22:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ഡൗണിൽ സ്വാതന്ത്ര്യം കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചാനലുകൾ മാറ്റി മാറ്റി
'ഇനി വയ്യെന്ന്'
റിമോട്ടുകൾ
പൊട്ടിത്തെറിക്കേ
വീട് ഒച്ചയുണ്ടാക്കാതെ
മുറ്റത്തേക്കിറങ്ങി.
ഇതുവരേയും കാണാത്ത
കാഴ്ചകളിലേക്ക് മിഴിനട്ട്,
ഉള്ളിലത്ഭുതം നിറച്ച്
തൊടിയിലേക്ക് നടക്കുമ്പോൾ
ശീതികരണിക്കുള്ളിൽ കണ്ടിരുന്നവയിൽ ചിലത്
തിളക്കമുള്ള
ഉടുപ്പുകളുരിഞ്ഞ്
പ്രൈസ് ടാഗില്ലാതെ നിൽക്കുന്നുണ്ടായിരുന്നു.
ഇത്രയും നാൾ നീ
എവിടെയായിരുന്നു
എന്നവ പരിഭവം ചൊല്ലേ,
"ഞാൻ ലോക്ഡൗണി
ലായിരുന്നല്ലോ സുഹൃത്തേ ' ന്ന്
വിഷണ്ണനായി
വീട് ആത്മഗതം ചെയ്ത്
മുന്നോട്ടു നീങ്ങി.
അപ്പോഴേക്കും
ഇവിടേക്കൊന്ന്
വന്നു പോകൂന്ന്
പച്ചിലക്കൈകളാൽ
'മാടി മാടി വിളിച്ചു
കദളിവാഴ .
വാഴക്കൂമ്പ് പകർന്നേകിയ
തേൻ നുകർന്ന്
ചേമ്പിലയ്ക്കുള്ളിലുരുണ്ടു
കളിക്കുന്ന
ഹിമകണങ്ങളെ
തൊട്ടെടുക്കുമ്പോഴേക്കും
ഊയലാടി വന്നൊരു
വേനൽ മഴ,
കൂടെപ്പോരുന്നോന്ന്
ചോദിച്ചു.
ഉത്തരം പറയും മുമ്പേ
ആകെനനച്ച്
ഈറനുടുപ്പിച്ചത്
പാഞ്ഞു പോയി.
ആലിപ്പഴത്തുണ്ടിന്റെ തണുവിലേക്കാഴ്ന്നിറങ്ങുന്ന
കുരുന്നുകളോട്
തല തോർത്താൻ
ശാസിച്ചു കൊണ്ട്
കാഴ്ച കണ്ട്
കൊതിതീരാതെ ..
വീട് ഇറയത്തു തന്നെ
നിന്നു.
പുത്തനുടുപ്പുകൾ
പറിച്ചെറിഞ്ഞ്
പാത്രങ്ങളോരോന്നും
ചുമരലമാര തുറന്ന്
പുറത്തേക്കിറങ്ങി.
പരീക്ഷണ നിരീക്ഷണങ്ങളുടെ
രസതന്ത്രത്തെ ,
കാലഹരണപ്പെട്ട
രസക്കൂട്ടുകളുടെ
രാസസമവാക്യങ്ങ-
ളിലേക്ക്
ചേർത്തുവെച്ച്
'യുറേക്കാ' ന്ന് ഇടയ്ക്കിടെ ആർത്തു -
വിളിച്ചു അടുക്കള.
പക്ഷേ ...
രാത്രികൾ പകൽക്കുപ്പായം
കടം വാങ്ങിയതറിഞ്ഞ്
കള്ളൻമാർ കൂറകൾ പല്ലികൾ എലികൾ ഉറുമ്പുകൾ
എന്നിവ മാത്രം
നഷ്ടപ്പെട്ട
സഞ്ചാര സ്വാതന്ത്ര്യത്തെ
ഓർത്തോർത്ത്
തളർന്നിരിന്നു.
**