സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്മറഞ്ഞതും മാറ്റങ്ങൾക്കു വിധേയമായതും

ബ്രാഞ്ച് പോസ്റ്റ് ഓഫീസ്

പുതിയ പോസ്റ്റ് ഓഫീസ്

1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ സെൻസെസ് പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു മദ്രാസിൽ എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോദ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു  ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസിൽ സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സൺ ഓഫീസിൽ ആയി ഉയർത്തപ്പെട്ടു.

ഐക്യനാണയസംഘം

ഐക്യനാണയ സംഘം- (ഇപ്പോൾ) കോപ്പറേറ്റീവ് ബാങ്ക്

1951 -52 കാലഘട്ടത്തിൽ കർഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കാപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു

ലേബർ മാർക്കറ്റ്

കാടുകളിൽ വസിച്ചിരുന്ന ഗോത്രവർഗക്കാരും സമീപ പ്രദേശങ്ങളിൽനിന്നും എത്തിയ നിർധനരും ആയിരുന്നു കൂടരഞ്ഞിയിലെ ആദ്യകാല കർഷക തൊഴിലാളികൾ. ഞായറാഴ്ചദിവസം കൃഷിസ്ഥാലം കൂടുതലുള്ളവർ കൂടരഞ്ഞി അങ്ങാടിയിൽ വന്ന് ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആവശ്യമുള്ള തൊഴിലാളികളെ മുൻ‌കൂർ കൂലിപറഞ്ഞു ചുരുങ്ങിയത് ഒരാഴ്ചത്തേക്ക് ജോലി ഓഫർ ചെയ്തു കൂട്ടികൊണ്ടുപോവുക എന്ന പതിവ് അക്കാലത്തു ശക്തി പ്രാപിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൂടരഞ്ഞിയിലെ ഞായറാഴ്ചകളിൽ ലേബർ മാർക്കറ്റ് ദൂരെ സ്ടലങ്ങളിൽ വരെ പ്രസിദ്ധമായി.

കാളപൂട്ട് മത്സരം

ഇന്നത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രസിദ്ധമായിരുന്നു കാളപൂട്ട് മത്സരം. കൂടരഞ്ഞിക്കാരനായ ചാക്കോ ചേട്ടൻ എല്ലാ വർഷവും ലക്ഷണമൊത്ത കാളയെയും എരുതിനെയും വാങ്ങി സംരക്ഷിക്കുകയും പലസ്ഥലങ്ങളിലും ഇവയെ മത്സരത്തിന് കൊണ്ടുപോയി ജേതാവാകുകയും ചെയ്തിട്ടുണ്ട്. ശ്രീ ചാക്കോ കൂടരഞ്ഞിയിൽ വാര്യാനിമത്തൻ ചേട്ടന്റെ വയലിൽ ആദ്യ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. പിന്നീട് നിരവധി കാലം ഈ കാളപൂട്ട് മത്സരം അവിടെ നടന്നിരുന്നു.

വിലമുറി

ഇവിടുത്തെ ജനങ്ങൾക്ക് ഈടിന്മേൽ പണം കടം കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു.ഇട് കാണിച്ചു മുദ്രപ്പത്രത്തിൽ എഴുതി നൽകണം. 5 രൂപ കടം കൊടുക്കും. പക്ഷെ മൂന്നര രൂപയുടെ സാധനമായിട്ടാണ് കൊടുക്കുക. ആ സാധനങ്ങൾക്ക് യഥാർത്ഥത്തിൽ രണ്ടു രൂപ പോലും വിലവരികയില്ല. ഈ അഞ്ചുരൂപ മൂന്ന് മാസമാകുമ്പോൾ 15 രൂപയായി മാറും. അത് നൽകാനായി കൊടിയിൽ നിൽക്കുന്ന കുരുമുളകിന് വിലമുറിക്കും. പരിക്കുമ്പോൾ 100 രൂപകിട്ടാവുന്ന കുരുമുളകിന് തുലാംമാസമാകുമ്പോളെ 15 രൂപയ്ക്കു വിലമുറിക്കേണ്ടി വരുന്നു. ഇതാണ് അന്നത്തെ കാലത്തെ വിലമുറി എന്ന് അറിയപ്പെട്ടിരുന്നത്.

വാറ്റുപുര

വാറ്റുപുര- മോഡൽ
പഴയ ഉപകരണങ്ങൾ - മോഡൽ


ആദ്യകാല കർഷകരുടെ ഉപജീവന മാർഗ്ഗമായിരുന്നു തെരുവതൈലം ഉത്പാദിപ്പിക്കുക എന്നത്. 1952 നോടടുപ്പിച്ചാണ് കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല്) കൃഷി ആരംഭിക്കുന്നത്. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. കപ്പയ്ക്കും നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തീരുവ തൈലം ആയിരുന്നു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.

............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

മക്കാനി

കുടിയേറ്റ കാലഘട്ടത്തിൽ ആളുകളുടെ 'പ്രഭാത ഒത്തുചേരൽ' കേന്ദ്രമാണ് മക്കാനി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഇത് ഒരു ചായക്കട ആയിരുന്നു. അതിലുപരി ആ പ്രദേശത്തെ വാർത്താ പ്രചാരണ കേന്ദ്രം കൂടിയായിരുന്നു മക്കാനി.

ഏറുമാടം

കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്.

കാട്ടുമൃഗങ്ങളും മനുഷ്യജീവിതവും

ആനയായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കഴിക്കോടിന്‌ പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ കാടുവെട്ടിത്തെളിലിക്കുന്നതിനിടയിൽ ഒരുദിവസം വളരെ വലിപ്പമുള്ള ഒരു മുളംകുറ്റിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി കൊണ്ടുവന്ന അറിയും സാധനങ്ങളും കുരങ്ങന്മാർ നശിപ്പിച്ചതും കൃഷിക്കാർ ആ ദിവസം പട്ടിണിയായതും മറ്റൊരു കഥ.

തോണിക്കടവ്‌

മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വേനല്ക്കാലത്തൊഴികെ കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്.



ഭാഷ

പണ്ടുകാലത്തെ ഇവിടങ്ങളിലെ ഗ്രാമ്യ ഭാഷ പ്രത്യേകത ഉള്ളതായിരുന്നു. ക്രിയകളുടെ കൂടെ 'ക്ക് ' എന്നോ 'ഈക്ക് ' എന്നോ ചേർത്ത് 'തന്നീക്ക് ', 'ഇരന്നീക്ക് ' അഥവാ 'തന്നീന് ', 'ഇരുന്നീന് ' എന്നോ പറയും. 'കല്യോണത്തിന് മേണ്ടടിയൊണ്ടായിനി ' എന്ന് പറഞ്ഞാൽ മനസിലാക്കേണ്ടത് കല്യാണത്തിന് ബാന്റടി ഉണ്ടായിരുന്നു എന്നാണ്. അതുപോലെ അധ്യാപകൻ ബോർഡിൽ 'പശു' എന്ന് എഴുതിയിട്ട് 'പൈ' എന്ന് വായിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടും. ചില ഭാഷാരൂപങ്ങൾ നമുക്ക് പരിചയപ്പെടാം

പണ്ട്

ഉപയോഗിച്ചിരുന്നത് 

ഇപ്പോൾ

ഉപയോഗിക്കുന്നത്

പണ്ട്

ഉപയോഗിച്ചിരുന്നത് 

ഇപ്പോൾ

ഉപയോഗിക്കുന്നത്

ചോയ്ക്ക്  ചോദിക്കൂ ഓർ അവർ
മോറ് മുഖം ഇങ്ങട് ഇങ്ങോട്ട്
തന്നീക്ക് തരൂ പൊര വീട്
ഇരന്നീക്ക് ഇരിക്കൂ ബേരി വരൂ
ഈടെ ഇവിടെ അലമ്പ് വികൃതി
ഓൾക്ക് അവൾക്ക് മോങ്ങുക കരയുക
കലപിലകൂടി വഴക്കുണ്ടാക്കി കണ്ടിനോ കണ്ടോ
പൈ പശു കേട്ടിനോ കേട്ടോ
റേസൻ റേഷൻ ഓൻ അവൻ
മങ്ങിയോൽ വാങ്ങിയവർ ഓൾ അവൾ
മാങ്ങാത്തോൽ വാങ്ങാത്തവർ അമറുക അലറുക

സമീപ പ്രദേശങ്ങളുടെ പഴയതും പുതിയതുമായ പേരുകൾ

സഥലനാമം

വടക്കോട്ട് വയനാട് ചുരം വരെ നീളത്തിൽ കിടക്കുന്ന കൂടരഞ്ഞി അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. ആ മലയടിവാരങ്ങളിൽ താമസിച്ചുവരുന്ന ആദ്യകാല ജനവിഭാഗങ്ങൾ ഓരോ സ്ഥലത്തിനും ഓരോ പേരുകളും നൽകി. കാലക്രമേണ പേരുകൾ ചുരുങ്ങിയോ, കൂടിച്ചേർന്നോ ഇന്നത്തെ രീതിയിലുള്ള പേരുകളിലേക്കു എത്തിച്ചേർന്നു. അവയിൽ ചിലതു നമുക്ക് പരിചയപ്പെടാം.

പഴയത് പുതിയത്
പിള്ളയ്ക്കൽ കൂടരഞ്ഞി
തള്ളക്കൽ താഴെകൂടരഞ്ഞി
നായരുകൊല്ലി തിരുവമ്പാടി
നീരിളക്കൽ മുക്ക് മുക്കം
മയിലാടുംപാറ കുന്തംചാരിപ്പാറ
വില്ലൊളിപ്പാറ വീട്ടിപ്പാറ
പൊട്ടൻപ്പാറക്കുന്ന്