കടുങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) ('ചരിത്ര താളുകളിൽ കോറിയിടാൻ കഴിയാതെ പാേയ,പ്രാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്ര താളുകളിൽ കോറിയിടാൻ കഴിയാതെ പാേയ,പ്രാക്തനമായൊരു സംസ്ക്കാരത്തിന്റെ വേരുകളാണ്ടുകിടക്കുന്ന കടുങ്ങപുരം ഗ്രാമത്തിന്റെ ചരിത്രം . കേവലം അക്ഷരങ്ങളിൽ കുരുക്കിയിടാനാവാത്ത ഒത്തിരി മനുഷൃരുടെ കണ്ണീരിന്റെയും,കിനാവിന്റെയും കഠിനാനാദ്ധ്വാനത്തിന്റെയും അതുവഴി കെെെക്കൊണ്ട പുരോഗതിയുടെയും ചരിത്രഗാഥയാണ്. കാലത്തിനു സാക്ഷികളായ ചിലരുലൂടെ ആ കഥ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണിവിടെ. ചരിത്രപ്രസിദ്ധമായ മാമാങ്ക മഹോത്സവത്തെക്കുറിച്ച് കേൾക്കാത്തവരാരുമുണ്ടാവില്ലല്ലോ ? അവസാനത്തെ മാമാങ്ക വേളയിൽ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുണ്ടായ അനൈക്യം , നാടുവാഴി നായൻമാരും ചാവേർപ്പട തലവൻമാരും അധിവസിച്ചിരുന്ന കോട്ടക്കൽ പ്രദേശം വിട്ടു പോരാൻ വല്ലുവക്കോനാതിരിയെ പ്രേരിപ്പിച്ചു. അന്നവരെ അനുഗമിച്ച പ്രമുഖരായിരുന്നു; കരുവായൂർ മൂസ്തമാരും , മുതൽപുരേടത്ത് നായൻമാരും , വെങ്കിട്ട മുസ്ലീം തറവാട്ടുകാരും. പിന്നീട് വള്ളുവക്കോനാതിരിയുടെ കേന്ദ്രാസ്ഥാനമായിത്തീർന്ന തിരുമാണ്ഡാം കുന്ന് ക്ഷേത്രത്തിന്റെയും, വെള്ളാട്ടങ്ങാടിയെന്ന അങ്ങാടിപ്പുറത്തിന്റെയും പരിസര പ്രദേശങ്ങളായ പുഴക്കാട്ടിരി-കടുങ്ങപുരം-കട്ടിലശ്ശേരി-കരിഞ്ചാപ്പാടി പ്രദേശത്ത് അവർ താവളമുറപ്പിച്ചു. കരുവായൂർ മൂസ്സത്മാർ പുഴക്കാട്ടിരിയിലും കടുങ്ങപുരത്തുമായി വാസമുറപ്പിച്ചു. മുതൽപുരേടത്തുകാർ കട്ടിലശ്ശേരിയിലും വെങ്കിട്ട മുസ്ലീം തറവാട്ടുകാർ പുണർപയിലും. വള്ളുവക്കോനാതിരിയുടെ ഭരണ കാര്യങ്ങളിൽ മൂസ്സതിന് തന്നെയായിരുന്നു. ആദ്യകാലത്ത് വൻകാട്ടുപ്രദേശമായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടു വിനോദത്തിന് ഉപയോഗിച്ചിരുന്നു. ആ സ്ഥലമാണ് പിന്നീട് ഇന്ത്യാചരിത്രത്തന്റെ തന്നെ ഗതി നിർണ്ണയിച്ച ചരിത്രനായകൻമാരുടെ ഗ്രാമഭൂമിയായിത്തീർന്നത്.

രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരുന്ന സ്വാതന്ത്യ സമരകാഹളത്തിന്റെ അലയൊലികൾ കേട്ടില്ലെന്നു നടിക്കാൻ കടുങ്ങപുരത്തെ ജനങ്ങൾക്കാവുമായിരുന്നില്ല. അവരുടെ ഹൃദയമിടിപ്പുകൾക്ക് നിയതമായ രൂപവും ഭാവവും നൽകിയ ; വർണ്ണങ്ങൾ പകർന്നു നൽകിയ രണ്ടു മഹത് വ്യക്തികളായിരുന്നു എം.പി നാരായണ മേനോൻ കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും . പറമ്പോട്ട് കരുണാകര മേനോന്റെയും മുതൽ പുരേടത്ത് അമ്മാളുവമ്മയുടെയും മകനായി ജനിച്ച എം.പി. നാരായണമേനോൻ മുസ്ലീം വേഷത്തിൽ മദിരാശി പ്രസിഡൻസി കോളേജിൽ ഹാജരായിരുന്നതും മറ്റും പ്രശസ്തമാണ്. കട്ടിലശ്ശേരി ആലിമുസ്ല്യാരുമായി എം.പിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു . ഗുരുശിഷ്യബന്ധവും ഹിന്ദു മുസ്ലീം സൗഹാർദത്തിന്റെ ഉത്തമോദാഹരണങ്ങളാണ് . പൊന്നാനിയിലും , മെക്കയിലും , മിസറിലും (ഈജിപ്തിലും) പോയി ഉപരിപഠനം നടത്തി, കരിഞ്ചാപ്പാടിയിൽ മണക്കാട്ട് തറവാട്ട് വീട്ടിൽ വന്ന് സ്ഥിരതാമസമാക്കിയ പണ്ഡിത ശ്രേഷ്ടനായിരുന്ന ആലിമുസ്ല്യാരുടെ മകനായട്ടാണ് കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ ജന്മം കൊണ്ടത് . എം.പി നാരായണമേനോൻ ഗുരുതുല്യനായി സ്നേഹിച്ചിരുന്ന ആലി മുസ്ല്യാരുടെ മകൻ മുഹമ്മദ് മുസ്ല്യാരുമായി സൗഹൃദത്തിലാവുകയും പിന്നീട് ആത്മ മിത്രങ്ങളായിത്തീരുകയും ചെയ്ത് രണ്ടുപേരും, കോൺഗ്രസ് പ്രസ്ഥാനത്തിലും കോൺഗ്രസ്സ്-ഖിലാഫത്ത് പ്രസ്ഥാനത്തിലും , കുടിയാൻ പ്രസ്ഥാനത്തിലും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത് . ശിഥിലമായ ജന്മികുടിയാൻ ബന്ധത്തിന്റെ ഫലമായി കർഷകർ അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരായി കോഡൂർ , പൊൻമള , കുറുവ എന്നീ പ്രദേശങ്ങളിൽ കുടിയാൻ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന മുസ്ല്യാർ വള്ളുവനാട് ഖിലാഫത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂക്കോട്ടൂരിനടുത്ത് 'എട്ടുതറ' എന്ന സ്ഥലത്ത് വമ്പിച്ച കുടിയാൻ പ്രക്ഷോപയോഗം സംഘടിപ്പിക്കുവാൻ മുസ്ല്യാരും എം.പി നാരായണമേനോനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. അപ്പോഴേക്കും ഗവൺമെന്റ് 144 ാം വകുപ്പ് പ്രകാരം യോഗങ്ങൾ നിരോധിക്കുവാൻ തുടങ്ങുകയും കട്ടിലശ്ശേരിയേയും എം.പി. യേയും അറസ്റ്റു ചെയ്യാനുള്ള ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരുന്നും എന്നാൽ കട്ടിലശ്ശേരി ഫ്രഞ്ചധീന പ്രദേശമായ 'പുതശേരി' യിലേക്ക് രക്ഷപ്പെടുകയും എം.പി. നാരായണമേനോനെ 1921 സെപ്തംബറിൽ അറസ്റ്റ് ചെയ്ത് ജീവപര്യതം ജയിൽ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

ജനങ്ങളിൽ 90 ശതമാനവും നിരക്ഷരകരും അർദ്ധപട്ടിണിക്കാരുമായിരുന്നു. ഉപജീവനത്തിന് മുഖ്യമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. മുഖ്യ കൃഷി നെല്ലായിരുന്നു. നാടുവാനി പ്രഭുക്കൻമാരുടെ കൈവശമുള്ള ഭൂമികളിൽ അദ്ധ്വാനിക്കുകയും അവരുടെ ഇച്ഛക്കൊത്ത് ചരിക്കുകയും ചിരിക്കുകയും ചെയ്തിരുന്ന അവർക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ അന്യമായിരുന്നു. കീഴ്ജാതിക്കാർക്ക് അയിത്തം കൽപ്പിക്കുകയും മാറുമറക്കുകയും ചെയുതിരുന്നത് പലപ്പോഴും ഏമാൻമാരുടെ അപ്രീതിക്ക് കാരണമായിത്തീരാറുണ്ടായിരുന്നു

കാളും വിശപ്പിലും നല്ലോണ മുണ്ണുന്ന നാളിനെ കർക്കിടക്കരി വാവിൽ തെളവുറ്റ ചിങ്ങപ്പുലരിയെ; കിനാവു കാണുന്നു'

എന്നു കവി പാടിയ പോലെ , കള്ളക്കർക്കിടകമാസം അവർക്ക് ഭീതിജനകം തന്നെയായിരുന്നു. കുട്ടികളിലാരെങ്കിലും കൂടുതൽ മെലിഞ്ഞു കണ്ടാൽ 'ഇവനാണ് കർക്കിടകം കൂടുതൽ ബാധിച്ചത്' എന്ന് വേദനയോടെ പറയുന്ന അമ്മമാരായിരുന്നു കൂടുതലും അക്കാലത്ത് .

ആദി കലാരൂപങ്ങളുടെ വിലനിലമായിരുന്ന പുഴക്കാട്ടിരിയിൽ ആദ്യകാലത്ത്, രാമപുരം ശ്രീ രാമകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടത്തിയിരുന്ന ഏകാദശിവിളക്ക് ജാതി മത വർഗഭേദമന്യേ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചിരുന്നത്. അതിന്റെ ഭാഗമായി നടത്തിയിരുന്ന കഥകളിലും നാടൻ കലാരൂപങ്ങളും ജനങ്ങൾക്ക് ഹരം പകരുന്നവയായിരുന്നു. വളരെ പണ്ടു മുതൽക്കെ ആഘോഷിച്ചു വരുന്ന കടുങ്ങപുരം നേർച്ചയും പനങ്ങാങ്ങര മ‍ഞ്ഞളാംകുഴി തറവാട്ടിൽ 100 വർഷത്തിലേറെ പഴക്കം ചെന്ന മഞ്ഞഴാംകുഴി നേർച്ചയും സമൂഹ സദ്യയും പുരാതന കലാരൂപമായ അറവന മുട്ടും ഏറെ പ്രസിദ്ധമാണ്. കോൽക്കളി, പരിചമുട്ടുകളി, ചെറുമക്കളി തുടങ്ങിയവയായിരുന്നു ആദികാല രൂപങ്ങൾ . വേളൂർ ജുമുഅത്തു പള്ളി, രാമപുരം , കടുങ്ങപുരം പള്ളികൾ എന്നിവയാണ് പഴയ മുസ്ലീം ആരാധനാ കേന്ദ്രങ്ങൾ . പനങ്ങാങ്ങര ശിവക്ഷേത്രം , രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം , പുഴക്കാട്ടിരി ശിവക്ഷേത്രം , കോട്ടുവാട ശിവക്ഷേത്രം , മാലാപറമ്പ് അയ്യപ്പൻകാവ്, കടുങ്ങപുരം കോവിൽ എന്നിവയാണ് മുഖ്യമായ ക്ഷേത്രങ്ങൾ.

ഒരു പുരുഷായുസ്സിന്റെ മുഴുവൻ കണ്ണീരും വിയർപ്പും ആരാന്റെ പാടത്തും പറമ്പിലും ഒഴുക്കേണ്ടി വന്നപ്പോൾ അറിവ് ആയുധമാണ് എന്ന തിരിച്ചറിവിന് പഴയ തലമുറക്ക് സൗകര്യം ആദ്യകാലത്ത് സമ്പന്നർക്കുപോലും അപ്രാപ്യമായിരുന്നു. 1917 ൽ രാമപുരത്ത് പുളിക്കൽ അങ്ങാടിയിൽ തുടങ്ങയ ഓത്തുപ്പള്ളി വിദ്യാലയമാണ് ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം . സ്ഥാപകൻ പലയക്കോടൻ കോയ്ക്കുട്ടി മൊല്ലയായിരുന്നു. ഉച്ചവരെ മതപഠനവും , ഉച്ചക്കുശേഷം മലയാളവും കണക്കും പഠിപ്പിച്ചിരുന്ന ഈ സ്കൂളാണ് പിന്നീട് എ.എം.എൽ.പി സ്കൂളായി പരിണമിച്ചത്.

1935 കാലഘട്ടത്തിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ രൂപംകൊണ്ട കോൺഗ്രസ്സ് - സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) പ്രവർത്തകരുടെ നേതൃത്വത്തിൽ 1936-37 കാലഘട്ടത്തിൽ പുഴക്കാട്ടിരിയിൽ തുടങ്ങിയ 'മഹാത്മാ ' വായനശാലയാണ് ആദ്യത്തെ വായനശാല. എം.കെ. കേശവമേനോൻ , രാമവാര്യർ , കിഴക്കേതിൽ രാഘവൻ നായർ , എം.പി സുബ്രമഹ്മണ്യമേനോൻ , പി. ഗോപാലപിള്ള, കെ. നാരായണമേനോൻ , ബംഗ്ലാവിൽ കുട്ടൻമേനോൻ തുടങ്ങിയവരായിരുന്നു ആദ്യകാല പ്രവർത്തകർ . മാതൃഭൂമി പത്രമായിരുന്നു സ്ഥിരമായി വായനശാലയിൽ എത്തിയിരുന്നത്. സി.എസ്.പി യുടെ മുഖപത്രമായിരുന്ന 'പ്രഭാതം' ദ്വൈവാരിക ഷൊർണ്ണൂരിൽ നിന്നും എത്തിയിരുന്നു. 'ഉദയം' എന്ന പേരിൽ ഒരു കയ്യെഴുത്ത് മാസികയും ഇറക്കിയിരുന്നു. ബാരിസ്റ്റർ എ.കെ. പിള്ളയുടെ 'കോൺഗ്രസ്സും കേരളവും' സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ 'മാർക്സിന്റെ ലഘുജീവിചരിത്രം' തുടങ്ങിയ പുസ്തകങ്ങളുടെയും പതനത്തിനു ശേഷം കുടുങ്ങപുരത്ത് 'ഐ.എൻ.എ. നാരായണമേനോൻ വായനശാല' ആരംഭിച്ചു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന കെ. നാരായണമേനോൻ സിങ്കപ്പൂരിലേക്ക് ജോലി തേടി പോവുകയും അവിടെ വെച്ച് നേതാജിയുടെ ഇന്ത്യൻനാഷണൽ ആർമിയിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പൊരുതി ഇംഫാലിൽ വെച്ച് ഒരു യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായിരുന്നു ഐ.എൻ.എ വായനശാല , 1955-56 കാലത്താണ് ഐ.എൻ.എ വായനശാല മൃതാവസ്ഥയിലാവുന്നത്. ഈ കാലഘട്ടത്തിൽ തന്നെ രാമപുരത്തു പ്രവർത്തിച്ചിരുന്ന രാമപുരം വായനശാലയും എടുത്തു പറയേണ്ടതാണ്. സ്വന്തമായി സ്ഥലമുണ്ടായിട്ടും ജീർണ്ണാവസ്ഥയിലാണ് ഈ വായനശാലയിപ്പോൾ . 1979 നോടടുത്ത കാലത്ത് പുത്തൻ കളപ്പാടിയിൽ തുടങ്ങിയ 'എ.കെ.ജി' വായനശാല തുടക്കത്തിലേ പൊലിഞ്ഞുപോയി. സർക്കാർ സഹായത്തോടുകൂടി കടുങ്ങപുരം കേന്ദ്രമായി പ്രവ‍ർത്തിക്കുന്ന ഒരു പൊതുജനവായ നശാലയും, പരവക്കൽ ഒരു സാംസ്കാരിക നിലയവും പഞ്ചായത്തിലുണ്ട്.

1960 ൽ പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റാഫീസ് സ്ഥാപിതമാവുന്നതിന് മുമ്പ് അഞ്ചലോട്ടക്കാരായിരഹുന്നു തപാൽ വിതരണം നടത്തിയുന്നത്. പാതിരമണ്ണ,മണ്ണുംകുളം, കോട്ടുവാട്, പുഴക്കാട്ടിരി എന്നീ പ്രദേശങ്ങളാണ് പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റാഫീസിന്റെ പരിധിയിൽ വരുന്നത്. ആദ്യത്തെ പോസ്റ്റ് മാസ്റ്റർ ശ്രീ. കെ . രാവുണ്ണി നായർ ആയിരുന്നു. രാമപുരം ബ്രാഞ്ച് പോസ്റ്റാഫീസും ഈയവസരത്തിൽ സ്മരണീയമാണ്. വൈദ്യ സഹായത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതമായിരുന്ന ആദ്യകാലങ്ങളിൽ നാട്ടുവൈദ്യൻമാരെയായിരുന്നു ജനങ്ങൾ മുഖ്യമായും ആശ്രയിച്ചിരുന്നത്. ആടുത്തുള്ള ഏക ആതുര ശുശ്രൂഷാലയം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയായിരുന്നു 'ചെത്ത് വഴി' എന്നറിയപ്പെട്ടിരുന്ന അങ്ങാടിപ്പുറം പടപ്പറമ്പ് റോഡ്. ആദ്യകാലത്ത് കാളവണ്ടികൾക്കും ബ്രീട്ടീഷുകാരുടെ കുതിര വണ്ടികൾക്കും പോകാൻ മാത്രം പര്യാപ്‌തമായ ഒന്നായിരുന്നു. കോഴിക്കോട്-മദ്രാസ് ട്രങ്ക് റോഡ് എന്നറിയപ്പെട്ടിരുന്ന രാമപുരം റോഡായിരുന്നു അക്കാലത്ത് ദുരയാത്രക്കുള്ള ഏക ആശ്രയം . ഒന്നോ രണ്ടോ ചെറയ പീടികയും ഒരു ചായക്കടയും കൊണ്ട് നഗരസങ്കൽപ്പങ്ങൾക്ക് വിരാമമിടുന്ന അക്കാലത്ത് പുഴക്കാട്ടിരിയിൽ വെച്ച് നടത്തിയിരുന്ന ചന്ത മറക്കാവുന്നതല്ല.

പാലൂർ കോട്ട മേഖലയിലെ ആദ്യ കുടിയേറ്റക്കാർ ……….. കാട്ടിൽ അപ്പുക്കുട്ടനും രാമനും എന്ന സഹോദരന്മാരാണ് . ഇവരിൽ രാമൻ പേനായ വിഷ വൈദ്യനായിരുന്നു. അക്കാലത്ത് വളരെ ദൂരെ നിന്നു പോലും ആളുകൾ നായയുടെ കടിയേറ്റ രോഗികളെയുമായി രാമൻ വൈദ്യരെ തേടി എത്തുമായിരുന്നു. പച്ചമരുന്നിന്റെ ചികിത്സയായിരുന്നു.

പാലൂർ കോട്ടയുടെ തെക്കു ഭാഗത്തുള്ള ചതുപ്പുപ്പാടവും വറ്റാത്ത നീരുറവയുള്ള കുളവും വടക്കേകുന്നിറങ്ങി താഴേക്ക് പതിക്കുന്ന അരുവിയും ഫലഭൂയിഷ്ടമായ മണ്ണും അവരെ ആകർഷിച്ചു. കൃഷിയും കാലി വളർത്തലുമായി രാമന്റെയും അപ്പുക്കുട്ടന്റെയും കുടുംബങ്ങൾ വളർന്നു.

ഇവരുടെ മക്കളിൽ ഒരാളായ അപ്പു കന്നുകളെ മേയ്ക്കുന്നതിൽ നിദഗ്ദ്ധനായിരുന്നു . ഒറ്റമുണ്ടും തറ്റുടുത്ത് കൈയിലൊരു കാഞ്ഞിരവടിയുമായി പോത്തുകളെ മേച്ചു നടക്കുന്ന അപ്പുവിനെ പാലൂർകോട്ടയിൽ കാണാമായിരുന്നു. വഴി പോക്കരുടെയോ , സന്ദർശകരുടെയോ മുമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഒരു ബീഡി തരുമോ എന്ന് ചോദിക്കുന്ന അപ്പു പാലൂർ കോട്ടയുടെ ആത്മാവിനെപ്പോലെ അലഞ്ഞു നടന്നിരുന്നു.

കോട്ടയും ചെങ്കല്ലു വെട്ടിയിറക്കിയ കിടങ്ങും ഉയർത്തി മണ്ണുനികത്തിയ മേൽത്തട്ടും അവിടെയുള്ള ഒളിയിടങ്ങളും കിണറും ശത്രുവിനെ പ്രതിരോധിക്കുവാനുള്ള പുരാതന തന്ത്രമായിരിക്കണം. ചെറുനീലിപ്പറമ്പെന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് സ്ത്രീ മേധാവിത്വമുള്ള ആളൻമാരുടെ (ആളുന്നോവർ-വാഴുന്നോർ) ഏതോ ആദി ദ്രാവിഡ ഗോത്രം ചൈതന്യവത്തായി കഴിഞ്ഞിരുന്നു എന്നു വേണം കരുതാൻ . അവരുടെ ആവസഭൂമി എങ്ങിനെയോ കൈവിട്ടത് ചരിത്രമായിട്ടില്ല. എങ്കിലും നാട്ടുചൊല്ലുകൾ പലതുമുണ്ട്. ഇവിടെ കണ്ടു വരുന്ന നന്നങ്ങാടികൾ മാത്രമാണ് ഒരു ഗോത്ര സംസ്കൃതിയുടെ തെളിവായി സ്വീകരിക്കാവുന്നത് .

സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മലുള്ള വൈരത്തിന്റെ കാലഘട്ടങ്ങളിൽ സാമൂതിരിയെ പ്രതിരോധിക്കുവാനായി കോനാതിരി ആളുന്നവരുടെ കോട്ട പുനർ നിർമ്മിച്ചതായി പറയപ്പെടുന്നു. അതിന്ന് ആളൻമാരുടെ സഹകരണം ലഭിച്ചു പോലും. കോഴിക്കോടു സാമൂതിരി വാഴ്ച കാലഘട്ടം എ.ഡി. 1000 മുതൽ 1800 വരെ കോനാതിരിയെ തോൽപ്പിച്ച് കോട്ട പിടിച്ചടക്കുകയും ദ്രാവിഡ ഗോത്രം തുരത്തപ്പെടുകയും ചെയ്തതായി അനുമാനിക്കാം . പാലൂർ കോട്ടയിൽ നിന്നും കുടിയിറക്കപ്പെട്ട ആളൻമാർ നെന്മിനി മലയിലും അമ്മിനിക്കാടൻ മലകളിലും കുടിയേറയതായും വിശ്വസിക്കപ്പെടുന്നു. ഇന്ന് ഈ കോട്ടയിലെ നീരുറവയും ശക്തമായ വെള്ളച്ചാട്ടവും പച്ചമരുന്നുകളുടെ ജൈവസമ്പത്തും ആളന്മാരുടെ ആവാസകേന്ദ്രങ്ങളും നഷ്ടമായിരിക്കുന്നു. കോട്ടയും നശിച്ചു കഴിഞ്ഞിരിക്കുന്നു. ചുരുക്കം ചില അവശേഷിപ്പുകൾ ചീരട്ടാമലയിലെ ആണ്ടിക്കോട്ടയുടെ മാതിരി ഇവിടെയും കാണാനുണ്ട്. അതും മൺമറയുന്ന കാലം അതിവിദൂരമല്ല. 1952-55 മുതൽ വീണ്ടും ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചു. മദ്ധ്യ തിരുവിതാംകൂറിലെ കർഷകർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർത്തുകൊണ്ടിരുന്നു.

"https://schoolwiki.in/index.php?title=കടുങ്ങപുരം&oldid=435657" എന്ന താളിൽനിന്ന് ശേഖരിച്ചത്