എ.എം.യു.പി.എസ്. കൂരിയാട്/എന്റെ ഗ്രാമം
കൂരിയാട്
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ പൊന്മള പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൂരിയാട്.
കൂരിയാട് ഒരു ഗ്രാമമാണ്. അത്ര വലുതല്ലാത്ത ഒരു ഗ്രാമം. പടിഞ്ഞാറ് വശത്ത് വില്ലൂർ മഹല്ല്, വടക്ക് വശം ചാപ്പനങ്ങാടി, തെക്ക് വശം ഇന്ത്യനൂർ, കിഴക്ക് വശം തലകാപ്പ്. ചാപ്പനങ്ങാടി കുരിയാടിനെ സംബന്ധിച്ച് ഉയരങ്ങളിലാണ്. എന്ന് കരുതി കൂരിയാട് ഒരിക്കലും താഴ്‌ചയിലല്ല. കൂരിയാട്ടുകാർക്ക് കൂരിയാട് എല്ലാറ്റിലും മുന്നിലാണ് സംസ്‌കാരത്തിലും പൈതൃകത്തിലും.
കൂരിയാട് - പേരിന്റെ പിന്നിലെ കഥ
കുരിയാടിനെ പിരിച്ചെഴുതിയാൽ കൂരി+ആട് എന്നാണ് കിട്ടുക. കൂരി ഒരു സസ്യമാണ്. ആ ചെടി നിറഞ്ഞ നാട് എന്നതിനാലാണ് ഈ നാടിന് ഈ പേര് വന്നത്.
കൂരിയാടിന്റെ ഭൂപടം
[[
കൂരിയാടിന്റെ ഇന്നത്തെ ഭൂപടം വരച്ചത് വർഷങ്ങളുടെ പരിശ്രമത്താലാണെന്ന് കരുതാം. കൂരിയാട് ഒരു തുരുത്തിൽ നിന്ന് വികാസത്തിന്റെ വേരുകൾ തേടിയാണിന്നത്തെ അവസ്ഥ എത്തിയത്. ആളുകൾ പെറ്റുപെരുകവെ അവർക്ക് താമസിക്കാൻ ഇടങ്ങൾ വേണ്ടിവന്നു. അതിനായി അവർ പരിസരങ്ങൾ പാകപ്പെടുത്തി. അങ്ങനെ പാകപ്പെടുത്തി പാകപ്പെടുത്തി നാട് ജനിച്ചു. കാട് മരിച്ചു. ഇന്നത്തെ കല്ലുപറമ്പ് പ്രദേശം തന്നെ എടുത്ത് നോക്കൂ, വികസനത്തിന്റെ ചിന്ത്യമായ ഒരു ഉദാഹരണമാണ് കല്ലുപറമ്പ്. ഒരു കാലത്ത് ചാപ്പനങ്ങാടിയിൽ നിന്ന് കൂരിയാട്ടേക്കിറങ്ങാ ൻ നട്ടുച്ചക്ക് പോലും ആളുകൾ ഭയന്നിരുന്നു. അത്രക്കും ഇടതൂർന്ന് നിൽക്കുന്ന സസ്യ മതിലുകളായിരുന്നു അവിടെ . ഇന്നതൊക്കെ പോയി. ആ മതിലുകളെ നാം മാറ്റി വെച്ചു. തടസ്സങ്ങൾ നീക്കുകയാണ് വികസനത്തിൻ്റെ മുഖമുദ്ര. നാം നീക്കിയ തടസ്സങ്ങൾ എത്രയെത്ര? ഒരു കാലത്ത് നമ്മുടെ റോഡുകൾ ഇടവഴി കളായിരുന്നു. വെറും ഇടവഴികളല്ല. കുണ്ടനിടവഴികൾ. എതിരെ ഒരാൾ വന്നാൽ സൈഡ് നൽകാൻ പോലും പ്രയാസപ്പെടുന്ന ഇടവഴികൾ. ചില സ്ഥലങ്ങളിൽ കൈക്കുത്തി വേണം സഞ്ചരിക്കാൻ. താളമടി കുത്തി ഇടവഴി താണ്ടുന്ന ഒരാളുടെ മടിയിലേക്ക് പാമ്പ് പൊഴിഞ്ഞുവീണ അനുഭവം വരെ നമുക്കുണ്ടായിട്ടുണ്ട്.
കൂരിയാടിന്റെ പ്രകൃതിഭംഗി
കുരിയാട് പ്രകൃതി ഭംഗികൊണ്ട് സമ്പന്നമാണ്. തോടും പാടവും പറമ്പും കുന്നും കുളവും നീർചാലുമൊക്കെ കൂരിയാടിനെ രമണീയമാക്കുന്നു. ശുദ്ധവായുവും സ്വസ്ഥമായ അന്തരീക്ഷവും കൂരിയാടിന്റെ പ്രത്യേകതയാണ്. ആരും മോഹിക്കുന്ന ഗ്രാമഭംഗി കൂരിയാടിന് അകലെയല്ല. കേരവൃക്ഷങ്ങൾ കൂരിയാടിനെ പച്ചപുതക്കുന്നു. മാവും പ്ലാവും കൂരിയാട്ടിൽ തല ഉയർത്തി നിൽക്കുന്നു. ചെടികളും പുല്ലുകളും കൂരിയാടിൻ്റെ ആകാശ ദൃശ്യത്തെ പച്ചപ്പരവതാനിയാക്കി മാറ്റുന്നു. പലപേരുകളിൽ പ്രസിദ്ധങ്ങളായ കാടും തൊടികളും കൂരിയാടിന് സ്വന്തമായുണ്ട്. മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന കാവിൻ സാന്നിധ്യവും കൂരിയാടിൻ്റെ പ്രത്യേകതയാണ്. ഇടവഴികൾ ഇന്നും കൂരിയാടിൽ സഞ്ചാര പഥങ്ങളായുണ്ട്. തണ്ണീർ വെട്ടിതിളങ്ങുന്ന കിണറുകളും നാട്ടുകാർക്ക് ജീവ ജലം പകരുന്നു. കൂരിയാടിൻ്റെ മണ്ണ് തീർത്തും മാർദ്ദവം നിറഞ്ഞതാണ്. പാറക്കെട്ടുകളാകട്ടെ ആയിരത്തൊന്ന് രാവിന്റെ കഥകൾ അയവിറക്കുന്നവയും. വാനലോകത്തെ വർണ ചിത്രങ്ങൾ കൂരിയാട്ടുകാർക്കും കുളിർ നൽകുന്നു. മേഘം കരഞ്ഞ് വീഴ്ത്തുന്ന വർഷം കൂരിയാടിന് തണുപ്പ് പകരുന്നു. സൂര്യ താപത്തിന്റെ തലോടലും താക്കീതും കൂരിയാട്ടുകാർക്ക് അന്യമല്ല. പൂർണ്ണ ചന്ദ്രന്റെ നിലാവെളിച്ചം നാടിനെ പ്രകാശ പൂരിതമാക്കുന്നു.
കൂരിയാടിന്റെ മണ്ണിൽ നിന്ന് ഒരു ചരിത്ര ശേഷിപ്പ്
ചരിത്രാന്വേഷണത്തിന്റെ ഭാഗമായി പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനും കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫസർ എം. ജി. എസ്. നാരായണന്റെ നേതൃത്വത്തിലുള്ള 1968ൽ സമീപപ്രദേശമായ ഇന്ത്യനൂരിൽ എത്തുകയും മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ബലിക്കല്ലിനടുത്ത് നിന്ന് ഒരു ശിലാഫലകം കണ്ടെടുത്തു. ഒരു കല്ലിന്റെ ഇരു വശത്തും വ്യത്യസ്ത ലിഖിതങ്ങളുള്ള അപൂർവ വട്ടെഴുത്ത് ശിലാഫലകമായിരുന്നു അത്.