ജി എച്ച് എസ് എസ് കാരാകുറിശ്ശി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കലണ്ടർ

കെ കെ മണികണ്ഠൻ

കലണ്ടർ

ഗൾഫിൽ നിന്ന് വരുന്നവരെപ്പോലെ രണ്ട് മാസം മുൻപ് വീട്ടുപടിക്കൽ വച്ചുതന്നെ സ്വീകരിച്ചു. ഓടി ചെന്നെടുക്കാൻ മൽസരമായിരുന്നു കുട്ട്യോൾക്ക്....! മേശപ്പുറത്തോ തിണ്ണയിലോ കിടക്കാൻ കൂട്ടാക്കിയില്ല... നിവർന്ന് നിന്ന് എല്ലാവരോടും പുഞ്ചിരിച്ചു. ചുവപ്പക്കങ്ങളുടെ പുഞ്ചിരിയും കറുത്തക്കങ്ങളുടെ കണ്ണുനീരും സമമായി ഭാഗിച്ചു ... എളരാവ് നോക്കി വിത്ത് മുക്കണം എത്ര പറ വർഷാണാവോ? കണ്ണട തുടച്ച് മുത്തച്ഛനും കൂടെ കൂടി പുത്തനുടുപ്പു കിട്ടുന്ന പിറന്നാൾ ദിനം കണ്ടെത്താൻ കുട്ടികൾ തിടുക്കം കൂട്ടി തലേന്നും പിറ്റേന്നും വരുന്ന ദേശപ്പൂരങ്ങളുടെ കണക്കെടുപ്പും കഴിഞ്ഞു. ചരടുകെട്ടാനും താലികെട്ടാനും നിശ്ചയത്തിനുമൊക്കെ മുഹൂർത്തം കുറിക്കുമ്പോൾ വിശിഷ്ടാതിഥിയായി സഭക്കു നടുവിൽ ടീ പോയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പാലിന്റെ പറ്റു കണക്കും ഗ്യാസിന്റെ കുറ്റി കണക്കും ആരാണിത്ര ഭദ്രമായി സൂക്ഷിക്കുക! വാതിൽ പഴുതിലൂടെ ചൂളം വിളിച്ചു വരുന്ന കുഞ്ഞി കാറ്റിനോടൊപ്പം ചുമരിലെ ഇരുമ്പാണിയിൽ കിടന്ന് തുള്ളി കളിക്കുന്നത് കണ്ട് സഹിക്കാതെ വീട്ടമ്മ കുത്തിയ സൂചിപ്പാടുകളിപ്പോഴുമുണ്ട്...! കടലമിഠായിയിലെ വെല്ല പാവും പാലൈസിന്റെ കുളിരും പട്ടാണിക്കടലയുടെ പുറംതോടും ഒട്ടിപ്പിടിച്ച കുഞ്ഞികയ്യുകൾ നക്കി തുടച്ച് പുസ്തക പൊതിയായി കുറച്ചു കാലം കഴിയാമായിരുന്നു! ഹാജർ പട്ടികകളുടെ പുറംചട്ടകളായി ടീച്ചർമാരുടെ നെഞ്ചിൽ ചാഞ്ഞുറങ്ങാമായിരുന്നു. ഹംസ ഖാന്റെ കടയിലെ പലചരക്ക് പൊതിയായി ആരും കാണാതെ വടക്കിനിയിൽ തിരിച്ചെത്താമായിരുന്നു. അരിമുറുക്കിലെ ജീരകത്തിന്റെ മണവും പൊരി ചാക്കിലെ ഉപ്പു രസവും നുണഞ്ഞ് പൂരപറമ്പിലെ മഞ്ഞു കൊള്ളാനെന്തു രസം. പടിക്ക് പുറത്തു നിറുത്തിയ ആക്രിക്കടക്കാരന്റെ ലൊക്കഡ വണ്ടിയിൽ വർത്തമാന പത്രങ്ങളുടെ ഭാരം താങ്ങാനാവാതെ ഇന്ന് ശ്വാസം മുട്ടി മരിക്കുമ്പോൾ ആരുണ്ട് തിരിഞ്ഞു നോക്കാൻ?

അതിജീവനം

ആഫ്രിക്കൻ കവിത

അതിജീവനം

  • ഴാക് റോഷെ/ഹെയ്ത്തി*

നിങ്ങൾക്ക് എൻറെ കൂര തകർക്കാം കാശും തുണിയും ചെരിപ്പുകളും തട്ടിയെടുത്ത് എന്നെ ഉടുതുണിയുരിഞ്ഞ് മഞ്ഞുകാലത്തിന്റെ മാറിലേക്ക് വലിച്ചെറിയാം

എന്നാൽ നിങ്ങൾക്കെൻറെ സ്വപ്നത്തെ കൊഴിക്കാനാവില്ല പ്രത്യാശയെ കെടുത്താനാവില്ല

നിങ്ങൾക്ക് എന്റെ വായടപ്പിക്കാം തടവറയിൽ തള്ളാം കൂട്ടുകാരിൽ നിന്ന് അകറ്റി പാർപ്പിക്കാം എന്റെ പെരുമയിൽ കറപുരട്ടാം നഗ്നനാക്കി മരുഭൂമിയുടെ നെഞ്ചിലേക്ക് ആട്ടിപ്പായിക്കാം

എന്നാൽ നിങ്ങൾക്കെൻറെ സ്വപ്നത്തെ കൊഴിക്കാനാവില്ല പ്രത്യാശയെ കെടുത്താനാവില്ല

നിങ്ങൾക്ക് എന്റെ കണ്ണുകൾ തുരന്നെടുക്കാം ചെവിക്കല്ല് പിളർക്കാം കൈകാലുകൾ വെട്ടിമാറ്റാം നാണംകെടുത്തി തെരുവിലേക്ക് തൂക്കിയെറിയാം

എന്നാൽ നിങ്ങൾക്കെൻറെ സ്വപ്നത്തെ കൊഴിക്കാനാവില്ല പ്രത്യാശയെ കെടുത്താനാവില്ല

നിങ്ങൾക്ക് എന്റെ ഉടലാകെ വ്രണങ്ങൾ കൊണ്ട് പൊതിയാം മുറിവുകളിൽ കമ്പിവടികൊണ്ട് തോണ്ടാം പീഡിപ്പിച്ചുരസിക്കാം ചോര മുള്ളിക്കാം പേനയും പേപ്പറും കിട്ടാത്ത മുറിയിലടയ്ക്കാം ഭ്രാന്തനോടെന്നപോലെ പെരുമാറാം ഉന്മാദത്തിലേക്ക് ഉന്തിയിടാം നാണം കെടുത്താം ഞെരിച്ചുടച്ചു കളയാം തീറ്റയും കുടിയും തരാതിരിക്കാം അടിയറവിൽ ഒപ്പുവെപ്പിക്കാം

എന്നാൽ നിങ്ങൾക്കൻറെ സ്വപ്നത്തെ കൊഴിക്കാനാവില്ല പ്രത്യാശയെ കെടുത്താനാവില്ല

നിങ്ങൾക്ക് എന്റെ കുഞ്ഞുങ്ങളെ കൊല്ലാം പെണ്ണിനെ കൊല്ലാം പ്രിയപ്പെട്ടവരെ എല്ലാം കൊല്ലാം എന്നെയും കൊല്ലാം

എന്നാൽ നിങ്ങൾക്കെൻറെ സ്വപ്നത്തെ കൊഴിക്കാനാവില്ല പ്രത്യാശയെ കെടുത്താനാവില്ല.

മൊഴിമാറ്റം : എം. ആർ. രേണുകുമാർ

ഉറക്കം

നിഖിൽ തങ്കപ്പൻ

ഉറക്കഗുളികകൾ സുല്ലിട്ട രാത്രികളെ തോൽപ്പിച്ചതാണ് ഞാനൊടുവിൽ. തലക്കലിരുന്നു നിലവിളിക്കാതിരിക്കാമോ? വല്ലാത്ത ശല്യമാകുന്നുണ്ട് നിങ്ങളെനിക്കമ്മേ.. ആരാണ് ചന്ദനത്തിരി കൊളുത്തിവെച്ചത്? ഉറക്കത്തിലുമുണർന്നിരിക്കുന്നു ചെന്നിക്കുത്ത്. ഇനിയും ഇങ്ങനെ എന്നെ കുലുക്കല്ലേ.. ദാ വരുന്നത് പലിശക്കാരനാണ്, ഉണർന്നുപോയാലുടനെ അഞ്ചു ലക്ഷത്തിന്റെ കണക്കുപറയും.

മാവു മുത്തശ്ശി

കെ കെ മണികണ്ഠൻ

മാവിനുമുണ്ടൊരു കഥ പറയാൻ... മുപ്പത്തിനാല് വയസായി യു.പി. കെട്ടിടത്തിന് ...! വലിയട്ട ഇല്ലിക്കോട്ടുകുറുശ്ശി മുഹമ്മദ് ഖാന്റെ പ്രധാന നിർമ്മിതികളിലൊന്നാണ് ഇരുപത്തിനാല് മുറികളുള്ള ഈ കെട്ടിടം. തറ മാത്രമല്ല ചുമരും കരിങ്കല്ലായതു കൊണ്ട് അറ്റകുറ്റപണിക്ക് വരുന്നവരുടെ പരിഭവം ചെറുതല്ല. കെട്ടിട സ്ഥാനം, യു.പി. വിദ്യാർത്ഥികളായിരിക്കുമ്പോൾ ഞങ്ങളുടെ ഓപ്പൺ ടോയ്ലറ്റായിരുന്നു.. പിന്നീട് സേവനവാരത്തിന് കമ്പോസ്റ്റ് കുഴി കുഴിച്ചതും അവിടെത്തന്നെ. വലിയ പാറക്കഷണങ്ങൾ താങ്ങി മഞ്ഞ ലോറി പോസ്റ്റ് ഓഫീസ് കുന്ന് കിതച്ചു കയറുമ്പോ ൾ ,പുറത്തേക്ക് നോക്കിയാൽ ഊരി വടികൊണ്ട് ഊരക്ക് കിട്ടും. ഇടവേളകളിൽ വലിയ പാറക്കഷണങ്ങൾ അടിച്ചു പൊട്ടിക്കുന്നത് കാണാൻ വട്ടം കൂടി നിൽക്കുമ്പോൾ " മാറിനിക്കിനെടാ ചെക്കൻമാരേ ,കണ്ണില് പൂഴി വീഴും എന്നു പറഞ്ഞ് മുഹമ്മദ്ഖാൻ തോളിലെ തോർത്തെടുത്ത് ഒന്നു മിന്നും . എല്ലാ സുഖ ദുഃഖങ്ങൾക്കും മൂകസാക്ഷിയായിരുന്നു ഈ മുത്തശ്ശിമാവ്... കൂട്ടിനൊരു ചെറുതുകൂടി ഉണ്ടായിരുന്നു. ഇടക്കാലത്ത് ആരോ ശിരഛേദം ചെയ്തു! കുംഭ മീനങ്ങളിൽ നിഴലു നോക്കി വരുന്നവരോട് കുശലം പറയും.. ചാറ്റൽ മഴകളെ ഭൂമിതെടീക്കാതെ തിരിച്ചയക്കും കുഞ്ഞുകുട്ടികളെ കണ്ണുപൊത്തികളിപ്പിക്കും.. ആവി പറക്കുന്ന കഞ്ഞിയും പയറുമായി തണൽ തേടി വരുന്ന കുരുന്നുകളെ ഇളം കാറ്റുകൊണ്ട് തലോടും ഗൃഹപാഠം ചെയ്യാത്തതിന് പുറത്തു നിൽക്കുന്നവരുടെ കണ്ണീർ ചാലുകളെ ചുംബിച്ചുണക്കും എല്ലാവരും സഹോദരീ സഹോദരന്മാർ എന്നു പറയുമ്പോൾ കൊമ്പുകുലുക്കി ഏറ്റുചൊല്ലും ജയഹേ എന്നു കേൾക്കുമ്പോൾ ആർത്തിരമ്പി വരുന്ന കുഞ്ഞിപ്പടകളെ കാത്ത് ആർത്തു ചിരിച്ചു നിൽക്കും യാത്രയയക്കപ്പെടുന്ന അധ്യാപകരുടെ ധീരസ്മരണകളെ നെഞ്ചോട് ചേർക്കും ആശംസകൾ ചൊരിയുന്ന അധ്യാപകരുടെ ഭംഗിവാക്കുകൾ കേട്ട് ഊറി ചിരിക്കും പത്താം ക്ലാസ് സെന്റോഫിന് നിലക്കാത്ത ഉപദേശങ്ങൾ മൊഴിയുന്ന അധ്യാപകരുടെ തലയിലേക്ക് കരിയിലകൾ പൊഴിക്കും കണ്ണിമാങ്ങയിൽ കണ്ണുവച്ചു പോകുന്നവർ രണ്ട് മാസം കഴിഞ്ഞ് വരുമ്പോൾ നിരാശരാകും ഉണ്ണികളെ കാണാതെ ഉള്ളുരുകി മാമ്പൂക്കൾ കരിച്ചുണക്കി കൊഴിച്ചിടും കഴുത്തിനൊപ്പം മണ്ണിട്ടു മൂടി ജീവനപഹരിക്കാൻ ശ്രമിച്ചു പൊരുതി നിന്നു... അതിജീവിച്ചു ഇത്രയും കാലം! പുഞ്ചിരി തൂകി കയറി വന്നപ്പോൾ മര്യാദയോടെ എതിരേറ്റു ... ഒരു കൂട്ടാവട്ടെ എന്നു കരുതി ,നീരും നനവും നൽകി പരിപാലിച്ചു'... ഇല വിരിഞ്ഞപ്പോഴാണ്... ഇത്തിൾക്കണ്ണിയാണെന്ന് മനസിലായത്... അതിന്റെ വേരുകളാഴ്ന്നിറങ്ങിയതോ... ഹൃദയരക്തമൂറ്റി കുടിക്കാൻ ...! പടർന്നു പന്തലിച്ചു വേർപെടുത്താനാവാത്ത വിധം ... ശേഷിക്കുന്ന നാളുകൾ ഉണ്ണികളോടൊപ്പം... പൂക്കണമെന്നില്ല... കായ്ക്കണമെന്നില്ല... തണലേകണമെന്നില്ല...!!!