കാടേ , നിൻ നിഴൽക്കുമ്പിളിൽ തെളിയുന്നു വെമ്പലിൻ വ്രണങ്ങൾ . വെളിച്ചം മോന്തി കരിഞ്ഞുവാടിയ നിൻ കണ്ഠങ്ങളിൽ നിറയുന്നുവോ ചുടു ചോരയുടെ പാനപാത്രം ഈ മരങ്ങൾ തൻ മഴു മുനകൾ കുത്തിത്തുരക്കുന്നുവോ നിൻ സാന്ദ്ര ഹൃദയം പച്ച കരിഞ്ഞ പഴുത്തിലകൾ നിൻ യൗവനത്തിൽ നര കുറിക്കുന്നുവോ യൗവനത്തിന്റെ പാനീയമേന്തും അരുവികൾ ആവുന്നുവോ തേങ്ങലിൻ ഭാവികാലം അലസിപ്പോയ ഗർഭം പോൽ നിൻ ശത ശാഖികൾ കാണാം , നിർജീവം. നിന്നുദരത്തിൽ കുമിഞ്ഞു കൂടും അർബുദക്കുഴികൾ , മലങ്കുന്നുകൾ മറഞ്ഞിരിക്കും മരണച്ചുഴികൾ കൊടും ഗർത്തങ്ങൾ , നിൻ താഴ് വാരങ്ങൾ ദുർഗന്ധം പേറും കാറ്റിൽ ചെന്നസ്തമിക്കുന്നു പ്രത്യാശയുടെ കിരണൾ കറുത്ത പുഷ്പങ്ങളണിയുന്നു കാട്ടാളവേഷങ്ങൾ............ വള്ളികൾ ഫണമുയർത്തും കരിനാഗങ്ങളോ ഇടറുന്നു കാടിന്റെ ഭ്രമണപഥം ചില്ലയിൽ കിളിമുട്ട വേവുന്നു. കേൾക്കുന്നില്ല , ഞാനാ മരിച്ച ഭൂതകാലം മരണം പൊന്തും കനൽക്കാടിനുള്ളിൽ.....