ഓർമ്മക്കുറിപ്പുകൾ.

എൽ പി സ്കൂൾ ഓർമ്മകൾ

എൻ്റെ എടപ്പെട്ടി സ്കൂളിലെ പഠനകാലം ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഓർമ്മയാണ്. വീട്ടിൽ നിന്നും 2 കിലോമീറ്റർ ദൂരമേ സ്കൂളിലേക്കുള്ളൂ. രാവിലെ നടന്ന് സ്കൂളിലേക്കുള്ള പോക്കും, വൈകുന്നേരം ശക്തമായി പെയ്യുന്ന മഴയിൽ റോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ കൂട്ടുകാരുമൊത്ത് കളിച്ചുള്ള വരവും ഇന്നും എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു ശേഷം യാത്ര ഗോത്രസാരഥി വാഹനത്തിലായി. അത് മറ്റൊരു അനുഭവമായിരുന്നു. എൺപത് കുട്ടികളോളമുള്ള ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററായ പൗലോസ് സാറും മറ്റ് അധ്യാപകരായ ദീപ ടീച്ചർ, സിനി ടീച്ചർ, ബിനു സാർ എന്നിവരും കഥകൾ പറഞ്ഞും പാട്ടുപാടിയും ഞങ്ങളെ ചേർത്തുപിടിച്ചു. കലാ, കായിക, ശാസ്ത്രമേളകളിലും യുറീക്ക വിജ്ഞാനോൽസവത്തിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ദിവസം രാവിലെ സ്കൂളിലെത്തി കളിച്ചപ്പോൾ എൻ്റെ തല മുറിഞ്ഞത് ഒന്നുരണ്ടു കൂട്ടുകാർ മാത്രമേ അറിഞ്ഞുള്ളൂ. അധ്യാപകരോട് പോലും പറയാതെ പച്ചവെള്ളത്തിൽ മുറിവ് കഴുകി വൈകുന്നേരം വരെ ക്ലാസിലിരുന്നതും എൻ്റെ ഓർമ്മയിലുണ്ട്. സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സൗഹൃദത്തിൻ്റെയും മനോഹരമായ ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇതെല്ലാമോർക്കുമ്പോൾ എൻ്റെ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലേക്ക് വീണ്ടും തിരിച്ചുപോകാൻ കൊതിതോന്നുന്നു.

ഉയരങ്ങൾ കീഴടക്കി ഉയരെ പറക്കാൻ....

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് 26 വർഷത്തിനിപ്പുറം എടപ്പെട്ടി എന്ന കൊച്ചു നാട്ടിൽ കലാകായിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നമ്മുടെ വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങൾകൊണ്ട് നാടിന് മാതൃകയായി മാറിയിരിക്കുന്നു. ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സാമൂഹിക പ്രതിബദ്ധതയോടുകൂടി പല ഇടങ്ങളിലും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ്. പഴമയുടെ സൗന്ദര്യവും പുതിയ കാലത്തിന്റെ സൗകര്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾ കലാ, കായിക, പാഠ്യ- പാഠ്യേതര മേഖലകളിൽ വയനാട്ടിലെ മറ്റുവിദ്യാലയങ്ങളോടൊപ്പം ഉയർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു. ഇവരാണ് നാടിന്റെ കരുത്തും നാളെയുടെ പ്രതീക്ഷയും. നമ്മുടെ കുട്ടികളെയും അവരെ വിജയത്തിനായി പ്രാപ്തരാക്കിയ അധ്യാപകരെയും നമുക്ക് ഹൃദയത്തോട് ചേർക്കാം. വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായ് നമുക്ക് കൈകോർക്കാം.

വിദ്യാലയസ്മരണകൾ


എൻ്റെ സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ പഠനകാലമാണ്. ഈ കൊച്ചു വിദ്യാലയത്തിൻ്റെ മുറ്റത്തും ക്ലാസ്മുറികളിലുമാണ് എൻ്റെ പഠനപാത തുടങ്ങിയത്. രാവിലെ സ്കൂൾ കാണുമ്പോഴുണ്ടാകുന്ന ശാന്തതയും പച്ചപ്പും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ ഹെഡ്മാസ്റ്റർ പൗലോസ് സർ വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയോടെ നോക്കി നടത്തുകയും ബുദ്ധിമുട്ടുകൾ കരുതലോടെ പരിഹരിക്കുകയും ചെയ്തിരുന്നു. ദീപ ടീച്ചർ പഠിപ്പിച്ച പാഠങ്ങൾ വളരെ ലളിതമായിരുന്നുവെന്ന് ഇന്നും ഞാൻ ഓർക്കുന്നു. സംസാരിക്കാൻ പോലും ഭയന്നിരുന്ന ദിവസങ്ങളിൽ ടീച്ചർ ഒരു ചിരിയോടെ ഞങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. വിനീത ടീച്ചർ കഥകളിലൂടെയാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ടീച്ചറുടെ ശാന്തമായ ശബ്ദം ക്ലാസിൻ്റെ മുഴുവൻ അന്തരീക്ഷവും മാറ്റിയിരുന്നു. എല്ലാത്തിലും ഉപരിയായി എന്നെ ഏറ്റവും സ്വാധീനച്ചത് എൻ്റെ ശോഭ ടീച്ചറാണ്. അമ്മയെപോലെയാണ് ടീച്ചർ ഓരോ കുട്ടിയെയും സമീപിച്ചത്. പഠനത്തിലെ ചെറിയ പിഴവുകൾ പോലും സൗമ്യമായി ടീച്ചർ തിരുത്തുമായിരുന്നു. ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ ഒരു ചിരി കൊണ്ട് ഞങ്ങളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇതെല്ലാം എൻ്റെ വിദ്യാർത്ഥിജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്. വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും എടപ്പെട്ടി സ്കൂളിലെ ഓർമ്മകളും, അവിടെ നിന്നുള്ള പാഠങ്ങളും, അധ്യാപകരുടെ കരുതലും, കൂട്ടുകാരോടുള്ള സൗഹൃദവും ഇന്നും ഹൃദയത്തിൽ തിളങ്ങുകയാണ്. കാലമെത്ര കടന്നുപോയാലും എടപ്പെട്ടി സ്കൂൾ എൻ്റെ ജീവിതത്തിലെ മനോഹരമായ തുടക്കമായി എന്നും മനസ്സിൽ നിലനില്ക്കും.

കുട്ടികളോടൊത്ത് ഒരു മൈസൂർയാത്ര

കുട്ടികളോടൊത്ത് ഒരു മൈസൂർ യാത്ര യാത്രാ വിവരണം........

സുഖമുള്ള തണുപ്പിന്റെ ആലസ്യാന്തരീക്ഷത്തിൽ കാലത്ത് 6 മണിയ്ക്ക് തന്നെ നമ്മുടെ ആനവണ്ടി തയ്യാറായി നിന്നു. എല്ലാവരും ബസ്സിലേക്ക്. പ്രാർത്ഥനാ ഗീതത്തിന്റെ ആത്മ നിർഭരതയോടെ തുടങ്ങിയ യാത്ര തണുപ്പിന്റെ ആലസ്യം വിട്ട് ആവേശമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല 6.30 ഓടെ വയനാടിന്റെ സുന്ദര നഗരമായ ബത്തേരിയിലെത്തി. അവിടെ നിന്നും അധികം വൈകാതെ അതിർത്തി ചെക്ക്പോസ്റ്റായ മുത്തങ്ങയിലെത്തി. 7 മണിയോട് കൂടി ഞങ്ങൾ ബന്ദിപ്പൂർ ടൈഗർ റിസർവ്വ് വനത്തിന്റെ മാസ്മരികതയിലേക്ക് കടന്നു. വെളുപ്പാൻ കാലത്തിന്റെ, കാടിൻ സംഗീതം തൊട്ടറിഞ്ഞ് നമ്മുടെ ആന വണ്ടിയിലൊരു യാത്ര അതൊരു അനുഭവം തന്നെയായിരുന്നു. ഡ്രൈവർ റിയാസ് സാറും കണ്ടക്ടർ സലിം സാറും പ്രിയപ്പെട്ടവരാവാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. സലിം സാർ കദീജ എന്നിവരുടെ 'എന്തൊരു ആവേശം', വൈഗ ഋതിക എന്നിവരുടെ 'മിന്നൽ വള' തുടങ്ങിയ ഗാനങ്ങൾക്കൊപ്പം മയിലുകളേയും മാൻകൂട്ടങ്ങളേയും കണ്ടു കൊണ്ട് കാടിനെ അറിഞ്ഞ യാത്ര എല്ലാവരുടേയും മനസ്സും ശരീരവും കുളിർപ്പിച്ചു എന്ന് തന്നെ പറയാം.... പിന്നീട് സലിം സാറിന്റെ ഹിന്ദി, ഗിരീഷ് മാഷിന്റേയും സലാം സാറിന്റേയും മറ്റ് ടീച്ചേഴ്സിന്റേയും ഗാനങ്ങളും കൊണ്ട് എല്ലാവരും പൂർണ്ണമായും യാത്രാ മൂഡിലേക്ക് മാറി.830 ഓട് കൂടി ഞങ്ങൾ ഗുണ്ടൽ പേട്ടയിലെത്തി. അവിടെ നിന്നും ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. പൊറോട്ടയ്ക്കൊപ്പം കടലക്കറിയായിരുന്നു വിഭവം. പിന്നെ നല്ല ചൂട് പാൽച്ചായയും "ഹാ അന്തസ്സ്"..... അവിടെ നിന്നും വീണ്ടും യാത്ര പുറപ്പെട്ട്10.15 ന് ഞങ്ങൾ മൈസൂറിലെത്തി. ആദ്യം പോയത് ശുകവന ബോൺസായ് എന്നഅൽഭുത ലോകത്തിലേക്കാണ്. വൻമരങ്ങളുടെ രൂപഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഉദ്യാന കലയാണ് ബോൺസായ്. "ബോൺ" എന്നും "സായ്" എന്നുമുള്ള രണ്ട് ജപ്പാനീസ് വാക്കുകൾ ചേർന്നതാണ് ബോൺസായ്.. നിരവധി വൃക്ഷങ്ങളെ കുള്ളൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ നിരത്തി നമുക്കായി അൽഭുത കാഴ്ച ഒരുക്കിയിരിക്കുകയാണ് ശുകവന. കൂടാതെ നിരവധി വിവിധയിനങ്ങളായ പക്ഷികളുടെ ഒരു ആവാസവ്യവസ്ഥതന്നെ അവിടെ ഒരുക്കിയിരിക്കുന്നു. അവയുടെ ഒക്കെ പേരും ശാസ്ത്രീയ നാമങ്ങളും അവിടെ എഴുതി വെച്ചിരിക്കുന്നത് പക്ഷികളുമായി ബന്ധപ്പെട്ട പഠിതാക്കൾക്കും അന്വേഷണ കുതുകികൾക്കും ഏറെ പ്രയോജനപ്രദമാണ്....... പിന്നീട് ഞങ്ങൾ പോയത് മൈസൂന്റെ ചരിത്രശേഷിപ്പുകളിൽ ഏറെ ആകർഷണിയമായ മൈസൂർ പാലസിലേക്കായിരുന്നു. അംബവിലാസ് കൊട്ടാരം എന്നും ഇതിനെ അറിയപ്പെടുന്നു. മൈസൂർ ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. "കൊട്ടാരങ്ങളുടെ നഗരം" എന്നാണ് മൈസൂർ അറിയപ്പെടുന്നത്. ഇൻഡോ സാർസനിക് വാസ്തുവിദ്യാശൈലിയിലാണ് ഇതിന്റെ നിർമ്മാണം. കൊട്ടാരത്തിനകത്തെ അത്ഭുതകാഴ്ചകൾ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. പുറത്ത് നല്ല വെയിൽ ആയിരുന്നു കൊട്ടാര പശ്ചാത്തലത്തിൽ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തതിന് ശേഷം ഞങ്ങൾ വീണ്ടും ബസ്സിലേക്ക്.. പിന്നീട് 145 ഓടെ ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കാനായി ആശീർവാദ് ഹോട്ടലിലേക്ക് പോയി. ചോറും സാമ്പാറും തോരനും പപ്പടവും പായസവും കൂട്ടി ഒരൂണ്..... ശേഷം 2.30 ന് എല്ലാവരും മൃഗശാല സന്ദർശിക്കാൻ പോയി. വിവിധ പക്ഷികളുടേയും, നമ്മൾ കണ്ടതും കാണാത്തതുമായ വന്യമൃഗങ്ങളുടേയും മറ്റും ഒരു വലിയ ആവാസ വ്യവസ്ഥ തന്നെയാണ് അവിടെ ഞങ്ങൾക്ക് കാണാൻ സാധിച്ചത്. ഘോരവനങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന പേടിപ്പെടുത്തുന്ന മൃഗങ്ങളായ കടുവ, പുലി,സിംഹം, കരടി ആന എന്നിവയെല്ലാം കുട്ടികൾക്ക് വലിയ അനുഭവങ്ങളാണ് നൽകിയത്. ജിറാഫിനേയും ചിമ്പാൻസിയേയും ഗോറില്ലയേയും കാട്ടുപോത്തിനേയും കലമാനിനേയും മറ്റ് വിവിധങ്ങളായ ജീവജാലങ്ങളെയും കണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചിറങ്ങി. പിന്നീട് കുട്ടികൾകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന പി എം പാർക്കിലേക്ക് ആണ് ഞങ്ങൾ പോയത്. കുട്ടികൾ അവിടെ വിവിധ റൈഡുകളിൽ മതിവരുവോളം കളിച്ചുല്ലസിച്ചു. അതിനിടയിൽ മുതിർന്നവർ കുറച്ചു പേർ ഒരു ചെറിയ ബോട്ട് യാത്രയും നടത്തി. അതോടുകൂടി ഒരു ദിവസത്തെ ഉല്ലാസയാത്ര അവസാനിപ്പിച്ച് ഞങ്ങൾ മൈസൂറിനോട് വിട പറഞ്ഞു..... വീണ്ടും ആട്ടവും പാട്ടും കൂത്തുമായി ബത്തേരിയിലേക്ക്. ബത്തേരിയിൽ നിന്നും രാത്രി ഭക്ഷണം ചിക്കൻ മന്തി കഴിച്ച് തിരിച്ച് സ്കൂളിലേക്ക്.... ഇതുവരെ പോയ യാത്രകളിൽ നിന്നും വ്യത്യസ്തമായി, നമ്മുടെ കേരളത്തിന്റെ സ്വന്തം അഭിമാനമായ കെഎസ്ആർടിസി ബസ്സിലെ ഈ യാത്രാനുഭവം തികച്ചും വേറിട്ടതായിരുന്നു. നമ്മോട് കൂടെ യാത്രയിൽ ഉടനീളം നമ്മളിൽ രണ്ടുപേരായി കൂടെ നിന്ന ബസ് ഡ്രൈവർ റിയാസ് സാറിനും കണ്ടക്ടർ സലീം സാറിനും ടീം ജി എൽ പി സ്കൂളിന്റെ സ്നേഹനിർഭരമായ നന്ദി അറിയിക്കുന്നു.... ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഒരു ഉല്ലാസ യാത്രയുടെ നിറമുള്ള ഓർമ്മകളുമായി എല്ലാവരും വീടുകളിലേക്ക്....