വർഗ്ഗം:15047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
കുറുപ്പാട്ടി (സ്കൂള്‍ വാര്‍ഷിക പതിപ്പ്)
2011-12വര്‍ഷത്തെ 10 ബി ഡിവിഷനിലെ കുട്ടികളുടെ  ചുമര്‍മാസികയായ കുറുപ്പാട്ടിയില്‍ പ്രസിദ്ധീകരിച്ച രചനകളില്‍നിന്നു തെരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പാണ് ഇവിടെ കാണുന്നത്


  • എഡിറ്റോറിയല്‍
 കുറുപ്പാട്ടിയുടെ മനസ്സും ചിന്തയുമുള്ള ഞങ്ങള്‍എഴുതി,
ആരോടും ചോദിക്കാതെ ആരുടേയും അനുമതി വാങ്ങാതെ.
അനുഭവിച്ചതും കണ്ടതുംഎഴുതി.  ചിലത്  കവിതയായി, കഥയായി 
ചിലപ്പോള്‍ ചിത്രം വരച്ചും  ഞങ്ങളുടെ  ഭാവനകള്‍ പങ്കുവച്ചു. 
സ്വപനങ്ങള്‍ മാത്രമല്ല ,  സമകാലികപ്രശ്നങ്ങളും അവതരിപ്പിച്ചു.  
സ്കൂള്‍ ചരിത്രം അന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായി. 
അന്വേഷണത്തിന്റെ ഫലമായി അറിയപ്പെടാതെ പോയ 
അനേകങ്ങളുടെത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. 
ചുമര്‍ മാസികയായി പ്രസിദ്ധീകരിച്ചതും 
അവയ്ക്കുപുറമെ
മറ്റുസൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കുറുപ്പാട്ടിയുടെ വാര്‍ഷിക പതിപ്പ് തയ്യാറാക്കിയത്. 
ഞങ്ങള്‍ ഇവിടെ ജീവിച്ചുഎന്നതിന്റെ തെളിവാണ് ഇത്. 
ഞങ്ങളെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ കണ്ടെത്തിയ ഒരു വഴി.
വായനയ്ക്കും വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടു തരുന്നു.
                                                സ്നഹത്തോടെ 
                                                നിത്യ എം എസ്. 
                                                സ്റ്റുഡന്റ് എഡിറ്റര്‍


നഷ്ടദിനങ്ങള്‍(കവിത) അനുരഞ്ജിനി പി ആര്‍ 10 ബി
ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം ആവേശത്തിന്‍
നോവുകള്‍മാത്രം മുട്ടിയവാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍
കത്തിജ്ജ്വലിക്കാനായിരുന്നു
മനസ്സിന്റെ വെമ്പല്‍.
കരിന്തിരി കത്തി അണഞ്ഞില്ല ഞാന്‍
ഹതഭാഗ്യന്‍.
പക്ഷേ ,
എന്റെ കാതില്‍ പതിച്ചതെല്ലാം
കരുണാര്‍ദ്രമായ രോദനമായിരുന്നു.
എരിയുമെന്നാത്മാവില്‍ഉണര്‍ന്നതെല്ലാം
ചുടു നെടുവീര്‍പ്പുകളായിരുന്നു.
എനിക്കെന്റെ നഷ്ടദിനങ്ങളോട്
വ്യാകുലപ്പടാതിരിക്കാനാവില്ല
നിഴലും നിലാവും
കൈകൊടുത്തു പിരിയുമ്പോള്‍
അകലെ,
ഇരുട്ടുകടന്നെത്തുന്ന
ചുവന്ന പ്രഭാതരശ്മികള്‍ക്കായി
കണ്ണിമ ചിമ്മാതെ കാത്തുനില്‍ക്കുമ്പോള്‍
സംഗീതത്തിന്റെ മാധുര്യവും
മഴവില്ലിന്റെ ശോഭയുമുള്ള കാലം
വരാതിരിക്കില്ലെന്ന പ്രതീക്ഷയോടെ
കാത്തിരിക്കുന്നു
പുതിയ കാലത്തിനു വേണ്ടി

തീരാ നോവ് (കവിത) ആതിര കെ ബി 10 B

ആ കുഞ്ഞുടുപ്പുകള്‍ കാണവയ്യ............
ആ കൊച്ചുകരിവളകള്‍ കാണവയ്യ.........
പണ്ടൊരുനാളിലാ കുഞ്ഞുപാദങ്ങള്‍
തഴുകിയ ചെമ്മണ്ണ് കാണവയ്യ........
നെഞ്ചോടു ചേര്‍ത്തിക്കിടത്തി ഞാന്‍
പാടിയ താരാട്ടിന്നീണങ്ങളിന്നോര്‍മ്മയില്ല.
കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി
നടന്നവളെങ്ങോ മറഞ്ഞു പോയി
പോകരുതെന്നു ഞാന്‍ ചൊല്ലുമ്പോളൊ-
ക്കെയും കള്ളച്ചിരികള്‍ പൊഴിച്ചു നിന്നു.
തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ
കാറ്റില്‍ പറന്നകലേ പോയതിന്ന്...
തിരുവോണനാളില്‍ നീ തീര്‍ത്ത പൂക്കളം
ഓര്‍മ്മയിലിന്നും വിരിഞ്ഞിടുന്നു.
നീ കാട്ടും കള്ളവും കൊച്ചുകുറുമ്പും
ഓളമായ് മനസ്സില്‍ തുളുമ്പിടുന്നു.
പിച്ച വച്ചു നടന്നു നീ മുറ്റത്തമ്പിളി-
മാമനു മണ്ണപ്പം ചുട്ടു വിളമ്പിയില്ലേ
തുമ്പിക്കും പൂമ്പാറ്റ കുഞ്ഞുതത്തയ്ക്കും
കണ്ണാരം പൊത്താനായ് കൂടിയില്ലേ …
നീ പാടും പാട്ടിന്നീണത്തിലന്നു
പൂക്കളും താളം ചവിട്ടിയില്ലേ.....
കുഞ്ഞിക്കാലാല്‍ നീ നൃത്തം ചവിട്ടുമ്പോള്‍
ഭൂമിയോ പുളകിതയായിരുന്നു.......
കുഞ്ഞിത്തളകള്‍ കിലുക്കിക്കിലുക്കി
നടന്നവളെങ്ങോ മറഞ്ഞു പോയി
തമ്പുരാന്‍ തന്നൊരു പൊന്‍തൂവലല്ലയോ
കാറ്റില്‍ പറന്നകലേ പോയതിന്ന്...

പ്രകൃതി സുന്ദരി കവിത മിഥുമോള്‍ ഇ ബി 10 ബി
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി
മലരണിയും കാടുകളും കാട്ടു-
പൂഞ്ചോലയൊഴുകും മേടുകളും
എത്ര സുന്ദരമീ പ്രകൃതി
അരുവികളിലെ കള കള നാദം
കേള്‍ക്കാനെന്തൊരു സുഖമാ ...
പുഴകളിലോടും മീനിന്‍ചാട്ടം
കാണാനെന്തൊരു രസമാ..
എത്ര സുന്ദരമീ പ്രകൃതി
മരങ്ങളില്‍ പൂവായ് സ്വര്‍ണ്ണം വിതറി
പിന്നെ കായായ് മാറും
മായാജാലം കാട്ടും
മന്ത്രവാദിനി പ്രകൃതി
സുന്ദരിയായൊരു പ്രകൃതിയിത്
നമ്മുടെ സുന്ദരമായ ഭൂമിയിത്
പ്രകൃതിയൊരു ദേവതയല്ലോ
ഭൂമിയില്‍ കനിഞ്ഞുവന്നൊരു ദേവതയല്ലോ
എത്ര സുന്ദരമീ പ്രകൃതി
നമ്മുടെ സുന്ദരിയാം പ്രകൃതി


മരണം എന്ന സത്യം
നിത്യ എം എസ്. 10 ബി

ദിക്കറിയാതെ വഴിയറിയാതെ ഇരുട്ടിലൂടെ ഒരജ്ഞാതന്‍ നടന്നകലുകയാണ്. 

എങ്ങോട്ടാണ് പോകേണ്ടത്? ആരെയാണ് കാണേണ്ടത് ?
ഇനിയുള്ള നാളുകള്‍ എങ്ങനെയാണ്?
യാത്രാമദ്ധ്യത്തില്‍ ആരെല്ലാം കാണും ?
ഇതിനൊന്നും
കൃത്യമായൊരുത്തരം അയാള്‍ക്കില്ല.
എന്നാല്‍
അയാള്‍ക്കൊന്നറിയാം ,
തന്റെ യാത്രയുടെ അവസാനം സ്വര്‍ഗ്ഗത്തിലോ
നരകത്തിലോ

ചെന്നവസാനിക്കുമെന്ന്

താന്‍ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന്.


"അതിരുകളില്ലാ മോഹങ്ങള്‍", (കവിത)
രാജശ്രീ ഏ ആര്‍ 10B
വിരിയാന്‍ മറന്ന പൂമൊട്ടായ്
മിന്നിത്തെളിയാന്‍ മറന്ന താരമായ്
വിണ്ണില്‍ പറന്നുയരാന്‍ മറന്ന പ്രാവായ്
അലയുകയാണെന്‍ മാനസം .
മാനത്തുവിരിയും മാരിവില്ലായ്
മാറാന്‍ മോഹിച്ച പെണ്‍കൊടി
ഇരുളില്‍ രൂപമില്ല, നിഴലായ്
വെളിച്ചം തേടി വിണ്ണിന്‍ കീഴില്‍
അലയുന്നു വേഴാമ്പല്‍ ഞാന്‍
അതിരുകളില്ലാ മോഹങ്ങള്‍
ചിതറിത്തെറിച്ചൊരീ സഫടിക രൂപം
മയിലായ് ആടാന്‍ കുയിലായ് പാടാന്‍
മോഹിച്ചു അറിയാതെയെന്‍ മാനസം
തോരാതൊഴുകും മിഴിനീരും
വിങ്ങും മനസ്സും മാത്രമെന്‍ സ്വന്തം
മാനത്തുവിരിയും മാരിവില്ലിന്‍
വര്‍ണ്ണമായ് മാറാന്‍ കൊതിച്ചു ഞാന്‍
എന്തിനെന്നറിയില്ല , പക്ഷേ
മോഹിപ്പിച്ചതെന്തിനോ, മറക്കുവാനായ്
പറയൂ നീ മാരിവില്ലേ
സ്വപ്നങ്ങളായിരം നെയ്തെങ്കിലും

ഇഴപൊട്ടി ചിതറിയ മോഹങ്ങള്‍
ഇരുളിന്‍ കൂട്ടിലടച്ചു ഞാന്‍.
അഴകുവിതറും മാരിവില്ലും
വിണ്ണില്‍ പറക്കുന്ന പ്രാവും
ആടുന്ന മയിലും

സ്വപ്നങ്ങള്‍ മാത്രമെന്നറിയുന്നു ഞാന്‍.

_________________________________________

"ശത്രു"

 ആര്യമോള്‍ കെ വി   10 ബി

കൈകള്‍ ബന്ധിക്കുന്ന കാലുകള്‍ വെട്ടുന്ന
കണ്ണുകള്‍ കെട്ടുന്ന കാലനെത്തി
ഇരുളിന്റെ കയ്പു വേരാഴ്ന്നിറങ്ങുന്നൊരു
ദുഷ്ടനാണിവനെന്നോര്‍ക്ക വേണം
ഉച്ചവെയിലില്‍ പൊരിയുന്ന മക്കള്‍ക്കും
ഇണയും തുണയും അകലുന്ന കിളികള്‍ക്കും
ഇരതേടി പായുന്ന ദുഷ്ട മൃഗങ്ങള്‍ക്കും
ഇവനാണ് ശത്രുതന്‍ മൂര്‍ത്തിഭാവം
തെരുവിന്റ സന്തതിയാം കൊച്ചു കൂട്ടുകാര്‍
വിധിയായ് വാങ്ങിയ ശത്രുവാണിവന്‍
ആരുമില്ലാത്തൊരനാഥ കുഞ്ഞുങ്ങള്‍ക്കും
എന്നെന്നും ഇവനാണു ശത്രുഭാവം
മാറിനു നേരെ വരുന്ന കഠാരയ്ക്കു പോലും
ഇല്ലിത്ര മൂര്‍ച്ച ഉദരത്തിന്‍ പശിപോല്‍
ഉദരമൊരു യുദ്ധം ചെയ്തിടുമ്പോള്‍
ഉണരുന്നു നമ്മള്‍ നവോന്മേഷരായി
വിശപ്പെന്ന തീഗോളം വിഴുങ്ങും മനസ്സുകള്‍
ശത്രുവായ് മുദ്രകുത്തിയീവിപത്തിനെ


അവള്‍ മാറും കഥ
അജിഷ്മ ഏ എസ് 10 ബി
ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവള്‍ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂര്‍ത്തീഭാവമായി അവള്‍ മാറി. ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിര്‍ക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആര്‍ക്കോവേണ്ടി പഠിക്കുന്നു. ആര്‍ക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനില്‍ക്കുന്നു. ആനിമിഷങ്ങള്‍ വളരെ വിലയേറിയതായിരുന്നു. ….. പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുന്‍പില്‍ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവള്‍ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാന്‍ എത്തിയത് സ്വന്തം കൂട്ടുകാര്‍ അത് ഒരാശ്വാസ കണികയായി അവളില്‍ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവള്‍‌ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവള്‍. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കില്‍ പെട്ട അവള്‍ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരന്‍ പറയുന്നു "അവള്‍ മാറും". . "കാലത്തിന്റെ കൈകള്‍" (കവിത)
അജിഷ്മ ഏ എസ് 10 ബി അകായില്‍ അന്നും ഇരുള്‍ മാത്രം
ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാര്‍
ആരാമവും കല്പടവിടിഞ്ഞ കുളവും
അന്യമായ് തോന്നുന്നെനിക്കോരോ ദിനവും
കടവിലെ പൂ മരം ശാഖകളറുക്കപ്പെട്ട്
വ്രണിതയായ് നില്പൂ മൂക സാക്ഷിയായ്
വചസാ മുറിവേറ്റ മനസ്സുകള്‍
സന്തതം നിഴലിനെ പഴിക്കുന്നു.
അവിടെ രഹിതഭാവത്തിന്‍ ഝരിക മാത്രം
ദുര്‍ഭഗത്വത്തിന്റ സന്തതികളവരും
പരഗതി പ്രാപിക്കാന്‍ ആഗ്രഹിപ്പൂ
ശുഷ്ക ശരീര ഞാന്‍ പ്രവാസി
മധുരമായ് ഓര്‍ക്കുന്നു മലനാടിന്‍ മേടുകള്‍
സൗഭഗം നഷ്ടമായ് യന്ത്രക്കരങ്ങള്‍ക്കു
കീഴിലമര്‍ന്നു വടുവായി വിരൂപയായി
സുവിശേഷകര്‍തന്‍ കരങ്ങളെല്ലാം
നിഷ്ഠൂരമായ് മറഞ്ഞിരിപ്പൂ
മറവിതന്‍ ഭാണ്ഡം മുറുക്കുന്നതിനുമുന്‍പേ
മൊഴിഞ്ഞിടട്ടെ ഞാനൊരു സത്യം
കാലത്തിന്‍ ക്രൂര കരങ്ങളേറ്റു
തളിരിലകള്‍ മുന്‍പേ കൊഴിഞ്ഞു വീഴുന്നു.


വിദ്യാര്‍ത്ഥിജീവിതം വിലയിരുത്തുമ്പോള്‍

റുബൈബ് കെ ഏ 10 ബി
പ്രിയപ്പെട്ട കൂട്ടുകാരെ,...........
കൗമാരപ്രായത്തില്‍ ജീവിക്കുന്ന നാം നമ്മുടെ ജീവിത സാഹചര്യവും നമ്മുടെ ജീവിത രീതിയും ഒന്ന് വ്യക്തമായി വിലയിരുത്തേണ്ടതുണ്ട്. വളരെ അധികം മലീമസമായ സാഹചര്യമാണ് നമുക്കു ചുറ്റുമുള്ളത്.
ഈ സാഹചര്യത്തില്‍ നമ്മുടെ ജീവിതരീതി ഞാന്‍ പറയേണ്ടതില്ലല്ലോ?
നമ്മുടേത് പോലെത്തന്നെ ഒരു വിദ്യാര്‍ത്ഥി സമൂഹം നമുക്കു ചുറ്റുമുണ്ട്. അധാര്‍മ്മികതയുടെ കൂത്തരങ്ങില്‍ പെട്ട് ജീവിതം തുലയ്ക്കുന്ന ഒരു സമൂഹം, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തുലയുകയാണ്. അത്തരമൊരു സമൂഹത്തില്‍ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ് നമ്മില്‍ പലരും. അത് വളരെ ഏറെ അപകടകരമാണ്.
കൂട്ടരെ ഓര്‍ക്കുക,

    സുന്ദരമായ നമ്മുടെ ജീവിതത്തെ അത് നശിപ്പിച്ചുകളയും 

നാമോരോരുത്തരും സൂക്ഷിക്കുക
ലഹരികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

ജീവന്റെ അടയാളം
നിത്യ എം എസ് 10 ബി
ആകാശ നെറുകയില്‍ നിന്നുദിച്ചീടും
വിശ്വകണങ്ങളാം തുള്ളികളെ
നിങ്ങള്‍ വന്നെന്റെ മേനിയില്‍ തട്ടുമ്പോള്‍
കുളിരുന്നു എന്‍ മനം ചഞ്ചലമായ്.
കാര്‍മേഘമുണ്ടായി വെള്ളിനൂല്‍ പോലെ
ഒഴുകുന്നു നീ ഭൂവിന്റെ മാറിലേക്കായ്
നീയില്ലെന്നാല്‍ പ്രാണനില്ല ജീവജാലങ്ങള്‍ക്ക്.
ഓരോ ജീവനും നിന്റെ വരവും കാത്ത്
നിശബ്ദം പ്രാര്‍ത്ഥനാനിരതരായ് .
ഭൂമിയില്‍ നീ എത്തിക്കഴിഞ്ഞെന്നാല്‍
ഏവരിലും സന്തോഷം വിരിഞ്ഞിടുന്നു
ഈ സന്തോഷം നിലനിര്‍ത്താന്‍
ഈ പ്രാണന്‍ തുടര്‍ന്നു പോകാന്‍
മുറ തെറ്റാതെ വന്നു നീ
അലിഞ്ഞു ചേരണം ഞങ്ങളില്‍.

അറിയാത്ത സ്നേഹം കഥ ജസീന സി ഏ10 ബി

          തിരിച്ചു കിട്ടാത്ത സ്നേഹത്തിനുമുമ്പില്‍ ഒരു വിഡ്ഢി ആയിക്കൊണ്ടിരിക്കുകയാണ് അവള്‍ സുഹൃത്തുക്കള്‍ പറഞ്ഞു വേണ്ട എന്ന്. പക്ഷേ അവള്‍ അവരുടെ അഭിപ്രായങ്ങളൊന്നും കാര്യമാക്കിയില്ല. എന്നിട്ടും അവള്‍ ആ സ്നേഹത്തിനു പിന്നാലെ പോയിക്കൊണ്ടിരുന്നു. എത്രനാള്‍ അവള്‍ ഇങ്ങനെ പോകും … അതവള്‍ക്കറിയില്ല. ആകാശത്തുനിന്ന്  ഗന്ധര്‍വന്മാര്‍ ഇറങ്ങി വന്നാലും അവള്‍ അവനെ മറക്കില്ല. ..

അവള്‍ മാറുമോ?
അതും അറിയില്ല. ഒരുപക്ഷേ ആ സ്നേഹം വിജയകരമായേക്കാം. അവള്‍ അങ്ങനെയായിരിക്കും ആശ്വസിക്കുന്നത്. നമുക്കും അങ്ങനെതന്നെ വിശ്വസിക്കാം.
ആദ്യമായി കണ്ടുമുട്ടിയ നാള്‍ തൊട്ടുള്ള സ്നേഹം ഇന്ന് ഒരു വര്‍ഷം തികയുന്നു. മേഘങ്ങളില്‍നിന്ന് ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോള്‍ വേര്‍പെട്ടുപോകുന്ന ജലകണങ്ങളെയോര്‍ത്ത് വേദനിക്കുന്നുണ്ടാകും. ആ വേദന മേഘങ്ങള്‍ക്ക് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ? അവളും ഇന്ന് ആ മേഘത്തേപ്പോലെയാണ്. അവളുടെ വേദന ആരോടു പറയും? സുഹൃത്തുക്കളോട് എത്ര നാളാ പറയാ? അവള്‍ അത് ആ കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി. അവളുടെ സന്തോഷത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം
. അവള്‍ക്ക് ആ സ്നേഹം തിരിച്ചുകിട്ടുമോ? ഒരു ചോദ്യചിഹ്നമായി ഇന്നത് അവശേഷിക്കുന്നു.
കടുവാ സങ്കേതവും - ഭയാശങ്കകളും
റിതുശോഭ് റ്റി പി, 10 ബി ഇന്ന് നമ്മുടെ വയനാട്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പചടുന്ന ഒരു വിഷയമാണ് വയനാട് വൈല്‍ഡ്ലൈഫ് സാങ്ചറി കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ പോകുന്നു എന്നത്. കടുവാ സങ്കേതം വരുന്നതുകൊണ്ട് ഇവിടുത്തെ ജനങ്ങള്‍ക്ക് എന്താണ് നേട്ടം?
നേട്ടം ഒന്നുമില്ല. കോട്ടം ആയിരിക്കും കൂടുതല്‍ എന്ന് എനിക്കുതോന്നുന്നു. കാരണം പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍, ഇപ്പോള്‍ തന്നെ പിടിച്ചുനില്ക്കാന്‍കഴിയാതെ കടക്കെണിയിലില്‍ അകപ്പെട്ട കര്‍ഷക സമൂഹത്തിന് വന്‍ പ്രഹരമാകുമെന്നതില്‍ സംശയമില്ല.കാരണം ഇവിടെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കിള,ചോലവെട്ട് തുടങ്ങിയ കാര്‍ഷികവൃത്തികളും രാസവളം,കീടനാശിനി ഇവയുടെ ഉപയോഗവും നിര്‍ത്തേണ്ടി വരാം. ഇന്നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍, കെട്ടിടനിര്‍മ്മാണം എന്തിനേറെ കമ്പിവേലി കെട്ടാന്‍വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നാം ചിന്തിക്കാത്ത , കാണാത്ത മറ്റു നിയന്ത്രണങ്ങള്‍ വേറെയുമുണ്ടാകും.
നമ്മുടെ ഭരണക്കാര്‍ ആവര്‍ത്തിച്ചു പറയുന്നു ഇവിടെ കടുവാസങ്കേതം വരില്ലെന്നു പറയുന്നു. കാരണം കടുവാസങ്കേതം വരണമെങ്കില്‍ ഗ്രാമസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധികളുടേയും സമ്മതം ആവശ്യമാണത്രേ; പക്ഷേ പശ്ചിമഘട്ട മലനിരകള്‍ കടന്നുപോകുന്ന വടനാട് അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ കടുവാസങ്കേതമോ അതുപോലുള്ള മറ്റുകാര്യങ്ങളോ പ്രഖ്യാപിക്കുന്നതിനു് ആരുടേയും സമ്മതം ആവശ്യമില്ല. കേന്ത്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തു കഴിഞ്ഞു. ഇനി പ്രഖ്യാപനം ഏതു നിമിഷവും വരാം. പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ ചോദ്യം ചെയ്യാനും ആവില്ല. നമ്മുടെ നാട്ടിലൂടെ കടന്നുപോകുന്ന നാഷണല്‍ ഹൈവേയില്‍ രാത്രിയാത്രാ നിരോധനം വരാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത വന്നപ്പോള്‍ വയനാട് എം പി പറഞ്ഞത് നടക്കില്ല എന്നാണ്. നിരോധനം വന്നുകഴിഞ്ഞപ്പോഴാകട്ടെ അതു നീക്കാന്‍ വേണ്ട ഒരു പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതുപോലെ ആകാതിരിക്കണമെങ്കില്‍ കടുവാസങ്കേതം പ്രഖ്യാപിക്കുന്നതിനുമുമ്പേ കോടതിയില്‍ ഹരജി ഫയല്‍ ചെയ്യണം. കടുവാസങ്കേതം വന്നതിനു ശേഷം അന്യോന്യം പഴിചാരിയിട്ടു കാര്യമില്ല.

കടവും കടക്കെണിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം കഷ്ടപ്പെടുന്ന വയനാടന്‍ ജനതയ്ക്ക് കടുവാസങ്കേതം ഇരുട്ടടിയാകും
. ജീവികളില്‍ പ്രഥമസ്ഥാനം മനുഷ്യന്.
വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതു പക്ഷേ മനുഷ്യജീവിതം അപകടത്തില്‍ പെടുത്തിയിട്ടാകരുതെന്നു മാത്രം.


മഴ


സന്ധ്യ സി 10 ബി
മഴ മഴയെന്നു പറഞ്ഞാല്‍പ്പോര
മഴയുടെ പേരുകളറിയാമോ
ചന്നം ചിന്നം ചാറും മഴയാ
ചാറ്റല്‍ മഴയെന്നോര്‍ത്തോളൂ
വേനല്‍ കത്തിയെരിഞ്ഞീടുമ്പോള്‍
പെയ്യും മഴയാ വേനല്‍ മഴ
ഒന്നു ചിരിക്കും മുഖം വീര്‍പ്പിക്കും
കുടു കുടുയെന്നു പറഞ്ഞീടും
നില്ക്കും ലിലയില്‍ കോരിച്ചൊരിയും
പെട്ടന്നായതു നിര്‍ത്തീടും
ഇങ്ങനെ പെയ്യും മഴയുടെ പേരോ
ഇടവപ്പാതിയറിഞ്ഞോണം
ഇടിയും കാറ്റുമകമ്പടിയാക്കി
അലറിത്തുള്ളി വരുമൊരുവന്‍
കര്‍ക്കിട മാസ സന്തതിയിവനാ
കര്‍ക്കിടത്തിന്‍ പേമാരി
ഇങ്ങനെ മഴകള്‍ പലവിധമുണ്ട്
കേള്‍ക്കാനെന്തൊരു രസമാണ്...

ഗാനം ആതിര കെ ബി 10 ബി നേര്‍ത്ത വസന്തത്തിന്‍ കാലങ്ങളില്‍
പൂവായ് വിടരുവാന്‍ മോഹം തോന്നി
നനുത്ത കാറ്റിന്റെ ശീല്‍ക്കര മേറ്റുറുങ്ങുന്ന
പുഴക്കരയിലെ ചെറു മണ്‍ തരി പോലെ

       മുല്ലപ്പൂവിന്റെ തൂവെണ്മ കണ്ടപ്പോള്‍

മുല്ലപ്പൂവാകുവാന്‍ മോഹം തോന്നി
പനിനീര്‍ പൂവിന്റെ ഗന്ധമേല്‍ക്കുമ്പോള്‍
പനിനീര്‍ പൂവാകുവാന്‍ മോഹം തോന്നി
പ്രകൃതിയില്‍ കാണുന്ന വര്‍ണ്ണാഭകാഴ്ചകള്‍
കാണാതുറങ്ങുവാന്‍ എനിക്കാവതില്ല (നേര്‍ത്ത.....)
പുഴകളും കായലും പുഷ്പജാലങ്ങളും
ജീവന്റെ അടയാളമായി നില്‍ക്കേ
ഇടവഴിയില്‍ ചിതറിയ ചെമ്മണ്ണുപോലും
കളഭമായ് ചാര്‍ത്തുവാന്‍ ഭംഗി തോന്നി (നേര്‍ത്ത....)
കുളിര്‍കാറ്റു പാട്ടുകള്‍ മൂളിടുമ്പോള്‍
ചിരിക്കുന്ന പൂക്കള്‍ ചുവടു വയ്ക്കും
കിളിപ്പാട്ടിനീണം പോലെത്ര രമ്യം
നൃത്തത്തിന്‍ താളം പോല്‍ പ്രകൃതി ഭംഗി.
നേര്‍ത്ത വസന്തത്തിന്‍ കാലങ്ങളില്‍
പൂവായ് വിടരുവാന്‍ മോഹം തോന്നി


ഭാഷ കവിത അനുരഞ്ജിനി പി ആര്‍ 10 ബി എന്നെ ചിന്തിക്കാന്‍
പ്രേരിപ്പിച്ചതും
എന്നെ എന്നിലേക്കു നയിച്ചതും
എന്നെ ഞാനാക്കിയതും
നീയാം എന്‍ ഭാഷ.
മനസില്‍ മഴവില്ലു തീര്‍ത്തതും
മനതാരില്‍ സ്നഹം നിറച്ചതും
പൂവായ് വിരിഞ്ഞതും
കിളിയായ് പറന്നതും
സപ്തസ്വരങ്ങള്‍ ശ്രവിച്ചതും

ഉറക്കുപാട്ടിന്നീരടികള്‍
മനസ്സില്‍ പാടാന്‍
ധൈര്യം തന്നതും ഭാഷ.
വായനയിലൂടെ,

എഴുത്തിലൂടെ നീ

എന്നിലേക്കടുക്കുമ്പോള്‍
അറിയുന്നു ഞാന്‍
ഭാഷയാം നീയെന്നുമെന്‍-
നല്ല കൂട്ടുകാരി.


കുഞ്ഞനുജന്‍
ആതിര കെ ബി 10 ബി വീടിന്‍ വിളക്കായി പൂവിന്‍ ഇതളായ്
പിറന്നു എനിക്കൊരു കുഞ്ഞനുജന്‍
ആദ്യ പിറന്നാളിന്‍ സമ്മാനമായോരു
കുഞ്ഞു കളിപ്പാവ ഞാന്‍ അവനു നല്‍കി
കുഞ്ഞു കവിളത്തു പൊന്നുമ്മ നല്കിയപ്പോള്‍
കുഞ്ഞിക്കരങ്ങളാല്‍ തഴുകിയെന്നെ
മുട്ടിലിഴയാറായ് ഓടി മറയാറായ്
കുട്ടിക്കുറുമ്പുകള്‍ കാട്ടി നടക്കാറായ്
കുഞ്ഞനുജന്റെ കാലൊന്നിടറാതെ
കൈപിടിച്ചന്നു ഞാന്‍ നടന്നില്ലേ
അന്നൊരു നാളില്‍ അമ്മ ശകാരിച്ച-
ന്നേരമെന്നരുകിലെത്തി ചിണുങ്ങി നിന്നു.
അമ്മ വഴക്കുപറഞ്ഞന്നെ എന്തിനോ
എന്‍ മനം വല്ലാതെ നൊന്തു വഴക്കിനാല്‍
അവന്‍ ചൊല്ലും പരിഭവം കേട്ടു ഞാന്‍
കുഞ്ഞു കവിളത്തു തഴുകി ഞാന്‍ ചൊല്ലി
അമ്മ വെറുതെ ശകാരിക്കയില്ലല്ലോ
കുറുമ്പെന്തെങ്കിലും കാട്ടിയോ നീ
ഞാനുമീവണ്ണം കുറ്റം പറഞ്ഞപ്പോള്‍
ഉണ്ണിക്കണ്ണനു വീണ്ടം മുഖം കറുത്തു
കുഞ്ഞു മിഴികളില്‍ സങ്കടം തിങ്ങി
അശ്രുകണങ്ങളായ് കവിളിലൊഴുകി
ഏങ്ങിക്കരഞ്ഞു എന്‍ കുഞ്ഞനുജന്‍
ഒരുവേളയെന്‍ഹൃദയം വിറച്ചുപോയി
വേണ്ടന്നു ചൊല്ലി ഓടിമറഞ്ഞവന്‍
വന്നില്ല ഇന്നോളം എന്നുണ്ണിക്കണ്ണന്‍
എങ്ങുപോയെ,ങ്ങുപോയ് മാമുണ്ണാന്‍ വായോ
പൊട്ടിക്കരഞ്ഞമ്മ വിളിക്കുമെന്നും
എന്നുണ്ണിപോവില്ല എന്നെപിരിയില്ല
എന്നുമെന്‍ അരികിലായ് ചേര്‍ന്നിരിക്കും
ഉണ്ണിയെകാത്തമ്മ മുറ്റത്തുനില്‍ക്കുമ്പോള്‍
എന്തു ഞാന്‍ ചൊല്ലേണം, അറിയില്ലല്ലോ !

കര്‍ഷകരും വെല്ലുവിളികളും ലേഖനം
രാജശ്രീ ഏ ആര്‍ 10ബി കര്‍ഷകകേരളം സുന്ദരകേരളം എന്നു കേള്‍ക്കാന്‍ എന്തു രസം. അങ്ങനെയെങ്കില്‍ ആ അനുഭവം എങ്ങനെയായിരിക്കും? കൃഷി വെറുമൊരു കച്ചവടം മാത്രമായി മാറുമ്പോള്‍ അങ്ങനെ സ്വപ്നം കാണാന്‍ പോലുമുള്ള യോഗ്യത നമുക്കില്ല, കാര്‍ഷികവൃത്തി ഉപേക്ഷിച്ച് മറ്റുമേഖലകളില്‍ ജോലി തേടിപോകുന്നതുമൂലം കൃഷിക്കാരന്‍ എന്ന വിഭാഗംതന്നെ സമൂഹത്തില്‍ നിന്ന്യമായിക്കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് ഒരുനേരത്തെ ഭക്ഷണത്തിന് അയല്‍ സംസ്ഥാനങ്ങള്‍ക്കു മുന്പില്‍ കൈനീട്ടേണ്ട അവസ്ഥ വന്നെത്തിയിരിക്കുന്നു. ഒരുതരത്തില്‍ ഈയവസ്ഥയ്ക്കു കാരണം കര്‍ഷകരുടെ നിസ്സഹായതകൊണ്ടുകൂടിയാണ്. വിത്തു വാങ്ങി കൃഷിയിറക്കാനാവാതെ, വീടും പറമ്പും പണയം വച്ച കൃഷിക്കാരന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ പത്ര, ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ദയനീയമായ ഈ അവസ്ഥയ്ക്ക് ആരാണ് കാരണക്കാര്‍? ഭരണകൂടമോ? അതോ സമൂഹമോ? ഫാസ്റ്റുഫുഡിനു പിന്നാലെ പോകുന്ന പുതുതലമുറയുടെ കണ്ണില്‍ മണ്ണിന്റെ കളിക്കൂട്ടുകാരനായ കൃഷിക്കാര്‍ ആകാം തെറ്റുകാര്‍.
ഇന്നത്തെ സമൂഹത്തില്‍ അവശേഷിക്കുന്നത് ഏതാനും കൃഷിക്കാര്‍ മാത്രം. നാണ്യവിളകള്‍ മാത്രം കൃഷിയിറക്കി, കച്ചവടച്ചരക്കായിമാത്രം കാര്‍ഷികോല്‍പ്പന്നത്തെ കാണുന്നവരാണ് അവശേഷിക്കുന്നവരിലധികവും. അമിതമായി കീടനാശിനികള്‍ പ്രയോഗിച്ച് മണ്ണിനും വായുവിനും ജലത്തിനും സര്‍വ്വജീവജാലങ്ങള്‍ക്കും നാശംവിതയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
കൃഷികൊണ്ട് ജീവിതം നയിക്കാനാവില്ല എന്ന കാഴ്ചപ്പാടാണ് ഇന്ന് പൊതുവെയുള്ളത്. കൃഷി നഷ്ടമാണെന്ന വിലയിരുത്തലില്‍നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുള്ളത്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും ഈ കാഴ്ചപ്പാടിന് ആക്കം കൂട്ടുന്നു. മാന്‍ ,മ്ലാവ്, കാട്ടുപന്നി, കാട്ടാട്, കാട്ടുപോത്ത്, ആന എന്നിവ വലിയതോതില്‍ കാടുകളില്‍ പെരുകിയിട്ടുണ്ട്. .മാത്രമല്ല, കാട്ടില്‍നിന്നു മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഇപ്പോള്‍ സാധാരണമാണ്. ഇതുമൂലം വനത്തോടുചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷി അസാധ്യമായിരിക്കുന്നു. കാടുകളില്‍ മാത്രമല്ല കൃഷിയിടങ്ങളിലും കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നു. കാട്ടാനക്കൂട്ടങ്ങള്‍ കൃഷി നശിപ്പിക്കുന്നത് വയനാടിനെ സംബന്ധിച്ചിടത്തോളം പതിവായിരിക്കുന്നു ഇതിനു പുറമെ വാണജ്യാവശ്യങ്ങള്‍ക്കായി കൃഷിയിടം ഉപയോഗിക്കുന്നതാണ്. കൃഷിയിടങ്ങള്‍ തുണ്ടുഭൂമികളാക്കി വില്ക്കുകയാണ് ഇന്ന്. അധ്വാനിക്കാനുള്ള മടി ഭൂമി പാട്ടത്തിനു നല്കാനും, കൃഷിസ്ഥലം മണ്ണിട്ടുനികത്താനും പ്രേരണയാകുന്നു. ചുരുക്കത്തില്‍, എണ്ണമറ്റ പ്രശ്നങ്ങള്‍ കാര്‍ഷികമണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്നു. എന്നിരുന്നാലും കാര്‍ഷികമേഖല രക്ഷിക്കപ്പെടേണ്ടതല്ലേ?
ഒരിക്കല്‍ മനുഷ്യന്‍ തിരിച്ചറിയും പണം തിന്നു ജീവിക്കാനാവില്ല എന്ന്. ഒരു പഴമൊഴിയാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. അനുഭവം ഗുരു എന്നാണല്ലോ പറയാറ്. എന്നാല്‍ ഈ തിരിച്ചറിവുണ്ടാകുമ്പോഴേക്കും നാം വൈകിയിരിക്കും. അന്ന് ഒരുപക്ഷേ, പ്രായശ്ചിത്തം ചെയ്യാന്‍ സാധിച്ചെന്നു വരില്ല. അതിനായി നമുക്കു മുന്‍കൈയ്യെടുക്കാം. കാര്‍ഷികരംഗം രക്ഷപ്പെടണമെങ്കില്‍ കര്‍ഷകരെ സംരക്ഷിക്കണം. അതിനു നാം അടങ്ങുന്ന സമൂഹവും ഭരണകൂടവും തയ്യാറാകേണ്ടതുണ്ട്. കാറ്റിലും മഴയിലും വന്യജീവികളുടെ ശല്യത്തിലും കൃഷിനശിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കൃത്യമായി നല്കുകയാണെങ്കില്‍ കര്‍ഷകരുടെ ജീവിതം ഒരളവോളം സുരക്ഷിതമാകും. വളര്‍ന്നുവരുന്ന നാമോരോരുത്തരുമാണ് ഭാവിയിലെ കര്‍ഷകന്‍ എന്ന ചിന്തയുണ്ടായാല്‍, കൃഷിപ്പണി കുറച്ചിലല്ല അഭിമാനത്തോടെ ചെയ്യേണ്ട കടമയാണ് എന്ന ബോധം വളര്‍ന്നാല്‍ നമുക്കാവശ്യമായ ആഹാരം നമുക്കുതന്നെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ പണം നല്കി രോഗം വാങ്ങുന്ന ശീലം ഉപേക്ഷിക്കാം.
കര്‍ഷകര്‍ സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷണവും നല്കണം. ഭക്ഷ്യവിളകൃഷി പ്രോത്സാഹിപ്പിക്കണം, വിളപര്യയം, ടിഷ്യുകള്‍ച്ചര്‍, ഇടവിള തുടങ്ങിയ സാങ്കേതിക രീതികളുപയോഗിച്ച് കൃഷി ലാഭകരമാക്കാം. കര്‍ഷകന്‍ ഓര്‍മ്മ മാത്രമാകാതിരിക്കാന്‍, നാടിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ , ഭക്ഷ്യസുരക്ഷയ്ക്കായി നമുക്കിന്നേ പ്രവര്‍ത്തിക്കാം.

സ്മരണ കവിത ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ പുറത്തെ കാഴ്ചകളില്‍
ശ്രുതി നഷ്ടപ്പെട്ടഓര്‍മ്മകള്‍ക്ക്
ഗീതം പകരുന്നവര്‍
മുഖമില്ലാത്ത രൂപങ്ങള്‍ രചിച്ച
തത്വചിന്തകള്‍
ചിറകുകള്‍ അരിഞ്ഞെറിയപ്പെട്ട

കിളികളുടെ
നിശബ്ദമായ കുറുകലുകള്‍

ചിലപ്പോഴൊക്കെ അമാവാസി
ചിലപ്പോഴൊക്കെ പൗര്‍ണ്ണമി
ദിനരാത്രങ്ങളിങ്ങനെ.....

വിരസതയുടെ നിശ്വാസങ്ങളില്‍
വിഷാദത്തിന്
കൊടുങ്കാറ്റിനേക്കാള്‍ വേഗത
അത്,
പ്രാണനെ ഉഴുതുമറിച്ച്
നെറ്റിയില്‍ ജ്വരച്ചൂട് തീര്‍ത്ത്....
മൗനത്തിന്റെ ഭ്രമണ പഥത്തിന്
വാക്കുകളേക്കാള്‍ ചടുലത
.

നിഘണ്ടുവിന്റെ ആദ്യതാളുകളില്‍
ചില നരച്ച ഓര്‍മ്മകള്‍.
അഗ്നി പടര്‍ത്തിയ ച‌ര്‍ച്ചാമുറികള്‍
പൊട്ടിച്ചിരികള്‍, പിണക്കങ്ങള്‍,
സൗഹൃത്തിന്റെ വസന്തം,
കുസൃതികളു‌ടെ പൂക്കാലം.
ജനലിനപ്പുറത്തുനിന്നും കണ്ടടുത്ത
പ്രതീക്ഷകള്‍.....

പിന്നെ,
എഴുതിയെഴുതി
വിസ്മരിച്ചുപോയത്
ജീവിതത്തിന്റ ഈരടികള്‍.


രാപ്പാടി kbfl ഷീജ സി വി അദ്യാപിക വി എച്ച് എസ് ഇ മറവിയുടെ നദീതീരത്തില്‍
നൂറ്റാണ്ടുകളോളം

കിടന്നുറങ്ങിയിരിക്കണം

കാരണം, ഞാനറിഞ്ഞില്ല
ഭൂമിയുടെ കണ്ണുനീരിലെ നിറഭേതം
ശൂന്യവര്‍ഷം കിതച്ചാര്‍ന്ന്

പ്രളയമായതെങ്ങനെ?
മേഘങ്ങളെപ്പോഴാണ്
പ്രകാശത്തിന്റെ

അവസാന കണികയും

വിഴുങ്ങിത്തീര്‍ത്തത്?
എന്റെ മൗനത്തിന്റെ ഉമിത്തീയില്‍
നിന്റെ വാക്കുകളെന്തേ ഈയാംപാറ്റകളായി വെന്തലിഞ്ഞു?
കാത്തിരിപ്പുകള്‍ക്കിടയില്‍
ഭൂതകാലത്തിന്റെ തലോടല്‍
മാതൃത്വത്തിന്റെ വാത്സല്യം.

മഴയുടെ പൊട്ടിച്ചിരികള്‍ക്കും
ആകാശത്തിന്റെ അനന്തതയ്ക്കുമപ്പുറം
സൗഹൃദം പങ്കി‌ട്ടെടുത്ത മുറികള്‍
ജനാലയ്ക്കപ്പുറം,
അന്തമില്ലാത്ത പാത.
മുറിവേല്‍ക്കപ്പട്ടവന്റെ നിലവിളി
നൈരാശ്യത്തിന്റെ നിശബ്ദത.
പ്രതിബിംബങ്ങളില്‍ തെളിഞ്ഞത്
കാപട്യത്തെ വെറുത്ത കണ്ണുകള്‍
ഒഴിവു ദിനത്തിന്റെ ഏകാന്തതയില്‍
കൂട്ടിന്,
വിഷാദം പൊതിഞ്ഞ വരികള്‍.

രാത്രികളില്‍
സംഗീതം മുടന്തിത്തുടങ്ങിയെന്നോ?
നിശയുടെ ശവമഞ്ചത്തില്‍
ഒരു രാപ്പാടിയുടെ കണ്ണുനീര്‍
നിശബ്ദം പെയ്തിറങ്ങി.

                     വീണ്ടും ഒരോര്‍മ്മ        കവിത 

നിത്യ എം എസ്.
കൈരളീ,

നിന്നിലെ താരുണ്യത്തുടിപ്പുകള്‍
ഞൊടിയിടയില്‍ ചീന്തിയെറിയപ്പെട്ടത്
എങ്ങനെയാണ്?
എരുതും ഏലയും
കളകളാരവം തീര്‍ക്കും കുഞ്ഞരുവികളും
കാഴ്ചകളെ മറയ്ക്കുന്ന
ഭീമമാം മലകളും
അവയ്ക്കു മീതെ പറക്കുന്ന
ദേശാടന കിളികളും

എങ്ങുപോയ്?
ഇളം കാറ്റിന്റെ ഈണത്തില്‍
ചുവടുവയ്ക്കുന്ന
തെങ്ങോലയും
കാറ്റിനു ഹരം പകര്‍ന്ന്
മധുര സംഗീതം പൊഴിക്കും
മുളങ്കാടുകളും എവിടെ?
മുക്കുറ്റിപ്പൂവും അപ്പൂപ്പന്‍താടിയും
പത്തുമണിക്കുണരുന്ന പൂവും
മകരമഞ്ഞും
കര്‍ക്കിടക മഴയും
കവിക്കാഴ്ചകളിലെ
വര്‍ണ്ണിച്ചുതീരാത്ത വിസ്മയം
ഇന്നവ
താളം തെറ്റിയകണ്ണികള്‍ മാത്രം
വാക്കുമുട്ടി ഒഴുക്കുനിലച്ച
നിളയുടെ നിശ്വാസം കേള്‍ക്കുമ്പോള്‍
എനിക്ക്,
കരയാന്‍ തോന്നുന്നു
പക്ഷേ,

നീരില്ല കണ്ണില്‍ പോലും
ഇന്നലയുടെ ഓര്‍മ്മകള്‍
ഹൃദയത്തില്‍ അലയടിക്കുമ്പോള്‍
ഇന്നിന്റെ
കറുത്തുകലുഷമായ ദു:ഖഭാരം പേറി
സര്‍വ്വനാഡിയും തളര്‍ന്ന്
കൈരളി
നാളേയ്ക്ക്,
ഓര്‍മ്മകളും കാഴ്ചകളും
മറയുന്നതിനുമുമ്പ്
എന്റെ പുസ്തകത്താളില്‍
കദനവും കവിതയും
കുറിച്ചിടുന്നു..






പേടി         കവിത 


സൈനുല്‍ ആബിദ് 10 സി
ആധുനികതയുടെ തിരക്കിലും
തത്രപ്പാടിലും
നീയവനെ കണ്ടോയെന്നറിയില്ല
എന്നാലവന്‍

നിന്റെ കൂടെത്തന്നെയുണ്ടായിരുന്ന
നിന്റെ ശ്വാസമായി,
നിന്റ രക്തമായി,
നിന്റെ ജീവനായി.
അഹമെന്ന ഭാവത്തോടെ
പാപങ്ങള്‍ നോക്കിടാതെ
ദുര്‍സാമ്രാജ്യം കെട്ടിപ്പടുക്കവെ
നീയവനെ ഭയന്നില്ല.
ദുരമൂത്ത്
അന്യനെ കൊന്നും
കൊലവിളിച്ചും
സ്വതാല്‍പര്യപൂര്‍ത്തീകരണത്തിനായി
സദാ സടകുടഞ്ഞ്
നീ പായവേ
അവനെ കണ്ടില്ല
ഭയന്നുമില്ല.
കാല്‍ വെള്ളിക്കാശിനു വേണ്ടി
ആരേയും പേടിക്കാതെ
പേടിയെന്തെന്നറിയാതെ,
ആര്‍ക്കും വിലകല്‍പ്പിക്കാതെ
നീ വിലസി.
ഒരു ദുഷ്ചക്രവര്‍ത്തിയെപ്പോല്‍
പാപങ്ങള്‍ ചെയ്തു,
കണ്ടു രസിച്ചു.

എന്നാല്‍
നിന്‍ നിഴല്‍ പോലെ
കൂടെയിരുന്നിട്ടും
നീയവനെയോര്‍ത്തില്ല,
തെല്ലും ഭയന്നുമില്ല.
ഇനി,
നിന്റെ പാപഭാരം കഴുകാന്‍
പമ്പക്കോ ഗംഗക്കോ
ഒരു പാപനാശിനിക്കും കഴിയില്ല.
ഒടുവില്‍,
അവന്‍ നിന്റെ മുന്നില്‍ വരും
നിന്നെ അവന്റെ കരവലയത്തിലാക്കും
അവന്റെ ശ്വാസമായി
അവന്റെ രക്തമായി
അവന്റെ ജീവനായി
അപ്പോള്‍,
ദിവസങ്ങള്‍ മദോന്മത്തനായി
പാഴാക്കിയ നീ
ഒരു നിമിഷത്തിനായി യാചിക്കും
വൈനും വിസ്കിയും കുടിച്ചു
മദിച്ച തിരുവായ്

ഒരുതുള്ളി മഴനീരിനായി
ഉഴറും
നീയറിയും
“മോഹങ്ങളെല്ലാം
ക്ഷണപ്രഭാ ചഞ്ചലമെന്ന്”
അതെ,
ആ വികാരങ്ങളുടെ
കുത്തൊഴുക്കായിരുന്നു പേടി
അജയ്യനെന്നഹങ്കരിച്ച
നീയറിഞ്ഞ ആദ്യപേടി
ഈ സുന്ദരമാം
ധരിത്രീ മാതാവിനെ
വിട്ടകലുന്ന ഓരോ മര്‍ത്ത്യനും
അനുഭവിച്ചീടുന്ന
അഭയം.....
അതാണു പേടി
യഥാര്‍ത്ഥ പേടി....


ഗാനം മധുപോലെ സ്നഹം
രാഗിന്‍ കെ പി
വിലപിക്കുവാനാകാതെ തേങ്ങുവാനാകാതെ
നീറുന്നൊരെന്‍ മനസ്സേ എന്‍ മനസ്സേ

നീറുന്നതെന്തിനോ തേങ്ങുന്നതെന്തിനോ
വിലപിക്കുന്നതെന്തിനോ
നിന്‍ചുണ്ടില്‍ നിന്നും പൊഴിയുന്ന വാക്ക്
തേനൂറും മധുകണം പോലെയല്ലോ

നിന്‍ചുണ്ടില്‍ നിന്നും പൊഴിയുന്ന വാക്ക്
ജീവന്റെ ചെറുകണികയല്ലോ
പൂവിന്റെയുള്ളിലെ തേന്‍ നുകരുവാന്‍
എത്തുന്ന ശലഭമായ് മാറുവാന്‍
ഒരുകൊച്ചു ശലഭമായ് മാറുവാന്‍
ആശയുണ്ടേ എനിക്കാശയുണ്ടേ....


പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍
മനസ്സരു മലര്‍വാടിയായ്
ഷാനി എം ഡി, വി എച്ച് എസ് ഇ
ഒരുക്കുന്ന പൂന്തോപ്പില്‍
ആയിരം നക്ഷത്രം മിന്നിത്തിളങ്ങുന്ന
പൂന്തെന്നലാമെന്‍ ഹൃദയം
നിറവിന്റെ നിറവാര്‍ന്നൊരെന്‍ സ്വപ്നങ്ങള്‍
അകതാരില്‍ നിറയുമെന്നാത്മ ഗദ്ഗദം
പേടിയായ് എന്‍ മനസ്സില്‍ നിറഞ്ഞീടവേ
പേടി മറഞ്ഞൊരെന്‍ കണ്ണില്‍ നിന്നും
അഴലിന്റെ മഴയിതള്‍ പൊഴിയുകയായി
ഭയത്തിന്‍ വലയില്‍ കുടുങ്ങി ഞാന്‍
ബാക്കിയായെന്‍ മോഹമെല്ലാം
നീറുമെന്‍ ബാല്യത്തിന്‍ ഓര്‍മ്മകളില്‍
പേടിതന്‍ മായം കലര്‍ന്നീടവേ
ഓര്‍മ്മതന്‍ പേടകം ബാക്കിയായി
നീറുമെന്‍ യവ്വനം മാറിമറയുമ്പോള്‍
ഓര്‍ത്തുപോയെന്‍ നിറ ബാല്യത്തെ
അകതാരിലെരിയും സ്മരണതന്‍ നിഴല്‍
പേടിയായെന്നും ഓര്‍ത്തിടുന്നു ഞാന്‍
ഓര്‍മ്മയായ് മനസ്സില്‍ വിങ്ങലുകള്‍
പേടിയായ് എന്നും നിറഞ്ഞീടവേ
ഓര്‍ത്തു പോയ് ഞാനെന്റ ബാല്യത്തെ
നിറഞ്ഞുപോയ് കണ്ണുകളറിയാതെ
ഭയമെന്തെന്നറിയാതെ കാലമേറെ
ഒട്ടിക്കിടന്നമ്മതന്‍ മാറിലായ്
നീര്‍മിഴികള്‍ പൂട്ടി ഞാന്‍ മയങ്ങവേ
അമ്മതന്‍ വാത്സല്യമറിഞ്ഞിരുന്നു
പേടിയറിയാതെ ഓര്‍ക്കുന്നു ഞാന്‍
അമ്മയാണെന്നുമെന്‍ നന്‍മയെന്ന്
അമ്മയെ ചേര്‍ത്തു പിടിക്കവേ ഞാന്‍
നടക്കുന്നതു നന്‍മക്കൊപ്പമല്ലോ.
അമ്മയെ പിരിയാതെ നില്‍ക്കുമ്പോള്‍
ഞാന്‍ പിരിയാത്തതുനന്‍മയെയല്ലോ.


എന്നെ കല്ലെറിയരുത്
ശ്രീകാവ്യ കെ രാജ് 10 ബി
(ഒന്‍പതാം തരത്തിലെ ശ്രീ സി വി ശ്രീരാമന്റെ കല്ലെറിയുന്നവര്‍ എന്ന കഥയ്ക്ക് ശ്രീകാവ്യ എഴുതിയ പൂരണം)
അയാളുടെ മനസ്സില്‍ ഭീതിയും കണ്ണില്‍ നിസ്സഹായതയും ഏറുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പടികയറി മുസാവരി ബംഗ്ലാവിന്റെ ഓഫീസ് മുറിയില്‍ എത്തിച്ചേര്‍ന്നു. എന്‍ക്വയറി ആരംഭിച്ചു. ഓരോരുത്തരായി മൊഴികള്‍ നല്കി പുറത്തിറങ്ങുമ്പോള്‍ അയാളുടെ മനസ്സില്‍ ഭയം ഏറിവന്നു. അടുത്തത് തന്റെ ഊഴമാണ്. മേലുദ്യോഗസ്ഥന്‍ തന്നെ തിരിച്ചറിയുമോ?ആശങ്കയോടെ വിറയലോടെ അയാള്‍ മുറിയിലേക്കു കയറിച്ചെന്നു.
മുഖത്തുനോക്കാതെ മേലുദ്യോഗസ്ഥന്‍ ഇരിക്കാന്‍ പറഞ്ഞു. അയാളിരുന്നു. അപ്പോഴും അയാളാകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മേലുദ്യോഗസ്ഥന്റെ മൊബൈല്‍ ശബ്ദിച്ചു. ഉടന്‍ ഫോണുമായി പുറത്തേയ്ക്ക്. അല്പനേരത്തിനു ശേഷം വാച്ചുമാനോടെന്തോ പറഞ്ഞ് കാറില്‍ കേറി പോയി. അപ്പോള്‍ വാച്ചുമാന്റെ അറിയിപ്പു വന്നു. “ഇന്നിനി എന്‍ക്വയറി ഉണ്ടാവില്ല". അറിയിപ്പു കേട്ടയുടനെ ആളുകള്‍ പിരിഞ്ഞുപോയി. പക്ഷെ ,അയാള്‍ മാത്രം പോയില്ല. എന്താണ് എന്‍ക്വയറി മാറ്റിവച്ചത്? വാച്ച്മാന്‍ കേട്ടഭാവം നടിച്ചില്ല. പതിവുപോലെ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു. മറുപടി കിട്ടില്ലാ എന്നറിഞ്ഞപ്പോള്‍ പിന്നീടൊന്നുംതന്നെ ചോദിക്കാതെ അയാള്‍ മുസ്സാവരി ബംഗ്ലാവിന്റെ ഗെയ്റ്റിനു പുറത്തേയ്ക്കിറങ്ങി.

     വീട്ടിലെത്തിയ അയാള്‍ ഉമ്മറത്തെ ചാരുകസേരയിലേക്കിരുന്നു. ആശങ്കയും വിഷമവും കൂടിയ അവസ്ഥയായിരുന്നു അയാള്‍ക്ക്. “ഇന്നത്തെ എന്‍ക്വയറി എങ്ങനെ ഉണ്ടായിരുന്നു? " വാതില്‍ക്കല്‍ നിന്നുകൊണ്ട് ഭാര്യ ചോദിച്ചു. ഒരുവാക്കുപോലും ഉച്ചരിക്കാനാവാത്ത വിധം അവശനായിരുന്ന അയാള്‍ പിന്നെയും ചിന്തയില്‍ മുഴുകി. പെട്ടന്നയാളുടെ മാര്‍മയിലേക്ക്  കടന്നു വന്നത് താന്‍ ജോലി ചെയ്തിരുന്ന ദിനങ്ങളായിരുന്നു. എത്ര പാവപ്പെട്ട ആളുകളില്‍ നിന്നാണ് താന്‍ ഭീഷണിപ്പെടുത്തിയും തട്ടിപ്പറിച്ചും പണം  വാങ്ങിയിട്ടുള്ളത്. അതിനെല്ലാം ഉള്ള ഫലമായിരിക്കും ഞാനിപ്പോള്‍ അനുഭവിക്കുന്നത്? ഒരു വേദനയോടെ  അയാള്‍ മയക്കത്തിലേക്കു വീണു. പിന്നീടൊരിക്കലും ആ മയക്കത്തില്‍ നിന്നയാള്‍ ഉണര്‍ന്നില്ല....
വയനാടിന്റെ വികസനവും പാരിസ്ഥിക പ്രശ്നങ്ങളും                  ലേഖനം  .

വിപിന കെ വിജയന്‍ വി എച്ച് എസ് ഇ

                       വയനാടിപ്പോളുള്ളത് ഒരു വികസനത്തിന്റെ പാതയിലാണ്  .ഹൈവെ പാതകളുടെ വലുപ്പം കൂട്ടുക, മിനിസിവില്‍സ്റ്റേഷന്‍ തുടങ്ങിയവ വയനാട്ടില്‍ എത്തി ഒപ്പം പാരിസ്ഥിക പ്രശ്നങ്ങളും .
നമ്മുടെ സംസ്ഥാനമായ കേരളം ഒരുവിധം നല്ല കൃഷിടുള്ളത് വയനാട്ടില്‍ ആണ് .ഇപ്പോള്‍ വയനാട്ടിലെ മിക്ക നഗരങ്ങളും സ്ഥിതി ചെയ്യുന്നത് നികത്തിയ വയലുകളിലാണ്.ബത്തേരി ഒരു ഉദാഹരണം . ഒരുവിധം നഗരങ്ങളുള്ള അമ്മായിപ്പാലം എന്നസ്ഥലത്ത് നെല്‍വയലുകള്‍ നികത്തി ഓട്ടോമൊബൈല്‍ ഷോപ്പുകള്‍ ഉണ്ടാക്കുകയാണ് .
സുല്‍ത്താന്‍ബത്തേരി,കല്‍പ്പറ്റ നാഷണല്‍ ഹൈവെ വീതികൂട്ടുകയാണ് .ഇതിനായി ഏക്കറുകളോളം ക്രഷിഭൂമി നശിച്ചിരിക്കുന്നു .ഒപ്പം വാഹനപെരുപ്പം മൂലം അന്തരീക്ഷ മലിനീകരണവും .അന്തരീക്ഷവായുവില്‍ 90 ശതമാനവും കാര്‍ബണ്‍ഡൈ ഓക് സൈഡ് നിറഞ്ഞു കഴിഞ്ഞു . കുറേസ്ഥലങ്ങളില്‍ വര്‍ക്കുഷോപ്പുകള്‍ തു ടങ്ങിയത് മൂലം അവയില്‍നിന്ന് വരുന്ന കരിയോയില്‍ മുതലായ ദ്രാവകങ്ങള്‍ മണ്ണിന്റെ<br/

മേല്‍ത്തട്ടില്‍ നിന്ന് മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപെടുത്തി കൊണ്ടിരിക്കുന്നു. ഈ മലിന വസ്തുക്കള്‍ മഴ പെയ്ത് ആ വെള്ളത്തിലൂടെ പ്രധാനജലസ്രോതസ്സുകളിലേക്കും എത്തുന്നത് മൂലം കൃഷിയും , ജലവും നശിക്കുന്നു .

                        വയനാടിന്റെ വികസനത്തിന്റെ ഭാഗമായിപലയിടങ്ങളിലും റോഡുകളും പാലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.  പൂതാടി പഞ്ചായത്തിനെയും  മീനങ്ങാടി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നസ്ഥലമാണ് ഞാറ്റാടി. അവിടെ പുതിയൊരു പാലമുണ്ടാക്കി അതിന്റെ അപ്രോച്ച് റോഡിന്റെ പണിക്കായി അമ്പതോളം കവുങ്ങുകളും വയലുകളും നികത്തി മണ്ണിട്ടു. വികസനം വരുന്നതിനോടൊപ്പംപാരിസ്ഥിക പ്രശ്നവും ഉണ്ടായിരിക്കും.  അത് കുറയ്ക്കണമെങ്കില്‍ ഒരു മാര്‍ഗവും ഇല്ല.
വികസനവും പാരിസ്ഥിക പ്രശ്നങ്ങളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഓരോ നഗരങ്ങളിലും വികസനം വരുന്നത് ഫാക്ടറികളുടെ രൂപത്തിലാണ്.അതിനുമുണ്ട് മാരകമായ പാരിസ്ഥിക പ്രശ്നം ഉണ്ടാക്കാനുള്ള കഴിവ് . ഫാക്ടറികളില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ഡൈ ഓക്സൈഡും അടങ്ങിയ വാതകം അന്തരീക്ഷത്തിന് മുകളില്‍ ഒരു പാളിയെപ്പോലെ രൂപം കൊള്ളുന്നു.ഇത് ഭൂമിയിലേക്ക് പതിക്കുന്ന സൂര്യ പ്രകാശത്തിന്റെ തിരികെയുള്ള യാത്രക്ക് തടസമായി നിലകൊള്ളുന്നു. തുടര്‍ന്ന് അന്തരീക്ഷ താപനില ഉയരുകയും ആഗോള താപനം എന്നപ്രതിഭാസവും ഉണ്ടാവുന്നു. വയനാട്ടില്‍ ഇത് പോലെ പുതുതായി രണ്ട് ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൊളകപ്പാറയിലെ ഉജാല കമ്പനിയും മണിച്ചിറയിലെ സോപ്പ് കമ്പനിയും . വൈകാതെ ഇവയുംപാരിസ്ഥിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം . ഇനി മുതല്‍ വികസനം എന്ന് ഉദ്യേശിക്കുന്നത് കൂടുതല്‍ കൃഷിയുള്ള പ്രദേശത്തെയാണ് എന്ന് ഓര്‍ക്കണം. അത്തരത്തിലായാല്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ഇല്ലാതെ വികസനത്തെ കൊണ്ട് വരാം. ഒരു പ്രദേശത്തിന്റെ ഭാഗം അവിടുത്തെ കൃഷിയുമായിരി ക്കണം. അങ്ങനെയാണങ്കില്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ക്രമാതീതമായി കുറക്കാന്‍ സാധിക്കും.


നന്ദി ഞങ്ങള്‍ യാത്ര പറയുകയാണ്

മുന്നിലുള്ള വഴികളില്‍
കാലിടറാതെ നടന്നുപോകാന്‍
ഉറപ്പും ഉപദേശവും തന്ന
അധ്യാപകര്‍ക്ക്,
അറിവും സ്നേഹവും
പങ്കുവച്ച സഹപാഠികള്‍ക്ക്
ഞങ്ങളുടെ പിന്‍തലമുറകള്‍ക്ക്
ഞങ്ങളെ സ്നേഹിച്ച, സഹായിച്ച ഏവര്‍ക്കും

ലേഔട്ട് ചയ്തുതന്ന 

ശ്രീജിത്ത് സാറിന്
ചന്ദ്രമതി ടീച്ചര്‍ക്ക് മുഴുവന്‍ അധ്യാപകര്‍ക്കും
ഒരിക്കല്‍ കൂടി നന്ദി ..
യാത്രാമൊഴികളോടെ …......

   									നിത്യ എം എസ് സ്റ്റുഡന്റ് എഡിറ്റര്‍

"15047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"15047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.