ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവിഡ് യുദ്ധഭൂമി

കോവിഡ് യുദ്ധഭൂമി

മനുഷ്യശേഷിക്ക് അതീതമായി വ്യാപിക്കുന്ന കൊറോണ വൈറസിനു മുന്നിൽ നിസ്സഹായരായി വികസിത ലോകം. ജാഗ്രത എന്ന വാക്ക് ലോകത്തിെന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതി ജീവനമന്ത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സർവ്വശേഷിയുമുപയോഗിച്ച് പോരാടുമ്പോഴും വലിയ രാജ്യങ്ങൾക്കു തന്നെ കോവിഡ് ഒട്ടേറെ മാനവനഷ്ടങ്ങൾ വരുത്തിവയ്ക്കുമ്പോഴും, സാമുഹിക അകലത്തിലൂടെ മാത്രമാണ് മാനവ രക്ഷയെന്ന് മനുഷ്യൻ തിരിച്ചറിയുന്നു. വൈറസ് വ്യാപനം തടയുവാൻ വേണ്ടി സാമുഹിക ചക്രവാളങ്ങൾ പരിമിതപ്പെടുത്തണമെന്നത് ഭൂമിയിൽ മനുഷ്യജീവൻ ശേഷിക്കേണ്ടതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഇതിന്റെ പ്രതികൂലങ്ങളാകുന്ന തിരമാലകൾ പലരുടെയും ജീവിതങ്ങളിൽ ആഞ്ഞടിച്ചേക്കാം, എന്നാൽ ഒരു വള്ളക്കാരൻ തന്റെ യാത്രയെ തടുക്കുന്ന തിരമാലകളെ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നതുപ്പോലെ മനുഷ്യനും മുന്നേറുമെന്ന ശുഭാപ്തി വിശ്വാസമാണ് വേണ്ടത്. നിസ്സഹായതയുടെ കരിമ്പടമിട്ട് അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്തരുത്. വളരെ ചുരുക്കം നാളുകൾക്കു മുമ്പ് രോഗം സ്ഥിരികരിക്കുകയും ചികിത്സയിലായിരിക്കെ മരണമടയുകയും ചെയ്ത എറണാകുളം സ്വദേശിയുടെ മക്കൾ കത്തിലൂടെ ലോകത്തോട് വിളിച്ചോതുന്നത് ഇപ്രകാരമാണ് “വൈറസ് പടരാതിരിക്കാൻ നടപ്പാക്കിയ സുരക്ഷാ നടപടികളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തക്കളെയും കുടുംബാംഗങ്ങളെയും സമപ്രായക്കാരെയും ധരിപ്പിക്കുക, സാമുഹിക അകലവും വ്യക്തിഗത ശുചിത്വവും പാലിക്കുക, സുഖമില്ലായെങ്കിൽ സ്വയം ഐസ്വലേറ്റ് ചെയ്യുക, രോഗം വഷളാകുന്നതുവരെ കാത്തിരിക്കാതിരിക്കുക.” ഇങ്ങനെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നത് മനസ്സിലാക്കാൻ തയ്യറാകുന്നില്ലായെങ്കിൽ മലയാളത്തിലെ ഒരു പഴഞ്ചൊല്ലുപോലെ “കണ്ടറിയാത്തവൻ കൊണ്ടറിയും” എന്ന് പറഞ്ഞ് ആശ്വസിക്കേണ്ടിവരും. ആൽബേർ കമ്യുവിെന്റെ ‘ദ് പ്ലേഗ് ‘ എന്ന നോവൽ , അൽജീറിയയിലെ ഒറാൻ എന്ന പട്ടണത്തിൽ 1940-കളിൽ ആയിരക്കണക്കിന് ജീവനുകളെ അപഹരിച്ച പ്ലേഗിനെക്കുറിച്ചാണ്. ഒരു എലിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അധികം താമസിക്കാതെ തന്നെ ആ എലിയെ കണ്ടെത്തിയ വ്യക്തി മരണമടയുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ നഗരത്തിൽ ബാധിച്ച അസുഖം പ്ലേഗാണെന്ന് സമൂഹത്തോട് വിളിച്ചുപറഞ്ഞു. എന്നാൽ അധികൃതർക്ക് അത് സ്വീകാര്യമായിരുന്നില്ല. അതിന് പല മരണങ്ങൾ കൂടി കഴിയേണ്ടി വന്നു. കോവിഡിെന്റെ ആദ്യ താളുകൾ മറിച്ച് നോക്കുമ്പോൾ ഇതേ സാമ്യം കാണാൻ സാധിക്കുന്നു. ഇത് യാദൃച്ഛികമായിരിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക, ആശ്ലേഷം, ഹസ്തദാനം എന്നിവ ഒഴിവാക്കുക, ഉപയോഗിച്ച ടിഷു ഉടൻ തന്നെ ശരിയായി മറവുചെയ്യുക, കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക, പരമാവധി വീട്ടിൽ തന്നെ കഴിയുവാൻ ശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക. നമ്മുടെ മാത്രമല്ല സമൂഹത്തിെന്റെയും നന്മയ്ക്ക് വേണ്ടിയാണെന്ന് ഓർക്കുക. നാം വീട്ടിൽ ഇരിക്കുമ്പോൾ അതിവേഗം എല്ലാ വൻ കരകളിലും എത്തിച്ചേർന്ന കോവിഡ് എന്ന മഹാമാരിയെ എന്നെന്നേക്കുമായി തുടച്ചു മാറ്റുവാൻ വേണ്ടി തങ്ങളുടെ ജീവൻ പോലും പണയം വച്ച് ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഭരണകർത്താക്കൾ, ശാസ്ത്രജ്ഞൻമാർ, ജനപ്രതിനിധികൾ രാവും പകലും അദ്ധ്വാനിക്കുന്നു. ഇവരെ ഈ പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നത് ഈ കാലയളവിൽ ദുഷ്കരമായ ഒന്നാണ്. അതിനാൽ അവരുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താതെ അവരുടെ ആശയങ്ങളിലും അഭിപ്രായങ്ങളിലും യോജിച്ചുപോയാൽ ഭൂമിയിൽ മനുഷ്യൻ നിലനിൽക്കും. അല്ലാത്തപക്ഷം..... ഏകദേശം എല്ലാ രാജ്യങ്ങളും ലോക്ക്ഡൌണിലാണ്. അതിനാൽ പല സാമ്പത്തിക മാന്ദ്യങ്ങളും ഭക്ഷ്യദൗർല്ലഭ്യങ്ങളും ഓരോ രാജ്യങ്ങളും നേരിടുമ്പോഴും പ്രകൃതി സന്തോഷത്തിലാണ്, കാരണം വായു മലിനീകരണം, ജല മലിനീകരണം, ഭൂമലിനീകരണം തുടങ്ങി പല തരത്തിലുള്ള മലിനീകരണങ്ങൾ വൻ തോതിൽ കുറഞ്ഞിരിക്കുകയാണ്. എന്നാൽ പ്രകൃതിക്ക് ഒരു വസ്തുത അറിയാം പുലി പതുങ്ങുന്നത് ഒളിക്കാനല്ല, ആഞ്ഞ് കുതിക്കാനാണ് എന്ന്. ഈ കാലയളവിൽ നമുക്ക് പ്രതീക്ഷ ഏകുന്ന ഒന്നാണ് മനുഷ്യന്റെ സർഗ്ഗശേഷിയെ ഉദ്ഘോഷിക്കുന്ന കവിയായ വയലാർ രാമവർമ്മയുടെ അശ്വമേധം. സർഗ്ഗശേഷി എന്നത് രചനയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല അത് കായികരംഗത്തും ബൗദ്ധിക വികാസത്തിലും ഓരോന്നിന്നെയും കീഴടക്കുമ്പോഴും അത് പ്രതിഫലിക്കുന്നു. ഈ സർഗ്ഗശേഷിയെ ആദ്യം രാജാക്കന്മാരും പിന്നീട് ദൈവവും തളയ്ക്കുവാൻ ശ്രമിച്ചു എന്നാൽ അവരുടെ ബന്ധനത്തിൽ നിന്ന് പതിന്മടങ്ങ് ശക്തിയോടെ ഉയിർത്തെഴുന്നേൽപ്പിച്ച് കൊണ്ടുവന്നതുപോലെ ഈ യുഗത്തിലെ നായകന്മാരായ നാം ഓരോരുത്തരും ഒത്തുനിന്ന് കോവിഡ് എന്ന വിപത്തിൽ നിന്നും മാനവ ജാതിയെ കരകേറ്റും. മറ്റെല്ലാ ജീവജാലങ്ങളെയും അടക്കിവാണ് ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത്, എന്തിന്, ചന്ദ്രനെ പോലും കാൽക്കീഴിൽ ആക്കിയ ഒരേയൊരു ജീവി വർഗ്ഗം മനുഷ്യരാണ് . ഇപ്പോഴോ ഒരു സൂക്ഷ്മാണുവിനു മുമ്പിൽ തല കുനിക്കേണ്ടി വരുന്നു. ആത്മവിശ്വാസത്തിെന്റെ കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനം എന്നത് കേരളത്തിെന്റെ മറുപേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണ്ണമാക്കിയേ തീരു. വീട്ടിലിരുന്ന് മാത്രം ജയിക്കാവുന്ന ഈ വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം, രോഗവ്യാപനത്തിന്റെ കണ്ണി കരുത്തോടെ മുറിച്ചുമാറ്റാം.



സ്റ്റെഫിൻ ഷാന്റോ
10 എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം