എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/എന്റെ ഗ്രാമം

പാമ്പാക്കുട

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട ബ്ളോക്കില്‍ ഓണക്കൂര്‍, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്. 30.09 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറ് രാമമംഗലം, പിറവം പഞ്ചായത്തുകള്‍, കിഴക്ക് തിരുമാറാടി, മാറാടി പഞ്ചായത്തുകള്‍, തെക്ക് പിറവം, ഇലഞ്ഞി, തിരുമാറാടി, പഞ്ചായത്തുകള്‍, വടക്ക് രാമമംഗലം, മാറാടി പഞ്ചായത്തുകള്‍ എന്നിവയാണ്. ഈ പ്രദേശം ഒരിക്കല്‍ പെരുമാക്കന്മാരുടെ ഭരണത്തിലായിരുന്നു. ഒടുവിലത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ബ്രാഹ്മണര്‍ക്കും നാട്ടുപ്രമാണിമാര്‍ക്കും തന്റെ നാട് വിട്ടുകൊടുത്തിട്ട് ഇസ്ളാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയി. കാര്‍ഷിക ആവശ്യത്തിന് ഏതോ പെരുമാള്‍ വെട്ടിച്ചു കൊടുത്തതാണ് ഈ പഞ്ചായത്തിലുള്ള വിശാലമായ പെരുമാള്‍ചിറ, പെരുമാള്‍ ചിറ കാലപ്പഴക്കത്തില്‍ പെരുമാഞ്ചിറയുമായി. പെരുമാക്കന്മാരുടെ ഭരണശേഷം കോട്ടയില്‍ കര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലായി ഈ നാട്. അവരുടെ അറയ്ക്കുള്ളില്‍ ഒരു വലിയ നിധി കുംഭം സൂക്ഷിച്ചുവച്ചിരുന്നു. അതിനു കാവല്‍ നിന്നിരുന്നത് വിഷം ചീറ്റുന്ന പാമ്പുകളായിരുന്നു. ബ്രാഹ്മണരും ബന്ധുജനങ്ങളും ഉള്‍പ്പെടെ അനേകം ആളുകളെ ആണ്ടിലൊരിക്കല്‍ ക്ഷണിച്ചു വരുത്തി സദ്യയും ദാനധര്‍മ്മങ്ങളും നല്‍കുന്ന പതിവ് ഈ കര്‍ത്താക്കന്‍മാര്‍ക്കുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ചുറ്റും പത്തിവിടര്‍ത്തിനില്‍ക്കുന്ന പാമ്പുകളെയും കുടത്തെയും അതിഥികള്‍ക്ക് കാട്ടികൊടുത്തിരുന്നു. നാടുവാഴികളുടെ പ്രതാപാപൈശ്വര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതാവാം ഇതിന്റെ പിന്നിലുള്ള താല്പര്യം. ഏതായാലും ഈ നാടിന്റെ നിധികുഭം കണ്ടവരെല്ലാം പാമ്പുംകുടമെന്ന് പേരുചൊല്ലി വിളിക്കാന്‍ തുടങ്ങി. പാമ്പുംകുടം പിന്നീട് ഉച്ചാരണഭേദങ്ങളിലൂടെ പാമ്പാക്കുടയായി മാറി. ചിത്രലിപിയില്‍ ഈ പ്രദേശത്തിന്റെ നാമം എഴുതിക്കാണിച്ചിരുന്നത് പാമ്പിന്റെയും കുടയുടെയും പടം വരച്ചാണ്. ഈ നാടിന് പാമ്പാക്കുട എന്നു പേരുണ്ടായതിന് ഇതും ഒരു കാരണമായി കരുതുന്നു. ശ്രീകൃഷ്ണന്‍ കുട്ടിയായിരുന്നപ്പോള്‍ മഴനനയാതെ അനന്തന്‍ തന്റെ ഫണങ്ങള്‍ വിടര്‍ത്തി കുടപിടിച്ചതായ സംഭവം പുരാണ പ്രസിദ്ധമാണ്. ആ സംഭവം നടന്നത് ഈ പ്രദേശത്ത് വച്ചായതുകൊണ്ടാണ് പാമ്പാക്കുട എന്ന പേര്‍ ലഭിച്ചതെന്നും വിശ്വസിക്കുന്നവര്‍ ധാരാളമാണ്.പ്രസിദ്ധമായ അരുവിയ്ക്കല്‍ വെള്ളച്ചാട്ടം ഈ പഞ്ചായത്തിലാണ്. ഉദ്ദേശം നൂറടിയോളം താഴ്ച വരുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രം കൂടിയാണ് അരുവിയ്ക്കല്‍. കോനാട്ടു മല്പാന്‍ കുടുംബം ക്രിസ്തീയ സമുദായത്തിനു നല്‍കിയ സേവനങ്ങള്‍ വളരെ വലുതാണ്. ഇവിടുത്തെ മല്പാന്‍പരമ്പര സംസ്ഥാനമൊട്ടാകെയുള്ള അസംഖ്യം വേദപഠിതാക്കള്‍ക്ക് സുറിയാനിയും സമുദായ ചരിത്രവും പഠിപ്പിച്ചുകൊടുത്തു. മല്പാന്‍കുടുംബം പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടുത്തെ ഏക പുണ്യാശ്രമം ആണ്. യൂറോപ്യന്‍ നാടുകളില്‍പ്പോലും കാണാത്തതും മതസംബന്ധിയായിട്ടുള്ളതും വിവിധ ഭാഷകളിലുള്ളതുമായ ഒരു വലിയ പുസ്തകശേഖരം ഇവിടെയുണ്ട്. അച്ചടി സമ്പ്രദായം സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്ന കാലത്ത് സഭാനിയമങ്ങളും, കുര്‍ബാന ക്രമങ്ങളും മലയാളീകരിച്ച സങ്കീര്‍ത്തനസാരങ്ങളും വേദപുസ്തകങ്ങളും മല്പാന്‍കുടുംബ വക പ്രസ്സില്‍ നിന്നും ധാരാളമായി അച്ചടിച്ചിറക്കിയിട്ടുണ്ട്.