മാതാ എച്ച് എസ് മണ്ണംപേട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ആംബല്ലൂരിനടുത്ത് വടക്കുകിഴക്കു ഭാഗത്ത് അളഗപ്പ നഗർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാലയമാണ്. മാതാ എച്ച്.എസ്.മണ്ണംപേട്ട. 1933 മാർച്ച് മാസം ആറാം തീയതി ചേർന്ന് പള്ളി യോഗമാണ് മണ്ണംപേട്ടയിൽ ഒരു വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ച തീരുമാനം എടുത്തത്. അന്നത്തെ യോഗത്തിൽ തീരുമാനം ഇപ്രകാരമായിരുന്നു. "സ്കൂൾ ഇല്ലാത്തതുകൊണ്ട് ചെറിയ കുട്ടികളുടെ നിലത്തെഴുത്ത് പഠനങ്ങൾ ഇപ്പോൾ നടന്നുവരുന്ന വേദോപദേശ പഠനത്തോടുകൂടി നടത്തുന്നതിനായി ഒരു ആശാനെ നിശ്ചയിക്കേണ്ടതാണ് എന്നും ആശാനെ പള്ളിയിൽ നിന്നും കൊടുക്കുന്ന വേദോപദേശ ശമ്പളത്തിന് പുറമേ കുട്ടികളുടെ രക്ഷിതാക്കൾ കൊടുക്കേണ്ടതാണെന്നും, സ്കൂളിൽ പോകാതെ നിൽക്കുന്ന അഞ്ചു വയസ്സിനുമേൽ 10 വയസ്സുവരെയുള്ള കുട്ടികളെ ഈ പള്ളി സ്കൂളിലേക്ക് അയക്കേണ്ടതാണ് എന്നും തീർച്ചയായും ആയിരിക്കുന്നു." ഈ സ്കൂൾ ആണ് നാട്ടുകാരുടെ സഹകരണത്തോടെ "ജ്ഞാനവർദ്ധിനി സമാജം" എന്ന പേരിൽ ആരംഭിച്ച് രണ്ടുവർഷത്തിനുശേഷം അംഗീകൃത എൽ പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂളായും വളർന്നത്. 1933ൽ എല്ലാവർക്കും അറിവിന്റെ വെളിച്ചം പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിക്ക് അഭിമുഖമായി ജ്ഞാനവർദ്ധിനി സമാജം എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ഈ സമാജമാണ് മാതാ ഹൈസ്കൂളിന് നിമിത്തമായത്. 1934ൽ ഈ സമാജത്തിന്റെ പ്രസിഡണ്ട് മണ്ണംപേട്ട പള്ളി വികാരിയായിരുന്ന ചൊവ്വല്ലൂർ ബഹു. അന്ത്രയോസ് അച്ചനായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായാണ് 1935ൽ ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്.പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മേനോൻ. ഇന്നുകാണുന്ന സ്കൂളിന്റെ മുൻവശത്തുള്ള ഓടുമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1935മുതൽ ഏകദേശം 20 വർഷക്കാലം മാനേജർ സ്ഥാനം അല്മായർക്ക് കൈമാറിയിട്ടുണ്ട്. ശ്രീ. പുളിക്കൻ പൈലോത് അന്തോണി, ശ്രീ. പുളിക്കൻ കുഞ്ഞുവറീത് അന്തോണി എന്നിവർ ഈ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അല്മായരാണ്. 1955ൽ വാലിക്കോടത്ത് ബഹു. പോളച്ചൻ വികാരിയായി വന്നപ്പോൾ മുതൽ വീണ്ടും ഇടവക വികാരിമാർ സ്കൂളിന്റെ മാനേജർമാരായി നിയമിതരായി. 1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി. തുടർന്ന് മണ്ണംപേട്ട യൂ. പി. സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചു. ബഹു. ഫാ. ജോൺ ചെറുവത്തൂരിന്റെ ശ്രമഫലമായി 1983ൽ മണ്ണംപേട്ടയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി. ശ്രീ. ടി.ജെ. ജോസ് തട്ടിൽ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി. എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക് ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർ‍‍ഷം എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു.മുൻ മാനേജർമാരായ റവ.ഫാ.ആന്റണി തോട്ടാൻ, റവ.ഫാ.ജോസ് തെക്കേക്കര, റവ.ഫാ. വിൽസൺ പിടിയത്ത് , റവ.ഫാദർ ബിജോ ജോസ് ചാലിശ്ശേരി, റവ.ഫാദർ ജോളി ചിറമ്മൽ എന്നിവരുടെ പ്രത്യേക താൽപര്യവും കഠിനപ്രയത്നം താലും ആണ് പഴയ ഓടുകൾ മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിച്ചത്. റവ.ഫാ. സെബി പുത്തൂർ അക്ഷരാർത്ഥത്തിൽ തന്നെ സ്കൂളിൻറെ മുഖച്ഛായ മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര സ്കൂളുകളെ വെല്ലുന്ന രീതിയിലുള്ള കമാനത്തിന്റെ നിർമാണം പൂർത്തിയായി. അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

ഗാലറി

കുറച്ച് പഴയക്കാല ചിത്രങ്ങൾ

1990 ബാച്ചിലെ ശ്രീ.ജോയ് നമ്പാടൻ സ്കൂളിനെ കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ

മണ്ണംപ്പേട്ട മാതാ എച്ച് എസിൽ പഠിച്ചവർ തീർച്ചയായുംവായിക്കേണ്ട ഒന്ന്

പത്താം ക്ലാസ്സിലെ എസ് എസ് എൽ സി യുടെ അവസാന പരീക്ഷയും കഴിഞ്ഞു വഴിയോട് ചേർന്നുള്ള ഗേറ്റിനരികിൽ കാത്തു നിന്നത് എല്ലാവരെയും ഒരുനോക്കു കൂടി കാണാനായിരുന്നു. തിരിഞ്ഞു പോലും നോക്കാതെ പലരും നടന്നു മറഞ്ഞപ്പോൾ അതൊരു സൗഹൃദകാലഘട്ടത്തിന്റെ അവസാനമായിരിക്കുമെന്നു കരുതിയ എനിക്ക് തെറ്റി. വീണ്ടും ആ ഗേറ്റിനരികിൽ പോയി കാത്തു നിന്നു നഷ്ടപെട്ടതൊക്കെ വീണ്ടെടുക്കാൻ ഒരവസരം കൂടി തന്നതിന് എല്ലാ കൂട്ടുകാർക്കും നന്ദി. സുഖമുള്ള നനവൂറും ഓർമകളുടെ ഒരു വേലിയേറ്റമാണിന്നാ കാത്തിരിപ്പ്.... നെല്ലുകുത്തിയതിന്റെ അരിയും ബാക്കി തവിടും നിറച്ച ചാക്ക് കെട്ടും തലയിലേറ്റി മോഹനേട്ടന്റെ മില്ലിൽ നിന്നും വന്നിരുന്ന മെയ്മാസത്തിന്റെ ഏതോ ഒരു ഉച്ചതിരിഞ്ഞ പകലിലാണ് ഞാനവളെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഏതോ ബന്ധുവിന്റെ സൈക്കിളിന്റെ പിന്നിൽ അള്ളിപ്പിടിച്ചിരുന്ന്...... പേടിച്ചു വിറച്ചു..... മണ്ണംപേട്ടയാണ് സ്കൂളിൽ ചേർന്നതെന്നു ആംഗ്യ ഭാഷകൊണ്ട് ഒരുവിധം മനസ്സിലാക്കിതന്നിരുന്നു അന്ന്. നീണ്ടിടതൂർന്ന മുടിയിൽ ചൂടിയ ചെമ്പകപ്പൂവിന്റെ സുഗന്ധം ആസ്വദിക്കുന്നതിനു പകരം കീറിത്തുടങ്ങിയ ട്രൗസറും കുടുക്ക് പൊട്ടിയ ഷർട്ടും തലയിലെ അരിച്ചാക്കും കണ്ടതിലുള്ള നാണക്കേടായിരുന്നു എന്റെ മനസ്സ് നിറയെ.......... സ്കൂളിലേക്കുള്ള യാത്രകളുടെ ഓർമകളിൽ ആദ്യമായി നിറയുന്നതും ആ ഒരു ചമ്മലായിരുന്നു .പറമ്പുകളും വാഴത്തോട്ടങ്ങളും ചാടിക്കടന്നു പാടത്തിന്റെ നടുവിലൂടെയുള്ള ഒറ്റയടി വരമ്പിലൂടെയൊരു സ്കൂൾ ജാഥ . ഹൈസ്കൂൾ യാത്രക്ക് ആദ്യമായി കിട്ടിയ തുണിസഞ്ചിയിൽ അഭിമാനപൂർവം കുത്തിനിറച്ച പുസ്തകങ്ങൾ...... ചൂടിനിയും വിട്ടുമാറാത്ത ചോറ്റുപാത്രം...... കടും മഞ്ഞ നിറത്തിലുള്ള ക്യാമലിനിന്റെ ജ്യോമെട്രി ബോക്സ്‌....... ഒന്ന് രണ്ട് കമ്പികൾക്ക് ഇളക്കം തട്ടിയെങ്കിലും മഴയെ തടുക്കാനൊരു കുഞ്ഞു കുട........ ആ ഒരു യാത്രയുടെ ആരംഭംങ്ങനെയാണ്.... വട്ടണാത്ര വഴിയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞാൽ എളുപ്പത്തിൽ കനാൽ വഴിയിലെത്താം. സ്കൂളിന്റെ പിന്നിലാണ് അതവസാനിക്കുന്നതു... വീതി തീരെ കുറഞ്ഞ ഒരുവശം മതിലും മറുവശം ഇല്ലിമുള്ളൂ വേലിയും അതിരിട്ട ഒരു കുഞ്ഞു വഴിയിലൂടെ.. മൂക്കും പൊത്തിപിടിച്ചു ഒരൊറ്റ ഓട്ടം..... ഓടിട്ട മേൽക്കൂരയുള്ള..... മരങ്ങളാൽ അഴിയിട്ട ജനാലകൾ ഉള്ള..... തറയോട് വിരിച്ചു ഭംഗിയാക്കിയ...... പണ്ടത്തെ സ്കൂൾ ഇന്നൊരുപാട് മാറിയിരിക്കുന്നു...... ആധുനികതയുടെ അടയാളമായി ഇന്നതൊരു കോൺക്രീറ്റ് കെട്ടിടമാണ്......... ആധുനിക ലാബും, സ്മാർട്ട്‌ ക്ലാസ്സുകളും....... കാലാനുസൃതമായ ആ ഒരു മാറ്റം അനിവാര്യമായിരുന്നു. കാലം മാറുന്നതിനനുസരിച്ചു കോലവും മാറണമെന്നുള്ളൊരാഹ്വാനം......... നാലുവശവും ചുവരുകളാൽ ചുറ്റപ്പെട്ട ഒരു നടുമുറ്റമുള്ള പഴയ ഒരു തറവാടായിരുന്നു അന്ന് ഞങ്ങളുടെ വിദ്യാലയം. ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴനൂലുകളിന്നവിടെ നിങ്ങൾക്ക് കാണാനാവില്ല........ വീശുന്ന കാറ്റിനൊപ്പം ഇളകിയാടുന്ന മരത്തിന്റെ ജനൽ പാളികൾ ഇന്നവിടെയില്ല...... വിരസമായ വിഷയങ്ങളുടെ മടുപ്പു മാറ്റിയിരുന്ന അണ്ണാറക്കണ്ണനും പൂത്താം കീരിയും അപ്പുറത്തെ പറമ്പിൽ നിന്നും അപ്രത്യക്ഷരായി..... ചുവന്നു പഴുത്ത അടക്കകൾ നിറഞ്ഞ കവുങ്ങിൻ തലപ്പുകളും ഇന്നപൂർവമായി....... മഴപെയ്യുമ്പോൾ നാണിച്ചു തലതാഴ്ത്തിയിരുന്ന കാട്ടപ്പയും കമ്മ്യൂണിസ്റ് പച്ചയും ഓർമ്മകൾ മാത്രമായി.......... ഏതോ വികൃതി പയ്യൻ എന്നോ എറിഞ്ഞു പിടിപ്പിച്ചു മേൽക്കൂരയുടെ കഴുക്കോലുകൾക്കിടയിൽ വിശ്രമം കൊണ്ടിരുന്ന ഇളം പച്ചനിറത്തിലുള്ള ആ ഡസ്റ്റർ എത്രയോ തെറ്റുകളെ മാക്കാനാവാതെ എത്രയോ നാളുകളവിടെ ഇരുന്നു വിമ്മിഷ്ടപെട്ടു കാണും........ കുറെ നാളുകൾ ചിന്തിച്ചിട്ടും ജനാലയുടെ മുകളിലെ വെളുത്ത കുമ്മായം പൂശിയ ചുമരിലെ ചെളിപിടിച്ച കാലടിപ്പാടും ഇത്രയും ഉയരത്തുള്ള ഉത്തരത്തിൽ ചോക്കുകൊണ്ടു കോറിയിട്ട ഒരു കാമുകന്റെ സ്നേഹം തുടിക്കുന്ന പ്രണയാഭ്യർത്ഥനയും എനിക്കൊരത്ഭുതമായിരുന്നു............ ഉച്ചയൂണു കഴിഞ്ഞാൽ പള്ളിയുടെ വശത്തെ സ്കൂൾ ഗ്രൗണ്ടിലേക്കാണ് പിന്നത്തെ യാത്ര......... ചെറിയ റബ്ബർ പന്തുകളും പട്ടകൊണ്ടുണ്ടാക്കിയ ചെറിയ ബാറ്റുമായി കുറെയേറെ പേർ കളം നിറഞ്ഞിട്ടുണ്ടാകും...... സ്വന്തം ടീമിലെ കൂട്ടുകാരെ കണ്ടെത്താൻ ആ തിരക്കിനിടയിൽ പെട്ട പാട്‌ ചില്ലറയൊന്നുമല്ല........അന്നത്തെ ഞങ്ങളുടെ സൂപ്പർ മാർക്കറ്റ് ആയിരുന്നു ജെയിംസ് ചേട്ടന്റെ പീടിക....... കപിലും ഗവാസ്കറും, രവി ശാസ്ത്രിയും, ഇമ്രാൻ ഖാനുമൊക്കെ നിറഞ്ഞു നിൽക്കുന്ന നെയിം സ്ലിപ്പുകളും....... നോട്ട്ബുക്കുകളും......ചുവപ്പും കറുപ്പും വരകളിട്ട നടരാജിന്റെ പെൻസിലും........ സ്വർണ വർണമാർന്ന തൊപ്പിവെച്ച ഹീറോ പേനയും....... ബ്രില്ലിന്റെ മഷിയും...... എന്തിന് പല്ലൊട്ടിയും..... നാരങ്ങാ സത്തും..... മാത്രമല്ല സ്കൂളിലേക്കാവശ്യമുള്ള എല്ലാവിധ സാധനങ്ങളും കിട്ടുന്ന സൂപ്പർ മാർക്കറ്റ്. ജോൺസൻ മാഷ്ക്ക് വേണ്ടി ചൂരല് വാങ്ങാൻ കുറേയേറി കയറിയിറങ്ങിയിട്ടുണ്ടവിടെ........ കൂടെ പഠിച്ച കുട്ടിയുടെ കടയായിട്ടുകൂടി ഹോട്ടൽ ഷമീനയിൽ നിന്നും പച്ചവെള്ളമൊഴിച്ചു വേറൊന്നും അന്ന് വാങ്ങികഴിക്കാനായിട്ടില്ല . പുകയുടെ മങ്ങലേറ്റ് ചില്ലുകൾക്ക് തെളിച്ചം കുറവായിരുന്നെങ്കിലും അലമാരയുടെ ഉള്ളിലിരുന്ന പരിപ്പ് വടയും ബോണ്ടയും ശരിക്കും കൊതിപ്പിച്ചിരുന്നു. പരീക്ഷക്കാലമാകുമ്പോൾ തൊട്ടപ്പുറത്തുള്ള പള്ളിയിലേക്ക് പോകുന്ന ഭക്തകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാവാറുണ്ട്.... അതോണ്ട് തന്നെ വഴിക്കപ്പുറത്തെ കപ്പേളക്ക് പിന്നിൽ സൈക്കിൾ വെക്കുന്ന ഷെഡിലും ആൺകുട്ടികളുടെ തിരക്കുണ്ടാവും..... വിശാലമായൊരു നടപ്പുരയായിരുന്നു പണ്ടത്തെ പള്ളിക്കു...... ഉച്ചയൂണ് കഴിഞ്ഞാൽ ചില ഹോംവർക്കുകകളൊക്കെ പകർത്തപ്പെടുന്നത് അവിടെവെച്ചായിരുന്നു....പിന്നീടവിടെ നഴ്സറി തുടങ്ങിയപ്പോഴാണ് തിരക്കിനൽപം ശമനമുണ്ടായത് ...... റബ്ബർ പന്ത് കിട്ടാതെ കളിക്കാൻ വിഷമിക്കുന്നവർക്ക് ചെറിയ മച്ചിങ്ങ പോലും കൊടുത്തൊരാശ്വാസം ചെറുതൊന്നുമല്ല. പരീക്ഷാക്കാലങ്ങളിലെ പഠിപ്പുസമയം ചിലവഴിക്കുന്നത് മിക്കവാറും ഗ്രൗണ്ടിന് ചുറ്റുമുള്ള മതിലുകളിലായിരിക്കും... വെറുതെ പുസ്തകവും തുറന്നു വെച്ചു വഴിയിലേക്ക് നോക്കിയിരുന്നു തെങ്ങിൻ പറമ്പിലെ കാറ്റേറ്റാൽ മാത്രം മതിയായിരുന്നു അന്ന്.......... സമയത്തെ പറ്റി ഓർമപ്പെടുത്തി ബെല്ലടിക്കാൻ ജോർജേട്ടനും ജോസഫ് ചേട്ടനും ഉണ്ടാവാറുണ്ട്. പള്ളിയിലെ കപ്യാരും കൂടിയായതുകൊണ്ടാവും എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ആവും ജോജേട്ടന്റെ വേഷം. കെട്ടിവെച്ച പേപ്പറിന്റെയും ബുക്കുകളുടെയും പഴമണമുള്ള സ്റ്റാഫ്‌ റൂമും, ഒരു മൂലക്കായി ഒതുങ്ങിക്കൂടിയ പാട്ട് ക്‌ളാസും, അതിനപ്പുറത്തെ ഒരിക്കലും തുറക്കാത്ത മുറിയിലെ നെയ്ത്തു തറികളുടെ അസ്ഥി കൂടങ്ങളും, ഒറ്റഷീറ്റിൽ പണിതു വെച്ച ഇരുമ്പ് ഗേറ്റുകളും , 8 A ക്ലാസിനു മുന്നിലെ കിണറും, ഓഫീസ് റൂമിനടുത്തെ സ്റ്റേജും, വഴിയോട് ചേർന്ന് മതിലിൽ പിടിപ്പിച്ച ടാപ്പുകളും വെള്ളത്തിനായി തിക്കിത്തിരക്കിയ ഉച്ചനേരങ്ങളും, തിരക്കിട്ടു ശരിയാക്കിയ തെറ്റിയ കണക്കുകളും, വരയിടാത്ത കണക്കു പുസ്തകത്തിലെ പൂർത്തിയാവാത്ത ത്രികോണങ്ങളും വഴിക്കണക്കും ഒരിക്കലും തെളിയിക്കപ്പെടാത്ത സൈനിന്റെയും കോസിന്റെയും കീറാമുട്ടികളും എല്ലാം ഇന്നലെകളിലെ നഷ്ടങ്ങളാണെന്നു ഇപ്പോഴാണറിയുന്നതു.....മുൻപേ പഠിച്ച ഹെ എന്ന ഹിന്ദി വാക്കിന്റെ ഉച്ചാരണം ഹൈ എന്നാണെന്നു പറഞ്ഞ് പഴയ ആചാരങ്ങളെ തകർത്തെറിഞ്ഞ റോസിലി ടീച്ചർ... മാർത്താണ്ഡ വർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും ചന്ത്രക്കാരന്റെയും ചരിത്രത്താളുകളിലൂടെ സി.വി.രാമൻപിള്ളയെന്ന മഹാനുഭാവനെ പരിചയപ്പെടുത്തിയ ബേബി ടീച്ചർ, സംസ്കൃതത്തെ ശാകുന്തളം പോലെ മനോഹരമാക്കി കാളിദാസന്റെ കൂടെ കൈപിടിച്ച് നടത്തിയ ലൂസി ടീച്ചർ, ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്നേഹം കൂടി വേണമെന്നു കാട്ടിത്തന്ന മേഴ്‌സി ടീച്ചർ, പ്രിസവും ലെൻസും. പ്രകാശവും, ഏലക്കായുടെ സുഗന്ധം പോലെ സുന്ദരമാണെന്നു തെളിയിച്ച ജേക്കബ് മാഷ്..ആൽക്കലിയും ആസിഡും,പീരിയോഡിക് ടേബിളും രാസപദാർത്ഥങ്ങളും വെള്ളം പോലെ തെളിഞ്ഞതാണെന്നു മനസ്സിലാക്കിത്തന്ന മോളി ടീച്ചർ... ഇന്ദുലേഖയുടെ പ്രണയത്തെ ചന്തു മേനോന്റെ കൂട്ടുപിടിച്ചു ഞങ്ങളിലെത്തിച്ച സിസിലി ടീച്ചർ, തെളിഞ്ഞ ചിരിയും വലിയ ശബ്ദവുമായി ജീവശാസ്ത്രത്തിന്റെ" മുടി ചൂടാ മന്നൻ "ജോർജ് മാഷ്... ഉഷ്ണമേഖലാ വാതങ്ങളെയും ചക്രവാതങ്ങളെയും പറ്റി വാചാലയാവുകയും അക്‌ബറിന്റെയും അശോകന്റെയും പിന്നെ സ്വാതന്ത്ര്യ സമരങ്ങളെയും ഓർമിപ്പിക്കുകയും ചെയ്ത കമലാക്ഷി ടീച്ചർ.. പട്ടാളക്കാരന്റെ ഭാവവും മുഴക്കമുള്ള ശബ്ദവുമായി ഗണങ്ങളെ പറ്റിയും ആരങ്ങളെയും കോണുകളെയും പറ്റി പഠിപ്പിച്ച ജേക്കബ് മാഷ്, ഒരിക്കലും തെളിയാത്ത സൈനിന്റെയും കോസിന്റെയും ലോകം ഞങ്ങൾക്ക് മുന്നിൽ തെളിയിച്ചു തന്ന ജോൺസൻ മാഷ്, വെള്ളക്കടലാസുകൾക്കുള്ളിൽ ഒളിച്ചിരുന്ന മരങ്ങൾക്കും പുഴകൾക്കും പൂക്കൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും വിരലുകളിലൂടെ ജീവൻ കൊടുത്ത അബി മാഷ്, വെളുപ്പിന്റെ ശുദ്ധതക്ക് സംഗീതത്തിന്റെ ഛായയുണ്ടെന്നു സൗമ്യതയിലൂടെ തെളിയിച്ച ബേബി മാഷ്,പി .ടി. പീരീഡുകളെ ആഘോഷങ്ങളും ആർപ്പു വിളികളുമാക്കിയ ബെന്നി മാഷ്.... ഒരിക്കലെങ്കിലും ഇമകൾ ഈറനണിയാതെ അതൊന്നും ഓർത്തു മുഴുമിപ്പിക്കാൻ ആർക്കുമാവില്ല.. . ഇനിയൊരിക്കലും ആ ദിവസങ്ങൾ മടങ്ങിവരില്ലെന്നുള്ളൊരാറിവോടെ........ പഴയ കോളാമ്പി മൈക്കിലൂടെ ആ പ്രാർത്ഥനാ ഗാനം എനിക്കിപ്പോഴും കേൾക്കാം.... ഹെഡ്മാസ്റ്റർ ജോസ് മാഷുടെ ഓഫീസ് റൂമിനു മുന്നിലെ വരാന്തയിലെ മൈക്കിനു മുന്നിൽ പച്ച പ്പാവാടയും ക്രീം ഷർട്ടുമണിഞ്ഞു ഒരുകൂട്ടം പെൺകുട്ടികൾ താളത്തിൽ ചെല്ലുന്നത് ഇപ്പോഴും കാതുകളിൽ അലയടിക്കുന്നുണ്ട്... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരിക്കലും മായാത്ത ഒരീണമായി ...... ഈശ്വരാ കൈകൂപ്പി നില്പു ഞാൻ നിൻ മുന്നിൽ ഈറനണിഞ്ഞ മിഴികളോടെ.............

98 ബാച്ചിലെ ശ്രിമതി.സനിത ജോസിന്റെ ഓർമ്മക്കുറിപ്പ്...............

ന്നാണ് ആ സുദിനം 6-ജനുവരി-2019 "ഒാട്ടോഗ്രാഫ് 98"ഓർമകളുടെ ഒത്തുചേരൽ ഇന്ന് ആ വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ,ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എന്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പി .ടി. പിരീഡിൽ പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ. കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു.വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബിസാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ഇന്നും....എന്നും.