ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ചെമ്പകപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പകപ്പൂക്കൾ


മുനിയ വളരെ സന്തോഷത്തിലായിരുന്നു.കാറിന്റെ ജാലകത്തിലൂടെ തല പുറത്തേയ്ക്കിട്ട് അവൾ പുഞ്ചിരി തൂകി.ഇളംതെന്നൽ അവളുടെ മുടിയിഴകളിൽ ഇക്കിളികൂട്ടി.കഷ്ടിച്ച് അഞ്ചുവയസ്സു പ്രായം മാത്രമ്ള്ള അവളുടെ കൊഞ്ചിക്കുഴഞ്ഞ സംസാരം കേൾക്കാൻ അച്ഛനുമമ്മയ്ക്കും എന്തിഷ്ടമാണെന്നോ? ജാലകത്തിൽ നിന്നും തല അകത്തേയ്ക്കു വലിച്ചു കൊണ്ട് മുനിയ ചോദിച്ചു."അമ്മമ്മേടെ വീട്ടില് നമ്മളെപ്പഴാ എത്വാ?” അവളുടെ പാറിപ്പറന്ന മുടിയിഴകളൊതുക്കികൊണ്ട് അമ്മ പറ‍ഞ്ഞ‍ു. "ഉടനെ എത്തും.”അവിടെ നമ്മളെന്തൊക്ക്യാ ചെയ്യാ ?"ഇത്തവണ ഉത്തരം പറ‍ഞ്ഞത് അച്ഛനാണ് ."ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. നമുക്ക് അമ്മമ്മയെ പുതിയ ഒരു വീട്ടിലാക്കണം.അവിടെ അമ്മമ്മയ്ക്ക് വലിയ സന്തോഷാവും”. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും മുനിയ മൗനത്തിലായിരുന്നു.അമ്മമ്മയെ പിരിഞ്ഞിരിയ്ക്കാനവൾക്കാവുകയില്ല. കാർ തറവാടിന്റെ കവാടത്തിലൂടെ മുന്നോട്ടു കുതിച്ചു.തറവാട്ടു മുറ്റത്തെ ചെമ്പകമരം തണൽ വിരിച്ചു.മുനിയയുടെ വിടർന്ന കണ്ണുകളെ ചെമ്പകപ്പൂക്കളോടാണ് അമ്മമ്മ ഉപമിച്ചിരുന്നത്.അത് തികച്ചും ശരിയാണുതാനും.കാറിന്റെ ഒച്ചകേട്ട് അമ്മമ്മ പുറത്തേയ്ക്ക് വന്നു. മകനും കുടുംബവും വന്നെത്തിയതു കൊണ്ട് അമ്മമ്മ നന്നേ സന്തോഷ ത്തിലായിരുന്നു. മുറ്റത്തേയ്ക്കോടി വന്ന അമ്മമ്മയെ കണ്ട് മുനിയയും പുറത്തേയ്ക്കിറങ്ങി.അമ്മമ്മ അവളെ എടുത്തു പൊക്കി തുരു തുരെ ഉമ്മ വെച്ചു. എന്നിട്ടു ചോദിച്ചു ."എന്താ മക്കളെ മുഖത്തൊരു വല്ലായ്മ ?" . അച്ഛനും അമ്മയും ഒന്നും മിണ്ടാതെ വീടിനുള്ളിലേയ്ക്കു പോയി.അമ്മമ്മയും പിറകേ പോയി. മുനിയ അവിടമാകെ ഒാടിനടന്നു. താഴെ വീണ ചെമ്പകപ്പൂക്കൾ ശേഖരിച്ചു കൊണ്ടവൾ ഉലാത്തി. അമ്മമ്മയെ ഇതുവരെ പുറത്തേയ്ക്കു കണ്ടില്ലല്ലോ? അവൾ വീട്ടിനുള്ളിലേയ്ക്കോടി. മുകൾ നിലയാകെ ഒാടി നടന്നു. ദേ അമ്മമ്മ . ഒരു മുറിയിൽ അമ്മമ്മ കരഞ്ഞു കൊണ്ടിരിയ്ക്കുന്നു. തൊട്ടടുത്ത് അച്ഛനും അമ്മയും ഇരിയ്ക്കുന്നു. ചുറ്റും ഗൗരവം നിറഞ്ഞ അന്തരീക്ഷം. മുനിയ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. അച്ഛൻ പറഞ്ഞു "അമ്മയെ ഞങ്ങളിന്ന് വൃദ്ധസദനത്തിൽ കൊണ്ടു പോണു.ഇവിടെ അമ്മയെ നോക്കാനാരുമില്ല. ഞങ്ങൾക്കാണെങ്കിൽ ജോലിത്തിരക്കും. അവിടെയാകുമ്പോൾ അമ്മയ്ക്കും കഷ്ടപ്പാടില്ല ,ഞങ്ങൾക്കുമില്ല.” അമ്മമ്മയുടെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ പുഴയൊഴുകി.അത് കണ്ടു നിൽക്കാനാകാത്തവണ്ണം അവൾ താഴേക്കുപോയി.മുനിയ ചെമ്പക മരത്തിന്റെ ചോട്ടിൽ മൂകമായി നിലകൊണ്ടു. ചെമ്പകപ്പൂവിൽ നിന്നും ഒരു മഞ്ഞു തുള്ളി താഴേയ്ക്കു പതിച്ചു. ആ കുഞ്ഞു പൂവിന്റെ മനസ്സൊന്നു നിശ്ചലമായി. അച്ഛൻ മുനിയയെ വിളിച്ചു കൊണ്ട് കാറിൽ കയറ്റി. അമ്മയും അമ്മമ്മയും പിന്നാലെ കാറിൽ കയറി."നമ്മളെവിടെ പോവ്വ്വാ ?"."ഗുരുവായൂർക്ക്"അമ്മ ഉത്തരം നൽകി. കാർ മുന്നോട്ടു നീങ്ങി. ഒാടിട്ട ഒരു കെട്ടിടത്തിനു മുന്നിൽ അവരിറങ്ങി.വൃദ്ധസദനം എന്നെഴുതിയ ഒരു ബോർഡ് അവിടെ തൂങ്ങിയാടുന്നുണ്ടായിരുന്നു. അച്ഛനുമമ്മയും അമ്മമ്മയും പല കഠലാസു കഷണങ്ങളും പൂരിപ്പിച്ചു നൽകി. അതിനരികിലായി മുനിയ ഒന്നും മിണ്ടാതെ നിന്നു.അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായൊഴുകി. അമ്മമ്മയുടെയും അവസ്ഥ അതുതന്നെ.അമ്മയുമച്ഛനും മുനിയയെയും കൂട്ടി പുറത്തേക്കു നടന്നു. അമ്മമ്മ അവിടെ തന്നെ നിന്നു. മുനിയ അച്ഛന്റെയുമമ്മയുടെയും കൈവിട്ട് അമ്മമ്മയുടെ അടുത്തേക്കോടിയണഞ്ഞു.അവൾ ഏങ്ങിയേങ്ങി കരഞ്ഞു. "അമ്മമ്മേ..........എനിക്കമ്മമ്മേടെ കൂടെ ഇവിടെ നിന്നാൽ മതി”. മുനിയയുടെ കണ്ണുകൾ നിറ‍ഞ്ഞു. അമ്മമ്മ അവളെ കെട്ടിപ്പിടിച്ചു പുണർന്നു. മുനിയയെ കാറിനുള്ളിലേക്കു കയറ്റാൻ അച്ഛനുമമ്മയും നന്നേ പാടുപെട്ടു. കാർ ഗുരുവായൂർ മുറ്റത്തേക്കു നീങ്ങി. അച്ഛൻ പായസം വാങ്ങാൻ ക്യൂവിൽ നിന്നു.മുനിയ അമ്മയുടെ കൂടെ അങ്ങകലെ മാറിനിന്നു.പായസം വാങ്ങി വന്ന അച്ഛന്റെ കയ്യിൽ നിന്നും അതും തട്ടിപ്പറിച്ച് അവളോടി. പിറകെ ചെന്ന അച്ഛനുമമ്മയും കണ്ടത് അനാഥരായ വൃദ്ധർക്ക് പായസം വിളമ്പുന്ന മുനിയയെയാണ്. അനേകായിരം അമ്മമാർ അനുഗ്രഹാശിസ്സുകളോടെ സ്വീകരിച്ചു. കാർമേഘച്ചുരുളുകൾക്കിടയിൽ നിന്നും സൂര്യൻ പ്രഭ ചൊരിഞ്ഞു. ചെമ്പക മരത്തിൽ ഒരായിരം ചെമ്പകപ്പൂക്കൾ വിരിഞ്ഞു. -----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

വിസ്മയ.വി.എസ്
9 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ