ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ കരങ്ങൾ
ദൈവത്തിന്റെ കരങ്ങൾ
വഴിയിൽ നിന്നാരോ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയിലെ രണ്ടു തുള്ളി മദ്യം ആ തൊട്ടാവാടിച്ചെടിയ്ക്കു ജീവൻ നൽകി. രണ്ടു ദിവസമായല്ലോ ഇതിനെ ഇവിടെ കാണാൻ തുടങ്ങിയിട്ടെന്നയാൾ ചിന്തിച്ചു. അയാൾ അതിന്റെ വേരുകളെ ഉറ്റു നോക്കി. അതെ, അത് തന്നിലേക്കാണ് നീളുന്നത്!വേരുകളിലൂടെ ഇറങ്ങിവന്ന മദ്യത്തുള്ളി അയാൾക്കും ഉന്മേഷം നൽകി ; അയാൾ അത് നക്കിക്കുടിച്ച് കുറച്ചകലെയായി എഴുന്നു നിൽക്കുന്ന കെട്ടിടത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഒന്നും കാണാൻ കഴിയുന്നില്ല ! അകത്തു നിന്നുള്ള ശബ്ദങ്ങൾ അവ്യക്തമായി കേൾക്കാം. അയാൾ തന്റെ കാതിനെ കൂർപ്പിച്ചു പിടിച്ചു. അതെ തനിക്കെല്ലാം കേൾക്കാൻ കഴിയുന്നുണ്ട്.
"തങ്ങൾക്ക് വിഷമമാകാനല്ല ഞാൻ പറഞ്ഞത് സൈദലി.... താങ്കൾ കാരണം ഇന്നനുഭവിച്ചത് ആ കുഞ്ഞാണ്. അഞ്ചു വയസ്സുള്ള അവൻ ഇനി ആ നാവ് കൊണ്ട് താങ്ങളെ ബാപ്പയെന്ന് വിളിക്കുമോ? " ഈ സമയമത്രയും തൊണ്ടയിൽ കുരുങ്ങിക്കിടന്ന ശബ്ദം പുറത്തേക്കാവാഹിച്ച് അയാൾ ആശുപത്രി വരാന്തയിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെപ്പൊട്ടിക്കാരഞ്ഞു. ഇരു കരങ്ങളും മുകളിലേക്ക് ഉയർത്തി അയാൾ പരിസരം മറന്ന് ശബ്ദിച്ചു : "പടച്ചോനെ...... പത്തുവർഷത്തെ കാത്തിരുപ്പിനൊടുവിൽ നീ തന്ന നിധിയെ ഞാൻ കാരണം പത്തു ദിവസത്തിനുള്ളിൽ നീ തിരിച്ചെടുത്തല്ലോ....? " ഐസലേഷൻ വാർഡിലെ ആ ദിവസങ്ങളാണ് തനിക്കോർമ്മ വന്നത്. മനസ്സും ശരീരവും മൂടിക്കെട്ടിയ ആ വസ്ത്രത്തിനുള്ളിൽ തുറന്ന കണ്ണുകൾ കൊണ്ട് താൻ ആദ്യം കണ്ടത് ഡോക്ടറെ ആയിരുന്നു. ഐസലേഷൻ വാർഡിൽ നിന്ന് I C Uവിലേക്ക് മാറ്റുമ്പോഴും തനിക്കായി കണ്ണുനീർ പൊഴിക്കാൻ ഒരു ബാറുടമയും വന്നില്ല, തന്നെ രക്ഷിക്കാൻ ഒരു ദൈവവും കടന്നുവന്നില്ല;ഡോക്ടർ ഒഴികെ! മാംസക്കടയായി മാറിയ മോർച്ചറിയിലേക്ക് അനാഥമാക്കപ്പെട്ട ശരീരങ്ങൾക്കിടയിലേക്ക് തന്നെ തള്ളിവിടുമ്പോഴും നിർജീവമായ ശരീരത്തിലെ മരവിച്ച ആത്മാവിനെന്തൊക്കെ യോ പറയാനുണ്ടായിരുന്നു. എന്നാൽ വൈകാതെത്തന്നെ പൊതുശ്മശാനത്തിലെ ആഴമേറിയ കുഴിയിലേക്ക് തന്നെ താഴ്ത്തിവയ്ക്കുമ്പോഴും മതമോ ജാതിയോ അല്ല നോക്കിയത്. മറിച്ച്, താനെന്ന ജഡത്തെ മറ്റുള്ളവരിൽ നിന്നും അകറ്റിനിർത്തലായിരുന്നു! തെക്കുദിക്കിലെ മാവിൻ മുകളിൽനിന്നുമുള്ള കാക്കയുടെ അലർച്ച കേട്ടാണ് അയാൾ ഞെട്ടിയുനർന്നത്.അതെ, നേരം പുലർന്നിരിക്കുന്നു. കൃഷ്ണ ഭക്തനായ തനിക്കറിയാം കാക്കയുടെ വാവിട്ടുള്ള ഈ നിലവിളി മരണസൂചനയാണെന്ന്. അയാൾ തന്റെ കാതുകളളെ ആ കെട്ടിടത്തിലേക്ക് തിരിച്ചു. എന്നെന്നേക്കുമായി അടഞ്ഞ കണ്ണുകളിൽ നിന്ന് വടുകെട്ടിനിന്ന കണ്ണുനീർത്തുള്ളി പതിയെ ഉടഞ്ഞുവീണ് അവസാനമായി അയാളുടെ കവിളുകളെ ചുംബിച്ചു. ബൈബിൾ മാത്രം തലോടി ശീലമുള്ള കരങ്ങളിലേക്ക് ഖുർആൻ ഒതുക്കിപിടിച്ച് ഡോക്ടർ അതിനെ തന്റെ പിടയുന്ന ചുണ്ടുകളോടടുപ്പിച്ചു. മനുഷ്യ നന്മയാണ് ദൈവം എന്ന് മനസ്സിലാക്കാൻ ഒരു മഹാമാരി വീണ്ടും ആവശ്യം വന്നല്ലോ എന്ന ചിന്തയിലാവണം ചുമർച്ചിത്രത്തിലെ മഹാത്മാവ് മെല്ലെ വിതുമ്പിയത്. കേട്ടതത്രയും അയാളുടെ മരവിച്ച ആത്മാവിലൂടെ അറിഞ്ഞിട്ടാവണം തൊട്ടാവാടിച്ചെടിയുടെ ഹൃദയം ഒന്ന് നൊന്തത്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി ' എന്നയാൾ മെല്ലെ മന്ത്രിച്ചു. മരവിച്ച ആത്മാവിൽ നിന്നുതിർന്നു വീണ കണ്ണുനീർത്തുള്ളികൾ അവസാനമായി ആ തൊട്ടാവാടിച്ചെടിയ്ക്കു ജീവൻ നൽകി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ