സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പടരാം പ്രതീക്ഷയായ് - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പടരാം പ്രതീക്ഷയായ്

പടരാം...

പ്രതീക്ഷയായി......

കേരളം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ......

"ഒന്നുമല്ലാതായിത്തീരുന്ന ഞാനെന്ന ഭാവമേ കൂപ്പുകൈ നേർന്നിടുന്നു "

കുറച്ചുനാളുകളായി കേരളത്തിലെ അവസ്ഥ ഇതാണ്. അതിവേഗം മാറിമറിഞ്ഞു കൊണ്ടിരുന്ന ലോകത്തിലെ സ്ഥിതിഗതികൾ ഒരു ചെറു വൈറസ് കാരണം നിശ്ചലമായിരിക്കുകയാണ്.' ഞാൻ ' എന്ന ഭാവത്തോടെ ലോകത്തെ തന്റെ കൈക്കുമ്പിളിൽ വെച്ച് ഭരിച്ച മാ നുഷന്റെ പദ്ധതികളെല്ലാം ഇതിനോടകം തകർന്നിരിക്കുന്നു. വിദൂരങ്ങളിൽ പോയവർ അവിടങ്ങളിൽ കുടുങ്ങുകയോ മരണമടയുകയോ സ്വന്തം വീടുകളിൽ യാതൊരു പ്രതാപവും ഇല്ലാതെ മടങ്ങിയെത്തുക യോ ചെയ്തിരിക്കുന്നു. ഒരു നിമിഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ! "മഴ വരുന്ന പോലെ ആയിരുന്നല്ലോ കൊറോണയുടെ വരവ്... ദൂരെയെവിടെയോ ഇടിമുഴക്കവും മിന്നലും... പിന്നീട് ഒരു തണുത്ത കാറ്റ്.., എവിടെയോ മഴ പെയ്യുന്നുണ്ട് എന്ന് നമ്മൾ ആശ്വസിച്ചു... " എന്ന് സത്യൻ അന്തിക്കാട് പറഞ്ഞത് എത്ര ശരിയാണ്. മണ്ണ് ഇളം കുളിരിൽ അമരാൻ കൊതിക്കുമ്പോഴും മണ്ണപ്പം ചുടുന്ന കുട്ടിയുടെ പ്രാർത്ഥന പോലെ അത് ആദ്യം ചാറി പെയ്തു. കുട്ടിയുടെ മനസ്സിൽ സന്തോഷം അലതല്ലു മ്പോഴേക്കും അത് മഹാമാരിയായി...

ഒരു മഹാപ്രളയം ദുരന്തം വിതച്ച ഭൂമികയിൽനിന്നും അതിജീവനത്തിന്റെ ചുവടുപിടിച്ചുകൊണ്ടിരുന്ന മലയാളനാട് ;ഇന്ന് അതിമാരകമായ കോവിഡ് 19എന്ന വ്യാളിയുടെ വായ്ക്കകത്തു പെട്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ഇന്ന്; ലോകത്താകമാനം തീതുപ്പി ആ വ്യാളി നാശം വിതച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മലയാളിമനസ്സുകൾ ഒറ്റക്കെട്ടാണ്.

'വിനോദസഞ്ചാരികളുടെ പറുദീസ'എന്ന് കേരളത്തെ വിശേഷിപ്പിക്കാറുണ്ട്. പ്രപഞ്ച സ്രഷ്ടാവ് കനിഞ്ഞു നൽകിയ പ്രകൃതി സൗന്ദര്യമാണ് ഇതിനു കാരണം. 'മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല 'എന്നതുപോലെ സ്വദേശികളേക്കാൾ വിദേശികളെയാണ് ഇത് കൂടുതൽ ആകർഷിക്കുന്നത്. സ്വന്തം നാടിന്റെ പ്രകൃതി സൗന്ദര്യത്തിന് നാം കാര്യമായ പരിഗണന നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സത്യത്തിൽ കോവിഡ് കാലം തിരിച്ചറിവിന്റെ കാലം കൂടിയാണ്. വീടുകളിൽ കുടുങ്ങിയ മലയാളികൾ ;ഇപ്പോൾ കൺ‌തുറന്നു പരതുന്നതിനാൽ തൊടിയിലെ ചക്കയെയും മാങ്ങയെയും ഒരു ചീരത്തണ്ടിനെപ്പോലും അവർ വെറുതെ വിടുന്നില്ല. വീട്ടിലിരുന്നു ചൊറികുത്തുമ്പോൾ മണ്ണിളക്കി, ദേഹമനക്കി കൃഷി ചെയ്യാനും നമുക്ക് മടിയില്ല. കൂടാതെ, തനിക്ക് താനല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന തിരിച്ചറിവും നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുദാഹരണമാണ്, കേരളത്തിൽ നിന്നും കണ്ണടച്ചു തുറക്കും മുൻപ് സ്ഥലം വിട്ട അതിഥിതൊഴിലാളികൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിലയിരുത്താനും ഉള്ള അവസരം കൂടിയാണ് ഈ കോവിഡ് വ്യാപനകാലം. എല്ലാ മലയാളിപ്പക്ഷികളും വീടുകളിൽ ചേക്കേറി കഴിഞ്ഞു. ഇതിനെല്ലാം കാരണം, കേരളജനത ഒരുമിച്ചു തുഴഞ്ഞു ;അതിജീവിച്ച ദുരന്തമുഖങ്ങൾ ആണ്.

'ദൈവത്തിന്റെ സ്വന്തം നാട് 'എന്ന് പേരുകേട്ട കേരളം ദുരന്തഭൂമിയായി തീർന്ന നാളുകൾ... ഉറക്കം തളം കെട്ടി കലങ്ങിയ കണ്ണുകളോടെ മാതാപിതാക്കൾ ഉറക്കമിളച്ചിരുന്ന രാവുകൾ.. പ്രളയത്തിന്റെ ഭീതികരമായ ആ ചിത്രങ്ങൾ മലയാളി മനസ്സുകളുടെ ആഴങ്ങളിൽ നിന്ന് അതിവേഗം മാഞ്ഞുപോകുകയില്ല ;ഉണങ്ങാത്ത മുറിവേറ്റിട്ടുണ്ട്. ഇതിന്റെ തിക്തഫലമായി 20000കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും 10ലക്ഷത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയിട്ടും കേരളം അതിനെയെല്ലാം അതിജീവിച്ചു. നിപ്പയ്ക്കും പ്രളയത്തിനും വരൾച്ചയ്ക്കും ശേഷം ഉയിർത്തെഴുന്നേറ്റ് സാധാരണ അവസ്ഥയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ;കോവിഡ് 19 എന്ന മഹാമാരി കടന്നു വന്നത്. മറ്റു ലോകരാഷ്ട്രങ്ങൾ ഒരു നിമിഷം ഈ കുഞ്ഞൻ വൈറസിനെ കണ്ട് പതറിയപ്പോഴും, അനവധിപേർ മരണത്തിന് കീഴടങ്ങിയപ്പോഴും നിപ്പയെ അതിജീവിച്ച മുൻപരിചയം കേരളീയർക്ക് തുണയാകുന്നു.

രാജ്യത്ത് കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായുള്ള ലോക്ക് ഡൗൺ നാലാം ആഴ്ചയിലേക്ക് കടന്നിട്ടും രോഗവ്യാപന തോത് കുറയുന്നതിന്റെ 'ഫ്‌ളാറ്റൻ ദ് കർവ്‌ 'സൂചന കേരളത്തിൽ മാത്രമാണുള്ളത്. ഇത് നമുക്കേവർക്കും സന്തോഷിക്കാൻ അവസരമൊരുക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 7ന് എന്റെ ജന്മദിനമായിരുന്നു. അന്ന് തന്നെയായിരുന്നു ലോകാരോഗ്യദിനവും. പതിനായിരക്കണക്കിന് ജീവൻ അപഹരിച്ച കോവിഡ് 19പകർച്ചവ്യാധിക്കെതിരെ ലോകം ഒന്നാകെ പോരാടുമ്പോഴാണ് ഈ വർഷത്തെ ലോകാരോഗ്യദിനം എത്തുന്നത്. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം, പ്രകൃതിയുടെ സന്തുലനം സംരക്ഷിക്കാനും ഇതര ജീവികളുടെ ആരോഗ്യവും നിലനിൽപ്പും അപകടത്തിലാക്കും വിധമുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കാനും മനുഷ്യരാശിയെ ഓർമപ്പെടുത്തേണ്ട അവസരമാണിത് എന്ന് ഞാൻ മനസ്സിലാക്കുന്നതിനാൽ ആരോഗ്യയമേഖലയിലെ എല്ലാവരുടെയും സംഭാവനകൾ ഈ ദിനത്തിൽ ഞാൻ നന്ദിയോടെ സ്മരിച്ചു. ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രം ഏറ്റു വാങ്ങിയ ഒരു ജന്മദിനമായിരുന്നു ഇത്. ലോക്ക് ഡൗൺ എല്ലാവരെയും സംബന്ധിച്ചു ഒരു വെല്ലുവിളി തന്നെയാണ്. വീട്ടിൽ അടങ്ങിയിരുന്നു ശീലമില്ലാത്ത എന്നെപ്പോലുള്ളവരുടെ കാര്യം പറയേണ്ടതില്ല !വീട്ടിൽ ഞാനും അമ്മയും മാത്രമാണുള്ളത്. അച്ഛൻ ഖത്തറി ലും ചേട്ടൻ ഒഡിഷയിലും കുടുങ്ങിയ അവസ്ഥ !എനിക്കാണെങ്കിൽ വീട്ടിൽ ഇളവില്ലാത്ത സമ്പൂർണ ലോക്ക് ഡൗൺ !ബോട്ടിൽ ആർട്ടും ക്രാഫ്റ്റ് വർക്കും രചനകളുമായി ജീവിച്ചു പോകുന്നു, എന്ന് സാരം. ലുഡോ ബോർഡിലും പാമ്പും കോണിയിലും എല്ലാവരും അഗ്രഗണ്യരായി തീർന്നിരിക്കും. തീന്മേശയിൽ ചക്കയില്ലാത്ത ദിവസമില്ല. ചക്കക്കുരു ഷേക്ക്‌, പായസം അങ്ങനെയെന്തെല്ലാം കണ്ടുപിടിത്തങ്ങൾ !ലോക്ക് ഡൗൺ കഴിഞ്ഞ് പരോളിനിറങ്ങുമ്പോഴേക്കും എല്ലാവരും ബലൂൺ !പക്ഷെ എന്റെ കാര്യത്തിൽ വല്ല്യ പ്രതീക്ഷയൊന്നുമില്ല. അന്നും ഇന്നും എന്നും ഒരുപോലെ...

"ഇത്തിരിക്കുഞ്ഞൻ കുട്ട്യേക്കരയിച്ചു "എന്ന കടങ്കഥയുടെ ഉത്തരം കാന്താരി മുളക് ആണ്. എന്നാൽ, ഇപ്പോൾ അതിനെക്കാൾ ചെറിയ ഒരു പൊടിക്കുഞ്ഞൻ ;കണ്ണുകൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത കൊറോണ വൈറസ് ലോകത്തെ മുഴുവൻ കരയിക്കുകയാണ്. ശരിയായ മുൻ കരുതലുകളെടുത്താൽ കൊറോണയെ തുരത്താമെന്നത് നിശ്ചയമാണ്. ഈയൊരവസരത്തിൽ നാം കൈമുതലാക്കേണ്ട ഒരു പ്രധാന ഘടകമാണ് 'ശുചിത്വബോധം '. നവകേരള മിഷനിലൂടെ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വത്തിനും പ്രാമുഖ്യം നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. എങ്കിലും ഈ സമയത്ത് നാം വ്യക്തിശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊറോണയെ പ്രതിരോധിക്കാൻ 20 മിനിറ്റ് കൂടുമ്പോൾ കൈകൾ സോപ്പോ ഹാൻഡ്‌വാഷോ സാനിറ്റൈസറോ ഉപയോഗിച്ചു ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന 8രീതികളിലൂടെ 20സെക്കന്റ്‌ കഴുകേണ്ടതാണ്. മറ്റുള്ളവരുമായുള്ള അടുപ്പം വർധിപ്പിക്കാൻ ഈ കൊറോണ കാലത്ത് അവരുമായുള്ള അകലം കൂട്ടാം. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതെ ;പുറത്തിറങ്ങുന്ന അവസരങ്ങളിൽ മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനോടകം തന്നെ, എതിരെ വരുന്നത് സുന്ദരിയാണോ എന്നുപോലും മനസ്സിലാക്കാനാകാതെ കണ്ണുകൾ മാത്രമേ പുറത്തുള്ളൂ, ബാക്കി ഭാഗം മാസ്ക്സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഇനിമാസ്ക്നിർബന്ധമാക്കുകയാണെങ്കിൽ, വസ്ത്രത്തിന്റെ നിറത്തിന് ചേരുന്ന മാസ്ക് ധരിക്കുന്ന 'combination' രീതിയും നമ്മളിൽ നിന്ന് അകലെയല്ല.കേരളത്തിലെ റോഡുകളുടെ ഭംഗി കൂടാനും സാധ്യതയുണ്ട്. കാരണം, പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴയാണ് !.നാണക്കേട് വേറെ. അഭിമാനിയായ മലയാളികൾ ശ്രദ്ധിച്ചേ ജീവിക്കൂ.

കൊറോണയ്ക്ക് ചില ഗുണവിശേഷങ്ങളും ഉണ്ടെന്ന് ഇപ്പോൾ മലയാളികൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. കാരണം, ലോക്ക് ഡൗൺ വാഹനപ്രവാഹവും ഇന്ധനജ്വലനവും വാഹനങ്ങളുടെ ഇടിമുഴക്കങ്ങളും പെട്ടെന്ന് കുറച്ചതോടെ ശ്വാസം കഴിക്കാൻ ഇന്നെന്തു സുഖമാണ്. സാധാരണ അവസ്ഥയിൽ കണ്മുന്നിൽ കണ്ടാലും മിണ്ടാത്തവർ, ഈ ഭീകരാവസ്ഥയിൽ ഒറ്റക്കെട്ടാണ്. ഇവിടെ പണ്ഡിതനും പാമരനുമില്ല. ജാതിയും മതവും രാഷ്ട്രീയവും തീർത്ത വിഷപ്പാമ്പുകളുടെ കൂടാരങ്ങൾ മഹാമാരിയിൽ അലിയുകയാണ്. പ്രാർത്ഥനയ്ക്കായി പൂജാമുറിതന്നെ ശരണം ! ബിവറേജും തീയേറ്ററും ഒന്നുമില്ലെങ്കിലും സൂര്യൻ പതിവുപോലെ ഉണരുന്നു... അസ്തമിക്കുന്നു... പക്ഷെ ഒന്നുണ്ട് ;ഭൂമിയുടെ മാറിലേക്കൊഴുക്കിയ വാറ്റുചാരായതിന്റെ വീര്യം കുറഞ്ഞു വരുന്നതേയുള്ളൂ.

'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം ആണ്. 'ആയതിനാൽ കോവിഡിനെ തളർത്താൻ പ്രതിരോധം തന്നെയാണ് പ്രതിവിധി. ഒരിക്കലും തളരുകയോ മറ്റുള്ളവരെ തളർത്തുകയോ അരുത്. മുല്ലച്ചെടിയെ നമുക്കിഷ്ടമാണ്. എന്നാൽ തലയിൽ ചൂടാൻ പൂക്കളെ അറുത്തെടുത്തെ മതിയാകൂ. ഇതുപോലെത്തന്നെ കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതുമുതൽ വ്യാപിക്കുന്ന വ്യാജവാർത്തകളെയും നാം തിരിച്ചറിഞ്ഞു ശരിയായത് മാത്രം തെരഞ്ഞെടുക്കുക. വ്യഗ്രത അല്ല ;ജാഗ്രതയാണ് ഇപ്പോൾ ആവശ്യം. തെറ്റെന്നു തോന്നുന്നതൊന്നും പ്രോത്സാഹിപ്പിക്കാതിരിക്കുക.ഭയം മനസ്സിൽ ഒളിച്ചുവയ്ക്കാൻ ശ്രമിക്കരുത്. അതിനായി ശ്രമിക്കുന്തോറും ഭയം വളരുകയേ ചെയ്യൂ. 'കോവിഡ് രോഗം തനിക്ക് പിടിപെട്ടു 'എന്ന സ്വയംവിചാരത്തിന്റെ പേരിൽ ആത്മഹത്യയ്ക്ക് മുതിരുന്നവരുടെ വാർത്തകൾ എല്ലാവരും കേട്ടിരിക്കും.

ആൽബേർ കമ്യു എന്ന എഴുത്തുകാരന്റെ ഭാഷയിൽ മഹാമാരികൾ 'വ്യക്തികളുടെ സവിശേഷത 'ഇല്ലാതാക്കുന്നു. അതിനു മുൻപിൽ ഏവരും നിസ്സഹായരാണ്. മഹാമാരി പോലുള്ള സാമൂഹ്യവിപത്തിന്റെ സമയത്ത് സ്വാർത്ഥതയാണ് ഏറ്റവും വലിയ തിന്മ. ഈ കൊറോണക്കാലത്ത് നാമേവരും വായിച്ചിരിക്കേണ്ട ഒരു നോവൽ ആണിത്. സാധനങ്ങൾ ലഭിക്കില്ലെന്നു കരുതി വാങ്ങിക്കൂട്ടാതിരിക്കുക. മറ്റുള്ളവരുടെ അവസ്ഥയും നാം പരിഗണിക്കേണ്ടതുണ്ട്.

"ആപത്തുഭാവിയിലിരിക്കുവതായ ഭാഗ്യ ദീപത്തിനുള്ള നിഴലാണ്‌ലായ്കതിങ്കൽ " മനുഷ്യൻ സുഖം മാത്രം തേടി നടക്കുന്നവനാണ്. ജീവിതത്തിൽ നേരിടേണ്ട ആപത്തുകളെ കുറിച്ച് ചിന്തിക്കുവാൻ പോലും അവൻ അശക്തനാണ്. പക്ഷെ, സുഖം ആപത്തായി പരിണമിക്കുന്നു എന്നതാണ് സത്യം. മനുഷ്യന്റെ സ്വാർത്ഥത കലർന്ന ഭാവികാല പദ്ധതികളെക്കുറിച്ചു ചിന്തിച്ചു ദൈവം പോലും ചിലപ്പോൾ ചിരിക്കാറുണ്ടാകാം. മനുഷ്യാ, നാം വൈകിയിട്ടില്ല. ഇനിയും തെറ്റ് തിരുത്താൻ ധാരാളം സമയമുണ്ട്. അത് തിരിച്ചറിഞ്ഞു 'ഈ 'എന്ന ഒരു നിമിഷത്തെക്കുറിച്ചോർത്തു മാത്രം സന്തോഷിക്കുക. വിധിയുടെ പാതയിലൂടെ സഞ്ചരിക്കുക.

കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി നല്ല മനസ്സോടെ നമുക്കും ഹൃദയങ്ങൾ കൊണ്ട് കൈകോർക്കാം. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ മറ്റുള്ള ലോകരാഷ്ട്രങ്ങൾക്ക് നമുക്ക് മാതൃകയാവാം. നമുക്ക് ജപ്പാനെ മാതൃകയാക്കാം. കാരണം, 1945 ആഗസ്റ്റിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോബ് പതിച്ചപ്പോൾ സങ്കടങ്ങൾക്കിടയിലും ജപ്പാൻ തിരിച്ചു വന്നതുപോലെ ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി വളരാൻ ജപ്പാന് കഴിഞ്ഞതുപോലെ ചരിത്രത്തിലെ അനേകം ദുരന്തങ്ങൾ അതിജീവിച്ച നാം ഇനിയും കരുത്തോടെ മുന്നോട്ടു കുതിക്കട്ടെ. കുടുംബബന്ധങ്ങളുടെ, മനുഷ്യബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു നമുക്ക് ഇനിയുള്ള കാലം ജീവിക്കാം. കേരളത്തിന്റെ സുസ്ഥിര വികസനത്തിലും സംരക്ഷണത്തിലും ഇനി പങ്കാളികളാകേണ്ടത് നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളാണ്. എളിമയിൽ ജീവിക്കാൻ പറയുന്ന ഗാന്ധിയപ്പൂപ്പന്റെ വാക്കുകൾ നമുക്കെങ്കിലും പാലിക്കാം. കേരളം അനുദിനം മാറിമറിയുകയാണ്. ദരിദ്രരെ ആണ് ഇല്ലാതാക്കേണ്ടത് എന്നു പറഞ്ഞു ഗാന്ധിസത്തിന് വിടപറയാൻ വരെ നാം വളർന്നു. ലോക ബാങ്കിന്റെ കടക്കാരായ നാമോരോരുത്തരും അത് അനുസരിച്ചേ മതിയാകൂ. ആഗോള മാറ്റങ്ങളെയും വിപണി ശക്തികളെയും തടുക്കാനുള്ള കരുത്ത് ഇന്ന് ആർക്കും ഇല്ല. പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ല. ആയതിനാൽ ക്ലാസ്സ് സഭകളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രകൃതി പഠനത്തിനായി കുറച്ചു സമയം മാറ്റി വെക്കാം. ഐടി മേഖലയും വ്യവസായങ്ങളും പടർന്നു പന്തലിക്കുമ്പോഴും കർഷകരെ നമുക്ക് ആദരിക്കാം. 'നല്ലപാഠം' പദ്ധതിയിൽ അംഗമായി പ്രകൃതിയെ നമുക്ക് അടുത്തറിയാം. ശുചിത്വത്തിൽ അടിയുറച്ച നല്ലൊരു നാളെയെ പടുത്തുയർത്താം. സ്വന്തം കുടുംബത്തെ പോലും മറന്നു നാടിനായി, നമുക്കോരോരുത്തർക്കും ആയി സ്വന്തം ജീവൻ പണയപ്പെടുത്തി കാവലാൾ ആകുന്ന ആരോഗ്യ പ്രവർത്തകരെയും നമ്മുടെ ഭരണകൂടത്തെയും നന്ദിയോടെ സ്മരിക്കാം..... പ്രകൃതി സംരക്ഷണത്തിലും ശുചിത്വത്തിലും മറ്റുള്ളവർക്ക് മാതൃകയാകാം.... "ഹൃദയംകൊരുത്തുകൊണ്ടറിവിന്റെ പാതയിൽ പുതുവെട്ടമേകിടാം ഒരുമിച്ചു പൊരുതിടാം "

ആർദ്ര മുരളി പി.കെ
8 ഡി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം