ഉറങ്ങിയുണർന്ന് ഉന്മേഷവാനായ്
അമ്മ പകർന്ന ചായ നുകർന്ന്
ഇറങ്ങി നടന്നു ഞാൻ
നീണ്ടു പോകുമാ ചെമ്മൺ പാതയിൽ
കിളികൾ കലപില കൂട്ടുന്നു
കുതൂഹലം ശലഭങ്ങൾ പാറുന്നു
ഉദയസൂര്യന്റെ ചെറുകിരണങ്ങൾ
മൃദുലമെൻ കവിളിൽ തലോടുന്നു
കുളിർകാറ്റിൽ തെങ്ങോലകൾ
ആമോദത്തിൽ തലയാട്ടുന്നു
വെണ്മതൂകുമൊരു തുമ്പപ്പൂവ്
എന്നെ നോക്കി ചിരിക്കുന്നു
ആഹ്ലാദത്തോടൊരണ്ണാൻകുഞ്ഞ്
ചിൽ ചിൽ ചിലച്ച് മരമേറി പോയി
തിങ്ങി നിൽക്കുമീ ഇല്ലിക്കാട്ടിൽ
കുഞ്ഞിക്കുരുവികൾ തത്തി തിമിർക്കുന്നു
പറ്റം പറ്റമായ് കരിയിലക്കിളികൾ
താഴ്ന്നിറങ്ങി കൊത്തിപ്പെറുക്കുന്നു
അടുത്തൊരു ചില്ലയിലൊരു പച്ചോന്ത്
ചിത്രത്തിലെന്നപോൽ അനങ്ങാതിരിക്കുന്നു
പാതക്കരികിലായ് മാലിന്യക്കൂനയിൽ
കാക്കകൾ എന്തോ കൊത്തിവലിക്കുന്നു
നായകൾ കൂട്ടമായ് ഒത്തുചേർന്നിട്ട്
ഗൂഢമായ് എന്തോ ചിന്തിച്ചു കൂട്ടുന്നു
പറവകൾ ഒരു പറ്റം
മോഹനക്കാഴ്ചയായ്
ആകാശമേലാപ്പിൽ പാറിയകലുന്നു
കമനീയം, രമണീയം
ജഗദീശനെന്തെല്ലാം
അണിയിച്ചൊരുക്കുന്നു പ്രകൃതി വിസ്മയം