എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം



വികസനലോബിയുടെ ആക്രമണം കടന്നു ചെല്ലാത്ത മനോഹരമായ ഭൂപ്രകൃതി കൊണ്ട് സമ്പന്നമായ പ്രദേശമാണ് കോണോട്ട് എന്ന സുന്ദരമായ ഈ ഗ്രാമം.പ്രകൃതി കനിഞ്ഞ് ഒഴുകുന്ന പൂനൂർ പുഴയും നിരവധി വൃക്ഷലതാദികളും നെൽവയലുകളും ഇവിടെയുണ്ട്.നെൽവയലുകളിൽ അപൂർവങ്ങളായ പക്ഷികളെ ദേശാടനകിളികളെയും കാണാം.തൊട്ടടുത്ത മൈലാടി മലയിൽ നിന്നും ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന മയിലുകൾ.വിനോദസഞ്ചാരികളുടെ പറുദീസയായ ആഞ്ഞിലോറ മലക്കും മയിലുകൾ പീലി വിടർത്തിയാടുന്ന മൈലാടി മലയ്ക്കും ഇടയിലാണ് ഈ പ്രദേശം..നെൽക്കതിരുകൾ നൃത്തമാടുന്ന ഇന്ന് വയലുകളും കൃഷിയിടങ്ങളും ഇവിടെ ഇഷ്ടം പോലെ കാണാം.സ്കൂളിന് തൊട്ടടുത്തുതന്നെ എന്നെ ഒരു വയൽ പ്രദേശം ഉണ്ട് .വിവിധ പച്ചക്കറികളും നെല്ലു കളും വിളയിച്ചെടുത്ത കുന്ന ഒരു പൊന്നിൻ പ്രദേശം.തൊട്ടടുത്ത തുറയിൽ കാവിലെ രാവിലെ വലിയ മരങ്ങളിൽ രാ പാർക്കുന്ന വാനരക്കൂട്ടങ്ങൾ പലപ്പോഴും നമ്മുടെ സ്കൂൾ മുറ്റത്തുമെത്തും.കൂടാതെ അതെ തൊട്ടടുത്ത മൈലാടി മലയിൽ നിന്നുള്ള മയിലുകളും ഉടുമ്പ് കീരി തുടങ്ങി അപൂർവ ജീവികളെയും ഈ വിദ്യാലയ മുറ്റത്ത് പലപ്പോഴായി കാണാം.പാഠപുസ്തകത്തിലെ പഠനത്തോടൊപ്പം ഒരുപാട് അറിവുകൾ പഠിക്കാൻ വിദ്യാലയ അന്തരീക്ഷം എന്നും സജ്ജമാണ്.ഒരുപാട് കുടിൽ വ്യവസായങ്ങളും ഫാമുകളും ഈ നാട്ടിലുണ്ട്.തുറയിൽ കോട്ടയ്ക്കകത്തു നിന്നും ഭക്ഷണങ്ങൾ തേടി പുറത്തിറങ്ങുന്ന വാനരക്കൂട്ടങ്ങൾ.പ്രകൃതിയെ സ‍്നേഹിക്കുന്നവർക്ക് കടന്നുവരാവുന്ന ഇഷ്‍ടയിടം.
അതിർത്തികൾ
കുരുവട്ടൂർ കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കോണോട്ട്.കുന്നമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പൂനൂർ പുഴക്ക് കുറുകെ രണ്ട് പാലങ്ങൾ ഉണ്ടിവിടെ.തുറയിൽ കടവ് പാലവും പാറക്കടവ് പാലവും.കോണോട്ട് പ്രദേശത്തിൻറെ തെക്ക് ഭാഗം കോഴിക്കോട് കോർപ്പറേഷനിലെ ചെലവുരുമായി അതിർത്തി പങ്കിടുന്നു. പടിഞ്ഞാറ് ഭാഗം കുരുവട്ടൂർ പഞ്ചായത്തിലെ തന്നെ ചെറുവറ്റ പ്രദേശമാണ്.വടക്ക് പെരുവട്ടിപ്പാറ-പയമ്പ്ര പ്രദേശവും .
പേരിന്റെ കഥ
ഭൂമിശാസത്രപരമായി എട്ട് കോണുകളാൽ ചുറ്റപ്പെട്ട അതിർത്തി പങ്കിടുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കോണോട്ട് എന്ന പേര് വന്നത്.കാരന്തൂർ,ചെലവൂർ,നടമ്മൽ ,പോലൂർ,പയമ്പ്ര, പെരുവട്ടിപാറ,പുറ്റമണ്ണിൽ താഴം,ചെറുവറ്റ എന്നീ പ്രദേശങ്ങൾ കോണോട്ടുമായിപരസ്പരം സംഗമിക്കുന്നു
ജനങ്ങൾ
കൂട്ടുകുടുംബങ്ങൾ ആയി താമസിക്കുന്ന ഇന്ന് ജനസമൂഹമാണ് ഇവിടങ്ങളിൽ ഏറെയും.പഴമയുടെ തറവാട് വേദികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ . തൂമ്പറ്റ ,ചെറോറമണ്ണിൽ, മാലാത്ത്, ഇരിപ്പാടമണ്ണിൽ, തയ്യിൽ,മച്ചിയിൽ,മഠപ്പാട്ടിൽ ..തുടങ്ങിയവ ഈ പ്രദേശത്തെ ചരിത്രം അവകാശപ്പെടാവുന്ന കുടുംബങ്ങൾ ആണ്.നിത്യ തൊഴിലുകൾ ചെയ്തു കുടുംബ വൃത്തി നടത്തുന്നവരാണ് അധികവും.കൊപ്ര, അടക്ക എന്നീ കച്ചവടങ്ങൾ നടത്തുന്നവരും ഇവ ഉപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നവരും ഇവിടെയുണ്ട്.
നാട്ടുപെരുമ
കളരി/മർമ്മചികിത്സകർ

പഴമയുടെ ചരിത്രം അവകാശപ്പെടാവുന്ന കളരിയുടെ ഈറ്റില്ലമാണ് ആണ് ഈ പ്രദേശം.മർമ്മ ചികിത്സകളും ആയുർവേദ ചികിത്സകരും ഇവിടെ എമ്പാടുമുണ്ട്.ചെറോറമണ്ണിൽ ജി ജി കളരി സംഘം,വെളുത്തേടത്ത് കളരിസംഘം ,പൊറ്റമ്മൽ എസ് ടി കെ കളരിസംഘം ...തുടങ്ങി കളരി ആശാന്മാരുടെ ഈറ്റില്ലമാണിവിടെ.
വോളിബോൾ
ഈഗ്രാമത്തിൻറെ രാപ്പകലുകൾക്ക് വോളിബോളിന്റെ ഗന്ധമുണ്ട്.ജീവനേക്കാൾ വോളിബോളിനെ സ്നേഹിക്കുന്ന ഒരു കൂട്ടം .നിരവധി ദേശീയ-സംസ്ഥാന താരങ്ങളെ ഈ ഗ്രാമം സംഭാവന ചെയ്തുകഴിഞ്ഞു.ധന്യ ശ്രീ ആർട്സ് & സ്പോർട്സ് ക്ലബ് -പ്രദേശത്തെ വോളിബോൾ പ്രേമികൾ രൂപീകരിച്ച ഒരു സംഘം വിദ്യാർഥികൾ മുതൽ പ്രായമായവർ വരെ വോളിബോൾ ആരവങ്ങൾക്ക് മുന്നിൽ കാത്തിരിക്കുന്നവർ.അമിത കെ ,വിജിന .ടി,സ്നേഹ സാഗർ,ഫാസിൽ, ..തുടങ്ങി വിദ്യാർത്ഥികൾ വോളിബോൾ മേഖലയിൽതിളങ്ങി നിൽക്കുന്ന ഈ പ്രദേശത്തുകാരും കോണോട്ട് എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ആണ്.
പഞ്ചായത്ത് റേഡിയോ

ഒരുകാലത്ത് ദേശീയ, അന്താരാഷ്ട്ര വാർത്തകൾ അറിയാനും ചലച്ചിത്രഗാനങ്ങൾ അടക്കമുള്ള പരിപാടികൾ ആസ്വദിക്കാനും നൂറുകണക്കിനു പേരാണ് റേഡിയോകളുടെ ചുറ്റും കൂടിനിന്നത്.കോണോട്ട് മാങ്കുടി കടക്ക് മുകളിലായിരുന്നു കോണോട്ട് പ്രദേശത്തെ റേഡിയോ പ്രവർത്തിച്ചിരുന്നത്. ഗ്രാമീണജനതയുടെ വൈജ്ഞാനിക-സാംസ്കാരിക ഉറവിടവും ചർച്ചാകേന്ദ്രവുമായിരുന്നു ഇവിടം. സാങ്കേതികവിദ്യയുടെ അദ്‌ഭുതാവഹമായ വളർച്ചയിലാണ് ഈ റേഡിയോയുടെ ശബ്ദം നിലച്ചത്. ആകാശവാണിയുടെ വരവോടെയാണ് ഗ്രാമങ്ങളിൽ റേഡിയോ പാർക്കുകൾ വ്യാപകമാകുന്നത്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിലായിരുന്നു പാർക്കുകൾ. റേഡിയോ പ്രവർത്തിപ്പിക്കുന്നതിനും മറ്റുമായി ഒരാളെ പഞ്ചായത്തുതന്നെ അക്കാലത്ത് നിയോഗിച്ചിരുന്നു. പത്രങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ വാർത്തകൾ വേഗത്തിൽ അറിയാനുള്ള ഏക സംവിധാനമായിരുന്നു റേഡിയോ. അതിനാൽ റേഡിയോകൾക്കു മുന്നിൽ ശ്രോതാക്കളുടെ കൂട്ടംതന്നെ ഉണ്ടായിരുന്നു. ലോകവാർത്തകളും കമ്പോള നിലവാരവും കാർഷികരംഗവുമായി ബന്ധപ്പെട്ട വാർത്തകളും പരിപാടികളും ചലച്ചിത്രഗാനങ്ങളുമടക്കം ശ്രവിക്കാൻ നിരവധിപേരാണ് ഇവിടങ്ങളിൽ എത്തിയിരുന്നത്. ചൂടുള്ള രാഷ്ട്രീയ ചർച്ചകൾക്കും വെടിവട്ടങ്ങൾക്കും സൗഹൃദ കൂട്ടായ്മകൾക്കും വേദിയായ റേഡിയോ പാർക്കുകൾ നാട്ടിൻപുറത്തെ നന്മയുടെ പ്രതീകങ്ങളായിരുന്നു. സാധാരണക്കാരന് വാങ്ങാൻ പ്രാപ്യമായ രീതിയിലേക്ക് റേഡിയോ മാറിയതോടെയാണ് ഇതിനെ്‍റകഷ്ടകാലം തുടങ്ങിയത്. മിക്കവരും റേഡിയോ സ്വന്തമാക്കി വീടുകളിലേക്ക് ഒതുങ്ങി. ഇതോടെ റേഡിയോ കേൾക്കാൻ പാർക്കിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു.
ചന്ദ്രേട്ടന്റെ ചായക്കട

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ ചന്ദ്രേട്ടന്റെ ചായക്കട ഈ വിദ്യാലയത്തിന് തൊട്ടടുത്താണ് .കേരളത്തിനു പുറത്തുംനിന്നുള്ള രുചി പ്രേമികൾ ഈ നാടിനെ അന്വേഷിച്ചു വരുമ്പോൾ ഈനാട് ആനന്ദപുളരിതമാകുന്നു.പൂനൂർ പുഴയുടെ തുറയിൽ കടവ് പാലം കടന്നു വന്നാൽ പഴമ നഷ്ടപ്പെടാത്ത ഒരു ചെറു ഇടവഴിയിലൂടെ ഇറങ്ങിച്ചെന്നാൽ ചായക്കട എത്തും. ഓലകൊണ്ടും ഷീറ്റ് കൊണ്ടും മേൽക്കൂര നിർമിച്ച ചായക്കടക്കുള്ളിൽ നിന്നും പഴയ കാല സിനിമാഗാനങ്ങൾ റേഡിയോയിൽ മുഴങ്ങും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരും ഇരിപ്പിടം കിട്ടാൻ ഊഴം കാത്തിരിക്കുന്നവരും ഭക്ഷണം കഴിച്ചു മനം നിറഞ്ഞു മടങ്ങുന്നവരും എല്ലാമായി ഒരു പ്രത്യേക മൂഡ് ആണ് ഇവിടെ.ഈ കടയുടെ പ്രത്യേകത എന്താണെന്നല്ലേ? പഴയ കാലത്തെ തനിമ ചോരാതെ മൺ ചട്ടിയിൽ ഉണ്ടാക്കുന്ന കൈകൊണ്ടു പരത്തി ഉണ്ടാക്കുന്ന പത്തിരിയും കോഴി അരിങ്ങാടും പുഴുക്കും. ഇതിനെല്ലാം കൂട്ടികഴിക്കാനായി മീൻ പൊരിച്ചതും മീൻ വിഭവങ്ങളും ഒപ്പം കട്ടൻ ചായയും. ഭക്ഷണം പാകം ചെയ്യുന്നത് നാടൻ വിറകടുപ്പിലാണ്. ഒരിക്കൽ വന്നാൽ ഒരിക്കലും മറക്കാത്ത രുചിയുള്ളതാണ് ഇവിടുത്തെ ഭക്ഷണമെന്ന് അനുഭവസ്ഥർ പറയുന്നു.വർഷങ്ങളായി പാചക ജോലി ചെയ്യുന്ന ആളാണ് ചന്ദ്രേട്ടൻ. അമ്പലങ്ങളിലും കല്യാണ വീടുകളിലും എല്ലാം രുചിക്കൂട്ട് പകർന്നു നൽകിയ ആൾ. ആദ്യ കാലം മുതൽക്കേ പൊറോട്ട പോലുള്ള ഭക്ഷണങ്ങൾക്കു സ്ഥാനം നൽകാതെ പത്തിരി പോലുള്ള നാടൻ ഐറ്റങ്ങൾ പ്രാധാന്യത്തോടെ ഉണ്ടാക്കി പോരുന്നു അതിനാൽത്തന്നെ ദൂര സ്ഥലങ്ങളിൽ നിന്ന് വരെ ആളുകൾ തേടി പിടിച്ചു ഇങ്ങോട്ടെത്തുന്നു. ചന്ദ്രേട്ടന്റെ വീടിന്റെ അടുക്കളയിലും അതിനോട് ചേർന്ന് വീട്ടുമുറ്റത്തും ആണ് പാചകം ചെയ്യുന്നത്.മൂന്നു മേശ മാത്രമേ ഇപ്പോൾ ഇരിക്കാനായി ഉള്ളു. ഇനി കട വിപുലമാക്കാനായുള്ള തയ്യാറെടുപ്പിലാണ്. കാരണം പ്രദേശത്തെ ജോലിക്കാരെ മാത്രം ആശ്രയിച്ചു ആരംഭിച്ച ചായക്കടപെരുമ ഇന്ന് നാടൊട്ടുക്കും അറിഞ്ഞതിനാൽ ആളുകളുടെ വരവ് കൂടുതലാണ്. രാവിലെ ആറു മണിയോടെ ആരംഭിക്കുന്ന കച്ചവടം ഉച്ചക്കത്തെ ഊണ് തീരുന്നതു വരെ തുടരും. അയല,മത്തി,അയക്കൂറ,ചെമ്പല്ലി എന്നിവയാണ് മീൻ ഐറ്റങ്ങൾ. നാടൻ മസാല ആണ് ഭക്ഷണം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി കടയെക്കുറിച്ച് അറിഞ്ഞ് ഇവിടെയെത്തുന്നവർ നിരവധിയാണ്. ചന്ദ്രേട്ടന് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.
ക്ഷേത്രങ്ങളും കാവുകളും


ചരിത്രപ്രസിദ്ധമായ ആയ തുറയിൽ കാവ് ക്ഷേത്രം തൃക്കോവിൽ ക്ഷേത്രം എന്നിവ ഈ സ്കൂളിൻറെ തൊട്ടരികിലാണ് .പ്രസിദ്ധമായ ഇടക്കണ്ടി തിറ നടക്കുന്നത് ഈ സ്കൂളിൻറെ തൊട്ടടുത്ത പറമ്പിലാണ് .
ശ്രീ തുറയിൽ കാവ് ഭഗവതി ക്ഷേത്രം
ഏകദേശം 2000 വർഷങ്ങളോളം പഴക്കമുള്ള സ്വയം ഭൂ ദേവീ ചൈതന്യ (ത്രിഗുണാത്മിക ) പുണ്യ സങ്കേതമാണ് ഏകദേശം പത്ത് ഏക്കറോളം വരുന്ന വനമദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ത്രേതായുഗത്തിൽ രാമ രാവണ യുദ്ധഭൂമിയിലേയ്ക്ക് മൃതസഞ്ജീവനി വഹിച്ച് കൊണ്ടുപോയ ശ്രീ ഹനുമാൻ സ്വാമിയുടെ പക്കൽ നിന്നും ഋഷഭാദ്രിയുടെ ശകലം അടർന്നു വീണ് അഭിവൃദ്ധി പെട്ടതത്രെ ക്ഷേത്രത്തിന് ചുറ്റുമുള്ള വന ഭൂമി ഇവിടെ വളരുന്ന ദിവ്യ ഔഷധികൾ മൃതസഞ്ജീവനി കണക്കെ ഔഷധ ഗുണമുള്ളവയെന്നും വനഭൂമി മരുത്വാ മലക്ക് തുല്യവും ശ്രേഷ്ഠവും എന്ന് ഐതിഹ്യം.ചുറ്റും കാടുകളാൽ പരിപാവനമായ പ്രദേശം മേൽ പുരയില്ലാത്ത ശ്രീകോവിൽ പവിത്രമായ ചിറയും വാനരക്കൂട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.കാലാന്തരത്തിൽ മൺ മറഞ്ഞ ക്ഷേത്രം കുവകിളക്കാനെത്തിയ നായർ സ്ത്രീകളെ നിമിത്തമാക്കി സ്വയംഭൂവായി പുനരാവിർഭവിച്ചതിനാൽ കൂവ പായസം ഇവിടെ പ്രഥമ നിവേദ്യം വർഷംന്തോറും മകര സംക്രമദിനത്തിലെ നടത്തുന്ന പുത്തരി വിളക്ക് പ്രധാനം .കാർത്തിക നക്ഷത്ര പൂജ, മണ്ഡല കാല പൂജ ,വിജയദശമി എന്നിവ ക്ഷേത്രത്തിലെ പ്രധാന ഉത്സവ ആഘോഷങ്ങളാണ്. കൂടാതെ തായമ്പക ,കേളി, കൊമ്പ് പറ്റ് ,കുഴൽപ്പറ്റ് , പാണ്ടിമേളം , സോപാനനൃത്തം നാളികേരം എറിയൽ എന്നിവ മുറപ്രകാരം ആചാര അനുഷ്ഠാനങ്ങളോടെ ഇന്നും നടത്തപ്പെടുന്ന പ്രധാന ഉത്സവമാണ് വലിയ വിളക്ക്.
സമ്പാ:ദീപ കോലിയേടത്ത്.
ശ്രീ ഇടക്കണ്ടിക്കാവ്
ഏകദേശം 350 വർഷം പഴക്കം ഉള്ള കാവ് മലദൈവത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിഷ്ഠകളാണ് വർഷം തോറും തിറ വെള്ളാട്ട് പലിശക്കളി കോൽക്കളി എന്നിവ ആചാര പ്രകാരം നടത്തിവരുന്നു .മകര മാസത്തിലെ മൂന്നാം ശനി യാണ് തിറയുത്സവം .
മല ദൈവ പ്രതിഷ്ഠകളെ മുൻനിർത്തി തലച്ചില്ലവൻ, മലക്കാരി, കരി തിറ കണ്ഠൻ, പുള്ളിക്കാളി ഗുരു എന്നിവക്ക് തിറയും വെള്ളാട്ടവും നാഗ പൂജയും ഉണ്ട് ( വെള്ളാട്ടം തെയ്യത്തിന്റെ ബാല്യ വേഷം തിരുമുടി ഉണ്ടാവില്ല വെള്ളാട്ടം തിറയായി മാറുമ്പോൾ തിരുമുടി ധരിക്കും) വർഷംന്തോറും മാർച്ച് 8 പതിഷ്ഠാദിനം ആചരിക്കുന്നു.
ശ്രീ തൃക്കോവിൽ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം
ഏകദേശം 1000 വർഷം പഴക്കമുള്ള പോർളാതിരി രാജാവിന്റെ ആസ്ഥാന ക്ഷേത്രം എന്ന് പറയപ്പെടുന്നു. രാജാവ് ഇവിടുത്തെ ഭഗവതി നടയിൽ വെച്ചായിരുന്നു അംഗച്ഛേദം , ശിരച്ഛേദം മുതൽ ശിക്ഷാ നടപടികൾ കൽപ്പിച്ചിരുന്നത് എന്ന് ഐതിഹ്യം ഹിരണ്യ വധം കഴിഞ്ഞ് നസിംഹ ഭാവത്തിൽ നിന്നും പ്രഹളാദ സ്തുതിയിൽ സംപ്രീതനായി സാക്ഷാൽ ലക്ഷ്മീ നാരായണ രൂപത്തിൽ നിൽക്കുന്ന മഹാവിഷ്ണു പ്രതിഷ്ഠയാണിവിടെ വർഷംന്തോറും ജനുവരി മാസം 18 ന് പ്രതിഷ്ഠാദിനമാണ് പ്രധാന ആഘോഷം. തിരുവോണം നക്ഷത്രത്തിനും വിജയദശമി പോലുള്ള ആഘോഷങ്ങളും ആചരിച്ച് വരുന്നു.
ശ്രീ തിയ്യക്കണ്ടി കാവ്
വർഷങ്ങൾ പഴക്കം ചെന്ന ഭദ്ര കാളി ക്ഷേത്രം കുംഭ മാസത്തിൽ പ്രതിഷ്ഠാദിന ആഘോഷം ഗുരുതി പൂജ നടത്ത പെടുന്നു