ഉദ്യാനപാതയിലെ പച്ചമേലാപ്പിനുള്ളിലും
ഗുൽമോഹറിന്റെ നനുത്ത തണലിലും
പിന്നെ നാം ഒന്നിച്ചു കഥ പറഞ്ഞു
നടന്നു തീർത്ത വീഥികളൊക്കെയും
ഇന്ന് അന്യമായിരിക്കുന്നുവോ??
തളിർവാക തൻ കുളിർ നാമ്പേറ്റ് പാടുന്നു
ഈണമിടുന്ന കണിക്കൊന്നകൾ
ചാഞ്ഞ മരച്ചുവട്ടിൽ മഴയിൽ കുതിർന്ന ബാല്യം
അല്ലലേതുമറിയാതെ ഓണത്തുമ്പിയായി പാറിപ്പറന്ന കാലം
ഇനിയെത്ര ബാക്കിയുണ്ടാകിലും ജീവിതം
ഈ ഓർമ്മകൾ തിളങ്ങിടുമെന്നും
ഇന്നിതാ ഞാൻ വീണ്ടും ഇതുവഴിയേ
ചുവന്നു ചിരിച്ച ഗുൽമോഹറില്ല
ഇടവഴിയിലെ കണിക്കൊന്നയില്ല
അതിരിട്ട് മതിലുകൾക്ക് അപ്പുറവും ഇപ്പുറവും
വഴികളടഞ്ഞു മുറികളുയർന്നു
മഴമേഘം തടഞ്ഞ തളിർവാകകൾ എവിടെ???
പൂമണം പൊഴിച്ച കുടമുല്ലയെവിടെ?
തിരികെ നടക്കാൻ വഴിമറന്നു
ആളൊഴിഞ്ഞ വേദി കണക്കെ മനസ്സൊഴിഞ്ഞു
നെഞ്ചിലെരിയുന്ന നെരിപ്പോടുണ്ട്
ഇനി തിരിച്ചു നടക്കണം
ഇരുൾ വീണ ചക്രവാളത്തിലീ ആളൊഴിഞ്ഞ നടുമുറ്റം
ചുവപ്പു പാകി നല്ലൊരു നാളേക്കായി കാത്തിരിക്കുന്നു