വരൾച്ച


അതിഭീകരമായ വേനൽക്കാലം.എങ്ങും വരൾച്ച.ഒരു തുള്ളി വെള്ളം പോലും കിട്ടാനില്ല. പട്ടണത്തിലെ ഒരു കെട്ടിട സമുച്ചയത്തിൻ്റെ സമീപത്തുള്ള ഒരു വൃക്ഷത്തിലായിരുന്ന സുന്ദരി കൊക്ക് താമസിച്ചിരുന്നത്. കെട്ടിടം പണിയ്ക്കായി വെള്ളം ശേഖരിച്ചു വയ്ക്കുന്ന ടാങ്കിൽ നിന്നും ലഭിക്കുന്ന വെള്ളമായിരുന്ന അവളുടെ ഏക ആശ്രയം. വെള്ളം കുറഞ്ഞതോടെ പണിമുടങ്ങി. വാട്ടർ ടാങ്കിൽ അവശേഷിച്ചിരുന്ന വെള്ളവും തീരാറായതോടെ സുന്ദരി കൊക്ക് ആശങ്കയിലായി . ഇനി എന്തു ചെയ്യും? അവൾ ആലോചിച്ചു. ഒടുവിൽ അവൾ കാട്ടിലേക്ക് പോകാൻ തീരുമാനിച്ചു.അന്നുതന്നെ അവൾ കാട്ടിലേക്ക് യാത്ര തിരിച്ചു. കാട്ടിലേയ്ക്കുള്ള അവളുടെ യാത്ര വളരെ ദുസ്സഹമായിരുന്നു. ദഹിച്ചുവലഞ്ഞു തളർന്ന സുന്ദരി കൊക്ക് വല്ല വിധേനയും കാട്ടിലെത്തിച്ചേർന്നു. കാട്ടിലെ പക്ഷിമൃഗാദികൾ പുതിയ അതിഥിയെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. അവർ അവൾക്ക് ദാഹം തീരുവോളം വെള്ളം കുടിക്കാൻ കൊടുത്തു സുന്ദരി കൊക്കിന് ആശ്വാസം തോന്നി. സാവധാനം അവൾ താൻ കാട്ടിൽ എത്തിച്ചേരാൻ ഇടയായ സാഹചര്യം മറ്റുള്ളവരോട് വിവരിച്ചു                അത് കേട്ടു കഴിഞ്ഞപ്പോൾ പക്ഷികളുടെ രാജാവായ ഗരുഡരാജൻ പറഞ്ഞു.ഞങ്ങളുടെ കാര്യവും വ്യത്യസ്തമല്ല ഇവിടെ അടുത്ത് ഒരിക്കലും വറ്റാത്ത ഒരു നീരുറവ ഉണ്ട്. അതിലെ ജലത്തെയും ഈ മരങ്ങളിലെ കായ്കനികളെയുമാശ്രയിച്ചാണ് ഞങ്ങളുടെ ജീവിതം പക്ഷേ, നാട്ടിലെ മനുഷ്യരുടെ അനാവശ്യ ഇടപെടലുകൾ കാരണം ഈ കാടിൻ്റെ നിലനില്പ് തന്നെ പ്രതിസന്ധിയിലാണ്.ഞങ്ങളുടെ ഈ നീരുറവ പോലും വറ്റിപ്പോകുമെന്ന അവസ്ഥയാണ്. കാട്ടിലെ അവസ്ഥയും നാട്ടിലേതിനു സമാനമാണെന്ന് മനസ്സിലാക്കിയ സുന്ദരി കൊക്ക് വിഷമത്തിലായി. സുന്ദരി കൊക്ക് ദുഃഖത്തോടെ പറഞ്ഞു. മനുഷ്യരുടെ ദുഷ്പ്രവൃത്തികൾ നമ്മുടെ പരിതസ്ഥിതിയെ നാശത്തിൻ്റെ വക്കിലെത്തിക്കുകയാണ്. മനുഷ്യൻ്റെ മനസ് മാറുന്നതിനും ദുഷ്ചിന്തകൾ ഇല്ലാതാക്കുന്നതിനും നമ്മുടെ പഴയ കാലം തിരികെ ലഭിക്കുന്നതിനും വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. സുന്ദരി കൊക്കിൻ്റെ ആ പ്രാർത്ഥനയിൽ എല്ലാ പക്ഷിമൃഗാദികളും പങ്കു ചേർന്നു.


ഐശ്വര്യ.ബി.എ
4 A ഗവ.എൽ.പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ