എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

2019

പ്രേവേശനോത്സവം

2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.

2018

പ്രേവേശനോത്സവം

2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.

സ്‌കൂൾ പാർലമെന്റ് രൂപീകരണം

2018 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് രൂപീകരണം ഇംഗ്ലീഷ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സ്‌കൂൾ ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ് ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ സത്യപ്രതിജ്‌ഞ ചെയ്ത് സ്ഥാനമേറ്റു. വർണ്ണാഭമായ ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ സിസ്റ്റർ തെരസില്ല , ഹെഡ് മിസ് ട്രസ് സിസ്റ്റർ . ലിസ്സി എന്നിവർ സന്നിഹിതരായിരുന്നു.

||

സ്‌കൂൾ കലോത്സവം

രണ്ടു ദിവസങ്ങളിൽ രണ്ട് സ്റ്റേജുകളിലായിട്ടാണ് സ്‌കൂൾ കലോത്സവം നടത്തപ്പെട്ടത്. ഭരതനാട്യം, കുച്ചിപൊടി, നാടോടി നൃത്തം , സംഘനൃത്തം എന്നീ ഇനങ്ങളിൽ ഒന്നിനൊന്നു കിടപിടിക്കുന്ന മത്സരങ്ങൾ ആണ് കുട്ടികൾ കാഴ്ച വച്ചത്. വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ആരംഭിക്കുകയും ചെയ്തു.

സ്‌കൂൾ സ്പോർട്സ് മീറ്റ്

2018 അധ്യയന വർഷത്തെ സ്‌കൂൾ സ്പോർട്സ് മീറ്റ് 04/ 08 / 2018 ശനിയാഴ്ച നടത്തപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷം

വളരെയധികം വർണ്ണാഭമായ രീതിയിൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്യ്രദിനം നടത്തപ്പെട്ടത്. അഡിഷണൽ DPI ശ്രീ. ജിമ്മി . കെ ജോസ് മുഖ്യാഥിതി ആയിരുന്നു. കൃത്യം 8.45 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് പതാക ഉയർത്തി. സ്വാതന്ത്യ്രദിന സന്ദേശം ശ്രീ. ജിമ്മി സർ നൽകി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ .പി.ജെ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ്ഡ്രിൽ, ബാൻഡ് മേളം , എയ്റോബിക്ക് ഡാൻസ് എന്നിവ തുടർന്ന് അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കേരളം മുഴുവൻ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്‌കൂളും ചെറിയ കൈത്താങ്ങായി . സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 3698 പേരാണ് രജിസ്റ്റർ ചെയ്തത്. ൨൮ തിയതിവരെ നീണ്ട ക്യാമ്പിൽ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും സ്‌കൂൾ മുഴുവൻ ഒറ്റ കെട്ടായി പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം മുതലായ അത്യാവശ്യ സഹായങ്ങൾക്കൊപ്പം തന്നെ വിവിധ ബോധവത്ക്കരണ ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടത്തപ്പെട്ടു.

സ്‌കൂൾ സ്ഥാപകദിനം

ആഗസ്റ്റ് 31 സ്‌കൂൾ സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ സ്ഥാപകനായ ബിഷപ്പ് മോറോയുടെ ചരമദിനമാണ് സ്ഥാപകദിനമായി ആചരിച്ചത്. പ്രേത്യേക അസംബ്ലി സംഘടിപ്പിച്ച് ബിഷപ്പിന്റെ ജീവചരിത്രവും, സ്‌കൂൾ സ്ഥാപിക്കാൻ ഇടയായ ചരിത്രവും അവതരിപ്പിച്ചു.

അദ്ധ്യാപക ദിനാഘോഷങ്ങൾ

സെപ്റ്റംബർ 5 അദ്ധ്യാപകദിനം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പ്രേത്യേക അസ്സംബ്ലിയിലൂടെ അദ്ധ്യാപകരെ ആദരിച്ചു. ക്ലാസ് തലത്തിലും അദ്ധ്യാപകരെ കുട്ടികൾ ആദരിച്ചു. അദ്ധ്യാപക ദിനത്തിന്റെ മഹത്വം വെളിവാക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.

സി.വി രാമൻ ദിനാചരണം

പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.

2017

പ്രവേശനോൽസവം

||||

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.

പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

പരിസ്ഥിതി ദിനം

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു . നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സഹപാഠികൾക്ക് ഒരു സഹായഹസ്തം

വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രു‌മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.

ദരിദ്രരായ രക്ഷകർത്താക്കൾ മഴക്കെടുതികൾക്കിടയിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോൺസർമാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകർത്താക്കൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.

ആർഭാടത്തിന് വിട ചൊല്ലി സതീർത്ഥ്യർക്ക് കൈത്താങ്ങ്‌

||

കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് മറ്റുള്ളവർക്ക് താങ്ങും തണലുമാകാൻ അവരെ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും, ക്ലാസിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സിൽ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിക്കുന്ന തുക നിക്ഷേപിക്കുന്നു. ഈ തുക ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്രദമാക്കാനാണ് തിരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക ശേഖരിച്ച് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താമെന്ന ആശയം അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. മറ്റുള്ളവ‍ർക്കായി തങ്ങളാൽ ചെയ്യാവുന്ന പുണ്യങ്ങളുടെ നിരയിലേക്ക് ഒരു പുതുവഴി തുറക്കുകയാണ് ഇതിലൂടെ പ്രവർത്തകർ.

ലോകാ സമസ്താഃ സുഖിനോ ഭവന്തു

||||

കുട്ടികളുടെ ആരോഗ്യ, മാനസിക വികസനത്തിനും ഏകാഗ്രതയ്ക്കും ഊന്നൽ നല്കിയ ദേശീയയോഗാ ദിനത്തിൽ യോഗാ ക്ലാസുകൾ ആരംഭിച്ചു. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുവാൻ നമ്മെ സഹായിക്കുന്ന ദിവ്യഔഷധമാണ് യോഗ. മാനസിക-ശാരീരിക- ബൗദ്ധീക വളർച്ചയാണ് യോഗ ലക്ഷ്യമിട്ടിരിക്കുന്നത്. മാനസിക ആരോഗ്യമുള്ള തലമുറ നാടിന്റെ സമ്പത്ത് എന്ന സ്വപ്നമാണ് യോഗയിലൂടെ നാം സാക്ഷാത്ക്കരിക്കുന്നത്.

യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികൾക്ക് യോഗ പരിശീലനം നല്കി. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുകയും, അത് മറ്റ് കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടർപ്രവർത്തനമാക്കി മാറ്റാനും സാധിക്കുന്നു.

നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ യോഗാ പരിശീലനവുമായി മുന്നേറുന്നു.

അണിചേരാം ലഹരിക്കെതിരെ

||||||

പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാർത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകർക്കുന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികൾക്കും അതോടൊപ്പം സമൂഹത്തിനും പകർന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ കുട്ടികൾ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദർശൻ ചെയർമാൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി പദാർത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ബഷീർ അനുസ്മരണം

||||

‘കഥകളുടെ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ പ്രപഞ്ചസത്യങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്ന്’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂർത്തീ ഭാവമായി ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്നു.

ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’ സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദർശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂർണ്ണ വിജയത്തിലേക്ക് നയിച്ചു.

ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുൽത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ധനസഹായ വിതരണം

തിന്മ നടമാടുന്ന ഇന്നത്തെ സമൂഹത്തിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ വീണ്ടും നന്മയുടെ പ്രതിരൂപങ്ങളാകുന്നു.‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിൾ വാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് അവർ സമൂഹത്തിനാകെ മാതൃകയാകുന്നു.

അവശ്യസന്ദർഭങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒൻപതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ പ്രവർത്താകർക്ക് സാധിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാർത്ഥ മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകർന്നു നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.

ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ

||||||

ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനർജി പ്രോഗ്രാമിന്റെ’ ജില്ലാ കോർഡിനേറ്റർ ടോംസ് ആന്റണി , ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേർന്ന് ഊർജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്‌ക്കാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.

അൽപ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊർജ്ജം സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓർമപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊർജ്ജത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കൾക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവർക്കും പ്രയോജനപ്രദമായിരുന്നു.

വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും സ്വീകാര്യമായത്.

പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച് പൂങ്കാവ് മാർക്കറ്റിലേക്ക്

||||

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാർക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.

ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാർക്കറ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.

നല്ലപാഠം കോർഡിനേറ്റർ ആര്യ മാർട്ടിൻ വിദ്യാർഥികൾക്കും അധ്യാപകർക്കും മാർക്കറ്റിലെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്, സിസ്റ്റർ മെൽവി, സുമിമോൾ .കെ .എക്സ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി അവർക്കൊപ്പം ചേർന്നു .

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഈ പ്രവർത്തനം വിദ്യാർത്ഥികളെ എന്നപോലെ മുതിർന്നവരെയും ഏറെ സഹായിച്ചു.

നാട്ടുരുചി നാവിൽ പകർന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട്

||||

നാട്ടുവിഭവങ്ങളിൽ പ്രമാണിയായ കപ്പ, പാവപ്പെട്ടവന്റെ സ്വന്തം വിഭവമെന്ന് പഴമക്കാർ വിശേഷിപ്പിച്ചിരുന്ന ഈ വിഭവം ഇന്നത്തെ തലമുറയുടെ നാവിന് അത്ര പരിചിതമല്ല. ഈ നാടൻ വിഭവത്തെ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നതോടൊപ്പം സഹപാഠിക്ക്‌ സ്നേഹവീട് ഒരുക്കാനുള്ള ധനസമാഹരണവും ലക്ഷ്യമിട്ടുകൊണ്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. ജനപ്രതിനിധിയായ എ.എം ആരിഫ് MLA യും ആലപ്പുഴ AEOശ്രീ. ആസാദും ചേർന്നാണ് ഈ ഭക്ഷ്യമേളയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. കുട്ടികളുടെ സഹകരണം കൊണ്ട് വൻ വിജയമായി തീർന്ന ഈ ഭക്ഷ്യമേള തുടർന്നുള്ള ആഴ്ചകളിലും നടത്തുവാൻ തിരുമാനിച്ചു.

പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവർത്തകർ

||||

സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ. തങ്ങളുടെ നിർദ്ദനരായ കൂട്ടുകാർക്കും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പരിസരവാസികൾക്കും ഓണവിഭവങ്ങൾ നല്കി അവർ ഓണത്തെ വരവേറ്റു. 18 ക്ലാസുകളിലേയും ഓരോ കുട്ടിയും ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും അനുബന്ധസാമഗ്രികളും കൊണ്ടുവരുകയും അവ ശേഖരിച്ച് തങ്ങളുടെ 36 സഹപാഠികൾക്കും 30 പരിസരവാസികൾക്കും നല്കി ഓണനാളിന്റെ നൈർമല്യത്തെ വിളംബരം ചെയ്തു.

നല്ലപാഠം പ്രവർത്തകർ തയ്യാറാക്കിയ പ്രകൃതി സൗഹൃദബാഗുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് സ്കൂൾ ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് ആയിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയും പങ്കുവയ്ക്കലിന്റെ മാധുര്യവും ഈ പ്രവർത്തിയിലൂടെ നല്ലപാഠം പ്രവർത്തകർക്ക് അനുഭവവേദ്യമായി.

ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ

||||

ലഹരിവസ്തുക്കൾ - പുതുതലമുറയെ കാർന്നു തിന്നുന്ന കാൻസർ. ലഹരിപദാർത്ഥങ്ങൾ നശിപ്പിക്കുന്നത് ഒരു വ്യക്തിയെയല്ല മറിച്ച് ഒരു സമൂഹത്തെ തന്നെയാണ്. ഈ അവബോധം ലോകത്തിന് പകർന്നു നല്കുകയെന്ന ഉദ്ദേശ്യത്തോടെ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.

എക്സൈസ് വകുപ്പ് സബ് ഇൻസ്‌പെക്ടർ ശ്രീ. തോമസ്‌ ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ ലഹരിവിരുദ്ധ ബോധവത്ക്കരണക്ലാസ് നയിച്ചു. തുടർന്ന് ‍ ഹോംകോയിലെ ഡോ.സുരേഷ് സ്പോൺസർ ചെയ്ത വിവരശേഖരണപ്പെട്ടിയുടെ ഉദ്ഘാടനകർമ്മം സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് നിർവ്വഹിച്ചു.

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. സന്തോഷ്‌, ശ്രീ. സുജിത്ത് എന്നിവരും, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധക്ലബ്ബിന്റെ കൺവീനർമാരായി ശ്രീ. സിനോ, ശ്രീമതി. സുമിമോൾ കെ.എക്സ്‌ എന്നിവരേയും വിദ്യാർത്ഥി പ്രതിനിധികളായി യദുകൃഷ്ണൻ (പ്രസിഡന്റ്), ആര്യ മാർട്ടി ൻ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

ലഹരിക്ക്‌ വിടചൊല്ലി ആരോഗ്യവും നീതിബോധവുമുള്ള തലമുറയായി വളർന്നു വരേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായിച്ചു.

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി പൂങ്കാവ് സ്കൂൾ

വയലേലകളിലൊക്കെയും സ്വർണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്‌ത്തുൽസവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീൻമേശയിൽ വിഭവങ്ങൾക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു.

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ചിങ്ങം-1 കർഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേർന്ന് നട്ടു.

സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകർമ്മം വിദ്യാഭ്യാസവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ശ്രീ. ആർ.ഡി. ബാബു നിർഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ്, ഇക്കോ ക്ലബ്‌ കണ്വീനറായ ശ്രീമതി ഡാനി ജേക്കബ്‌, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേർന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.

അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകർ ആയപ്പോൾ

അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, ഭാവിതലമുറയെ വാർത്തെടുക്കുന്ന ഉദാത്തമായ ഒരു കർമ്മം കൂടിയാണ്. ആ പുണ്യകർമത്തിൽ അദ്ധ്യാപകരോടൊപ്പം പങ്കുചേരുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ.

സ്ക്കൂളിലെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന, പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ലക്‌ഷ്യം. ഇതിനായി എല്ലാ ദിവസവും കുറച്ച് സമയം അവർ നീക്കി വയ്ക്കുന്നു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അധ്യാപനം നടത്തുന്നതിനാൽ കുട്ടികൾക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. തങ്ങളുടെ ചേച്ചിമാരും ചേട്ടന്മാരും തങ്ങൾക്കു വേണ്ടി ക്ലാസ് എടുക്കുന്നു എന്നത് കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ കുട്ടിയും ആവേശത്തോടെയാണ് ക്ലാസിൽ പങ്കെടുക്കുന്നത്.

തന്നെക്കാൾ കഴിവുകുറഞ്ഞവരെ അവഗണിക്കാതെ അവരെയും തന്നോടൊപ്പം ചേർത്തു നിർത്തണമെന്ന വലിയൊരു പാഠമാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ സമൂഹത്തിന് പകർന്നു നൽകുന്നത്. പഠന പിന്നോക്കാവസ്ഥ നേരിടുന്ന തങ്ങളുടെ കൂട്ടുകാരെയും തങ്ങളോടൊപ്പം മുന്നിനരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ്‌ കുട്ടികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ബേബി ഡയപ്പറുകളുടെ നിർമാർജ്ജനവും സുസ്ഥിര പുന:ചംക്രമണവും- പ്രോജക്ട്

അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീർന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോർട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.

പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസർജ്ജ്യങ്ങൾ നേ‍ർത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകൾക്കാണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിർമ്മാർജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാർഗ്ഗം ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.

പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേർതിരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.

പെൺകരുത്തു വിളിച്ചോതി പുതുമയാർന്നൊരു ദിനാഘോഷം

ഒക്ടോബർ 11 ലോകമെമ്പാടുമുള്ള പെൺമക്കളുടെ ദിനം .പുതുമയാർന്നൊരു ആഘോഷമാണ് ഈ ദിവസം മേരി ഇമ്മാക്കുലേറ്റിലെ പെൺകുഞ്ഞുങ്ങൾക്കായി സ്കൂൾ ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളേയും അധ്യാപികമാരെയും അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം നിമിത്തം കുടുംബങ്ങളിൽ പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കപ്പെട്ടു. 100% കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ജീവിത ദുരന്തങ്ങളെയും സംഘർഷങ്ങളെയും നേരിടുന്ന പെൺകുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ മാനവ മനസാക്ഷിയെ ഞെട്ടിച്ച പീഡനത്തിനു ഇരയായ സൗമ്യയേയും ഡൽഹി പെൺകുട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാനുള്ള കരുത്താർജ്ജിച്ചു തങ്ങൾ വളർന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങൾ‍ക്കും കഴിയുമെന്നുമുള്ള ഉറച്ച പ്രഖ്യാപനത്തോടെ പെൺകുരുത്തിന്റെ ഈ ദിനത്തെ അവർ അർത്ഥ സമ്പുഷ്ടമാക്കി. പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്നതിൽ അഭിമാനിക്കണമെന്നു ഹെഡ്‌മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് കുട്ടികളോട് ആഹ്വാനം ചെയ്തു .

പെൺകുട്ടികൾ വീടിന്റെ വിളക്കായി കാണുന്ന ഒരു സംസ്കാരമാണ് നമ്മുടേത്‌ എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും പെൺകുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള അവബോധം പകരാൻ സഹായകമായിരുന്നു ഈ പ്രവർത്തനം.

QR കോഡ്

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊൻതൂവൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികൾക്ക് മുന്നിലും QR കോഡ്‌ സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ്‌ സ്കൂൾ വെബ്‌സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക്‌ പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്‌സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാർത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവർത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ്‌ കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾ രക്ഷകർത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും

വിവര സാങ്കേതിക വിദ്യ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാർഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചർച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.

പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചർച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോർഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.

കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു.

വായനയുടെ കൈത്തിരി തെളിച്ച് കേരളപ്പിറവി ദിനാഘോഷം

“എന്റെ മലയാളം എന്റെ അഭിമാനം” എന്ന് ഓരോ മലയാളിയും ഏറ്റു പറയേണ്ട കേരളപിറവി ദിനത്തിൽ അർത്ഥസംപുഷ്ടമായ ഒരാഘോഷമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ അണിയിച്ചൊരുക്കിയത്. പുസ്തകറാലിയായി ഓരോ ക്ലാസ് മുറിയിൽ നിന്നും കുട്ടികൾ അസംബ്ലിക്കായി അണിനിരന്നു. തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്കും, ക്ലാസ് ലൈബ്രറിയിലേക്കും സംഭാവന ചെയ്തു. തുടർന്ന് ‍ സ്കൂളിലെ സ്റ്റുഡിയോയിൽ വച്ച് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.

മലയാളത്തനിമയുള്ള കവിതകൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ മലയാള മണ്ണിന്റെ മണമുള്ള കുറെ ഓർമകൾ സമ്മാനിച്ച്‌ കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു. 967 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 800 പുസ്തകങ്ങളാണ് കേരളപിറവിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സംഭാവന ചെയ്തത്.

മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളർന്നുവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികൾക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെൽപുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികൾക്ക് നവ്യാനുഭവമായി.

ഒന്നിക്കാം ലഹരിക്കെതിരെ

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ലപാഠം ട്വന്റി-ട്വന്റി ചലഞ്ച് ടാസ്ക് -ഉം മായി ബന്ധപ്പെട്ട് ലഹരിക്കെതിരെ ഒന്നിച്ചു കൈകോർത്തു. ടാസ്ക്കിൽ പങ്കെടുത്ത എല്ലാ കുട്ടികളും തങ്ങൾ തയ്യാറാക്കിയ കുറിക്കു കൊള്ളുന്ന താളമുള്ള മുദ്രാവാക്യങ്ങളുമായി അണിനിരന്നു.

സ്കൂളിലോ, പരിസരപ്രദേശത്തോ പുകയില ഉത്പ്പന്നങ്ങളും ലഹരി വസ്തുക്കളും വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് IPS നെ അറിയിക്കുന്നതാണെന്ന തിരുമാനത്തോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ലഹരിയുടെ കൈപ്പിടിയിൽ അമർന്ന് ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങൾക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്.

അകകണ്ണ് തുറപ്പിച്ച് ബോധവത്ക്കരണക്ലാസ്

കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങൾപോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.

സാമൂഹ്യ പ്രവർത്തകയും ചൈൽഡ് വെൽഫെയർ അസ്സോസിയേഷൻ ഡയറക്ടറുമായ സി. ലിസ്സി റോസ് ഈ വിഷയത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി രണ്ടായിരത്തി പന്ത്രണ്ടിൽ നിലവിൽവന്ന പോക്സോ നിയമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിസ്റ്റർ വ്യക്തമായ അവബോധം നല്കി. സ്കൂളിൽ നടന്ന ഈ ക്ലാസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു നൽകിയതോടൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനും ഉപകരിച്ചു.

സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് വിരൽചൂണ്ടി- ബോധവത്ക്കരണ ക്ലാസ്

ഇന്റർനെറ്റും മൊബൈൽ ഫോണുമെല്ലാം വർത്തമാനകാല സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തവയാണ്. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അതിവേഗം മുന്നേറാൻ ഇവയൊക്കെ കൂടിയേ കഴിയൂ. എന്നാൽ ശരിയായ വിധത്തിലാണോ ഇവ നമ്മൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നവന്റെ മനോനില പോലെയാണ് ഇവയുടെ ഗുണദോഷങ്ങൾ. സൈബർ ലോകത്തിന്റെ മായികവലയത്തിൽ കുടുങ്ങി ചിറക് കരിയുന്ന എത്രയെത്ര കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസുകൾക്ക് പ്രസക്തി ഏറുന്നത്.

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. റിട്ടയേർഡ് ബി.പി.ഒ- യു. സുരേഷ്കുമാർ, സോഫ്റ്റ്‌വെയർ എഞ്ചിനിയറും സ്കൂളിലെ പൂർവ്വവിദ്യാർത്ഥി‍യുമായ ജോയ്. പി.എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അപകടസാധ്യതകൾ വളരെ ലളിതമായി സദസ്സിന് മുന്നിൽ അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചു എന്നത് പ്രശംസനീയമാണ്.

ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളർന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണർത്താനും ഈ ക്ലാസ് ഏറെ സഹായകമായി.

സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാർഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ-വഴിയിൽസുരക്ഷിതരായി’ എന്ന പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ മനസ്സിൽ ഉറപ്പിച്ചു.

ഡിജിറ്റൽ വായനയിലേക്ക് ഒരു കാൽവയ്‍പ്പ്

അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി ഐ.റ്റി ലാബിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർ‍ന്നു നല്കുന്നത്.

സ്നേഹപാഠമായ് നന്മവീട്

ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിർമ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകർമ്മം ആലപ്പുഴ മുൻസിപ്പൽ കൗൺസിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേർന്ന് നിർവ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു.

ഓമനപ്പൂത്തുമ്പികൾ

‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവർക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത്‌ ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.

ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങൾക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.

വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിൻബലവും ആവശ്യമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവർക്കുമുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകർന്നുനല്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയും.

വെർട്ടിക്കൽ ഗാർഡൻ

പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കൽപ്പം ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കൽപ്പം വളർച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിർമ്മിക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെർട്ടിക്കൽ ഗാർഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്.

പൂന്തോട്ട നിർമ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെർട്ടിക്കൽ ഫാർമിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്‌വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.

സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെർട്ടിക്കൽ ഗാർഡൻ, വെർട്ടിക്കൽ ഫാർമിംഗ് തുടങ്ങിയ നൂതന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതൽമുടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികൾക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി.

ശലഭങ്ങൾ പാറി നടക്കും ശലഭോദ്യാനം

പൂക്കൾക്ക് മുകളിൽ മറ്റൊരു പൂവായി പാറി നടക്കുന്ന ചിത്രശലഭങ്ങൾ ഏവർക്കും പ്രിയങ്കരമായ കാഴ്ചയാണ്. ആ കാഴ്ചയുടെ വർണലോകമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ ശലഭോദ്യാനം പ്രദാനം ചെയ്യുന്നത്. വീടുകളിൽ നിന്നും സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽനിന്നും ശേഖരിച്ച പൂച്ചെടികളുപയോഗിച്ചാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ഒരു ശലഭോദ്യാനം നിർമ്മിച്ചത്

ചെടികൾ പൂവിട്ടതോടെ നരകക്കാളി, ഗരുഡ, നാട്ടുറോസ്, വരയൻ കടുവ, തീച്ചിറകൻ തുടങ്ങി ധാരാളം ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനുമായി ദിവസേന ഉദ്യാനത്തിലെത്തുന്നു. പൂമ്പാറ്റകളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ‘പൂമ്പാറ്റകളുടെ വർണ്ണ ലോകം’ എന്ന പേരിൽ ഒരു ആൽബം തയ്യാറാക്കുകയും അതിൽ പൂമ്പാറ്റകളുടെ ചിത്രങ്ങളും ശാസ്ത്രീയനാമവും അവയുടെ പ്രത്യേകതകളുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ICT സാധ്യത പ്രയോജനപ്പെടുത്തി ശലഭങ്ങളെക്കുറിച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് സ്കൂളിലെ എക്കോ ക്ലബ്ബ് അംഗങ്ങൾ ആണ്.

കൃഷ്ണ കിരീടം, ലന്താന, കിലുക്കാം പെട്ടി, സീനിയ, ജമന്തി, ചെത്തി, വാടാമല്ലി, കോളാമ്പി തുടങ്ങിയ വിവിധങ്ങളായ നാടൻ പൂക്കളെ അടുത്തറിയാനും പൂമ്പാറ്റകളുടെ വിശേഷങ്ങൾ മനസിലാക്കാനും ഈ പ്രവർത്തനം സഹായിച്ചു.

സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം

കൃഷിയെ പ്രാണനായും ജീവിതോപാധിയായും കരുതിയിരുന്ന ഒരു തലമുറ ഇവിടെ നിലനിന്നിരുന്നു. മണ്ണിനേയും മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന അവർക്ക് കൃഷി ഒരു വരുമാന മാർഗ്ഗം മാത്രമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ പലതരം കാർഷി‍ക പ്രവർത്താനങ്ങളിലൂടെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒരുക്കാൻ ശ്രമിക്കുന്നത്.

മണ്ണിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. അതിനായി അവർ വാഴകൃഷി, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, ടെറസ് കൃഷി എന്നിങ്ങനെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒതുക്കാൻ ശ്രമിച്ചു വരുന്നു. പരിസ്ഥിതി അതിന്റെ മനോഹാരിതയിൽ സംരക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് നല്കുന്നത്.

സ്നേഹവീടൊരുക്കി ഓണസമ്മാനം

മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ ഇത്തവണ ഓണ സമ്മാനം നല്കിയത് തങ്ങളുടെ സഹപാഠികളായ സഹോദരങ്ങൾക്കാണ്. എട്ടു വർഷ‍മായി പാതിവഴിയിൽ ഭവന നിർമ്മാണം ഉപേക്ഷിക്കേണ്ടിവന്ന ഏഴംഗങ്ങളുള്ള ഈ കുടുംബം വളരെ കഷ്ടതയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ കൂട്ടുകാർ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ലവരായ ചില വ്യക്തികളുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് ഏകദേശം 60000 രൂപ മുടക്കിയാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.

നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവർക്കായി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട്‌ മരിയഗോരെത്തി പള്ളി വികാരി ഫാ.നെൽസൺ പൊള്ളയിൽ ഭവനത്തിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ.

രാസവളങ്ങൾക്കെതിരെ ശാസ്ത്രനാടകം

ജൈവകീടനാശിനികളെ പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശം പകർന്നു നല്കിയ ‘ഗൃഹപാഠങ്ങൾ’ എന്ന ശാസ്ത്രനാടകം പ്രേഷക ശ്രദ്ധ പിടിച്ചുപറ്റി. രാസവളങ്ങളും മാരക കീടനാശിനികളും മണ്ണിന്റെ സ്വാഭാവിക ഘടന തകർക്കുന്നു എന്നും, ജൈവ വളങ്ങളും ജൈവ കീടനാശിനികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ വേദികളിൽ പൂങ്കവിലെ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രനാടകം സമൂഹത്തിന് ജൈവകീടനാശിനികളെയും ജൈവവളങ്ങളേയും പ്രോത്സാഹിപ്പിക്കണം എന്ന പാഠം പകർന്നു നല്കി.

ജൈവവൈവിധ്യം തിരിച്ചറിയാൻ പഠനയാത്ര

പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ജൈവവൈവിധ്യം കണ്ടും കേട്ടും തിരിച്ചറിയാൻ കുട്ടികൾ നീണ്ടുരേയ്‌ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. മണ്ണിനെ അറിയൂ, മനുഷ്യനാകൂ എന്ന മുദ്രാവാക്യം കണ്ടുകൊണ്ട്‌ നീണ്ടൂർ J.S ഫാമിലേക്ക് കടന്നു ചെന്ന കുട്ടികൾ മുദ്രാവാക്യത്തെ അർത്ഥവത്താക്കുന്ന കാഴ്ചകളാണ് കണ്ടത്.

ബാലവേലയ്ക്കെതിരെ മാഗസിൻ പ്രകാശനം

കരുത്തുറ്റ പുതുതലമുറയെ വാർത്തെടുക്കാൻ മികച്ച വിദ്യാഭ്യാസത്തിന് കഴിയും. വിദ്യ അഭ്യസിക്കേണ്ട സമയത്ത് അനേകം കുട്ടികൾ കുടുംബത്തിന് വേണ്ടി ‘ബാലവേല’ എന്ന കഷ്ടപ്പാടിന്റെ വഴിയെ സഞ്ചരിക്കുന്നു. മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ടും ജീവിതപ്രാരാബ്ധങ്ങൾ കൊണ്ടുമൊക്കെ ഈ അവസ്ഥ വന്നുചേരാം. ഈ ദുരിതത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ബോധവത്ക്കരണം ആവശ്യമാണ്‌. കുട്ടികളോടൊപ്പം രക്ഷകർത്താക്കൾക്കും ബാലവേലയുടെ അപകടങ്ങളെക്കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മനസ്സിലാക്കി കൊടുക്കണം.

സ്കൂൾ തലത്തിൽ കുട്ടികൾക്ക് ബാലവേലയെക്കുറിച്ച് അവബോധം പകരാൻ പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് സഹായകമാണ്. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് പ്രസ്തുത പാഠഭാഗത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ മനോഹരമായ ഒരു മാഗസിൻ തയ്യാറാക്കുകയും അത് ലൈബ്രറിയിൽ സൂക്ഷിച്ച് കുട്ടികൾക്ക് വായിക്കാൻ അവസരമൊരുക്കുകയും ചെയ്തു.

ജീവിതദുരിതങ്ങളിൽ അകപ്പെട്ട് വിദ്യാഭ്യാസം എന്ന പുണ്യം നുകരാൻ കഴിയാതെ പോകുന്ന അനേകായിരം കുരുന്നുകളുടെ വേദന മനസിലാക്കുന്നത്തിനോടൊപ്പം തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാനും ഈ മാഗസിൻ കുട്ടികളെ സഹായിക്കുന്നു.

പരിസ്ഥിതി അവബോധത്തോടെ ഒരു ശുചിത്വ പരിപാടി

ശുചിത്വമാർന്ന പരിസ്ഥിതി ഇന്നിന്റെ ആവശ്യവും വരും തലമുറയുടെ നിലനിൽപിനാധാരവുമാണെന്ന തിരിച്ചറിവിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രി പരിസരവും ആശുപത്രിയുടെ അകത്തളങ്ങളും കുട്ടികളും മാതാപിതാക്കളും ചേർന്ന് ശുചീകരിച്ചു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിൽ സ്കൂൾ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന യജ്ഞത്തിൽ ഏർപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി ബോധവുമുള്ള ഒരു പുതുതലമുറ പിന്നാലെ വരുന്നുണ്ട് എന്ന മുന്നറിയിപ്പാണ് കുട്ടികൾ ഇതിലൂടെ പകർന്നു നല്കിയത്.

സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ

സമരവഴിയെ നടന്നു നീങ്ങിയ മഹത് വ്യക്തിത്വം, തന്റെ അനുഭവസാക്ഷ്യം ഇളം തലമുറയ്ക്ക് പകർന്നു നൽകാൻ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിന്റെ പടികയറിവന്നത് മറ്റാരുമല്ല ആലപ്പുഴയുടെ റഫറൻസ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുശ്രേഷ്ഠൻ ബഹു. കല്ലേലി രാഘവൻപിള്ള സർ. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ അനുഭവങ്ങൾ വളരെ ആവേശത്തോടെയാണ് അദ്ദേഹം കുട്ടികൾക്ക് പകർന്നു നല്കിലയത്. 1985-ൽ മികച്ച അധ്യാപകനുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ച അദ്ദേഹം തന്റെ പഴയ ക്ലാസ്‍മുറി പുനരാവിഷ്ക്കരിച്ചാണ് തന്റെ മുന്നിലിരുന്ന വിദ്യാർത്ഥികൾക്ക് അനുഭവപാഠങ്ങൾ പകർന്നു നല്കിയത്. തികഞ്ഞ ഗന്ധീയനും ആദർശധീരനുമായ അദ്ദേഹത്തിന്റെ ക്ലാസ് കുട്ടികൾക്ക് ചരിത്ര അവബോധം പകർന്നു നൽകാൻ ഏറെ സഹായകരമായി.

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പൂങ്കാവ് സ്കൂൾ

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി, ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് ആലപ്പുഴ സബ്ബ് ജയിൽ സന്ദർശിക്കുകയും ഏകാന്തവാസം അനുഭവിച്ച് പ്രിയപ്പെട്ടവരിൽനിന്നും വേർപെട്ട് കഴിയുന്ന തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. മധുരം വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചും അവരോടൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ചത് അവരുടെമനസുകൾക്ക് ആശ്വാസം പകരുകയുണ്ടായി. തുടർന്ന് ‍ അവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കുകയുണ്ടായി.

‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, കരോൾഗാനങ്ങൾ ആലപിച്ചും അവരുടെ മനസുകളെ തിരുപ്പിറവിയുടെ കുളിർമ്മയുള്ള ഓർമ്മളകളിലേയ്‌ക്ക് കൊണ്ടുപോകാൻ സാധിച്ചു.

2016

പരിസ്ഥിതി ദിനം

ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. അന്നേ ദിവസം സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ജോസ്ന ജോസഫ് പരിസ്ഥിതി ദിന സന്ദേശം നല്കി . ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൈവ പച്ചകറി കൃഷിയുടെ ഈ വർഷത്തെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.

സമൂഹം വികസനതിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.

ആരോഗ്യ സർവേ ബോധവത്ക്കരണം

സ്കൂൾ വർഷാരംഭത്തിൽ മഴ നനഞ്ഞ് പുത്തൻ യൂണിഫോമിട്ട്, കുട ചൂടി സ്കൂളിലെത്തുവാൻ കൊതിയോടെ കാത്തിരുന്ന കുരുന്നുകൾ മഴക്കാല രോഗങ്ങളുടെ കെടുതിയിലമർന്ന് തങ്ങളുടെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ രക്ഷാപ്രവർത്തകരായി ഡെങ്കിപ്പനിയും, പകർച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്ന തങ്ങളുടെ സഹപാഠികളുടെ വീടുകൾ സന്ദർശിച്ച് ആരോഗ്യ സർവ്വേ നടത്തി. രോഗങ്ങൾ പകരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ച് ഓരോ വീടുകളും കയറി ഇറങ്ങി ബോധവത്ക്കരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

നമ്മുടെ തന്നെ ബോധപൂർവ്വമായ ഇടപെടലുകൾക്കും പ്രവർത്തനങ്ങൾക്കും ഒരു പരിധിവരെ രോഗങ്ങളെ ചെറുത്തു നില്ക്കാനാവും എന്ന് രക്ഷാപ്രവർത്തനങ്ങളിലൂടെ കുട്ടികൾ സമൂഹത്തിന് ബോധ്യപ്പെടുത്തി. പഠനത്തോടൊപ്പം സമൂഹത്തോടും സഹപാഠികളോടും ചില ഉത്തരവാദിത്വങ്ങൾ തങ്ങൾക്ക് നിറവേറ്റേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് കുട്ടികൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.

വായനാദിനം

നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു.

അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാർത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോർത്തിണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത അർത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികൾക്ക് ഇത്.

പുഞ്ചിരി വിടർത്തിയ ഓണാഘോഷം

സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവർക്ക് നൽകാൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടർന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ന് സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.

ഗുരുവേ നമ:

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, മലയാളം ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അർത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊർജവും പ്രാർത്ഥകനകളും എപ്പോഴും തങ്ങൾക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഔഷധസസ്യ തൈകൾ നല്കി ആദരിച്ചു.

കുട്ടികളുടെ കലാപരിപാടികൾക്ക് പുറമേ ജീവിതശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പൂർവ്വ അദ്ധ്യാപികയായ ശ്രീമതി. മേരി ഗ്രേസ് ടീച്ചറിന്റെ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. തദവസരത്തിൽ അദ്ധ്യാപകരുടെ ശബ്ദ മാധുരിയിൽ വിരിഞ്ഞ കവിതകൾ ഈ ദിനത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു. ഹെഡ്‌മിസ്‌‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് രാഷ്ട്രപതിയുടെ അദ്ധ്യാപക ദിന സന്ദേശം കുട്ടികൾക്ക് നല്കി. തുടർന്ന് ‍ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഔഷധ സസ്യങ്ങളും, പച്ചക്കറിതൈകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. ഇതി‌നുശേഷം വിദ്യാ‍ർത്ഥികൾ തങ്ങളുടെ അദ്ധ്യാപകരോടുള്ള ആദരസൂചകമായി അവർക്ക് ഭക്ഷണം വിളമ്പി നൽകി. അവരോടൊപ്പം ഭക്ഷണം പങ്കിട്ടു. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ മാറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അർത്ഥവത്തായ ഒരു അദ്ധ്യാപകദിനം ആഘോഷിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് പ്രവർത്തകർ.

ജൈവ കൃഷി

സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവർത്തകങ്ങൾക്ക് ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവർത്തകർ തുടക്കം കുറിച്ചു.<br/‍

കുട്ടികൾക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൃഷിയിടം ഒരുക്കുക, വിത്തുപാകുക, വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നടത്തി. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടർന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദർശ്നവും കുട്ടികൾക്കായി സംഘടിപ്പിച്ചു.

പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചു വരുന്നു. അത് കുട്ടികൾക്കായയുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു. തികഞ്ഞ ആത്മസംതൃപ്തി നല്കുയന്ന ഒരു പദ്ധതിയായി ഇതു മാറിയിട്ടുണ്ട്.

ലോക ഫോക്‌ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും

22/08/2016 തിങ്കളാഴ്ച ഫോക്‌ലോർ ദിനത്തോടനുബന്ധിച്ച് ഇപ്റ്റ നാട്ടരങ്ങ് പീപ്പിൾ കൾച്ചറൽ സെന്റർ പൂങ്കാവ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ ആർട്സ് നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാഘോഷവും കേരളോത്സവം നാടൻ പാട്ടുമേള ഉദ്ഘാടനവും നടത്തി. കേരളീയ കലകളുടെ നേർക്കാഴ്ചകൾ ഇളയ തലമുറയ്ക്ക് മുന്നിൽ മിന്നി മറഞ്ഞപ്പോൾ അവേശത്തിനപ്പുറം ആകാംഷയാണ് കുട്ടികളിൽ ഉണ്ടായത്. നന്തുണി, മുടിയേറ്റ്, കാളകെട്ട്‌, തെയ്യം പരുന്തുംപാട്ട്, വില്ലടിച്ചാൻ പാട്ട്, പൊട്ടൻ പാട്ട് എന്നിവ നയന മനോഹരമായ ഒരു ദൃശ്യവിരുന്നായി കാണികൾക്ക് അനുഭവഭേദ്യമായി. ഈ പരിപാടിയുടെ ഉദ്ഘാടനം ഭരത് ഭവൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എം. പ്രദീപ്‌ കുമാർ ഫോക്‌ലോർ ദിന സന്ദേശം നല്കിയത്. പുതുതലമുറയ്ക്ക് കേട്ടുകേൾവി പോലുമില്ലാത്ത അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ നാടൻ കലാരൂപങ്ങളെ അടുത്തറിയുവാനും പഠിക്കുവാനുമുള്ള ഒരവസരമായി കുട്ടികൾ ഇതിനെ കണ്ടു.

ലഹരി വിരുദ്ധദിനം

27/06/2016 തിങ്കളാഴ്ച ലഹരിവിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുമാരി അമലാ മോഹൻ ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി സുജാത ടീച്ചർ രചിച്ച ലഹരി വിരുദ്ധ ഓട്ടംതുള്ളൽ ഗാനം സ്കൂൾ ക്വയർ ആലപിച്ചു. അസംബ്ലിയ്ക്ക് ശേഷം ഓരോ ക്ലാസിലും സീക്രട്ട് സ്‍ക്വാഡുകള്ക്ക് രൂപം നല്കി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ രഹസ്യമായി കണ്ടെത്താൻ നിർദ്ദേശം നല്കി. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.

ചിങ്ങം -1 കർഷകദിനം

പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെ വർഷാരംഭമായചിങ്ങം -1, ഈ ദിനം കർഷകദിനമായി ആചരിക്കുകയുണ്ടായി. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ള കാൽവയ്പ്പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേൽപ്പിലൂടെ നാം ഉൾകൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹർഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാർത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവർക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആർജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കർഷകദിനം ആചരിച്ചത്‌.

വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടി ലഹരി ഉപയോഗിക്കുന്ന ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ നല്ലപാഠം പ്രവർത്തകരുടെ നിരന്തരമായ ഇടപെടൽ നിർധനനായ സഹപാഠിയ്ക്ക് ഭവനമൊരുക്കി നല്കി. ചോർന്നൊലിക്കുന്ന തന്റെ വീട്ടിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ജീൻ ആന്റണിയുടെ ദയനീയാവസ്ഥ ബോധിപ്പിച്ചു സാഹചര്യങ്ങൾ വിലയിരുത്തി ട്രസ്റ്റ് നല്കിയ മൂന്നരലക്ഷം രൂപ ഉപയോഗപ്പെടുത്തി നല്ലപാഠം പ്രവർത്തകർ തങ്ങളുടെ സഹപാഠിയ്ക്ക് ഭവനമൊരുക്കി. പഠന സമയങ്ങളിൽ ലഭിക്കുന്ന ഒഴിവുവേളകളിൽ നല്ലപാഠം പ്രവർത്തകർ നടത്തിയ ശ്രമദാനവും, പൂർവ്വ വിദ്യാർത്ഥിയും ഐ.റ്റി പ്രോഫഷണലുമായ ശ്രീ. ജോയി . പി . എസിന്റെയും, പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്‌ . കെ. വിയുടേയും നിരന്തര ഇടപെടലും, സ്കൂളിലെ ഓഫീസ് സ്റ്റാഫിന്റെ നിരന്തര പരിശ്രമവും, പൂർവ്വ വിദ്യാർത്ഥിയും, കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ശ്രീ. എൻ. റ്റി സെബാസ്റ്റ്യന്റെ കഠിനാദ്ധ്വാനവും ഭവനനിർമ്മാ ണം വേഗത്തിൽ പൂർത്തിയാക്കുവാൻ സഹായമായി. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി കെ ജോസ്, സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ്, നല്ലപാഠം കോർഡിനേറ്റർ ശ്രീമതി. നിഷ കെ. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ നടത്തിയത്. അർപ്പണ മനോഭാവവും കൂട്ടായ പ്രവർത്തനവും അവശത അനുഭവിക്കുന്നവർക്ക് തങ്ങാകും എന്ന പാഠമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് പകർന്നു നല്കിയത്.

കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും

കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെ കാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ കൗമാരക്കാർക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗൺസിലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കിയത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.

കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര

“പാഠം പൂത്ത കാലം പാടാൻ വന്നു നീയും” എന്ന് പാടി കുട്ടനാടിന്റെ പാടവരമ്പത്ത് കൂടി കുട്ടികൾ നടന്നു നീങ്ങുന്നത് കുട്ടനാടൻ നിവാസികൾക്ക് കൗതുകമുണ‍ർത്തുന്ന കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കുട്ടനാടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ കഴിഞ്ഞ സന്തോഷമായിരുന്നു തീരദേശവാസികളായ വിദ്യാർത്ഥി സമൂഹത്തിന്. ഒരു കുട്ടനാട്ടുകാരനെ തഞ്ചത്തിന് കിട്ടിയപ്പോൾ നാടിന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി കുട്ടികൾ ചോദിച്ചു മനസിലാക്കി. കേരളത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് പച്ചപട്ടു പുതച്ചു നില്ക്കു ന്ന കുട്ടനാടൻ സൗന്ദര്യം കുട്ടികൾക്ക് നല്ലൊരു അനുഭവപാഠമാണ് പകർന്നു നല്കിയത്.

കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം

നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങൾക്കു ലഭിച്ച അറിവ് സമൂഹത്തിന് പകർന്നു നൽകുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെൺകുരുന്നുകൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെൺകുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചു. സർഗ്ഗ ക്ഷേത്ര കൾച്ചറൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാൻസർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സർഗ്ഗക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ്‌ ക്ലാസ് നയിച്ചു. സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകർന്നു നൽകുന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്.

ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ

വയലാർ ദിനം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കിയ ശ്രീ.വയലാർരാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് മലയാളം ക്ലബ്ബ് പ്രവർത്തകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന സ്നേഹത്തിന്റെ മഹത്വപൂർണമായ വിളംബരവുമായി അദ്ദേഹം കാവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണം കുമാരി. ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവർമ്മ എന്ന വിപ്ലവ കവി കൈരളിക്കു നല്കിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികൾക്ക് താല്പ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.

ബഷീർ ദിനം

ജൂലൈ 5 ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം സ്കൂൾ പ്രവർത്തകർ സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാർട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടർന്ന് ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു.

ബഷീർ എന്ന മഹാപ്രതിഭയുടെ കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആർക്കും പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

സൗജന്യ ട്യൂഷൻ

ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2 വരെ സൗജന്യട്യൂഷൻ ഏർപ്പെടുത്തി. അധ്യാപകരും, പൂ‍ര്വ്വ വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

ലഹരി വിമോചനയത്നത്തിന് കൂട്ടായി എക്കോ ക്ലബ്

കേരളം അറുപത് വയസിന്റെ പൂർണതയിൽ എത്തി നിൽക്കുമ്പോൾ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് വ്യത്യസ്തതയാർന്ന ഒരു കേരളപ്പിറവിദിനം ആഘോഷിച്ചു. ലഹരിയോടു വിടപറഞ്ഞു കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളാണ് ആഘോഷങ്ങളെ ശ്രദ്ധേയമാക്കിയത്. രാവിലെ പൊതു അസംബ്ലിയോടെ ആഘോഷപരിപാടികൾ ആഘോഷിച്ചു. അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിക്ക്‌ ഞങ്ങൾ കൂട്ടില്ല എന്ന് പറഞ്ഞ് കുട്ടികൾ സ്കൂൾ വളപ്പിലെ മരത്തിൽ തങ്ങളുടെ പ്രതിഷേധ സൂചകമായി തങ്ങളുടെ ഒപ്പുകൾ ചാർത്തി . ലഹരി ഞങ്ങൾക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത ബാനറിൽ തങ്ങളുടെ പ്രതിഷേധം ഒപ്പുകളായി രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷം 2 മണിയോടെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ. വി. കെ മനോജ്‌ കുട്ടിക‍ൾക്കായി ഒരു ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തുകയും രഹസ്യ സ്‍ക്വാഡ് രൂപീകരിക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന തുടർപ്ര വർത്തനങ്ങളാണ് പ്രവർത്തകകർ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ കടകളിലും മാർക്കറ്റിലും, പൊതുസ്ഥലങ്ങളിലും ലഘുലേഖകൾ വിതരണം ചെയ്യാനും, പ്ലക്കാർഡുകൾ തയ്യാറാക്കി ഒരു സൈക്കിൾ റാലി സംഘടിപ്പിക്കാനും, മനുഷ്യചങ്ങല എന്നിവ നടത്തുവാനും കുട്ടികൾ തിരുമാനം എടുത്തിട്ടുണ്ട്.

ചികിത്സാ സഹായം

വൃക്കകൾ തകരാറിലായി മരണത്തോടടുത്ത പൊടിയൻ എന്ന രക്ഷകർത്താവിന്റെ ജീവൻ രക്ഷിക്കാൻ കുട്ടികൾ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളെ മാറ്റി നിർത്തി , പുത്തൻ ഉടുപ്പുകളും, ക്രിസ്മസ് സമ്മാനങ്ങളും വേണ്ടന്ന് വച്ച് തങ്ങളാലാകുന്ന എളിയ സംഭാവനകൾ കൊണ്ട് വന്ന് കൂട്ടിവെച്ചപ്പോൾ 40000 രൂപയാണ് തങ്ങളുടെ സഹപാഠിയായ ക്രിസ്റ്റിൻ എന്ന കുട്ടിയുടെ രക്ഷകർത്താവിനാണ് ചികിത്സാ സഹായമായി നല്കാനായത്.

അതോടൊപ്പം അജയ് അശോക്‌ എന്ന കുട്ടിയുടെ ക്യാൻസർ രോഗിയായ പിതാവിന് കുട്ടികൾ 10000 രൂപ സമാഹരിച്ച് സഹായധനം നല്കി. തങ്ങളുടെ തന്നെ സഹപാഠിയായ എട്ടാം ക്ലാസുകാരനും ഭിന്നശേഷിക്കാരനുമായ ആദിത്യൻ എന്ന കുട്ടിയ്ക്ക് 5000 രൂപ ഓപ്പറേഷനും വേണ്ടി നല്കി. ഇതുകൂടാതെ എല്ലാമാസവും 1000 രൂപാ വീതം ചികിത്സാസഹായമായി സമൂഹത്തിലെ നിർധനർക്കായി നല്കി വരുന്നു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും കരയുന്നവർക്കും അത്താണിയാകാൻ തങ്ങൾക്കാവും എന്ന് ഇതിലൂടെ കുട്ടികൾ തെളിയിച്ചു.

പിടിയരിസമാഹരണം

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികൾക്കും ദരിദ്രരായ പരിസരവാസികൾക്കും 5kg അരി വീതം നല്കുവാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അർഹായവരെ കണ്ടെത്തിയാണ് അരി നല്കിയിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .

ഭിന്നശേഷിക്കാർക്കായി ഒരു ദിവസം

ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു.

ഊർജ്ജ സംരക്ഷണം

ഡിസംബർ 7 ലോക ഊർജ്ജുസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്മാർട്ട് ‌ എനർജി പ്രോഗ്രാം സംഘടിപ്പിച്ചു. 14.07.2016 വ്യാഴാഴ്ച്ച കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടേഴ്‌സ് വകുപ്പിന്റെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ എന്ന വിഷയത്തെ കുറിച്ച് സ്കൂൾ അസംബ്ലിയിൽ സ്റ്റുഡന്റ് കോ ഓഡിനേറ്റർ അഭിരാമി ഒരു പ്രഭാഷണം സംഘടിപ്പിച്ചു. 03.10.2016 ൽ “Save fuel for Better and Environment and Health” എന്ന വിഷയത്തിൽ ഉപന്യാസ രചന സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പാം ഫൈബർ വിസിറ്റ് ചെയ്ത്റബ്ബർ, കയർ ഉത്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയും ഇതിനായി ഊർജ്ജം ഉത്പാദിപ്പിക്കുന്ന വഴികളും ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളും നേരിൽ കണ്ട് മനസിലാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞു.

SEP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ സെമിനാർ, ക്വിസ് എന്നിവയ്‌ക്ക് സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ. ടോംസ് ആന്റണി നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് ലോഗോ നിർ‍മ്മാണ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു. SEP യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രോജക്റ്റ് അവതരണത്തിൽ കുമാരി ഡോണ എൽസബത്ത്, കുമാരി.ഡെയ്സി ജോസി എന്നിവർ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടി. നല്ല നാളെയ്ക്കായി ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി അവരുടെ കുടുംബങ്ങളിലെയ്‌ക്ക് ഈ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.

ശുചീകരണത്തിനായി ഒരു പഠന പ്രോജക്റ്റ്

സ്വച്ഛ്ഭാരത്‌, ശുചിത്വമിഷൻ പദ്ധതികൾ ഊർജ്ജിതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയാർന്ന ഒരു ശുചീകരണ പ്രവർത്തനമാണ് ഇത്തവണ സ്കൂൾ പ്രവർത്തകർ ഏറ്റെടുത്തത്. സ്കൂളിന്റെ 1 km ചുറ്റളവിലുള്ള AS കനാൽ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി AS കനാലിലെ മാലിന്യപ്രശ്നങ്ങളും അതിന്റെ പുനരുജ്ജീവനവും എന്ന വിഷയത്തിൽ ഒരു പഠന പ്രോജക്റ്റ് തയ്യാറാക്കി. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ്‌ ഐസക്‌, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. കവിതാ ഹരിദാസ്, ഇറിഗേഷൻ ആലപ്പുഴ ചീഫ് എൻജിനിയർ ശ്രീമതി. രേഖ, ഇന്റർനാഷണൽ റിസർച്ച് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ്, ഡയറക്ടർ ശ്രീ. കെ. ജി പത്മകുമാർ തുടങ്ങിയവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രോജക്ടിന് ഏറെ സഹായമായി. പ്രോജക്ടിന്റെ അടുത്ത ഘട്ടത്തിൽ കുട്ടികൾ AS കനാലിന്റെ തീരപ്രദേശങ്ങൾ ശുചീകരിച്ചു. AS കനാലിന്റെ തീരദേശവാസികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശുചിത്വമിഷൻ ഡയറക്ടർ ഡോ. വാസുകി, ബഹു. ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

കനാൽ തീരത്ത് താമസിക്കുന്ന രക്ഷിതാക്കൾ ഒരു ദ്രുതകർമ്മസേന രൂപീകരിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. സമൂഹത്തിന്റെ പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൂടിയാണ് എന്നതിരിച്ചറിവാണ് ഇത്തരത്തിലുള്ള പ്രവർത്തകങ്ങൾക്ക് പ്രചോദനമായത്.

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തകർ മുന്നിട്ടിറങ്ങി.

സ്കൂൾ പരിസര ശുചീകരണം

ശുചീകരണ പ്രവർത്തുനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശുചീകരണ പ്രവർത്തുനങ്ങളിൽ പങ്കാളികളായി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ AS കനാലിന്റെ തീര പ്രദേശങ്ങൾ തീരവാസികളുടെ സഹായത്തോടെ ശുചീകരിച്ചു.

എന്റെ ഒരു കൈത്താങ്ങ്‌

ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.

വിദ്യാഭ്യാസ സഹായം

പഠനം മുന്നോട്ടു കൊണ്ടുപോകുവാൻ ശേഷിയില്ലാത്ത നിർദ്ധനരായ തങ്ങളുടെ സഹപാഠികൾക്ക് 75000/- രൂപ വിദ്യാഭ്യാസ ധനസഹായമായി നല്കാൻ സാധിച്ചു. തങ്ങളുടെ ഇല്ലായ്‌മകളിൽ നിന്ന് സമാഹരിച്ച തുകയും സുമനസ്സുകളിൽ നിന്നും സമാഹരിച്ച തുകയുമാണ് കുട്ടികൾ ഇതിനായി മാറ്റിവച്ചത്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവനെ താങ്ങി നിർത്താൻ സമൂഹം ബാധ്യസ്ഥമാണെന്നുള്ള ബോധ്യം പകർന്നു നൽകാൻ ഈ സത്പ്രവൃത്തി സഹായകമായി.

പരിസ്ഥിതി പാഠം പകർന്നു നൽകി ശാസ്ത്രനാടകം

നാടകാചാര്യനായ ശ്രീ. സി.എഫ്. ജോസഫിന്റെ ഹരിത രചനയായ ഇന്ത്യ വൃത്തിയാക്കുന്നവർ എന്ന ശാസ്ത്രനാടകം നല്ലപാഠം പ്രവർത്തകർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളിലും സമൂഹത്തിലും ഒരു പരിസ്ഥിതി സംരക്ഷണ ബോധം പകർന്നു നൽകുന്നതിനും നിസ്സാരമെന്ന് തങ്ങൾ തള്ളികളയുന്ന പലതിനേയും ഗൗരവപൂർവ്വം പരിഗണിക്കാനും ഇതിലൂടെ സമൂഹത്തിനും കുട്ടികൾക്കും സാധിച്ചു.

കൈകഴുകൽ ശീലമാക്കാം

പുരോഗതിയുടെ പടവുകൾ കയറുമ്പോഴും ഈ തലമുറയിൽ അന്യം നിന്ന് വരുന്ന ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. അതിൽ നിസ്സാരമെന്ന് കരുതി നാം തള്ളികളയുന്ന ഒരു ശീലമാണ് കൈകഴുകുക എന്ന ശീലം. ആലപ്പുഴ റോട്ടറി ക്ലബിന്റെയും ഹെൽത്ത് ക്ലബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി കൈകഴുകൽ ഒരു ശീലമാക്കു എന്ന പേരിൽ demonstration ക്ലാസ്സും, ബോധവത്ക്കരണ’ ക്ലാസും സംഘടിപ്പിക്കപ്പെട്ടു. തങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന കൈകഴുകൽ ശീലത്തിന് തങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഇതിലൂടെ കുട്ടികൾ മനസ്സിലാക്കി.

തപാൽ വിജ്ഞാനം പങ്കുവച്ച് ഒരു തപാൽ ദിനം

തപാൽ സേവനം എന്തോക്കെയെന്നറിയാത്ത ഇളം തലമുറയ്ക്ക് ഒരു നവ്യാനുഭവം പകർന്നു നൽകുന്നതായിരുന്നു R.M.S ഓഫിസ് സന്ദർശനം. ദേശീയതപാൽ ദിനാചരണത്തിൽ ഭാഗമായി നല്ലപാഠം ക്ലബ് ആലപ്പുഴ RMS ഓഫിസ് സന്ദർശിച്ചു. Railway Mail Service എന്നതാണിതിന്റെ പൂർണ്ണരൂപം. പാഴ്സൽ സെക്ഷൻ, രജിസ്ട്രെഷൻ സെഷൻ, സീലിംഗ് സെഷൻ, ബുക്കിംഗ് സെഷൻ, കൊറിയർ സെഷൻ എന്നിവയെക്കുറിച്ചും കുട്ടികൾ മനസിലാക്കി. തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള കത്തുകൾ തയ്യാറാക്കി അവിടെ പോസ്റ്റ് ചെയ്തു. തങ്ങൾക്ക് ഇതുവരെ അറിയാത്ത ഒരു പുതിയ കാര്യം ചെയ്ത സന്തോഷത്തിലായിരുന്നു കുട്ടികൾ. ക്രിസ്തുമസ് ഗ്രീറ്റിംഗ് കാർഡുകൾ പരസ്പ്പരം അയക്കും എന്ന് പറഞ്ഞ് തപാലിന്റെ വലിയ സേവനം മനസ്സിലാക്കി അവർ തപാൽ ദിനാചരണം വലിയ ആഘോഷമാക്കി മാറ്റി.

നവമാധ്യമങ്ങൾക്കും , മെയിലുകൾക്കും തപാൽസേവനം വഴിമാറികൊടുക്കേണ്ടി വന്നപ്പോൾ പുതുതലമുറയ്ക്ക് തപാൽസേവനം അന്യമായി മാറി. ചെലവ്കുറഞ്ഞ സേവനം എന്നതിലുപരി എന്നെന്നും കാത്തുസൂക്ഷിക്കാവുന്നത് എന്ന ഒരു പ്രത്യേകതയും ഇതിനുണ്ടെന്ന് അവർ തിരിച്ചറിഞ്ഞത് വളരെ കൗതുകത്തോടെയായിരുന്നു.

ഓഗസ്റ്റ്‌ 10- ലോകവിരനിർമ്മാർജ്ജന യജ്ഞം

ഓഗസ്റ്റ്‌ 10 ലോക വിരനിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് സുപ്പർവൈസർ ശ്രീ. സദാനന്ദൻ ഇതിന് നേതൃത്വം നല്കി. ഇന്നത്തെ കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ, തൂക്കകുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ദേശീയ വിരനിവാരണ യജ്ഞത്തിൽ പങ്കാളികളാകാൻ പ്രായഭേദമന്യേ എല്ലാവരെയും ഉദ്ധിബോധിപ്പിക്കുന്നതായിരുന്നു അന്നത്തെ ക്ലാസ്.

നാളെയുടെ കരുതലിനായി

ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കേണ്ട കൗമാരക്കാരായ പെൺകുട്ടികൾക്കായി റൂബെല്ലാ വാക്സിനേഷൻ നൽകുകയുണ്ടായി. വൈകല്യങ്ങളില്ലാതെ പുതുതലമുറയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പ്രോഗ്രാമിൽ അമ്മമാർക്കായി ഡോ: ഷോമ നയിച്ച ക്ലാസ് അവർക്കുണ്ടായ സംശയങ്ങളെ ദൂരീകരിച്ചു.

കൗൺസിലിംഗ്

കൗമാരകാലഘട്ടം ഒത്തിരിയേറെ ആകുലതകളും വൈഷമ്യങ്ങളും നിറഞ്ഞു നിൽക്കുന്ന കാലഘട്ടം. ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയാതെ തെറ്റിലേയ്ക്ക് വഴുതി വീഴാവുന്ന ഈ സമയം കുട്ടികൾക്ക് നിരന്തരമായ കൗൺസിലിംഗും മാർഗ്ഗനിർദ്ദേശങ്ങളും നൽകുവാൻ സദാസന്നദ്ധമായ ഒരു കൗൺസിലിംഗ് ഫോറം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പ്രായത്തിന്റെ പക്വതയില്ലായ്‍മയിൽ സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ സമയബന്ധിതമായി ഇടപെട്ട് കുട്ടികളെ നേർവഴിക്കു നടത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകമായി.

അണ്ണാറക്കണ്ണനും തന്നാലായ്

കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്.

വീട് സന്ദർശനം

ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു.

ഭിന്നശേഷിക്കാർക്കായി ക്രിസ്മസ് ആഘോഷം

ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്‍മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നൽകി, കേക്ക് പങ്കിട്ട് നൽകിയപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്‍ക്കാണ്. തങ്ങൾക്ക് ദൈവം നൽകിയ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാർക്ക് പ്രത്യേക ക്രിസ്‍മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാർക്ക് സമ്മാനം നൽകുന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്‍ക്കൽ ശസ്‍ത്രക്രിയയ്ക്ക് 40000 രൂപയും കാൻസെർ ബാധിതനായ മറ്റൊരു രക്ഷിതാവിന്‌ 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്‍മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നൽകിയത്.

വായനയുടെ മഹത്വം പകർന്നു നൽകി ക്ലാസ് ലൈബ്രറി

“വായിച്ചു വളരുക ചിന്തിച്ച് വിവേകശാലികളാവുക” വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമാരംഭിച്ച ഒരു പദ്ധതിയായിരുന്നു ക്ലാസ് ലൈബ്രറി. എല്ലാ ക്ലാസ് മുറികളിലും പുസ്തകമൂലകൾ ഒരുക്കി കുട്ടികൾ വായനയുടെ മാസ്‍മരിക ലോകത്തിലേക്ക് ചിറകുവച്ച് ഉയർന്നു. തങ്ങളുടെ പിറന്നാൾ ദിനങ്ങളിലും മറ്റു വിശേഷപെട്ട ദിനങ്ങളിലും ആഘോഷങ്ങൾക്കായി മാറ്റിവയ്‍ക്കുന്ന പണം കുട്ടികൾ പുസ്തകങ്ങൾ വാങ്ങുന്നതിനായി മാറ്റിവച്ചു. “വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്യം എത്രത്തോളം പ്രധാന്യമുള്ളതാണെന്ന് വായനയുടെ മഹത്വം മനസിലാക്കിയ കുട്ടികൾക്ക് ബോധ്യപ്പെട്ടു.

നാടൻ ഭക്ഷ്യമേള

രുചിഭേദങ്ങളുടെ നാടൻ ഭക്ഷ്യമേള ഒരുക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുട്ടികൾ പണം സമാഹരിച്ചു. നാടൻ ശീതള പാനീയങ്ങൾ, നാടൻ പലഹാരങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, നാടൻ അച്ചാറുകൾ എന്നിങ്ങനെ കുട്ടികൾ സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയപ്പോൾ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയ്‍ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.

2015

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നിവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സ്കൂൾ പരിസര ശുചീകരണം

ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.

തുമ്പോളി റയില്വോസ്റ്റേഷൻ പരിസരം തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.

ഔഷധസസ്യ പ്രദർശനം

വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഔഷധസസ്യതോട്ടം

എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.

വയോജന ദിനാചരണം

വാർദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേർന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടൻപാട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവർക്ക് വേണ്ടി കുട്ടികൾ അവതരിപ്പിച്ചു.

വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിർത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങൾക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .

ഈ ദിനാചരണത്തിന്റെ തുടർച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകർന്നു കൊടുക്കുന്നവരാണ്‌ മുതിർന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണർത്താൻ ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.

വായനാ വാരാചരണം

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌ ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന് സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷകർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക് ക്ലബ്ബിന്റെ വക പുരസ്കാരവും കുട്ടികൾ ഏർപ്പെടുത്തി .

തുടർന്നു നടന്ന പി . എൻ പണിക്കർ അനുസ്മരണസമ്മേളനം മാസ്റ്റർ അനിൽ അലക്സ്‌ ഉത്ഘാടനം ചെയ്തു .പി . എൻ പണിക്കർ അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന സംഘഗാനം, മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ തുള്ളൽ രൂപത്തിൽ അവതരിപ്പിക്കൽ ,ഒ .എൻ .വി കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’ പ്രകാശന കർമ്മവും ഈ ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു .

എന്റെ ഒരു കൈത്താങ്ങ്‌

ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.

CHILD ABUSE DAY

ചൈൽഡ് ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ നവംബർ 19 ന് Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്‌മിസ്‌ട്രസ്‌ സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്‌ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെൻസൺ പൊള്ളയിൽ കുട്ടികൾക്ക് ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈൽഡ് ലൈൻ പ്രവർത്തങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടർന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്ലക്കാർഡുകളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരുടെയും, ചൈൽഡ് ലൈൻ പ്രവർത്തകരുടെയും അധ്യാപകരുടേയും, അനധ്യാപകരുടേയും അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു. തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള ബോധം വളർത്തുവാൻ ഈ ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും സാധിച്ചു.

ലഹരി വിരുദ്ധ സെമിനാർ

ഇന്ന് യുവജനങ്ങളെ കാൻസർ പോലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേർന്നിരിക്കുകയാണ്. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നൽകുന്നതിനായി എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.

കർഷകദിനം –ചിങ്ങം 1

പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെ വർഷാരംഭമായചിങ്ങം -1. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഈ ദിനം കർഷകദിനമായി ആചരിക്കുകയുണ്ടായി. കർക്കിടകത്തിന്റെ വറുതിയിൽ നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും പരിവട്ടങ്ങളിൽ നിന്ന് സമ്പൽ സമൃദ്ധിയിലേക്കുള്ള കാൽവെയ്‌പാണ് പൊന്നിൻ ചിങ്ങത്തിന്റെ വരവേൽപ്പിലൂടെ നാം ഉൾകൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹർഷ‍ത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും പരിശുദ്ധിയും വിദ്യാർത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും മറ്റും വിപണി കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ എല്ലാവരും അവരവർക്ക് വേണ്ടത് കൃഷിചെയ്ത് സ്വയം പര്യാപ്തത ആർജിക്കണം എന്ന ലക്ഷ്യ പ്രാപ്തിക്കായാണ് കർഷകദിനം ആചരിച്ചത്‌.

വീടുകളിലും സ്കൂളിലും പച്ചക്കറികൾ നട്ടുവളർത്തി വിഷവിമുക്തമായ ഒരു നവലോകം രൂപപ്പെടുത്തുന്നതിനായി കുട്ടികൾക്ക് പച്ചക്കറിവിത്തുകളും ഈ ദിനത്തിൽ വിതരണം ചെയ്യുകയുണ്ടായി.

ഒരുപിടി അരി

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം ശേഖരിച്ച് അവ ക്ലാസുകളിലെ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി . എല്ലാ ആഴ്ചയും 36 കുട്ടികൾക്കും ദരിദ്രരായ പരിസരവാസികൾക്കും 5kg അരിവീതം നല്കുവാൻ ഈ പദ്ധതിയിലുടെ കഴിഞ്ഞു, ഓരോ ആഴ്ചയും അർഹരായവരെ കണ്ടെത്തിയാണ് അരി നല്കി‍യിരുന്നത്. അന്നം ബ്രഹ്മമാണന്ന മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി ശേഖരണത്തിലൂടെ സാധിച്ചു .

പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി

ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാർത്ഥ്യത്തിനു മുന്നിൽ ബോധപൂർവ്വം തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്‌(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ്ദ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊർജ്ജം തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകർന്നു നൽകുന്ന ഫാ.ബോബി ജോസ്, നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാരെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേർത്തുി നിർത്തി .

പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചർച്ച ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകർന്നു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾക്ക് ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ്‌ എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകർമ്മം പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്‍മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നൽകി നിർവ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകർന്നു നൽകുന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അർത്ഥവസംമ്പുഷ്ടമായി.

സാഹിത്യ ലോകത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജെർളി മാഷ്, കാവാലം ബാലചന്ദ്രൻ, അമൃത ടീച്ചർ, ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോട്‌, ശ്രീ.അഭയൻ കലവൂർ, ശ്രീ. എൻ.എ. ബാബു, ശ്രീ. ദീപു കാട്ടൂർ, ശ്രീ. ജീവൻ, ശ്രീ. ജോയ് പി.എസ്, ശ്രീ. ജയൻ തോമസ്‌ എന്നിവരും സ്കൂൾ ഹെഡ്‌മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സതീഷ്‌ കെ.വി., നല്ലപാഠം കോഡിനേറ്റർമാകരായ സി.ഷിജി ജോസ്, ശ്രീമതി.അനിമോൾ കെ.എൻ, അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവർത്തകർ, പി.റ്റി.എ അംഗങ്ങൾ, സഹൃദയരായ നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൈവ കൃഷി

സ്കൂളിലും നാട്ടിൻ പുറങ്ങളിലും കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവർത്തനങ്ങൾക്ക് ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ തുടക്കം കുറിച്ചു. കുട്ടികൾക്ക് പോഷകസമൃദ്ധവും വിഷവിമുക്തവുമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി അതിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രീമതി. ഇന്ദു .ബി യുടെ നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.കൃഷിയിടം ഒരുക്കുക, വിത്തുപാകുക, വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്കും അദ്ധ്യാപകർക്കും ബോധവൽക്കരണം നടത്തി. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തുകളും കൃഷി ഓഫീസർ വ്യക്തമാക്കി. തുടർന്ന് ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള ഒരു പ്രദർശനവും കുട്ടികൾക്കായി സംഘടിപ്പിച്ചു.

പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട , പയർ , മുളക് , തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും കുട്ടികൾക്ക് വിതരണം ചെയ്തു . തുടർന്ന് ഗ്രോബാഗിലും , നിലത്തുമായി പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ വളരെ അധികം പച്ചക്കറികൾ ലഭിച്ചുവരുന്നു. അത് കുട്ടികൾക്കായുള്ള ഉച്ചഭക്ഷണത്തിൽ ലഭ്യതയനുസരിച്ച് ഉൾപ്പെടുത്തുന്നു .

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നവരിലും ശുചിത്വാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ക്ലബ് പ്രവർത്തകർ മുന്നിട്ടിറങ്ങി. സ്കൂൾ പരിസര ശുചീകരണം ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹെൽത്ത് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു. തുമ്പോളി റയിൽവേസ്റ്റേഷൻ പരിസരം തുമ്പോളി റയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകളും, പ്ലാറ്റ്ഫോമിന്റെ ഇരുവശങ്ങളും ഹെൽത്ത് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. സ്കൂൾ പരിസരങ്ങളും, സമീപ സ്ഥലങ്ങളും വൃത്തിയാക്കിയതിലൂടെ കുട്ടികളിലും, മുതിർന്നവരിലും ശുചിത്വാവബോധവും അതോടൊപ്പം വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും മനസിലാക്കികൊടുക്കുവാൻ സാധിച്ചു.

ഔഷധസസ്യ പ്രദർശനം

എക്കോ ക്ലബ് പ്രവർത്തതകർ വീടുകളിൽ നിന്നും ശേഖരിച്ച ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് സ്കൂളിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. അന്യംനിന്നു പോകുന്ന ഔഷധസസ്യങ്ങൾ അതിന്റെ ഔഷധമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഔഷധസസ്യതോട്ടം

നേച്ചർ ക്ലബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാർവാഴ, മുക്കുറ്റി, തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂർക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.

പഠന പ്രവർത്തനങ്ങൾ ദേശീയതലത്തിലേയ്ക്ക്

“കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയ രോഗങ്ങളും” സമൂഹത്തിൽ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ നടത്തിയ പഠന പ്രോജക്ട് ദേശീയ തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ മൺസൂൺ കാലയളവിൽ പടർന്നു പിടിച്ച ചിക്കൻപോക്സ് എന്ന പകർച്ചവ്യാധി കാലം തെറ്റി വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രോജക്ട് തയ്യാറാക്കാൻ കുട്ടികളെ പ്രേരിപ്പിച്ചത്.

ഇതിനായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11,12,13,14,15 വാര്ഡുെകളിലെ 100 വീടുകളിൽ സർവേ, പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.വിശ്വകല, ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോൾ ആലപ്പുഴ ബയോളജിസ്റ്റ് എസ്.സബിത, നാഷണൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ്ട കണ്ട്രോൾ ഓഫ് ഫ്ലൂറോസിസ് കൺസൾട്ടന്റ് ശ്രീ.സോജൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഡി.വി.സി. ടെക്നീഷ്യൻ ശ്രീ.ഉദയപ്പന്റെ നേതൃത്വത്തിൽ വാർഡ്സ 12-ൽ നടത്തിയ കൊതുകുശേഖരണം, തരംതിരിക്കൽ എന്നീ പ്രവർത്തന രീതികളാണ് അവലംബിച്ചത്.

കുമാരി.ദേവി പ്രസീതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. മൂന്നു മാസക്കാലംകൊണ്ട് കുട്ടികൾ നടത്തിയ പഠനം സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 14 ജില്ലകളിൽ നിന്നായി അവതരിപ്പിക്കപ്പെട്ട എഴുപത് പ്രോജക്ടുകളിൽ നിന്നാണ് ‘കാലാവസ്ഥാ വ്യതിയാനവും കാലംതെറ്റിയരോഗങ്ങളും’ എന്ന ഈ പ്രോജക്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രോജക്ട് 27 ന് പഞ്ചാബിലെ ചണ്ഡീഗഡിൽ വച്ച് നടന്ന ദേശീയതല മത്സരത്തിൽ അവതരിപ്പിച്ച് A ഗ്രേഡ് നേടുകയുണ്ടായി.

ഗുരുവേ നമ:

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അർത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊർജവും പ്രാർത്ഥനകളും എപ്പോഴും തങ്ങൾക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി പുഷ്പങ്ങളും, സമ്മാനങ്ങളും നൽകി ആദരിച്ചു.

ആ സുദിനത്തിൽ അക്ഷയ് ജയപാൽ എല്ലാ അധ്യാപകർക്കും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ അധ്യാപകർക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു. അവ പച്ചക്കറിതോട്ടത്തിൽ എല്ലാ അധ്യാപകരും നടുകയും ചെയ്തത് ഈ ദിനത്തെ കൂടുതൽ അർത്ഥവത്താക്കി. ഗുരുക്കന്മാരോടുള്ള ആദരവ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചത് കുട്ടികൾക്ക് ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയാനുള്ള ഒരു സുവർണ്ണാവസരമായി മാറി.

ഓണവിശേഷങ്ങൾ .......................

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് അധ്യാപകരും വിദ്യാർത്ഥികളും അണിനിരന്ന മെഗാ തിരുവാതിരയോടെയാണ്‌. കേരളത്തനിമകൾക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ നാടൻകളികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ഗ്രൂപ്പടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട ഓണപ്പാട്ട്, അത്തപ്പൂക്കളം, വടംവലി എന്നീ മത്സരങ്ങൾ ഈ ആഘോഷപരിപാടികൾക്ക് ആവേശം പകർന്നു . കലാ വൈഭവത്തോടോപ്പം ഗണിതപാടവവും വിളിച്ചോതുന്ന അത്തപ്പൂക്കളങ്ങൾ ഓണാഘോഷപരിപാടികളുടെ ശ്രദ്ധാകേന്ദ്രമായി. എന്നുമീ ഓണക്കാലം ഒളിമങ്ങാതെ നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ പായസത്തിന്റെ മധുരം നുകർന്നു കൊണ്ട് കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങി.

ഓണക്കോടി വിതരണം

പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അർത്ഥവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാർദ്ധക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിർധനരായവരുമായ 50 പേരെ കണ്ടെത്തി അവർക്ക് ഓണക്കോടി നൽകി. പുതുവസ്ത്രത്തിന്റെ ഗന്ധം നുകർന്ന അവരുടെ മുഖങ്ങൾ ഞങ്ങൾക്കേവർക്കും നിർവൃതിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.

ബിരിയാണി മേള

തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതിൽനിന്നും അർഹതപ്പെട്ട 9B യിലെ വിദ്യാർത്ഥിനിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിർമ്മിച്ചു നൽകാനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവർത്തനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി.

അമ്മ അറിയാൻ...................

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ മലയാള മനോരമയുമായി സഹകരിച്ച് ‘അമ്മ അറിയാൻ.........’ എന്ന പേരിൽ കുട്ടികളുടെ അമ്മമാരക്കാ യി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേരത്തല താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ശ്രീ.അനിൽ വിൻസന്റ് ക്ലാസ് നയിച്ചു. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുള്ള ശീലങ്ങൾ, രോഗങ്ങൾ, ഭക്ഷണരീതികൾ ഇവ ശ്രദ്ധിക്കേണ്ടത് അമ്മമാരാണെന്നും അമ്മമാർക്കു മാത്രമേ കുട്ടികളെ മനസിലാക്കുവാൻ സാധിക്കുകയുള്ളുവെന്നും ഡോക്ടർ അമ്മമാരെ ഉദ്‍‌ബോധിപ്പിച്ചു. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിനും അവരുടെ സ്വഭാവ രൂപീകരണത്തിലും അമ്മമാരുടെ പങ്ക് വളരെ വലുതാണ് എന്നതിരിച്ചറിവ് ആണ് നല്ലപാഠം പ്രവർത്തകരെ ഈ ക്ലാസ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.

കേരളപിറവി

കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

പേപ്പർ ക്യാരിബാഗ് നിർമാണം

പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

ജൂലൈ-5 - പരിസ്ഥിതി ദിനം

ഹരിതഭുമിക്ക് കാവലാളാകാൻ വരും തലമുറയെ പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങൾക്കു ലഭിച്ച പരിസ്ഥിതിപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകാൻ കുട്ടികൾ പ്ലക്കാർഡുകളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉൾകൊണ്ട പാഠങ്ങൾ പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ പരിസ്ഥിതി ക്വിസ്സിലൂടെ കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ വൃക്ഷതൈകൾ വീടുകളിലും സ്കൂൾ വളപ്പിലും നട്ടുപിടിപ്പിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്ന തുടർ പ്രവർത്തനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.

എയ്ഡ്സ് ദിനം

കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകരും ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ ചെയർ പേഴ്സൺ കുമാരി. അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കുകയുണ്ടായി. തുടർന്ന് ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടറായ ശ്രീ. ആന്റണി, സൂപ്പർവൈസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികൾക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും, പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചർച്ചയിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവർത്തിക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

മാജിക്ക്ഷോ

നല്ലപാഠം പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.

ഉണർവ്വ്

ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണർവ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദർശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

നന്മ വർഷം

കാസർഗോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് സഹായവുമായി പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദർശനം സംഘടിപിച്ചും ഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവർഷത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവർഷത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങൾക്കും പുതുവസ്ത്രങ്ങൾ നൽകി നന്മാവർഷത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക് കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങൾക്കുമായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേൽക്കൂര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികൾക്ക് ചികിത്സയ്ക്കുമായി നൽകുകയുണ്ടായി. ഇതിലൂടെ സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളർത്താൻ പ്രവർത്തകർക്ക് കഴിഞ്ഞു.

ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ

സൗജന്യ ട്യൂഷൻ ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന എട്ടാം ക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏർപ്പെടുത്തി. അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

വയലാർ ദിനം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നൽകിയ ശ്രീ.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’

എന്ന സ്നേഹത്തിന്റെ മഹത്വപൂർണമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവർമ്മ എന്ന വിപ്ലവ കവി കൈരളിക്കു നൽകിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.

ബഷീർ ദിനം

ജൂലൈ 5 ബേപ്പൂർ സുല്ത്താ ൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം സമുചിതമായി ആചരിക്കുകയുണ്ടായി. മലയാള സാഹിത്യത്തിൽ ബഷീർ നല്കി്യ സംഭാവനകൾ അദ്ദേഹത്തിന്റെ കൃതികൾ ഇവയെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ കുമാരി.ആര്യമാര്ട്ടി ൻ ഒരു പ്രഭാഷണം നടത്തി. തുടര്ന്ന് ‘തേന്മാവ് ’ എന്ന കഥ വളരെ ഭാവാത്മകമായി അവതരിപ്പിച്ചു. ബഷീർ എന്ന മഹാപ്രതിഭയുടെ കൃതികൾ ശൈലീപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ആര്ക്കും പരിഭവം തോന്നാത്ത പരിഹാസങ്ങളും സാധാരണ ജീവിതത്തെകുറിച്ചുള്ള അസാധാരണമായ കണ്ടെത്തലുകളും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു. ഈ സവിശേഷതകൾ മനസിലാക്കി ബഷീറിന്റെ കൃതികൾ വായിച്ച് ആസ്വദിക്കുന്നതിനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

രോഗീസഹായം

കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും ചികിത്സാസഹായമായി നൽകുകയുണ്ടായി.

വിദ്യാഭ്യാസ സഹായം

സ്കൂളിലെ കുട്ടികൾക്കും, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികൾക്കും , പൂർവ്വവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.

ബാൻഡ് ട്രൂപ്പ്

എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ് ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തുകർ ബാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി.

ഊർജ്ജ സംരക്ഷണം

ഡിസംബർ 7 ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊർജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി . ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വർഷം സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വർഷം 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.

ഭവനനിർമ്മാണം

കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിർമ്മിച്ചു നൽകുവാൻ ഈ വർഷവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒൻപതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒൻപതാം ക്ലാസിലെ ജീൻ ആന്റണിക്കായി നൽകുന്ന ഭവനനിർമ്മാണവും ആരംഭിക്കുകയുണ്ടായി. ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിർമ്മാണ പദ്ധതി പൂർത്തീകരിച്ച് മുന്നേറുവാൻ സാധിച്ചു.