ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ജാലകപ്പാളികൾക്കപ്പുറത്ത്...
ജാലകപ്പാളികൾക്കപ്പുറത്ത്...
ജനാലചില്ലകൾക്ക് അപ്പുറത്ത് മഞ്ഞിൻ കണങ്ങൾ ഹിമരേഖകൾ കുറിക്കുന്നുണ്ടായിരുന്നു. പുറത്ത് കുട്ടികൾ ആവേശഭരിതരായി കളിച്ചുല്ലസിക്കുന്നുണ്ട്.അവരും അവധിക്കാലത്തെ ആഘോഷിക്കുകയാണ് ഒപ്പം പ്രഭാതത്തെ വരവേൽക്കുന്ന കിളികളുടെ കളകൂജനങ്ങളും... ശൈത്യത്തിന്റെ കൊടും തണുപ്പിൽ നിന്നും ആശ്രയം തേടിപോവുകയാവും അവർ. ഇത്ര നിസാരമായവ പോലും ജീവിതത്തെ അത്രമേൽ ആസ്വദിക്കുന്നു. ഞാൻ ഒഴികെ... മനസിൽ ഒരായിരം ചിന്തകൾ കുമിഞ്ഞുകൂടാൻ ഇരുപത്തിനാലു മണിക്കൂറിനെ ചുറ്റുന്ന സൂചിയുടെ ചെറുവിരലിൽ ഒതുങ്ങുന്ന ഒരു നിമിഷം മാത്രം മതി !! ഇങ്ങനെ കിടക്കയിൽ ഏകാന്തമായി കിടക്കുമ്പോൾ.... ജീവിതത്തോടുതന്നെ വെറുപ്പുതോന്നുന്നു. ജനിച്ചുവീണ ആ നിമിഷം മുതൽ തുടങ്ങിയതാണ് ഹോസ്പിറ്റൽ എന്ന മഹാപ്രപഞ്ചത്തിലേയ്ക്കുള്ള പ്രയാണം. ജനിച്ചയുടനെ എന്നെ താങ്ങിപ്പിടിച്ചത് അച്ഛന്റെ കരങ്ങളായിരുന്നില്ലല്ലോ... വെന്റിലേറ്ററിനുള്ളിലെ ഒരുതരം അരക്ഷിതാവസ്ഥയ്ക്കുള്ളിൽക്കിടക്കുമ്പോൾ ഈ ഓക്സിജൻട്യൂബില്ലാതെ എൻെ അച്ഛനെന്നെ ഒരുപ്രാവശ്യമെങ്കിലും എടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടാവും. വീണ്ടും ഒരു വെള്ളിടി പോലെയാണ് ആ വാർത്ത വന്നത്. രണ്ടു മാസം മാത്രം പ്രായമായ തനിക്ക് പ്രതിരോധശേഷി തീരെയില്ല!! ഒരുപക്ഷെ മരണം വരെ സംഭവിക്കാം എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോഴും തകർന്നുപോയത് കുട്ടിയുടുപ്പുമിട്ട് അച്ഛന്റെയും അമ്മയുടേയും ഒപ്പം പ്ലേഗ്രൗണ്ടിലും പാർക്കിലുമൊക്കെ പോകാമല്ലോ എന്ന് ഓർത്ത് ആ കുഞ്ഞുമനസ്സിൽ നെയ്തെടുത്ത ഒരായിരം സ്വപ്നങ്ങളായിരുന്നു. നാലുവയസ്സിൽ വന്ന ചെറിയ ചുമ അവസാനമെത്തിയത് ന്യുമോണിയ എന്ന വില്ലനിലേയ്ക്കായിരുന്നു. തന്റെ പ്രായമുള്ള കുട്ടികളെല്ലാം കുഞ്ഞിക്കുടകളും ബാഗുകളുമെല്ലാം തൂക്കി സ്കൂളുകളിലേയ്ക്കും മറ്റും പോകുമ്പോൾ തനിക്കിതെല്ലാം ജാലകങ്ങൾക്കപ്പുറത്ത് ടെലിക്കാസ്റ്റു ചെയ്യുന്ന ചാനലുകൾ പോലെ മാത്രമായിരുന്നു. ചില ജീവിതങ്ങൾ അങ്ങനെയാണ്... ജീവിതത്തിന്റെ ഒരവസരത്തിൽ താൻ ഇത്രനാൾ പറന്ന ചിറകുകൾ അറ്റുപോയെന്നറിയുക വൈകിയായിരിക്കും. അപ്രതീക്ഷിതമായി അവർ മനസ്സിന്റെ ഗോപുരക്കെട്ടുകളിൽ തട്ടി തടഞ്ഞ് നിലത്ത് വീഴും. പക്ഷെ അവർ വീണ്ടും എഴുന്നേൽക്കും. തന്റെ ചിറകുകൾ മെനഞ്ഞ് മുൻപത്തെക്കാൾ ഉയരത്തിൽ പറക്കും. തന്റെ ജീവിതവും ഇതുപൊലെയാണ്.. ജീവിതത്തിന്റെ ഒരവസരത്തിൽ തനിക്കുണ്ടായിരുന്ന ആരോഗ്യവും ശക്തിയുമെല്ലാം ഒരു വേളയിൽ വിട ചൊല്ലുമ്പോൾ അവർ മനശക്തികൊണ്ട് അതിനേക്കാൾ ശക്തമായ ആയുധങ്ങളെ സൃഷ്ടിക്കും. തന്റെ ശരീരത്തിന്റെ ശക്തി ചോർന്നൊലിക്കുമ്പൊൾ മനസ്സിന്റെ ഉൾക്കരുത്തുകൊണ്ട് പ്രതിരോധം തീർക്കും... ജാലകങ്ങൾക്കപ്പുറത്ത് യാഥാർത്ഥ്യങ്ങൾ സംഭവിക്കുമ്പോൾ അവർ അവരുടെ ഹൃദയജാലകങ്ങൾക്കുള്ളിൽ ഭാവനകളെ യാഥാർത്ഥ്യമാക്കും.
|