സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/ആടുജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആടുജീവിതം


ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാർക്കുന്ന ജീവിതം തന്നെയാണ് ബെന്ന്യാമിന്റെ ആടുജീവിതം. സഹൃദയരായ വായനക്കാർ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവൻ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. നജീബിനും ഹക്കീമിനും മരുഭൂമിയിൽ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും എന്ന സമർപ്പണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഈ പറഞ്ഞ നജീബാണ് കഥാനായകൻ. അയാളൊന്നും നടിക്കുകയല്ല, പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. നജീബ് എന്നത് ബെന്ന്യാമിൻ മെനഞ്ഞെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രമല്ല, അയാളുടെ ജീവിതവും അനുഭവങ്ങളും പരമമായ യാഥാർത്ഥ്യവുമാണ്. അതെ, തീവ്രമായ ചർച്ചകളിലൂടെയും പ്രത്യക്ഷമായ പങ്കുവെക്കലിലൂടെയും ബെന്ന്യാമിൻ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരന്റെ നീറുന്ന ജീവിതത്തിന്റെ പകർപ്പാണ്. ഇതിൽ കഥാകാരൻ തന്റെ തൃപ്തിക്കായോ വായനക്കാരന്റെ ആസ്വാദനത്തിനായോ തുന്നിച്ചേർക്കലുകളൊന്നും നടത്തിയിട്ടില്ല. നജീബെന്ന ആ മനുഷ്യന്റെ ജീവിതം മോടികളേതും കൂടാതെ തന്നെ ഹൃദയ സ്പർശിയാണെന്ന വാസ്തവമായിരിക്കാം കഥാകൃത്തിനെ അതിനു പ്രേരിപ്പിക്കാഞ്ഞത്.

             നോവലിൽ ബെന്യാമിൻ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവിൽ അലിഞ്ഞു ചെർന്ന് അയാൾ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ. നജീബ് സാധാരണക്കാരിൽ സാധാരണക്കാരനാണ്. ഭാര്യ സൈനുവും ഉമ്മയുമുള്ള കൊച്ചു കുടുംബം. മണൽ വാരൽ തൊഴിലാളിയാണ്. ഭാര്യ ഗർഭിണിയായപ്പോൾ പ്രാരാബ്ധങ്ങൾ ഏറിവരുന്നതു പോലെ. യാദൃശ്ചികമായി ഒരു വിസ കിട്ടി. മോഹങ്ങൾ മാനത്തോളമുയർന്നു. കാറും വലിയവീടും ഗോൾഡൻ വാച്ചും – ഗൾഫുകാരൻ നജീബിനെ നോക്കി നാട്ടുകാർ അസൂയപ്പെടുന്ന രംഗം. ഏതൊരു ഗൾഫുകാരനും യാത്രയ്ക്കുമുമ്പേ മെനെഞെടുക്കുന്ന മിഥ്യാ സ്വപ്നങ്ങൾ. ജീവിതത്തിൽ മുങ്ങാംകുഴിയിടുന്ന ആ യുവാവിന് അവ നൽകിയ ഊർജം ശക്തമായിരുന്നു. അയാൾ ഹക്കീമെന്ന പയ്യനോടൊപ്പം തന്റെ സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് കടന്നു. അവിടെ അവരെ വരവേറ്റത് – ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം – മുഷിഞ്ഞ വസ്ത്ര ധാരിയായ അവരുടെ യജമാനനായിരുന്നു, അഥവാ അറബിയിൽ പറയുകയാണെങ്കിൽ അതായിരുന്നു അവരുടെ അർബാബ്. അയാളുടെ പേരോ കുടുംബമോ വീടോ ഏതാണെന്ന് നജീബിനറിയില്ല – അന്നും ഇന്നും. നമുക്കതറിയേണ്ട കാരണം നജീബിന്റെ അർബാബ് എന്ന വ്യക്തിത്വമാണ് നോവലിലും ജീവിതത്തിലും അയാൾക്കുള്ളത്.
           ഒരു രാത്രിയിൽ ഒരു കുടുസു വണ്ടിയിൽ അർബാബ് അവരേയും കൊണ്ട് മൈലുകളോളം യാത്രചെയ്തു. പാതിരായ്ക്കെപ്പഴോ ഏതോ വെളിമ്പ്രദേശത്ത് വണ്ടി നിന്നു. അവിടെയിറങ്ങാൻ ഹക്കീമിനു മാത്രമായിരുന്നു അനുവാദം കിട്ടിയത്. ആ കൊലുന്നു പയ്യനെ പിടിച്ച് വലിച്ച് അയാൾ എവിടേയ്ക്കോ കൊണ്ടുപോയി തിരികെ വന്ന് വീണ്ടും വണ്ടിയുമായി നീങ്ങി. നജീബിന്റെയുള്ളിൽ ആകാംഷ തിരയടിക്കുകയായിരുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ആ വാഹനം വീണ്ടും നിശ്ചലമായി. ആ തുറസ്സായ സ്ഥലത്ത് കൂറ്റൻ ബംഗ്ലാവുകളും തിളങ്ങുന്ന ലൈറ്റുകളും ആൾത്തിരക്കും അയാൾ കണ്ടില്ല. നാട്ടിൽ നിന്നു വണ്ടികയറുമ്പോൾ സങ്കല്പിച്ചെടുത്ത ഗൾഫിന്റെ മുഖം ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുട്ടിലെന്തോ അനക്കം മാത്രം അയാൾ കണ്ടു. താഴെ ഭൂമി, മേലെയാകാശം മറ്റൊന്നുമില്ല. എന്തിനിവിടെ കൊണ്ടുവന്നു എന്ന് ചോദിക്കാൻ നജീബിനറിയാം എന്നാൽ അത് മനസിലാക്കാൻ ഈ അറബിയ്കറിയില്ല. അയാൾ നിസ്സഹായനായി തന്റെ അർബാബിനെ അനുഗമിച്ചു. നജീബിനെ ഒരു പഴയ കട്ടിലിനരികെ നിർത്തി അയാൾ പോയി. നജീബിനൊന്നുമറിയില്ല. അയാൾ കട്ടിലിലേക്കു നോക്കി. ഗാഢമായ ഇരുട്ടിൽ ആ തുറന്ന പ്രദേശത്ത് അയാളും കട്ടിലും. പെട്ടെന്ന് കട്ടിലിൽ നിന്ന് ഒരു രൂപം എണീറ്റിരുന്നു. അയാൾ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞട്ടഹസിച്ചു. ബോധം കെടുത്താൻ തക്ക നാറ്റമുള്ള ആ ഭീകരരൂപി താടിയും മുടിയും നീണ്ടുവളർന്ന്, ചാക്കുപോലെന്തോ ധരിച്ചിരുന്നു. കുളിച്ചിട്ട് വർഷങ്ങളായെന്ന് തോന്നുന്നു. വെള്ളം കണ്ടതിന്റെ ഒരംശം പോലും അയാളിൽ നജീബിനു തോന്നിയില്ല. താനെത്തിപ്പെട്ടിരിക്കുന്ന മേഖല എങ്ങനെയാണെന്ന് ഒരേകദേശ രൂപം അയാൾക്ക് പിടികിട്ടി. കട്ടിൽ ഭീകരരൂപിയുടേതാണ്. നജീബ് ബാഗ് തലയ്ക്ക് വെച്ച് ആ മണ്ണിൽ കിടന്നു. ഭാര്യ തന്നയച്ച അച്ചാറുകുപ്പി ബാഗിലുണ്ടായിരുന്നു. സങ്കടം ഉപ്പുനീരായി കവിളിലൂടെ ഒഴുകി.
                 പിറ്റേന്ന് അയാൾ ഗൾഫെന്ന യാഥാർത്ഥ്യവും തന്റെ സ്വപ്ന സങ്കല്പങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന വാസ്തവം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലേന്നു കണ്ട ഇരുട്ടിലെ അനക്കത്തിലേക്ക് അയാൾ നോക്കി. ആടുകൾ! നോക്കെത്താദൂരത്തോളം ആടുകൾ! രാത്രിയിൽ  ഭീകരരൂപി ആടുകളെ കെട്ടിയ വേലിയ്ക്കുള്ളിൽ എന്തോ ചെയ്യുന്നു. അർബാബ് നജീബിന്റെ ദേഹത്തേക്ക് നാറുന്ന വസ്ത്രം വലിച്ചെറിഞ്ഞുകൊടുത്തു ധരിക്കാൻ ആഗ്യം കാട്ടി. അവൻ അത് ധരിച്ചു – നാറുന്ന ആട്ടിടയന്റെ വസ്ത്രം. ക്രൂരനായ അർബാബിന്റെ മുൻപിൽ കണ്ണീരിന്റെ വില ശൂന്യമായിരുന്നു. നജീബിന്റെ ആടു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ മനസ്സിലായി താൻ നിൽക്കുന്നത് മരുഭൂമിയിലാണ്. ചിത്രങ്ങളിൽ കാണുന്ന മണൽ മരുഭൂമിയല്ല, വലിയ വലിയ കല്ലുകൾ നിറഞ്ഞ, പച്ചപ്പിന്റെ തരിപോലുമില്ലാത്ത വിസ്തൃതമായ ഭൂപ്രദേശം. ഓടി രക്ഷപ്പെടാൻ പോലും വയ്യ. നരകം അതിലും സന്തോഷം തരുമെന്നയാൾക്ക് തോന്നി. തുടക്കത്തിൽ തളർന്നുപോയ നജീബ് പിന്നെപ്പിന്നെ വികാരങ്ങളില്ലാത്ത വെറുമൊരാടിനെപ്പോലെ ആ മരുഭൂമിയിൽ…. മസറ എന്ന് അറബിയിൽ പറയുന്ന ആടുകളെ കെട്ടിയിരിക്കുന്ന ആ സ്ഥലം അയാൾക്ക് വീടാവുകയായിരുന്നു. പ്രതീക്ഷകൾ താനേ അണഞ്ഞു. നിരാശ കാർമേഘം പോലെ ജീവിതത്തെ മൂടിക്കളഞ്ഞു.
                      മൂന്ന് വർഷം നാലുമാസം ഒൻപതു ദിവസം – ഈ കാലയളവിൽ നജീബ് കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല അതൊന്നും അത്ര വലിയ കാര്യമായി അയാൾക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം.  അർബാബിന്റെ ക്രൂരത നിറഞ്ഞ മുഖമല്ലാതെ മറ്റൊരു മനുഷ്യ ജീവിയെ കണ്ടിട്ടില്ല. മതിയോവോളം ഭക്ഷണം കഴിച്ചിട്ടില്ല, മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല, ഒരിത്തിരി തണലിത്തിരിന്നിട്ടില്ല – എന്നിട്ടും അയാൾ ജീവിച്ചില്ലേ? തളർന്നു വീണിടത്തെല്ലാം എഴുന്നേറ്റില്ലേ? ഒടുവിൽ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളിയുടെ ഗൾഫ് ജീവിതത്തെക്കുറിച്ചുള്ള ഈ കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതയും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമർശിച്ചിട്ടുണ്ടാവില്ല. നജീബിൽ നിന്നും നമുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ഊർജ്ജമാണ്. ചെറിയ കാര്യങ്ങളിൽപ്പോലും തളരുന്ന നാം അയാളുടെ ജീവിതത്തെയോർക്കുക. മനുഷ്യന്റെ സഹന ശക്തി എത്ര വലുതാണെന്ന് ബോധ്യമാകും.
സാനിയ കെ ജെ
10 D സി എൻ എൻ ജി എച്ച് എസ്സ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം