ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

എന്റെ ഗ്രാമം പള്ളം

പള്ളം

ചൂളമരങ്ങളുടെ ചൂളം വിളി മുഴങ്ങുന്ന, ഗ്രാമമാണോ പട്ടണമാണോ എന്ന സന്ദേഹമുണർത്തുന്ന ചെറുദേശമാണ് എന്റെ പള്ളം.വേമ്പനാട്ടുകായലും പാടശേഖപങ്ങളും പോറ്റിവളർത്തുന്ന എന്റെ നാട് സാംസ്ക്കാരികമായും സാമൂഹികമായും മുൻപന്തിയിൽ നിൽക്കുന്നു.ഏതാണ്ട് 9 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തും ചുറ്റുപാടുമായും ഉണ്ട് എന്നതുതന്നെ വിദ്യാഭ്യാസ രംഗത്തെ വളർച്ചയെ കുറിക്കുന്നു.

പള്ളം.. ദൈവത്തിന്റെ വിരൽപാടുകൾ പതിഞ്ഞ തെരഞ്ഞെടുക്കപ്പെട്ടവരുടെ ദേശം. ദേശത്തിന്റെ ഒത്ത നടുവിൽ ഏതാണ്ട് 33 ഏക്കറിൽ വിസ്തൃതമായിക്കിടക്കുന്ന ബുക്കാനൻ കാമ്പസ് .സി എം.എസ് മിഷനറിവീരൻ റവ. ഹെൻറി ബേക്കർപെൺ വിദ്യാഭ്യാസ വളർച്ചയ്ക്കായി തെരഞ്ഞെടുത്ത പുണ്യ നിലം. ബ്രിട്ടീഷ് വാസ്തു ഭംഗി വിളിച്ചോതി വിസ്മയിപ്പിക്കുന്ന കെട്ടിടങ്ങൾ .പഴമയുടെ പ്രൗഢി പുലർത്തുന്ന ചൂളമരത്തണലിൽ കേരളത്തിലെ രണ്ടാമത്തെ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനം ഇന്നും പ്രകാശം ചൊരിഞ്ഞ് പരിലസിക്കുന്നു. സമീപത്തുള്ള ചിങ്ങവനം ( സിംഹവനം) കടുവാക്കുളം, പന്നിമറ്റം എന്നീ സ്ഥലങ്ങളെല്ലാം പേരിലൂടെ പഴയ വന സ്വഭാവം വ്യക്തമാക്കുന്നു. പാക്കനാർ പ്രതിഷ്ഠിച്ച പാക്കിൽ ക്ഷേത്രവും കർക്കടക സംക്രാന്തി മേളയും കേരള മെങ്ങും പ്രസിദ്ധം.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രസിദ്ധി നേടിയ ക്ഷേത്രം ഇന്നും പാരമ്പര്യത്തിലൂന്നി വിളങ്ങുന്നു. രാജഭരണ പാരമ്പര്യത്തിന്റെ സൂചകങ്ങളായ മറിയപ്പള്ളിക്കൊട്ടാരവും പള്ളം കൊട്ടാരവും ദേശമഹത്വത്തിന്റെ പൊൻ തൂവൽ ചൂടുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഫുഡ് കോർപറേഷൻ ഗോഡൗൺ മൂലം കേരളം മുഴുവൻ അറിയുന്ന സ്ഥലമാണ് പന്നിമറ്റം'. സമീപത്തു തന്നെ പണ്ട് പാണ്ഡവർ കുതിര കളെ കുളിപ്പിച്ചിരുന്ന കുതിരക്കുളം. ഇന്ന് ജലനിധി പദ്ധതിയിലെ കുളമായി മാറിയിരിക്കുന്നു.

ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ നിന്ന് മുമ്പോട്ട് പോയാൽ ക്നാ നായക്കാരുടെ പള്ളികളും ബിഷപ്പ് ഹൗസും. കോട്ടയംനഗരസഭാ പ്രദേശം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പണ്ട് പ്രസിദ്ധമായിരുന്നTE CIL ഫാക്ടറി കെട്ടിടങ്ങളുടെ ദുരിത മുഖം അവിടെ സ്പോർട്ട് സ് സ്കൂൾ തുറക്കുമെന്ന സർക്കാർ വാഗ്ദാനം ഇന്നും കടലാസു രേഖയായി തുടരുന്നു.അപ്പുറം കുറിച്ചി പഞ്ചായത്താണ്. സചിവോത്തമപ്രമുഖനായിരുന്ന സർ.സി.പി. രൂപകല്പന ചെയ്ത സചിവോത്തമപുരം കോളനി ഇവിടെയാണ്. ശിവഗിരി മഠത്തിന്റെ ആശ്രമം നിലകൊള്ളുന്നതിനു സമീപം തന്നെയാണ് സർക്കാർ ഹോമിയോ കോളേജ്. കുറിച്ചി ഔട്ട് പോസ്റ്റിൽ നിന്ന് പടിഞ്ഞാട്ടേക്ക് പോയാൽ പ്രസിദ്ധമായ നീലംപേരൂർ പടയണി നിലത്തെത്താം. കുരുത്തോല അന്നങ്ങളുടെ ചിറകടിയൊച്ചയ്ക്ക് കാതോർത്ത് തിരികെ പള്ളത്തെത്തി പടിഞ്ഞാട്ടേക്ക് നടന്നാൽ റവ. ഹെൻറി ബേക്കർ സ്ഥാപിച്ച സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി. എസ്. ഐ. പള്ളി കാണാം. സമീപത്തു തന്നെയുണ്ട് വേമ്പനാട്ട് കായൽ. ജാതി മത ഭേദമെന്യേ മത്സ്യത്തൊഴിലാളികൾ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ പള്ളിയിലെത്തും. അതിരാവിലെ കടവിൽ മീൻ വില്പന തകൃതിയായി നടക്കും. ദൂരെ നിന്നു പോലും മീൻ വാങ്ങാൻ ആളുകളെത്താറുണ്ടിവിടെ. കരിമ്പിൻ കാലാ ഷാപ്പും അവിടത്തെ ഭക്ഷണവും കേരളത്തിലെല്ലാം പ്രസിദ്ധം. ഒട്ടു വടക്കോട്ടു പോയാൽ കോട്ടയം-നാട്ടകം പോർട്ടിലേക്ക് തിരിയാം. സമീപം തന്നെ നാട്ടകം ഗവ.കോളേജും പോളിടെക്നിക്കും. പ്രസിദ്ധമായ സിമന്റ് ഫാക്ടറി കാക്കൂർ പ്രദേശത്തിന്റെ മകുടമായി മിന്നുന്നു. ഇല്ലിക്കൽ കുമരകം ഭാഗത്തേക്കു പോകുന്ന ബൈപ്പാസിന്റെ വശങ്ങളിലെ കാഴ്ചകൾ മനോമോഹനം തന്നെ. തിരികെ ജംഗ്ഷനിലെത്തി മുമ്പോട്ടു പോയാൽ കോട്ടയമായി. കടുവാക്കുളം ആൻറണി എന്ന ഹാസ്യതാരത്തിന്റെ പേരിൽ പ്രസിദ്ധമാണ് പള്ളത്തിനടുത്തുള്ള കടുവാക്കുളം. മുമ്പോട്ടു പോയി അല്പദൂരം പിന്നിട്ടാൽ ദിവാൻ കവല. വലത്തേക്ക് പോയാൽ സർക്കാർ ഗസ്റ്റ്ഹൗസും സുന്ദരമായ പരിസര പ്രദേശങ്ങളും നമ്മെ കാത്തിരിക്കുന്നു .വിൻഡ് മിൽ കാണാൻ ലഭിക്കുക എന്ന അപൂർവ്വ സൗകര്യവുംഇവിടുത്തെ പ്രത്യേകതയാണ്. ഇങ്ങനെ ദേശപ്പെരുമയുടെ കേളീരംഗത്തിനു നടുവിലാണ് പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ നിലകൊള്ളുന്നത്. നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി .. ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം പാക്കിൽ,പള്ളം, ചിങ്ങവനം,പന്നിമറ്റം പ്രദേശങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്നു.

പള്ളം ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിലാണ് 217 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1995 ഒക്ടോബർ 2-നാണ് പള്ളം ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. ഗ്രാമപഞ്ചായത്തുകൾ പള്ളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്. 1. അയർകുന്നം ഗ്രാമപഞ്ചായത്ത് 2. കുമരകം ഗ്രാമപഞ്ചായത്ത് 3. നാട്ടകം ഗ്രാമപഞ്ചായത്ത് 4. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 5. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 6. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 7. വിജയപുരം ഗ്രാമപഞ്ചായത്ത് 8. മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതിവിവരക്കണക്കുകൾ ജില്ല കോട്ടയം താലൂക്ക് കോട്ടയം വിസ്തീര്ണ്ണം 217 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 234,403 പുരുഷന്മാർ 116,858 സ്ത്രീകൾ 117,545 ജനസാന്ദ്രത 1082 സ്ത്രീ : പുരുഷ അനുപാതം 1006 സാക്ഷരത 97% വിലാസം പള്ളം ബ്ളോക്ക് പഞ്ചായത്ത് വടവാതൂർ-686010 ഫോൺ : 0481-2574665 ഇമെയിൽ : bdopallom@gmail.com അവലംബം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാക്കിൽ

പാക്കിൽ സംക്രാന്തി വാണിഭം
പാക്കിൽ സംക്രാന്തി വാണിഭം

പാക്കിൽ ഐതിഹ്യപ്രസിദ്ധമായ സ്ഥലമാണ്.പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരുടെ പേരിൽ നിന്നുമാണ് പാക്കിൽ എന്ന പേരുണ്ടായതെന്നു കരുതുന്നു. പാക്കിൽ ശ്രീ ശാസ്താ ക്ഷേത്രത്തോടനുബന്ധിച്ച് പ്രസിദ്ധമായ സംക്രാന്തി വാണിഭം ഇന്നും നടന്നുവരുന്നു. മുറമുണ്ടാക്കി വിൽക്കുന്ന പാക്കനാരുടെ ഓർമ്മയ്ക്കാണ് ഇന്നും നാടൻ വീട്ടുപകരണങ്ങളും കാർഷികവിളകളും സംക്രാന്തിവാണിഭത്തിൽ നിരക്കുന്നത്

പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല. ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല. ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യിൽ കൊടുത്ത്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാൻ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ച് കീഴ്പ്പോട്ട് അമർത്തിക്കൊണ്ട് "ഇവിടെപ്പാർക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ "പാർക്ക്" എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു "പാർക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണ് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരുന്നത്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും. പ്രതിഷ്ഠാനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്. ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു തെക്കുംകൂർ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിചപോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാൽ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദർശിക്കുന്നതിന് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്ന് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇത് കരുണാനിധിയായ ശബരിമലശാസ്താവു തന്റെ പ്രാർത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാൻ വിശ്വസിച്ചു. തമ്പുരാൻ ശബരിമലയിൽനിന്ന് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയർക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു. പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏർപ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു. ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കിൽ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നത്. അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്. ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനംകഴിക്കുക ഇപ്പോഴും പതിവാണ്. പാക്കിൽ ശാസ്താവിനു മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണ്.

അവലംബം വിക്കിപീഡിയ

മൺറോലൈറ്റ്, പള്ളം

മൺറോലൈറ്റ് വേമ്പനാട്ട് കായലിന്റെ തീരത്ത് പള്ളം കരയിൽ 1813-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ സായിപ്പ് സ്ഥാപിച്ചതാണ് ഈ വിളക്ക്.പത്തു മീറ്ററോളം ഉയരം വരുന്ന ഇരുമ്പ് സ്തൂപത്തിനു മുകളിലാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രകാശത്തിനായി മണ്ണെണ്ണ വിളക്കായിരുന്നു ഉപയോഗിച്ചിരുന്നത്. വിളക്കിനു മുമ്പിൽ ഉറപ്പിച്ചിരുന്ന ലെൻസിൽ കൂടി പ്രകാശം വളരെ ദൂരം വരെ എത്തിയിരുന്നു. ഈ പ്രകാശം ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് വേമ്പനാട്ടു കായൽ ഇറങ്ങുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും കോട്ടയത്തേക്കുള്ള വഴികാട്ടിയായി ഏറെക്കാലം നിലകൊണ്ടു. ലൈറ്റ് ഹൗസിനു മുകളിൽ നിന്നാൽ ആലപ്പുഴ നഗരത്തിലെ പ്രകാശം രാത്രിയിൽ കാണാവുന്നതാണ്. ഇപ്പോൾ ആരും തിരിഞ്ഞു നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയാണ് ഈ ചരിത്രസ്മാരകം.

സ്ഥാപനങ്ങൾ

ഡാം പ്രോജക്ട് (ഡ്രിപ്) പള്ളം

Dam Rehabilitation and Improvement Project(DRIP)- കേരളത്തിലെ ഡാമുകളുടെ നിർമ്മാണം, പുനസ്ഥാപനം, സുരക്ഷ ഇവയൊക്കെ ഈ ഓഫീസിന്റെ അധികാരത്തിൽപ്പെടുന്നു. ഒരു സെൻട്രൽ കൺട്രോൾ സെന്റർ ഉൾപ്പെടെ കെഎസ്ഇബി ലിമിറ്റഡിന്റെ തിരഞ്ഞെടുത്ത 16 ഡാം സൈറ്റുകളിൽ സിസിടിവി നിരീക്ഷണ സംവിധാനത്തിന്റെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, പരിശീലനം & പരിപാലനം ഇവ നടത്തുന്നു.

ഫുഡ് കോർപറേഷൻ പന്നിമറ്റം

ബിഷപ്പ് സ്പീച്ച്‌ലി ജൂനിയർ കോളജ് പള്ളം

ബിഷപ്പ് സ്പീച്ച്ലി കോളേജ്, ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്തി ന്റെ സഹോദരസ്ഥാപനമാണ്. ഈ കോളേജ് എം.ജി. യൂണിവേഴ്സിറ്റിയുമായ് അഫിലിയേറ്റ് ചെയ്തിരിക്കുന്നു

മോഡൽ ഫിഷ് ഫാം പള്ളം

വൈദ്യുതി ബോർഡ് പള്ളം

കരിമ്പും കാലാ റസ്റ്റോറന്റ് പള്ളം

അന്താരാഷ്ട്ര സ്പോർട്സ് കോളജ് ചിങ്ങവനം

ചിങ്ങവനം TECIL അടച്ചുപൂട്ടിയതിനെ തുടർന്ന് ആ സ്ഥലം അന്താരാഷ്ട്ര സ്പോർട്സ് കോളജിനായി ഗവൺമെന്റ് ഏറ്റെടുത്തു.

നാട്ടകം പോർട്ട്

കോട്ടയം തുറമുഖവും കണ്ടെയ്‌നർ ടെർമിനലും (KPCT) ദേശീയ ജലപാത 9-ൽ കോടൂർ നദിയുടെ തീരത്ത് നാട്ടകത്ത് സ്ഥിതി ചെയ്യുന്ന,കോട്ടയത്തേക്കുള്ള ഗേറ്റ്‌വേ തുറമുഖമാണിത്.ഇത് ഉൾനാടൻ ജലപാതകൾ ഉപയോഗിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ ചെറുകിട തുറമുഖവും ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയും (ICD) ആണ്.

85 കിലോമീറ്റർ ദൂരത്തിൽ വേമ്പനാട്ടു കായലിലൂടെ റോഡ് മാർഗവും ഉൾനാടൻ ജലപാത വഴിയും കൊച്ചി തുറമുഖവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തുറമുഖത്തിന്റെ പ്രവർത്തനം മൾട്ടിമോഡൽ ഗതാഗത ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കസ്റ്റംസ് സീൽ ചെയ്ത കണ്ടെയ്‌നറുകൾ ബാർജ് ഉപയോഗിച്ച് കൊച്ചി തുറമുഖത്തെ സ്റ്റാക്ക് പോയിന്റുകളിലേക്ക് അയയ്ക്കുന്നു. കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ തെക്കും മെയിൻ സെൻട്രൽ റോഡിൽ നിന്ന് 1.5 കിലോമീറ്റർ പടിഞ്ഞാറുമായാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.

നാട്ടകം സിമന്റ്സ് (ട്രാവൻകൂർ സിമന്റ്സ് പ്ലാൻറ്)