സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:സാമൂഹിക ചരിത്രം ആദ്യകാലത്തെ സാമൂഹ്യതിന്മകളുടെ കൊടിയേറ്റം ഇവിടെയും ദൃശ്യമാണ്. വേഷത്തിൽ, ഭാഷയിൽ, ജീവിതരീതിയിൽ തുടങ്ങി എല്ലാ തുറകളിലും വേർതിരിവ് പ്രകടമായിരുന്നു. സാമൂഹ്യ മതിലുകളുടെ കെട്ടിൽപ്പെട്ട് ചതഞ്ഞരഞ്ഞ ഗ്രാമ മുഖമായിരുന്നു വിളയൂരിനുള്ളത.് ചൊവ്വയും, ഗുളികനും, ചുടല ഭദ്രകാളിയും, മറുതലകളും, കരിംകുട്ടിയും, പറക്കുട്ടിയും, ഗന്ധർവ്വൻമാരും തിമിർത്തു തിറയാട്ടം നടത്തിയ ഗ്രാമഭൂമിയായിരുന്നു ഇവിടം. ജന്മി കുടിയാൻ ബന്ധത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹ്യ അടിത്തറ തന്നയാണ് ഈ നനഞ്ഞ മണ്ണിലും നിലനിന്നിരുന്നത്.അക്കാലത്ത് ജീവിക്കാനുള്ള ഏക മാർഗ്ഗം കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളുമായിരുന്നു. കാർഷികവൃത്തി കൂടാതെ നാമമാത്രമായ കച്ചവടവും നടത്തിയിരുന്നു. കൃഷിയിൽതന്ന പ്രധാന്യം നെല്ലുൽപാദനത്തിനും അല്പം സ്വല്പം തെങ്ങും, കവുങ്ങും, പച്ചക്കറി, കിഴങ്ങു വർഗ്ഗങ്ങളും ഉണ്ടായിരുന്നു. കാർഷിക വിഭവങ്ങൾ ജലഗതാഗതം വഴി പൊന്നാനിയിൽ എത്തിക്കുകയും അവിടെ നിന്ന് പല സാധനങ്ങളും ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്തിരുന്നു. കരിങ്ങനാട്, കൈപ്പുറം, അങ്ങാടിപ്പുറം തുടങ്ങിയ ചന്തകളിൽ നിന്ന് തലചുമടായും കാളവണ്ടികളിലും സാധനങ്ങൾ എത്തിച്ച് ചെറുകച്ചവടക്കാർ വിൽപന നടത്തുകയും ചെയ്തിരുന്നു. വിളയൂർ പഞ്ചായത്തിലെ പ്രധാന ഗതാഗതമാർഗ്ഗം റോഡുകളാണ്. 1924-ൽ ബ്രീട്ടീഷുകാർ നിർമ്മിച്ച പാലം ഈ പഞ്ചായത്തിനെ മലപ്പുറം ജില്ലയുമായി ബന്ധപ്പിക്കുന്നു. പെരിന്തൽമണ്ണ -പട്ടാമ്പി സ്റ്റ്റേറ്റ് ഹൈവേ (മെയിൻ റോഡ്) പഞ്ചായത്തിലൂടെ കടന്നുപോകുന്നു. തൂതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന പഞ്ചായത്തിലെ ആളുകൾക്ക് സമീപ പഞ്ചായത്തുകളായ മൂർക്കനാട്, പുലാമന്തോൾ എന്നിവിടങ്ങളിൽ എത്തിചേരുവാൻ തോണി കടത്തു സർവ്വീസിനെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റേയും നവോത്ഥാനത്തിന്റേയും അലയൊലികൾ വിളയൂരിലും സ്വാധീനം ചെലുത്തി. വിളയൂർ സെന്ററിൽ നിന്നും ഏതാനും വാര അകലത്തിൽ സ്ഥിതി ചെയ്യുന്ന ബംഗ്ളാവ്കുന്ന് വൈദേശിക അധിപത്യത്തിന്റെ ഓർമ്മക്കുറിപ്പാണ്. സായിപ്പന്മാർ യാത്രമദ്ധ്യേ ഇവിടെ തങ്ങിയിരുന്നുവെന്നും നാട്ടിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പുലാമന്തോൾ പാലവും ബ്രീട്ടിഷുകാരുടെ ഓർമ്മ നില നിർത്തുന്നു. സമീപ പ്രദേശങ്ങളിലൊന്നും അക്കാലത്ത് റോഡുണ്ടായിരുന്നില്ല. 1924 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം ഇന്നത്തെ മലപ്പുറം ജില്ലയുമായി വിളയൂരിനെ ബന്ധിപ്പിച്ചു. അക്കാലത്തു പട്ടാള ക്യാമ്പിലെ ആവശ്യത്തിന് തൂതപ്പൂഴയിൽ നിന്നും കൊപ്പത്തേക്ക് വെള്ളം പമ്പ് ചെയ്തിരുന്നു. 1919 ൽ് സ്ഥാപിച്ച വിളയൂരിലെ പഴക്കം ചെന്ന സ്ഥാപനങ്ങളിൽ ഒന്നായ വിളയൂർ സബ് രജിസ്റ്റ്റർ ആഫീസ് ദേശീയ സമര സ്മരണയും ബ്രീട്ടിഷ് സ്മരണയും ഒപ്പം നിലനിർത്തുന്നു. മലബാർ ലഹള കാലത്ത് പ്രസ്തുത ആഫീസ് തീവെച്ചു നശിപ്പിക്കപ്പെട്ടു. കാർഷിക ചരിത്രം പഞ്ചായത്തിനെ കുളിരണിയിച്ചുകൊണ്ട് കുന്തിപ്പുഴ വടക്കുപടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്നു. പഞ്ചായത്തിലെ എല്ലാ തോടുകളും വടക്കുപടിഞ്ഞാറോട്ടൊഴുകി കുന്തിപ്പുഴയിൽ ചെന്ന് ചേരുന്നു. മുൻകാലങ്ങളിൽ കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിലുകളുമായിരുന്നു ജനങ്ങളുടെ ജീവിതമാർഗ്ഗം. നെൽപ്പാടങ്ങൾ മുഴുവനും ഇരുപ്പു കൃഷി സ്ഥലങ്ങളായിരുന്നു. ചിലയിടങ്ങളിൽ മൂന്നു വിളകളും എടുത്തിരുന്നു. നിലം ഉഴുതുമറിക്കാൻ പോത്തുകളെയും കാളകളെയും ആണ് ആശ്രയിച്ചിരുന്നത്. കുളം, കിണർ, തോട് എന്നിവക്കുപുറമെ മൺചിറ, പാത്തിച്ചിറ എന്നിവ കെട്ടിയുണ്ടാക്കി വെള്ളം സംഭരിച്ച് ഏത്തം, കയറ്റുകൊട്ട, വേത്ത്, പനം, പോളം എന്നിവ ഉപയോഗിച്ച് തേവി കൃഷിക്ക് വെള്ളം ഉപയോഗപ്പെടുത്തിയിരുന്നു.മകരകൊയ്ത്തു കഴിഞ്ഞാൽ പച്ചക്കറി കൃഷി ചെയ്യാനാരംഭിക്കും. ഏത്തം തേവി തനച്ചാണ് പച്ചക്കിറി കൃഷി ചെയ്തിരുന്നത്. വെള്ളരി, കുമ്പളം, ചിരങ്ങ, കയ്പ, മത്തൻ, പടവലം, വെണ്ട, ചോളം മുതലായവയായിരുന്നു പ്രധാന പച്ചക്കറി കൃഷിയിനങ്ങൾ. ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ കരിങ്ങനാട്, കയ്പ്പുറം എന്നീ ആഴ്ചച്ചന്തകളിലും, കുന്നത്തു പറമ്പിലും (പുലാമന്തോൾ) അങ്ങാടിപ്പുറത്തും തലച്ചുമടായി കൊണ്ടു പോയി വിറ്റിരുന്നു. വിളവെടുപ്പിനുശേഷം കതിർക്കുലകളും, വേനൽക്കാല പച്ചക്കറികളായ വെള്ളരിക്ക, കുമ്പളങ്ങ, മത്തൻ എന്നിവകളും കർഷകരുടെ വീടുകളിൽ കെട്ടിത്തൂക്കിയിരുന്ന കാഴ്ച ഏറെ ഹ്യദ്യമായിരുന്നു. പൂളക്കിഴങ്ങ്, ചക്കരക്കിഴങ്ങ് എന്നിവ കച്ചവടക്കാർ വാങ്ങി കുന്തിപ്പുഴയിലൂടെ വഞ്ചിയിൽ കയറ്റി പൊന്നാനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്. പഞ്ഞ മാസങ്ങളിൽ പട്ടിണിയിൽ നിന്ന് രക്ഷ നേടാൻ പനംപൊടി, കൊടപ്പന പൊടി, കൂവപ്പൊടി, താള്, തകര, കാട്ടുചേന, ചക്ക എന്നിവ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.”പനയും,പട്ടയുംപത്തുദിവസം, താളും തകരയും പത്തുദിവസം, അങ്ങനെയും ഇങ്ങനെയും പത്തുദിവസം എന്ന ഒരു പഴയമൊഴി പ്രസിദ്ധമായിരുന്നു. കർക്കിടക മാസത്തെ 30 ദിവസവും അങ്ങനെ കഴിയുമെന്നാണ് കാരണവന്മാർ പറഞ്ഞിരുന്നത്.മകരകൊയ്ത്തുകാലത്ത് പാടങ്ങളിൽ രാത്രി സമയത്ത് മാടം കെട്ടി നെല്ലിനു കാവൽ കിടക്കുന്ന സമ്പ്രദായം അവസാനിച്ചിട്ട് അധിക കാലമായിട്ടില്ല. ആദ്യകാലങ്ങളിൽ തൊഴിലാളികൾക്കു കൂലി നെല്ലായിട്ടാണ് നൽകിയിരുന്നത്. ആണിന് രണ്ടുനാരായവും പെണ്ണിന് ഒരു നാരായവും ആയിരുന്നു അന്നത്തെ കൂലി കന്നുകാലികളെ നോക്കുന്നതിന് ഓരോ പൂവിലും ഓരോ പറനെല്ല് കൂലിക്കുപുറമേ കൊടുത്തിരുന്നു. പണിമേലാളായി “പണി” ചെറുമൻ ഉണ്ടായിരുന്നു. പണിക്കാരെ വിളിച്ചുകൂട്ടന്നത് അയാളുടെ ചുമതലയായിരുന്നു. അതിന് ഒരു പൂവ്വിൽ ഒരു പറ നെല്ല് അവകാശമായി കൊടുത്തിരുന്നു. ഓണത്തിന് ജന്മിയുടെ വകയായി പണിക്കാർക്ക് ഒരു സദ്യ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഓണം ആഘോഷിക്കാൻ ചുരുങ്ങിയതോതിൽ നെല്ല്, തേങ്ങ, മുണ്ട് എന്നിവ നൽകിയിരുന്നു. 410 ഹെക്ടർ സ്ഥലത്ത് പ്രയോജനപ്പെടുന്നപഞ്ചായത്തിലെ ചെറുകിടജലസേചന പദ്ധതിയാണ് തുടിക്കൽ. അടുത്ത കാലത്തായി ചെറുകിട ജലസേചന വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ ഒരു പദ്ധതിയാണ് കരിങ്ങനാട്ടെ കരിപ്പമണ്ണചിറ.വിളയൂർ പഞ്ചായത്തിന്റെ മുഴുവൻ ചരിത്രവും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. സാംസ്കാരിക വികസന ചരിത്രം കേരളത്തിൽ വള്ളുവനാട് പ്രദേശത്ത് എഴുത്ത് ആശാൻമാരുടെ നേതൃത്വത്തിൽ ആരംഭിച്ച എഴുത്ത് പള്ളിക്കുടങ്ങളിലൂടെയാണ് വിളയൂരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. ഈ എഴുത്ത് പള്ളിക്കൂടങ്ങളാണ് പിന്നീട് അംഗീകാരമുള്ള സ്ക്കൂകളായി മാറിയത്.കരിങ്ങനാട് ഭാഗത്തുള്ള എടത്തോൽ മൊയ്തുകുട്ടിമുല്ല എന്ന ഒരു കവി അദ്ദേഹത്തിന്റെ ചില കവിതാസമാഹാരങ്ങളും മാപ്പിളപ്പാട്ടുകളും അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരിങ്ങനാട് ഭാഗത്തുള്ള കുഞ്ഞാലിക്കക്ക് സ്വാതന്ത്യ്രസമരത്തിൽ പങ്കെടുക്കുന്നതിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്.വിളയൂർ പഞ്ചായത്തിലെ കരിങ്ങനാട് ഭാഗത്ത് തുടങ്ങിയ വായനശാല പ്രശ്സതമായ നിലയിൽ പ്രവർത്തിച്ചിരുന്നു. മൺമറഞ്ഞ രാമ പൊതുവാൾ മാസ്റ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റ്റർ തുടങ്ങിയവർ അതിന്റെ ആദ്യകാല പ്രവർത്തകരായിരുന്നു. തനത് നാടൻ കലാരൂപങ്ങളായ പുതൻ, തിറ, പറപ്പൂതൻ, ആണ്ടി എന്നിവ ഉത്സവങ്ങളോടനുബന്ധിച്ച് ഇപ്പോഴും കാണാറുണ്ട്. കോൽക്കളി, വാർത്ത്യമുട്ട്, തുമ്പിതുള്ളൽ, ദഫ്മുട്ട്, പലജാതി വിഭാഗങ്ങളും അവരുടേതായ തനത് ശൈലിയോടു കൂടി നീട്ടി പാടിയിരുന്ന പാട്ടുകൾ, തിരുവാതിരക്കളി, അറബനമുട്ട്, ചെറുമക്കളി എന്നിവ സാവധാനം പ്രദേശത്ത് നിന്ന് മറഞ്ഞുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി പ്രദേശത്ത് കിടക്കുന്ന വിളയൂർ ഗ്രാമപഞ്ചായത്ത് ഇതര പഞ്ചായത്തുകളെ പോലെ സംസ്ക്കാരസമ്പന്നമായ ഒരു പ്രദേശമാണ്. വിവിധ ജാതിമത വിഭാഗങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്ന ഈ പ്രദേശം ഭാരതത്തിന്റെ വൈവിധ്യപൂർണ്ണമായ ജീവിതരീതിക്ക് ഉത്തമ ഉദാഹരണമാണ്. പഞ്ചായത്തിന്റെ കീഴിൽ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയടക്കം നാല് ഗ്രന്ഥശാലകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.]]