പതിര് വാരിക്കളഞ്ഞ് ബാക്കി ചാക്കിൽ കെട്ടി വെയ്ക്കുന്നു.ഇതോടൊപ്പം കുവ, കാഞ്ഞിരം,തേക്ക് എന്നിവയുടെ ഇലകൾ വയ്ക്കാറുണ്ട്.വിത്ത് ശരിക്കും മുളയ്ക്കുന്നതിനു വേണ്ടിയാണിത്.രണ്ട് നേരവും വെള്ളം വാർക്കണം.വിത്ത് മുളയ്ക്കാതെ വന്നാൽ ചാണകവെള്ളം തളിക്കാറുണ്ട്.വിത്ത് ചേറിലും മുളപ്പിച്ച് പാവാം.മുളപൊട്ടുമ്പോൾ കൊണ്ടുപോയി ചെളിയിൽ പാവുന്നു.ഉഴുത കണ്ടത്തിന്റെ കിഴക്കു ദിക്കിലെ വലത്തെ മൂലയിൽ വിത്തിടുന്നു.കരിയും നുകവും ഉപയോഗിച്ച് കണ്ടത്തിന് നടുക്ക് ഉഴുതതിന് ശേഷം അവിടെ കരിക്ക് വെട്ടി ഒഴിക്കുന്നു.അതിരാവിലെയാണ് ഈ ചടങ്ങ് നടത്തുന്നത്.മേടമാസത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്

കാർഷിക ആചാരങ്ങൾ

ഉച്ചാരൽ
മകരം 27 മുതൽ 29 വരെയാണ് ഉച്ചാരൽ. കരി, നുകം, തടി, കൈക്കോട്ട്, അരിവാൾ തുടങ്ങിയ കാർഷിക ഉപകരണങ്ങളും വെറ്റിലയിൽ മൂച്ചിയില, നെല്ലിയില്ല, അത്തി, ഇത്തി, അരയാൽ പേരാൽ എന്നിവയും പത്തായത്തിന് മുമ്പിൽ കൊണ്ടുവയ്ക്കുന്നു. ഇതിനെ ഉച്ചരാൽ അടയ്ക്കുക എന്ന പറയുന്നു. അന്നുമുതൽ കുടുംബത്തിലെ ആരും കൃഷിയുമായി ബന്ധപ്പെട്ട് ഒരു പണിയും ചെയ്യില്ല. വൈക്കോൽ കത്തിച്ചുകിട്ടുന്ന തുണ്ടും തുറുമ്പും പാടത്ത് കത്തിച്ച് കൂട്ടിയിട്ട് 29-ാം തിയ്യതി ഉച്ചാരൽ തുറക്കുന്നു. ഉച്ചാരൽ തുറക്കുന്നതിനും അടയ്ക്കുന്നതിനും നൽകുന്ന വൈക്കോൽ തല്ലികെട്ടും കുംഭമാസത്തിന് മുമ്പ് ഉച്ചരാൽ ചടങ്ങ് നടത്തുന്നു.
കൂന കൂട്ടൽ
വിത്തറക്കലിന്റെ മറ്റൊരു രീതിയാണ് കൂനകൂട്ടൽ. കൃഷിയിറക്കുന്നതിന്ന മുമ്പ് ഞാറ്റുവേല ആരുഭിച്ചാൽ കണ്ടത്തിന്റെ ഏതെങ്കിലും മൂലയിൽ വിത്തിടുന്ന പാഗത്തിന് കൈപ്പൂജ കെയ്യുന്നു. ഇടങ്ങഴിനെല്ല്, നാഴി അരി, ശർക്കര, നാളികേരം, ചന്ദനത്തിരി, കർപ്പൂരം, സാമ്പ്രാണിത്തിരി എന്നിവ ഉപയോഗിച്ച് കൃഷിക്കാരൻ തന്നെയാണ് പൂജചെയ്യുന്നത്. പൂജ കഴിഞ്ഞതിനു ശേഷം കിണറിലെ വെള്ളം ഈ കൂനയിൽ ഒഴിച്ച് അതിൽ വിത്തിടുന്നു.
വിത്തിറക്കൽ
മേടം ആദ്യം കണ്ടത്തിൽ കിണ്ടിവെള്ളം, അവില്, മലര് എന്നിവവെച്ച് പീജ നടത്തുന്നു. എന്നിട്ട് അഞ്ച് ചാല് കന്നു പൂട്ടുന്നു.
പുത്തരി
കർക്കിടകമാസത്തിലാണ് പുത്തരി ഉണ്ണുന്നത്. കർക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ നിറയ്ക്കാൻ ആരോടും ചോദിക്കേണ്ട എന്ന് പഴമൊഴി. കർക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള ഞായറാഴ്ച പുത്തിരിച്ചോറിനുള്ള നെല്ലെടുക്കും. വിരുപ്പുകൃഷിക്ക് ഉപയോഗിക്കുന്ന നെല്ലാണ് പുത്തരിക്കെടുക്കുന്നത്. കൃഷിയിറക്കിയതിനുശേഷം ആദ്യത്തെ നെല്ല് കൊണ്ടുവന്ന് അരിയാക്കി സദ്യയൊരുക്കുന്നു. ഈ അരി കൊണ്ട് പായസം വെച്ച് അതിൽ രണ്ട് മൂന്ന് മണിനെല്ലിടുന്നു. ശനി, ബുധൻ എന്നീ ദിവസങ്ങളിൽ പുത്തരിയുണ്ണാൻ നല്ലതാണ്.
ഇല്ലംനിറ
ഇല്ലംനിറ ഒരു പ്രധാനകാർഷികാചാര്യമാണ്. വിളഞ്ഞ നെൽപാടത്ത് നിറഞ്ഞ രണ്ട് മൂന്ന് നെൽകതിരെടുത്ത് തലയിൽ വെച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. കൊണ്ടുവരുമ്പോൾ "ഇല്ലംനിറ വല്ലംനിറം നിറനിറനിറപൊലി പൊലി പൊലി പത്തായം നിറ "എന്ന് ഉറക്കേ ചൊല്ലണം.അതിന്ശേഷം ഉമറപടിയിലെ കട്ടിളയുടെ മുകൾഭാഗത്ത് ചാണകം മെഴുകി കതിര് വയ്ക്കുന്നു. പറയുടെ തണ്ടിലും ഇങ്ങനെ ചെയ്യുന്നു. വിളലാകാത്ത നിലങ്ങളുടെ ഉടമസ്ഥർക്ക് മറ്റൊരാളുടെ കണ്ടത്തിൽ നിന്ന് നെൽക്കതിർ പറിച്ച് ഇത് ആഘോഷിക്കാനുള്ള അവകാശമുണ്ട്. ഇല്ലം നിറ കഴിഞ്ഞാൽ നല്ല ദിവസം നോക്കാതെ കൊയ്തെടുക്കാൻ കഴിയുമെന്നാണ് ഐതേഹ്യം.
പണിതീർച്ച
ഒരു വർഷത്തെ നടീലും കൊയ്ത്തും പണിയാളന്മാർ പാട്ടും കളിയുമായി പണിതീർച്ച ആഘോഷിക്കുന്നു. ഇതിന് തമ്പ്രാക്കർ പണിയാളർക്ക് ചില അവകാശങ്ങൾ കൊടുത്തിരുന്നു. കൊയ്ത്തിനുശേഷം ആഘോഷം തന്നെയാണിത്. ധാരാളം കൃഷിപ്പാട്ടുകൾ ഈ സമയത്ത് പാടിയിരുന്നു.
ചാഴിവിലക്ക്
ചാവിയുടെ കേട് തീർക്കുന്നതിന് ചാഴിവിലക്ക് എന്ന നാടോടി സമ്പ്രദായം നിലനിന്നിരുന്നു. തൊട്ടാവാടിയുടെ തണ്ടുകൾ മുറിച്ചെടുത്ത് ഒതുക്കി കെട്ടാക്കി ഞാറിന് മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും വലിക്കുമ്പോൾ കീടങ്ങൾ മുള്ള് കൊണ്ട് മുറിവേറ്റ് ചത്തുപൊന്തുന്നു. കാട്ടുതൈയുടെ ചീഞ്ഞ മണമുള്ള പൂവ് കണ്ടത്തിലിടുന്നു. കുണ്ടംമുറം കൊണ്ട് വീശിയെടുക്കുന്ന രീതിയും ഉണ്ടായിരുന്നു. നെല്ല് കതിരാകുന്നതിന് മുമ്പ് ചാഴിവിലക്ക് എന്ന മന്ത്രവാദവും ചെയ്തിരുന്നു. മന്ത്രം ജപിച്ച് ഓലയിൽ എഴുതി കണ്ടത്തിന്റെ ഒരു ഭാഗത്ത് സ്ഥാപിക്കുകയായിരുന്നു പതിവ്.

നെല്ലളവ് നിയമങ്ങൾ


സ്ത്രീയോ പുരുഷനോ നിന്ന് പറനിറച്ച് രണ്ട് കൈകൊണ്ട് കുത്തിയിറക്കി മൂന്ന് തവണ വാരിനിറയ്ക്കുന്നു. പൊലിപ്പറയും അളവ് പറയും വെവ്വേറെ ഉണ്ടായിരുന്നു. പത്ത് പറ അളന്നതിന് ശേഷം അടുത്ത പറ കർഷകത്തൊഴിലാളിക്ക് കൊടുക്കണം. നാഴി, ഇടങ്ങഴി എന്നീ അളവു പാത്രങ്ങളും ഉണ്ടായിരുന്നു.