എത്ര അലക്കിയാലും വെളുക്കാത്ത
പഴന്തുണിപോലെ
നിറം വരാത്ത
ക്ലാവ് പിടിച്ച പഴയ
ഓട്ടുപാത്രം പോലെ
അവളുടെജീവിതം
പുലർച്ചെ ഉണർന്ന്
മുററത്തെ ചപ്പു ചവറുകൾ
തൂത്ത് വൃത്തിയാക്കി
അടുക്കളയിൽ കുക്കറിലെ വിസിലുകൾ
എണ്ണം തെററാതെ ശ്രദ്ധിച്ച്
ചോറുവെന്തു പോവാതെ
പച്ചക്കറി കഷണങ്ങൾ
ഉടഞ്ഞുപോവാതെ
ഉപ്പ് കൂട്ടാതെ
എരിവ് കുറയാതെ
മീൻ വറുത്തത്
കരിഞ്ഞുപോവാതെ
എല്ലാം ശ്രദ്ധിച്ച് ശ്രദ്ധിച്ച്
അമ്മായിയമ്മയുടെ കുത്തുവാക്കുകൾ
കേട്ടില്ലെന്ന് നടിച്ച്
ഭർത്താവിന്റെ കുററപ്പെടുത്തലുകൾ
നിസ്സംഗയായി സഹിച്ച്
കുട്ടികളുടെ ആവശ്യങ്ങൾ
ഒാരോന്നായി ചെയ്ത് തീർത്ത്
ഒടുവിൽ അവൾ തന്റെ
മുഖം തേടി നടന്നു
മുററത്ത് അടിച്ചു കൂട്ടിയ
ചപ്പ് ചവറുകൾക്കിടയിൽ
അലക്കിതേച്ച് വെച്ച
തുണികൾക്കിടയിൽ
കഴുകി അടുക്കിവെച്ച
പാത്രങ്ങൾക്കിടയിൽ
തുടച്ച് മിനുക്കി വെച്ച
മാർബിൾതറയിൽ
പക്ഷേ
അതെപ്പോഴോ
അവൾക്ക് നഷ്ടമായിരുന്നു