ഓർമ്മ കുറിപ്പ് എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. വി.പി.അച്യുതൻകുട്ടി മേനോൻ

       ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്.

'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. വി. ശങ്കരനാരായണയ്യർക്കു ശേഷം വിദ്യാലയത്തിന്റെ ഭരണഭാരം ഏറ്റെടുത്തതു മദിരാശിയിൽ നിന്നു, പ്രത്യേക നിർദ്ദേശാനുസരണം കൊണ്ടുവന്ന ഡോ. രാമചന്ദ്രയ്യരായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ 1914-ൽ എസ്. എസ്. എൽ. സി. പരീക്ഷാഫലം 80% വരെ ഉയർന്നു. കേവലം ഒന്നര വർഷം മാത്രമെ അദ്ദേഹം പ്രധാന അദ്ധ്യാപക പദം വഹിച്ചിരുന്നുള്ളുവെങ്കിലും, സമീപപ്രദേശങ്ങളിൽ നിന്നു നിരവധി വിദ്യാർത്ഥികളെ ഇക്കാലത്ത് അദ്ദേഹത്തിനു ഇങിങോട്ടു ആകർഷിക്കുവാൻ കഴിഞ്ഞവെന്നതു വലിയൊരു നേട്ടമാണ്. നീണ്ട ഇരുപത്തഞ്ചു കൊല്ലക്കാലം അമരസ്ഥാനത്തിരുന്ന് വിദ്യാലയത്തിനു ആദർശപരമായ നേതൃത്വം നൽകിയ അതികായനായ ജി. എസ്. ശ്രീനിവാസയ്യരാണ് ഡോ. രാമചന്ദ്രയ്യരെ പിന്തുടർന്നു വന്നത്. തിരുവെങ്കിടാചാര്യർ വിദ്യാലയത്തിനു ഉറപ്പുള്ള അസ്തിവാരമാണ് പണിതെങ്കിൽ ശ്രീനിവാസയ്യർ ആകർഷകമായ മേൽപ്പുര തീർത്തു എന്നു പറയാം. 1915ൽ നടന്ന എസ്. എസ്. എൽ. ശി. പരീക്ഷയിൽ മദിരാശി സംസ്ഥാനത്തിൽ വിദ്യാലയം മൂന്നാം റാങ്ക് കരസ്ഥമാക്കി. അതിന്റെ പ്രശസ്തി എങ്ങും വ്യാപിച്ചു. ഒരു ബഹുമുഖ പ്രതിഭാശാലിയായ ശ്രീനിവാസയ്യർക്കു അലസത അറിഞ്ഞുകൂടായിരുന്നു. കല, സംഗീതം, ചിത്രരചന, ജ്യോതിഷം, ആദ്ധ്യാത്മിക വിഷയങ്ങൾ തുടങ്ങി മാനവ വിജ്ഞാനത്തിന്റെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം കൃതഹസ്തനായിരുന്നു. ഉറക്കം വരാത്ത, വിജ്ഞാനം വാരിവിതറുന്ന ഉൻമിഷത്തായ ആ ക്ലാസ്സുകൾ ഇന്നും നിറഞ്ഞ കൃതജ്ഞതയോടെയാവും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര ഓർക്കുന്നുണ്ടാവുക.

   ആലത്തൂരിൽ പ്രവർത്തിച്ചിരുന്ന ബോർഡ് മിഡിൽ സ്കൂൾ നിർത്തൽ ചെയ്തതിനെതുടർന്ന് 5,6,7 ക്ലാസ്സുകൾ എൻ. ഈ. ഹൈസ്ക്കൂളിനോടനുബന്ധിച്ചു നടത്താൻ തുടങ്ങിയതും ശ്രീനിവാസയ്യരുടെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേർപാടു വരുത്തി വെച്ച വലിയ വിടവു പിന്നീടു നികത്തിയതു പി. വി. ഗോപാലകൃഷ്ണയ്യരാണ്. എൻ. ഈ. ഹൈസ്ക്കൂളിലെത്തന്നെ ഒരു വിദ്യാര്ഡത്ഥികൂടി ആയിരുന്നു അദ്ദേഹം. 
      പ്രധാന അധ്യാപകന്റെ മേലങ്കിയണിയാതെ തന്നെ എൻ. ഈ. ഹൈസ്ക്കൂളിന്റെ വളർച്ചയിൽ സജീവ പങ്കാളിത്തം വഹിച്ച വ്യക്തിയത്രെ ശ്രീ. ഇ. ഐ. പങ്ങിഅച്ചൻ. അദ്ദേഹത്തെ ഒരിക്കലും വിസ്മരിക്കാൻ വയ്യ. 'ഇംഗ്ലീഷു വ്യാകരണവും,ഗ്രേയുടെ എലിജിയും' കൊണ്ടു വിദ്യാർത്ഥികളുടെ ഹൃദയം കവർന്നെടുത്ത ആ മാതൃകാധ്യാപകൻ വിദ്യാർത്ഥികൾക്കു കനത്ത ശിക്ഷ നൽകുന്നതിൽ പ്രസിദ്ധനായിരുന്നു. 'ചൂരൽക്കോൽ ജ്ഞാനം കൊടുക്കും' എന്നതാവാം, ഒരു പക്ഷേ അദ്ദേഹത്തിന്റെ ചിന്താഗതി. ഓരോ വിദ്യാർത്ഥിയെപ്പറ്റിയും അദ്ദേഹത്തിനറിയാം. അതിനാൽ താൻ നൽകുന്ന ഓരോ ശിക്ഷയുടെ പിന്നിലും സ്നേഹാർദ്രമായ ഹൃദയത്തിന്റെ ഗദ്ഗദങ്ങൾ, ഒരധ്യാപകനു വിദ്യാർത്ഥിയുടെ വളർച്ചയിലുള്ള ഊഷ്മളമായ പ്രതീക്ഷകൾ ഇവയാവാം സ്പന്ദിച്ചിരിക്കുക. അദ്ദേഹത്തിന്റെ സഹായത്തോടെ പഠിച്ചു വലുതായവർ എത്രയോ പേരുണ്ട്. ജീവിതത്തിന്റെ വലിയൊരു കാലംമുഴുവൻ ഈ വിദ്യാലയത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഇ.ഐ. പങ്ങിഅച്ചൻ അധ്യാപകരുടെ അധ്യാപകനായിരുന്നു. 
 വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ രൂപത്തിലും ഭാവത്തിലും വളരെയേറെ മാറ്റത്തിനു വിധേയമായി. 1950മാർച്ചിൽ സ്ഥാപകമാനേജർ അന്തരിച്ചു. തുടർന്നു നെല്ലിക്കലെടത്തിലെ ഡോ. എൻ. സി. അച്ചൻ, വി. എൻ. ചാത്തുഅച്ചൻ എന്നിവർ ഹ്രസ്വകാലം മാനേജർമാരായിരുന്നു. 1956ൽ ജനാബ് മുഹമ്മദ് കുട്ടി സാഹിബ് നെല്ലിക്കലെടത്തിൽ നിന്നും വിദ്യാലയം ലേലത്തിൽ വിളിച്ചെടുത്തു. ആലത്തൂരിലെ വിദ്യാഭ്യാസം സിദ്ധിച്ച സമ്പന്നരിൽ പലരും വിദ്യാദാന പ്രക്രിയയിൽ പങ്കുചേരാൻ ആ പ്രതിസന്ധിഘട്ടത്തിൽ അറച്ചു മാറി നിന്നപ്പോൾ, ബീഡി വ്യവസായിയായി വളർന്നു വന്ന ജനാബ് മുഹമ്മദ് കുട്ടിസാഹിബ് അതിസാഹസികത്തത്തോടെ ഈ രംഗത്തേക്കു ചാടി വീണത് പലരേയും അത്ഭുതപ്പെടുത്തി. കേവലം ആകസ്മികമായി എണ്ണാവുന്ന ഒന്നല്ല തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ്, ഗൗരവത്തോടെയാണ് അദ്ദേഹം എൻ. ഇ. ഹൈസ്ക്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തത്. വിദ്യാലയത്തിന്റെ മറ്റൊരുഘട്ടം ഇതോടെ ആരംഭിച്ചെന്നു പറയാം. മുഹമ്മദ് കുട്ടി സാഹിബിന്റെ അകാലനിര്യാണത്തോടെ അടുത്ത മാനേജരായി വന്നത് അദ്ദേഹത്തിന്റെ മരുമകനായ യു. അഹമ്മദുകബീറാണ്. 
  1963 ൽ എൻ. ഇ. ട്രെയ്നിങ്ങ് സ്ക്കൂൾ ഈ മാനേജ് മെന്റിന്റെ കീഴിൽ സ്ഥാപിച്ചത് അദ്ദേഹമാണ്. അടുത്തകാലം വരെയും അദ്ദേഹം തന്നെയായിരുന്നു മാനേജർ. ട്രെയിനിംങ്ങ് സ്ക്കൂളിനു ഹൈസ്ക്കൂളിനടുത്തുതന്നെ 52 സെന്റുസ്ഥലം അക്വയർ ചെയ്തു വാങ്ങുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1980 നവംബറിലാണ് മുഹമ്മദ് കുട്ടി സാഹിബിന്റെ മൂത്തമകനായ എം. അഹമ്മദ് കബീർ മാനേജരായി ചാർജ്ജെടുത്തത്. അന്തരിച്ച സ്വന്തം പിതാവിന്റെ കാൽപാടുകൾ അദ്ദേഹത്തിനു വെളിച്ചം നൽകുമെന്ന് നമുക്ക് ആശ്വസിക്കാം.
     ഈ കാലയളവിൽ പല പ്രധാന അധ്യാപകരും ഇതിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. എൻ. കൃഷ്ണയ്യർ, പി. വി. വാസുനായർ, വി. കെ. രാമയ്യർ, പി. ഭാർഗ്ഗവി തുടങ്ങിയവർ അവരിലുൾപ്പെടുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപകൻ കെ. ജി. നാരായണൻ എമ്പ്രാന്തിരിയാണ്. പി. ഭാർഗ്ഗവി ഇപ്പോൾ ട്രെയിനിംങ്ങ് സ്ക്കൂളിലെ പ്രധാന അധ്യാപികയായി പ്രവർത്തിക്കുന്നു. ഈ മാർച്ചിൽ അവരും സർവീസിൽ നിന്നും വിരമിക്കുകയാണ്. നെല്ലിക്കലെടവുമായി വിദ്യാലയത്തെ ബന്ധിപ്പിക്കുന്ന, പഴയ തലമുറയുമായി ഇന്നത്തെ തലമുറയെ അടുപ്പിക്കുന്ന, ഏക കണ്ണികൂടിയാണവർ. 
   എൻ. ഇ. ഹൈസ്ക്കൂളിനുചുറ്റും ഇന്നു ഒരു ഡസനിലധികം വിദ്യാലയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. 75 വർഷം മുമ്പ് അജ്ഞതക്കെതിരെ പൊരുതാനുള്ള ഏക ഹൈസ്ക്കൂൾ ഇതുമാത്രമായിരുന്നു. ഒരുപക്ഷേ, മറ്റു വിദ്യാലയങ്ങൾക്കു വളർച്ചയുടെ വെല്ലുവിളികൾ,നേരിടാൻ ധൈര്യം പകർന്നത് എൻ. ഇ. ഹൈസ്ക്കൂളായിരിക്കുകയില്ലേ? ഇന്നു പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന നമ്മുടെ ഹൈസ്ക്കൂളിനു വളരെയേറെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുണ്ട്, നിർവ്വഹിക്കാനുണ്ട്. ഈ ജ്ഞാനയജ്ഞശാലയുടെ കവാടം ഒരിക്കലും അടയ്ക്കാനൊക്കുകയില്ല. അനസ്യൂതമായ, നാട്ടിന്നാവശ്യമായ സാംസ്കാരിക പ്രസരണപ്രക്രിയ നടത്താൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കരുത്തുണ്ടാവട്ടെ എന്ന് ഈയവസരത്തിൽ ഭക്തിയോടെ, കൃതജ്ഞതയോടെ, അഭിമാനത്തോടെ നമുക്ക് പ്രാർത്ഥിക്കാം. 

(പപ്ലാറ്റിനം ജൂബിലി സുവിനീറിൽ നിന്ന് പകർത്തിയത്.)


ഹൈസ്ക്കൂളിന്റെ ജാതകം കുറിക്കുന്ന ആധാരത്തിന്റെ പകർപ്പ്.ഡോക്യുമെന്റ് നമ്പർ-1914/1907

    പാലക്കാട് താലൂക്ക് കഴനി അംശം ദേശത്ത് മന്ദത്ത് വീട്ടിൽ ലക്ഷ്മി എന്നു പേരായ മന്ദത്തമ്മ മകൻ തറവാട്ടുകാരൻ രാമൻനായരും (2) അനുജൻ ഡെപ്യൂട്ടി സൂപ്രണ്ട് ഗോവിന്ദൻ നായരും(3) മേപ്പടി അംശം പാടൂര് നടുവിലിടത്തിൽ പാർവ്വതി നേത്യാരമ്മ മകൻ ഭീമനച്ചൻ അവർകളും കൂടി വണ്ടാഴി അംശം ദേശത്ത് നെല്ലിക്കലെടത്തിൽ കാരണവരും കൈകാര്യകർത്താവുമായ കോമ്പി അച്ഛനവർകൾക്ക് എഴുതികൊടുത്ത തീരാധാരം.