എന്‍റെ നാട് വാഴക്കാട്

വാഴക്കാട് മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ കൊണ്ടോട്ടി ബ്ളോക്കിലാണ് വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാഴക്കാട് വില്ലേജുപരിധിയില്‍ വരുന്ന വാഴക്കാട് ഗ്രാമപഞ്ചായത്തിനു 23.78 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയിലെ മാവൂര്‍, ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൊടിയത്തൂര്‍(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചീക്കോട്, പള്ളിക്കല്‍, വാഴയൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വാഴയൂര്‍, പള്ളിക്കല്‍, പെരുവയല്‍(കോഴിക്കോട് ജില്ല) പഞ്ചായത്തുകളുമാണ്. ചാലിയാര്‍പുഴ അതിരിടുന്ന വാഴക്കാട് പ്രദേശത്തിന്റെ ചരിത്രം ഈ നദിയുമായി അവിഭാജ്യമാം വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഈ പ്രദേശത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹിക ഘടനയുമൊക്കെ രൂപപ്പെടുത്തിയതില്‍ ചാലിയാറിന്റെ പങ്ക് നിസ്സീമമാണ്. പഴയകാലത്ത് ഇതര പ്രദേശത്തുകാര്‍ക്ക്, ദൂരസ്ഥലങ്ങളിലേക്കു പോകുവാന്‍ കാല്‍നടയല്ലാതെ മറ്റ് യാത്രാസൌകര്യങ്ങളൊന്നുമില്ലാത്ത കാലത്തും വാഴക്കാട്ടുകാര്‍ക്ക് ചാലിയാറിലൂടെ തോണികളിലും മോട്ടോര്‍ബോട്ടുകളിലും കയറി ദൂരസ്ഥലങ്ങളില്‍ എത്താനും സാധനങ്ങള്‍ കൊണ്ടെത്തിക്കാനും സാധിച്ചിരുന്നു. വാഴക്കാട് പഞ്ചായത്ത് 1962 ജനുവരി ഒന്നിനാണ് നിലവില്‍ വന്നത്. മാവൂരില്‍ 1960-തുകളില്‍ ആരംഭിച്ച ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി വാഴക്കാടിന്റെ ജനജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. ഈ കമ്പനിയില്‍ തൊഴിലാളികളായി ജോലിചെയ്തവരും ചെയ്യുന്നവരുമായി നല്ലൊരു വിഭാഗം ജനങ്ങള്‍ ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍, ശൈലിയില്‍, സമീപനത്തില്‍ എന്നല്ലാ, ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയെ തന്നെ മൊത്തത്തില്‍ സ്വാധീനിച്ച ഘടകമായിരുന്നു മാവൂര്‍പണം. സ്ഥലനാമം അര്‍ത്ഥമാക്കുന്നതു പോലെ കാര്‍ഷികമേഖലയ്ക്ക് പ്രാമുഖ്യമുള്ള പ്രദേശമാണ് വാഴക്കാട്. കുന്നുകളും താഴ്വരകളും ചരിവുകളും നെല്‍വയലുകളും ഇടകലര്‍ന്നതാണ് വാഴക്കാടിന്റെ ഭൂപ്രകൃതി. വടക്കെ അതിര്‍ത്തിയില്‍ കിഴക്കു മുതല്‍ പടിഞ്ഞാറുവരെ ചാലിയാര്‍ ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഒഴുകുന്നു.. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 11-ആ൦ വാർഡിലാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സാമൂഹ്യചരിത്രം ചാലിയാര്‍പുഴ അതിരിടുന്ന വാഴക്കാട് പ്രദേശത്തിന്റെ ചരിത്രം ഈ നദിയുമായി അവിഭാജ്യമാം വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഈ പ്രദേശത്തെ ജീവിതരീതിയും സംസ്കാരവും സാമൂഹിക ഘടനയുമൊക്കെ രൂപപ്പെടുത്തിയതില്‍ ചാലിയാറിന്റെ പങ്ക് നിസ്സീമമാണ്. പഴയകാലത്ത് ഇതര പ്രദേശത്തുകാര്‍ക്ക് ദൂരസ്ഥലങ്ങളിലേക്കു പോകുവാന്‍ കാല്‍നടയല്ലാതെ മറ്റ് യാത്രാസൌകര്യങ്ങളൊന്നുമില്ലാത്ത കാലത്തും വാഴക്കാട്ടുകാര്‍ക്ക് ചാലിയാറിലൂടെ തോണികളിലും മോട്ടോര്‍ബോട്ടുകളിലും കയറി ദൂരസ്ഥലങ്ങളില്‍ എത്താനും സാധനങ്ങള്‍ കൊണ്ടെത്തിക്കാനും സാധിച്ചിരുന്നു. കൃഷിയായിരുന്നു ഈ ഗ്രാമത്തിലെ മുഖ്യതൊഴിലെങ്കിലും ചാലിയാറായിരുന്നു ഇവിടുത്തുകാര്‍ക്ക് പല തരത്തിലുമുള്ള ഉപതൊഴിലുകള്‍ നല്‍കിയത്. ഇവിടെ നിന്നും തടി, മുള, വിറക് എന്നിവ ശേഖരിച്ച് കോഴിക്കോട്ടേക്കും, കളിമണ്ണ് ശേഖരിച്ച് ഫറോക്കിലെ ഓട്ടുകമ്പനിയിലേക്കും ചാലിയാറിലൂടെ എത്തിച്ചിരുന്നു. മലപോലുള്ള വൈക്കോല്‍ ചങ്ങാടങ്ങള്‍, പലചരക്ക് കൊണ്ടുവരുന്ന കുറപ്പെട്ടി തോണികള്‍, ഫറോക്കിലേക്ക് പോകുന്ന കളിമണ്‍ നിറച്ച തോണികള്‍, മാങ്കാവിലേക്ക് നീങ്ങുന്ന തേങ്ങാ നിറച്ച തോണികള്‍, വിവാഹസംഘങ്ങളേയും വിരുന്നുസംഘങ്ങളേയും വഹിച്ചുകൊണ്ടുള്ള സവാരിത്തോണികള്‍ (കടല്‍ തോണികള്‍), കൂവിപ്പായുന്ന കടല്‍മീന്‍ വില്‍പ്പനക്കാരുടേയും, എരുന്ത്(ഇറച്ചികക്ക) വില്‍പ്പനക്കാരുടെയും തോണികള്‍, “കെസ്സും, ബദറും” നീട്ടിപ്പാടി, തണ്ടും വലിച്ചൊഴുകുന്ന വിറകുതോണിക്കൂട്ടങ്ങള്‍, ഓളം മുറിച്ച് കിതച്ചോടുന്ന യന്ത്രബോട്ടുകള്‍, പശ്ചാത്തലത്തില്‍ ഇരുകരകളിലുമായി നീണ്ടുകിടക്കുന്ന പഞ്ചാര മണല്‍ത്തിട്ടകള്‍. ഇതൊക്കെയായിരുന്നു ചാലിയാറിന്റേയും ഈ നാടിന്റെ തന്നെയും പോയകാല ദൃശ്യം. പഴയ കരുമരക്കാട് അംശത്തിലുള്‍പ്പെട്ട വാഴക്കാട്, കരുമരക്കാട്, അനന്തായൂര്‍ ദേശങ്ങളും, ചെറുവായൂര്‍ അംശത്തിലുള്‍പ്പെട്ട ചെറുവായൂര്‍, ചാലിയപ്രം, മപ്രം ദേശങ്ങളും ഉള്‍പ്പെട്ട ഭൂപ്രദേശമാണ് ഇന്നത്തെ വാഴക്കാട് പഞ്ചായത്ത്. മുസ്ളീങ്ങളും ഹിന്ദുക്കളും ഇടകലര്‍ന്നു ജീവിക്കുന്ന ഈ പഞ്ചായത്തില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും മുസ്ളീങ്ങളാണ്. സാമുദായികസൌഹാര്‍ദ്ദവും സാഹോദര്യബന്ധവും ശക്തമായി നിലനിന്നുപോരുന്ന പ്രദേശമാണ് ഈ ഗ്രാമം. ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലാകുന്നതിനു മുമ്പ് ഈ പ്രദേശം സാമൂതിരി രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. അതിന്റെ ഫലമായി നിലമ്പൂര്‍കോവിലകം, കിഴക്കേകോവിലകം, പടിഞ്ഞാറേകോവിലകം തുടങ്ങിയ താവഴികള്‍ ഇവിടുത്തെ പ്രധാന ഭൂവുടമകളായി. 1921-ലെ മലബാര്‍ കലാപത്തിന്റെ അനുരണനങ്ങള്‍ ഈ പ്രദേശത്തും എത്തിയിരുന്നു. ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഈ നാട്ടുകാര്‍ പ്രകടിപ്പിച്ച ശക്തമായ ദേശീയബോധത്തില്‍ വിറളിപൂണ്ട വെള്ള പട്ടാളക്കാര്‍, വാഴക്കാടും, ആനക്കോടും ക്യാമ്പ് ചെയ്തുകൊണ്ട്, ക്രൂരമര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയുണ്ടായി. ചെറുത്തുനില്‍ക്കാന്‍ കഴിയാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ജീവരക്ഷയ്ക്കായി പലായനം ചെയ്ത്, “കൊണ്ടോട്ടി തങ്ങളെ” അഭയം പ്രാപിക്കുകയുണ്ടായി. അങ്ങനെ കുറച്ചു കാലത്തേക്കെങ്കിലും ഈ പ്രദേശത്തെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാനും, കൊന്നാര് മുഹമ്മദ് കോയ തങ്ങളെ രാജാവായും, പൂവഞ്ചിരി കുട്ട്യമ്മുമൌലവി എന്നയാളെ ചാലിയപ്പുറം കലക്ടറായും അവരോധിക്കാനും കഴിഞ്ഞു. വെള്ളപട്ടാളത്തിന്റെ വെടിയേറ്റു മരിച്ചവരും തൂക്കിലേറ്റപ്പെട്ടവരും അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരും നിരവധി പേരുണ്ടായിരുന്നു. “കൊയപ്പത്തൊടി” കുടുംബത്തെക്കുറിച്ച് പരാമര്‍ശിക്കാതെ വാഴക്കാടിന്റെ ചരിത്രം പൂര്‍ണ്ണമാവില്ല. സമ്പത്തും പ്രതാപവും, അധികാരവും കൈയ്യാളിയ ഈ കുടുംബം ഈ പ്രദേശത്ത് വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 64 ആനകളും, മലബാറില്‍ ആകെ ഭൂസ്വത്തും, കണക്കറ്റ വ്യാപാരികളും കാര്യസ്ഥന്‍മാരും കണക്കെഴുത്തുകാരുമായി ആയിരക്കണക്കിനു ഉദ്ദ്യോഗസ്ഥന്‍മാരും, പതിനായിരക്കണക്കിനു തൊഴിലാളികളും നിരവധി ഓഫീസുകളും, ബംഗ്ളാവുകളും, സുഖവാസകേന്ദ്രങ്ങളും, കൂടാതെ ഇവയെയൊക്കെ പരസ്പരം ബന്ധിപ്പിക്കാന്‍ സ്വകാര്യ റോഡുകളും ടെലിഫോണ്‍ ശൃംഖലയും തുടങ്ങിയെല്ലാമുണ്ടായിരുന്നതും, വരും തലമുറയ്ക്ക് കെട്ടുകഥയെന്ന് തോന്നാവുന്നതുമായ ഒരു മായാലോകമായിരുന്നു അത്. വാഴക്കാട് അഴിക്കുന്ന്, കഴുക്കുത്താന്‍കുന്ന്, എളമരം, പണിക്കരപുറായ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അവരുണ്ടാക്കിയ അന്നത്തെ റോഡുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ്ളാം-മതപഠനകേന്ദ്രമായ “ദാറുല്‍ ഉലും” ഒന്നേകാല്‍ നൂറ്റാണ്ടിനുമുമ്പ് സ്ഥാപിക്കപ്പെട്ടത് കൊയപ്പത്തൊടി കുടുംബസ്ഥാപകനായ മമ്മദ് കുട്ടി ശിരസ്താദാര്‍ ദാനം ചെയ്ത വഖഫ് സ്വത്തുക്കളെ അവലംബിച്ചായിരുന്നു. കണ്ണിയത്ത് അഹമ്മദ് മുസ്ളീയാര്‍, ഇ.മൊയ്തു മൌലവി, കെ.എം.മൌലവി, ഖുത്തുബി മുഹമ്മദ് മുസ്ളീയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, എം.സി.സി സഹോദരന്മാര്‍ തുടങ്ങിയ എത്രയോ പണ്ഡിത പ്രമുഖന്മാര്‍ക്കും ദേശീയ നേതാക്കന്മാര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും വേദിയൊരുക്കിയ ഈ മഹല്‍ സ്ഥാപനം ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത അറബി കോളേജായി പ്രവര്‍ത്തിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി അക്കാലത്ത് വാഴക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്ന പ്രമുഖന്മാരില്‍ ചിലരാണ് കെ.കേളപ്പന്‍, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ്, ഇ.മൊയ്തു മൌലവി, എ.വി.കുട്ടി മാളുഅമ്മ, കുട്ടികൃഷ്ണന്‍ നായര്‍, കെ.എം.സീതി സാഹിബ്, പോക്കര്‍ സാഹിബ് എന്നിവര്‍. പില്‍ക്കാലത്ത് ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായിരുന്ന അഴകത്ത് കോടോളി കുഞ്ഞുണ്ണി നായരായിരുന്നു റോഡ്, ആശുപത്രി, പൊതുകിണര്‍, ഹരിജന്‍ സ്കൂള്‍, മറ്റു വിദ്യാലയങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചത്. ഇതേ സംഘം 1940-കളില്‍ എടവണ്ണപ്പാറയില്‍ സ്ഥാപിച്ച മാധവന്‍ നായര്‍ സ്മാരകവായനശാലയും ഗ്രന്ഥശാലയും സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ കനപ്പെട്ട ഒരു സംഭാവനയാണ്. 1946-ല്‍ ജന്മിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി മദ്രാസ് അസംബ്ളിയില്‍ അംഗമായി. വാഴക്കാട് കൂടി ഉള്‍പ്പെട്ട പ്രദേശത്തിന്റെ പ്രതിനിധികളായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് അഴകത്ത് കൊടോളി കുഞ്ഞുണ്ണി നായരും, കൊലത്തിക്കല്‍ മമ്മദ് കുട്ടി ഹാജിയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മാവൂരില്‍ 1960-തുകളില്‍ ആരംഭിച്ച ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി വാഴക്കാടിന്റെ ജനജീവിതത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. ഈ കമ്പനിയില്‍ തൊഴിലാളികളായി ജോലിചെയ്തവരും ചെയ്യുന്നവരുമായി നല്ലൊരു വിഭാഗം ജനങ്ങള്‍ ഈ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരുമുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍, ശൈലിയില്‍, സമീപനത്തില്‍ എന്നല്ലാ, ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയെ തന്നെ മൊത്തത്തില്‍ സ്വാധീനിച്ച ഘടകമായിരുന്നു മാവൂര്‍പണം. നിലമ്പൂര്‍ കോവിലകം, കിഴക്കെ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കുമ്പാട്ട് നമ്പൂതിരിപ്പാട്, കക്കുഴി ഇല്ലത്ത് മൂസത്, ചെറുവാക്കാട് ഇല്ലം, തൃക്കളയൂര്‍ ദേവസ്വം, അനന്തായൂര്‍ ദേവസ്വം, ശ്രീവളയനാട് ദേവസ്വം, കൊണ്ടോട്ടിതങ്ങള്‍, കൊയപ്പത്തൊടി തുടങ്ങി വന്‍കിട ജന്മിമാരുടെ കൈവശത്തിലായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍. ടിപ്പുവിന്റെ പടയോട്ടകാലത്ത് നിര്‍മ്മിക്കപ്പെട്ട താമരശ്ശേരി-താനൂര്‍ റോഡിന്റെ ഭാഗമായ കൂളിമാട്-എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡ്, വാഴക്കാട്-അരീക്കോട് റോഡ് എന്നിവയായിരുന്നു പഞ്ചായത്തിലുണ്ടായ ആദ്യത്തെ പ്രധാന പൊതുനിരത്തുകള്‍. 1964-ലാണ് ആദ്യമായി പഞ്ചായത്തില്‍ വൈദ്യുതി എത്തിയത്. കോഴിക്കോട് ജില്ലയിലെ 220 കെ.വി നല്ലളം സബ് സ്റ്റേഷനില്‍ നിന്ന് മാവൂര്‍ സെക്ഷന്‍ ഓഫീസ് മുഖേനയും, മലപ്പുറം ജില്ലയിലെ 110 കെ.വി.കിഴിശ്ശേരി സബ് സ്റ്റേഷനില്‍ നിന്ന് അരീക്കോട് സെക്ഷന്‍ ഓഫീസ് മുഖേനയുമാണ് വൈദ്യുതിവിതരണം.

സാംസ്കാരികചരിത്രം

നൂറ്റാണ്ടുകളായി ഇടകലര്‍ന്ന് ജീവിക്കുന്ന ഹിന്ദു-മുസ്ളീം ജനവിഭാഗങ്ങള്‍ ഊടും പാവും നെയ്തെടുത്ത ഒരു സാംസ്കാരികത്തനിമ വാഴക്കാടിനുണ്ട്. എടവണ്ണപ്പാറയിലും വാഴക്കാട്ടും പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥാലയങ്ങള്‍, ജ്ഞാനപ്രഭ, യുവശക്തി, രാജശ്രീ തുടങ്ങിയ കയ്യെഴുത്തുമാസികകള്‍, പ്രസംഗപരിശീലന ക്ളാസ്സുകള്‍, സാഹിത്യ സംവാദങ്ങള്‍, നവോദയ കലാസമിതി, ചാലിയപ്രം കലാസമിതി തുടങ്ങിയ നാടക-കലാ വേദികള്‍, നൃത്തക്കളരികള്‍, കോല്‍ക്കളി-ഒപ്പനസംഘങ്ങള്‍, ഹരിജന്‍ കോല്‍ക്കളിസംഘങ്ങള്‍, ഫുട്ബോള്‍-വോളിബോള്‍ രംഗത്തെ പ്രഗത്ഭടീമുകള്‍, വമ്പന്‍ കാളപൂട്ടുമത്സരങ്ങള്‍ - ഇതെല്ലാം ഒരുകാലത്ത് വാഴക്കാടിന്റെ സാംസ്കാരികമണ്ഡലത്തെ സമ്പന്നമാക്കിയ ഘടകങ്ങളായിരുന്നു. പഞ്ചായത്തില്‍ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ചിരപുരാതന ക്ഷേത്രങ്ങള്‍, മുഹമ്മദ് നബിയുടെ പിന്‍മുറക്കാരും നൂറ്റാണ്ടുകള്‍ക്കുമുമ്പ് കടല്‍മാര്‍ഗ്ഗം ഈ നാട്ടിലെത്തിയവരെന്നു വിശ്വസിക്കപ്പെടുന്നവരുമായ കൊന്നാര്-ആക്കോട് തങ്ങന്മാര്‍ സ്ഥാപിച്ച പുരാതനങ്ങളായ ആത്മീയകേന്ദ്രങ്ങള്‍, പഴയതും പുതിയതുമായ പള്ളികള്‍, മതവിദ്യാഭ്യാസകേന്ദ്രങ്ങള്‍, വാഴക്കാടു ദാറുല്‍ ഉലം എന്നിവയെല്ലാം ഇവിടുത്തെ സാമുദായിക സൌഹാര്‍ദ്ദത്തിന്റെ വഴിവിളക്കുകളാണ്. ഈ പഞ്ചായത്തിലെ ഉത്സവങ്ങളും നേര്‍ച്ചകളും ആഘോഷങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തുചേരലിനുള്ള വേദികളാണ്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും മലബാറിലെ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവുമായിരുന്ന കെ.മാധവന്‍നായരുടെ സ്മാരകമായി എടവണ്ണപ്പാറ കേന്ദ്രമായി രൂപംകൊണ്ട ചാലിയപ്രം ഗ്രാമോദ്ധാരണസംഘം സ്ഥാപിച്ച മാധവന്‍ നായര്‍ സ്മാരക വായനശാലയാണ് ഈ പ്രദേശത്തെ ആദ്യഗ്രന്ഥശാലാസംരംഭം. പഞ്ചായത്തില്‍ 14 വായനശാലകളുണ്ട്. വായനശാലകളായിരുന്നു നാടെങ്ങുമുള്ള സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഈറ്റില്ലങ്ങള്‍. ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്താനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും കഴിവുകള്‍ പങ്കുവെക്കാനും വേദികളൊരുക്കിയത് വായനശാലകളായിരുന്നു.