റ്റി.ഇ.എം.വി.എച്ച്.എസ്സ്.എസ്സ് മൈലോട്/അക്ഷരവൃക്ഷം/ തിരിച്ചറിവിന്റെ കോവിഡ്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ കോവിഡ്കാലം


ക്ലാവ് പിടിച്ച ഡോറിന്റെ താഴിൽ ഹൗസോണർ ഒന്നിലധികം പ്രാവശ്യം തട്ടി.കൈയിൽ കാശില്ലാത്തതിനാൽ കൂട്ടുകാരന്റെ വീട്ടിൽ വിരുന്നുചെന്നപ്പോൾ കട്ടെടുത്ത രണ്ട് ഉറക്കഗുകഥളികപച്ചവെള്ളത്തിൽ കലക്കിക്കുടിച്ച് ഞാൻ ഉറങ്ങുകയായിരുന്നു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ ഒരു പഴയ നായരുടെ മകനായിരുന്നു ഞാൻ. തന്തപ്പടിയുടെ കൈയ്യിലിരിപ്പിന്റെ പേരിൽ ഒരുപാട് കടം പലർക്കും കൊടുത്തുതീർക്കാനുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ മുഖേന ഞാൻ തിരുവനന്തപുരത്ത് ഒരു ജോലിക്കായി വന്നു. പിറ്റേന്ന് എനിക്ക് ഒരു മുറിയെടുത്തു തന്ന് എന്റെ കൈയിലിരുന്ന പെങ്ങളുടെ വളയും മോഷ്ടിച്ച് അവൻ മുങ്ങി.ഇപ്പോൾ മൂന്നുനേരവും പട്ടിണിയാണ്. അതുക്കൊണ്ടാ കഴിഞ്ഞ നാലുദിവസം ഉറക്കഗുളിക കഴിച്ച് വിശപ്പകറ്റിയത്.ഹൗസോണർക്ക് രണ്ട് മാസത്തെ വാടക തീർക്കാനുള്ളതിനാൽ ആ മഹാനുഭാവൻ ഞാൻ കതക് തുറന്നതും എന്നെ തള്ളിയിറക്കി.പിന്നെ കണ്ടത് യാദൃശ്ചികം .വായിലെ ഈത്തുവപോലും കഴുകിക്കളയാൻ സമ്മതിക്കാതെ ആ ദുഷ്ടൻ അയാളുടെ വീട്ടിൽ ഓടിക്കയറി.എന്തിനാണ് അദ്ദേഹം ധൃതിപ്പെട്ടത്? ചുറ്റുമുളള വാതിലുകളൊന്നും തുറന്നിട്ടില്ല.ഇതിന് മുമ്പ് കോളനി ഇങ്ങനെ വിജനമായിട്ടില്ല.ഞാൻ പഴയ പച്ചപിടിച്ച കളർമങ്ങിയ സ്റ്റെയർകെയ്സിലൂടെ താഴോട്ടിറങ്ങി.തെരുവെങ്ങും നിശ്ശബ്ദം!വണ്ടികൾ ചീറിപ്പാഞ്ഞ നാഷണൽഹൈവെ ഇന്ന് തൂത്തുവാരിയ വീടുപോലെ ആളില്ല,അനക്കമില്ല.വഴിയോരക് കടകളും ഞാൻ സ്ഥിരം കടം പറയാറുള്ള പർണ്ണശാല ഹോംലിഫുഡ് കടയും അടച്ചിരിക്കുന്നു.ഞാൻ മരിച്ച് സ്വർഗ്ഗത്തിൽ എത്തിയോ എന്ന് സംശയിച്ചുപോയി.വിശപ്പുകൊണ്ട് തളർന്ന് നീങ്ങുന്ന എന്നെ ഒരു എസ് ഐ ഓടിക്കാൻ വന്നു.അദ്ദേഹം എന്നെ നന്നായി ഉഷ്ണിപ്പിച്ചു.തെരുവിൽ പട്ടികൾ ഇറച്ചിക്കഷ്ണത്തിനായി ഓരിയിടുന്നുണ്ട്.വഴിയരികിൽ കണ്ട ഒരു ഭിക്ഷക്കാരനോട് ഞാൻ കാര്യം തിരക്കി .ആ പടുവൃദ്ധൻ എന്നെ കളിയാക്കിയതാണോ ?എന്നെ തുറിച്ചുനോക്കി അയാൾ ചോദിച്ചു"അവന്റെ വരവ് പ്രമാണിച്ച് എല്ലാരും വീട്ടിൽ കയറി .നീ എന്താ വീട്ടിൽ പോകാത്തത്?"ആ കിഴവൻ ഭിക്ഷക്കാരൻ എന്താപറഞ്ഞത് ,അവൻ വന്നെന്നോ?ആര് വന്നു?പോലിസിനോട് ചോദിക്കാമെന്ന് വെച്ചാൽ തല്ലുകിട്ടും . ഒന്ന് നിശ്വസിച്ച് ഞാൻ അവിടുന്ന് എണീറ്റു.ബസ്സിന്റെ ഏണിയിൽ തൂങ്ങി പോകാമെന്ന് കരുതിയാൽ ബസ്റ്റാന്റിൽ ഒരു പൊടി പോലും മനുഷ്യരില്ല. ഞാൻ മനസ്സിൽ വിച്ചാരിച്ചു" ഞാൻ ഉറങ്ങിയ ഈ നാല് ദിവസത്തിൽ ഈ ദേശത്ത് മനുഷ്യരെല്ലാം മരിച്ചോ ഭഗവാനേ!"വിശപ്പ് കടിച്ച് പിടിച്ച് ഞാൻ തുറന്നിട്ട വാതിലിനുവേണ്ടി നടന്നലഞ്ഞു.നടന്ന് നടന്ന് എവിടെ എത്തിയെന്ന് അറിയില്ല.എങ്കിലും ഒരു ഗ്രാമത്തിലാണെന്ന് നിശ്ചയിച്ചു.ഒരുപിടിച്ചോറിനായി ഞാൻ പല വാതിലുകളും തട്ടി.അവർ രാജകല്പന പോലെ ഉളളിലിരുന്നു കൊണ്ട് 'കൊറോണ' എന്നോ 'കോവിഡ്' എന്നോ പുലമ്പുന്നു. ഒരു വീട്ടിൽ ചെന്നപ്പോൾഅവിടെ ടി വി ഓണായി കിടക്കുന്നതു കണ്ടു. വാർത്തയായിരുന്നു. അപ്പോഴാണ് കാര്യം പിടി കിട്ടിയത്. ലോകമെങ്ങും കൊറോണ എന്ന പനി പിടിപെട്ടിരി ക്കുന്നു.ഞാൻ പ്ലസ് ടു വരെ പഠിച്ചിരുന്നതുകൊണ്ട് കാര്യം പെട്ടെന്ന് പിടികിട്ടി. ഇതൊരു വൈറസ് ആണെന്നും പകരുന്ന രോഗമാണെന്നും മനസ്സിലാക്കിയ ഞാൻ ഉടൻ സ്ഥലംവിട്ടു. വഴിയരികിലെ പൈപ്പിൽനിന്നും വെള്ളം കുടിക്കാമെന്ന് കരുതി.പക്ഷെ വൈറസ് രോഗികൾ ആരെങ്കിലും സ്പർശിച്ചെങ്കിലോ എന്ന് ആലോചിച്ചപ്പോൾ വേണ്ടെന്ന് വച്ചു. ഞാൻ പിന്നെയും നടന്നു. ജീവിതത്തിന്റെ ഏടുകളെപ്പറ്റി ചിന്തിച്ചുകൊണ്ട്. " ഈ ലോകം മുഴുവൻ ഒരു സെന്റീമീറ്റർ പോലും ഉയരമില്ലാത്ത ഒരു വൈറസ് വിഴുങ്ങി. എന്തെല്ലാം പരിപാടികളായിരിക്കും മാറ്റിയത്? മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരതകൾ ഇന്നലെകളിൽ സ്നേഹമോടെ തമ്മിൽ തമ്മിൽ മിണ്ടാത്തവർ ഒന്നിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെയും ഈ ഭൂമിയെന്ന മഹാഗോളത്തിൽ സംഭവിക്കുന്നുണ്ടല്ലോ! അനുസരണ ഇല്ലാത്തവർ പാഠം പഠിക്കുന്നു. ഭൂമിയിലെ രാജാവ് എന്നുകരുതി നാടുനീളെ നടന്നവർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുന്നു.ഹോ കഷ്ടം! ഇതിന്റെയൊക്കെ അന്ത്യം എന്താ..?വിശപ്പ് കാരണം എനിക്ക് ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വഴിയരികിൽ പല പല പൈപ്പുകളും കണ്ടു.പക്ഷെ അതിലൊക്കെ അവർ സ്പർശിച്ചിട്ടുണ്ടെങ്കിലോ? ഞാൻ വിശപ്പും ദാഹവും ഉള്ളിലൊതുക്കി പതിയെനടന്നു. രോഗമുണ്ടാകുന്നതിന് മുന്നെ എവിടെയെങ്കിലും ചെന്ന് പറ്റണമെന്നായിരുന്നു ലക്ഷ്യം. പക്ഷെ വിധി മറ്റൊന്നായിരുന്നു.എനിക്ക് എതിരെ കാഴ്ചയിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ കൈയിൽ ഒരു പൊതിയുമായി നടന്നു വരുന്നു.അയാളുടെ കൈയ്യിൽ നിന്നും ആ പൊതി താഴെ വീണു. എന്റെ വിധി. അതിൽ ഭക്ഷണമായിരുന്നു.അത് തറയിൽചിതറി. അതിലേക്ക് അയാളും തലകറങ്ങി വീണു.ഓടിച്ചെന്ന് അയാളെ എടുത്തു മടിയിൽ കിടത്തി. അയാളുടെപോക്കറ്റിലുണ്ടായിരുന്ന മൊബൈൽ എടുത്ത് ആദ്യം കണ്ട നമ്പറിലേക്ക് വിളിച്ചു. ഒരു ആൺ ശബ്ദമായിരുന്നു മറുതലയ്ക്കൽ. അയാൾ സ്ഥലവുംവിവരങ്ങളും എല്ലാം തിരക്കി. അരനാഴിക തികയും മുൻപ് ഒരു ആംബുലൻസ് പാഞ്ഞുവന്നു. അതിൽ നിന്നും പ്രത്യകതരം വസ്ത്രം ധരിച്ച രണ്ടുപേർ പുറത്തിറങ്ങി.ഞങ്ങളെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിശപ്പ് കാരണം തളർന്ന ഞാൻ അവിടെ ഇരുന്നു. അടുത്തു കണ്ട ഫ്രൂട്ട്സ് പ്ലേറ്റിൽ എന്റെ കണ്ണുപതിഞ്ഞു.കൈനീട്ടി അതിൽ നിന്നും ഒരു മുന്തിരി ക്കുല എടുത്തു. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് അത് പ്ലാസ്റ്റിക്കാണെന്ന്.... വിശപ്പടക്കിപ്പിടിച്ച് ഞാൻ അവിടെ ഭിത്തിയിൽ തലവെച്ച് കസേരയിൽ ഇരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും നഴ്സും കൂടി വന്ന് എന്നെ തുറിച്ചു നോക്കി പരസ്പരം പറഞ്ഞു "ഇയാളാണ് അയാളുടെ കൂടെ വന്നത് ". " അതെ സാർ" "ഐസലേഷനിൽഎത്തിക്കൂ ഫാസ്റ്റ്" ഞാൻ ഒന്നും മിണ്ടാതെ അവരുടെ കൂടെ പോയി. എന്റെ ബി.പി. ചെക്ക്ചെയ്തപ്പോഴാണ് അവരറിഞ്ഞത് ഞാൻ ഒന്നും കഴിച്ചിട്ടില്ലാന്ന്. അവർ പെട്ടെന്ന് തന്നെഭക്ഷണംവാങ്ങിതന്നു. എന്തൊക്കയോ പരിശോധനകൾ..അങ്ങനെ സംഭവ ബഹുലമായകാര്യങ്ങൾക്കിടയിൽ ഞാൻ അറിയാതെ ഉറങ്ങിപ്പോയി. അടുത്തനാൾ കണ്ണുതുറക്കുമ്പോൾ ചുറ്റിനും ഡോക്ടർമാർ. ചിരിച്ചമുഖത്തോടെ അവർ പറഞ്ഞു "നിങ്ങൾക്ക് കൊവിഡ് നെഗറ്റീവാണ് "ഞാൻ ഉള്ളിൽ ചിരിച്ചു. ലോകത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരവസ്ഥ. പെട്ടെന്ന് ഞാനൊരു സാമൂഹ്യ സേവകനായി. ഞാൻ ചോദിച്ചു ഇവിടെ കൊണ്ടുവന്നയാൾക്ക് കൊറോണയുണ്ടോ? "ഹേ ഇല്ല ,പക്ഷെ അദ്ദേഹത്തിന്റെ ഭാര്യക്ക് കൊവിഡ് ആണ്. അതും കൊവിഡിന്റെ അവസാന സ്റ്റേജിൽ". മാത്രമല്ല അവർ പൂർണ്ണ ഗർഭിണിയുമായിരുന്നു. ഇന്നലെ സർജറിയും കഴിഞ്ഞു. ഞാൻ ഉള്ളുകൊണ്ട് വിചാരിച്ചു കുട്ടിക്കും കൊറോണയായിരിക്കും തീർച്ച. ഭഗവാനെ? ഡോക്ടർ ഉമിനീർ ഇറക്കി പറഞ്ഞു-" ദൈവം കാത്തു കുഞ്ഞിന് കൊവിഡ് നെഗറ്റീവാണ്". ഇപ്പോൾ ആ ഭാര്യക്ക് മാത്രമെ കൊവിഡ് ഉള്ളു; അത് ചികിത്സിച്ച് മാറ്റാം. ഞാൻ ആ നിമിഷം വല്ലാത്തൊരു അവസ്ഥയിലായി. ഡോക്ടർ വീണ്ടുംഒന്ന് ഓർത്തു പറഞ്ഞു "ങാ താൻ കാരണമാ അയാൾ രക്ഷപ്പെട്ടത്. അല്ല! താനെങ്ങനെ അവിടെയെത്തി? എന്തായാലും അയാൾ തന്നെക്കാണാൻ കാത്തുനില്പുണ്ട്. ഹൗസോണർ വീട്ടിൽ നിന്നിറക്കിയ പോലെ ആ വാർഡിൽ നിന്നും ഡോക്ടർ എന്നെ ഇറക്കിവിട്ടു.ഞാൻ വാർഡിൽ നിന്നിറങ്ങിയപ്പോൾ പുറത്ത് അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു.കണ്ടയുടൻ അയാൾ മുഖത്തെ മാസ്ക് മാറ്റി പറഞ്ഞു"നന്ദി.ഡോക്ടർമാർ അറിയാതെയാണ് ഞാൻ ചാടിയത്. ഞാൻ കഴിഞ്ഞ പത്തൊമ്പത് ദിവസമായി ഈ ഹോസ്പിറ്റലിൽ ഒറ്റയ്ക്ക് ഒരു മുറിയിലിരിക്കുകയാണ്, എന്റെ ഗർഭിണിയായ ഭാര്യയെ പോലും കാണാതെ.പക്ഷേ അതെല്ലാം എന്റെയും എന്റെ കുടുംബത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയായിരുന്നു എന്നത് ഇപ്പോഴാ മനസ്സിലായത്.ഇന്നലെ ആരും നോക്കാനില്ലാതെ ആ റോഡിൽ വീണുകിടന്നപ്പോൾ ദൈവമായിട്ടാ നിങ്ങളെ അവിടെ എത്തിച്ചത്.നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ എന്റെ കുടുംബം അനാഥമായേനെ." ഞാൻ അയാളുടെ തോളിൽ തട്ടി പറഞ്ഞു" ഇനിയെങ്കിലും സർക്കാരിന്റെ ഉത്തരവ് പാലിക്കണം കേട്ടോ".അയാൾ എനിക്ക് പോക്കറ്റിൽ നിന്ന് കുറച്ച് പൈസ എടുത്തു തന്നു.ജീവിക്കാനായിട്ട് ഞാനാ പണം വാങ്ങി ഹോസ്പിറ്റലിന്റെ സ്റ്റെയർകേസിലൂടെ മെയിൻ ഹാളിൽ എത്തി.അവിടെ വിചിത്രവസ്ത്രം ധരിച്ചവർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.ചിലർ മാസ്ക് മാത്രം ധരിച്ചു നിൽക്കുന്നു.അതിലൊരാൾ എന്റെ അടുത്ത് വന്ന് കൈകൂപ്പി പറഞ്ഞു 'നന്ദി ' ആ വാക്കിൽ എന്തോ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.അവിടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ടീവിയിലൂടെ ഞാൻ വാർത്ത കേട്ടു."നാം മുന്നോട്ട് കേരളം രോഗമുക്തി നേടുന്നു".ഞാൻ അവിടുന്ന് ഒരു മാസ്ക്കും ധരിച്ച് മെയിൻ ഹാളിന് വെളിയിലൂടെ, ആ ഹോസ്പിറ്റലിന്റെ തിരക്കിനിടയിലൂടെ പുറത്തിറങ്ങി.പിന്നെയാ ഞാൻ ആലോചിച്ചത് ഒരു പണിയും ചെയ്യാതെ , ഉറക്കഗുളിക വാങ്ങാനുളള പണമില്ലാതെ തെണ്ടി നടക്കുന്ന ഞാൻ ഒരു ജീവനല്ല പല ജീവൻ രക്ഷിച്ചു.അപ്പോൾ ഈ ലോകത്തെ പലർക്കും എന്തെല്ലാം ചെയ്യാൻ കഴിയും.ഒരുപക്ഷേ നമ്മൾ നമ്മളെ തിരിച്ചറിയാനായിരിക്കും ഇങ്ങനെ ഒരോ വൈറസും ദൈവം പടച്ചുവിടുന്നത്.നമ്മൾ ഇതൊക്കെ പ്രതിരോധിക്കും.നമ്മുടെയല്ലേ ലോകം,പ്രതിരോധിക്കുക തന്നെ ചെയ്യും.

വിഷ്ണു എ ആർ
10 B ടി ഇ എം വി എച്ച് എസ്സ് എസ്സ് മൈലോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ