എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/അണ്ണാറക്കണ്ണനും തന്നാലായത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അണ്ണാറക്കണ്ണനും തന്നാലായത് / അഷ്റഫ് മയ്യലപ്പുറത്ത്

'പണ്ടുപണ്ട് ഒരു കാട്ടിൽ ഒരു അണ്ണാറക്കണ്ണനും ഒരു കുറുക്കനും ഉണ്ടായിരുന്നു' എന്ന കഥ ആംഗ്യം കാണിച്ചു പറഞ്ഞു കൊണ്ടായിരുന്നു എന്റെ സ്‌കൂൾ ജീവിതം ആരംഭിച്ചിരുന്നത്. മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ 1975 മുതൽ 1982 വരെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുളള കാലം. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ദയ, കരുണ എന്നിവയുടെയൊക്കെ പര്യായമായി പറയാവുന്ന കുറെ അധ്യാപകർ. ഹെഡ്മാസ്റ്റർ എ.സി. അഹമ്മദ് കുട്ടി മാസ്റ്റർ, ചെറുണ്ണി മാസ്റ്റർ, അസ്സൈൻ മാസ്റ്റർ, അറബി മുൻഷി അവർക്കും താഴെയായി സുലൈമാൻ മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, അമ്മത് മാസ്റ്റർ തുടങ്ങി അങ്ങിനെ പോകുന്നു ആ പട്ടിക. വിദ്യാഭ്യാസം എന്നത് സ്‌നേഹിക്കാനും മറ്റുളളവരോട് കരുണ കാണിക്കാനും പഠിപ്പിക്കലും അതിലുപരി സ്വഭാവ രൂപീകരണവും ആണെന്ന് ഞാൻ പഠിച്ചത് മാക്കൂട്ടം സ്‌കൂളിൽ നിന്നാണ്. ഈ ഏഴ് വർഷക്കാലവും മാതാപിതാക്കളെ വിളിച്ചു സ്‌കൂളിൽ ചെന്നാൽ മതി എന്ന് ആരും പറഞ്ഞിട്ടില്ല. അക്കാലത്തു യഥാർത്ഥ സ്‌നേഹം വീട്ടിൽ നിന്നും കിട്ടുന്നതിലുപരി വിദ്യാലയങ്ങളിൽ നിന്നായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഈ അടുത്ത കാലത്തു ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടി എപ്പോഴും പെൺകുട്ടികളുടെ അടുത്തു പോയി സംസാരിക്കുന്നു എന്ന് പരാതി പറഞ്ഞ ഒരു വിദ്യാലയത്തിലെ അധ്യാപികയെ ഞാൻ ഓർത്തു പോകുകയാണ്.

ഇനി കഥയിലേക്ക് കടക്കാം. എന്റെ ഓർമ ശരിയാണെങ്കിൽ അണ്ണാറക്കണ്ണന്റെ കഥ പറഞ്ഞു കുന്നമംഗലത്തു നിന്നും ഒന്നാം സ്ഥാനം വാങ്ങി വീണ്ടും അതിനു മുകളിലുളള കലോത്സവത്തിൽ വരെ ഞാൻ പോയി. അതായിരുന്നു കലാപരമായി എന്റെ ആദ്യത്തെയും അവസാനത്തെയും നേട്ടം. എന്നാൽ നാലാം ക്ലാസ് മുതൽ തന്നെ തുടർച്ചയായി ജില്ലാ അടിസ്ഥാനത്തിൽ നാലു വർഷം കായിക മത്സരങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നു. ഒരു കായിക താരം ആയി മാറിയ ഞാൻ ജില്ലയിൽ ഒരു സമ്മാനം വാങ്ങുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. തോറ്റു പിന്മാറില്ല എന്ന വാശി എന്നെ വിജയത്തിൽ എത്തിച്ചു. അതേ സ്‌പോർട്‌സ്മാൻ സ്പിരിറ്റ് പിന്നീട് ഇന്ത്യൻ വ്യോമ സേനയിലേക്കുളള തിരഞ്ഞെടുപ്പിന് കാരണമായി. സേനയിലും കായികപരമായി പല നേട്ടങ്ങളും ഉണ്ടായി. ഇന്ന് പതിമംഗലം മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിലൂടെ കായിക പ്രവർത്തനം തുടർന്ന് കൊണ്ട് പോകുന്നു.

അക്കാലത്തു എന്റെ ഓർമ്മ ശരിയാണെങ്കിൽ, നമ്മുടെ സ്‌കൂളിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടന്ന കലാ കായിക മത്സരങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു. കനക ജൂബിലി എന്ന പേരിൽ നടത്തിയ ആ വാർഷികാഘോഷത്തിൽ 'നാദാപുരം പളളിയിലെ' എന്ന് തുടങ്ങുന്ന സിനിമാറ്റിക് ഡാൻസും, നാടകവും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നവയാണ്. കായിക മത്സരത്തിൽ പങ്കെടുത്ത രഘുനന്ദൻ മാസ്റ്ററും സൈനുദ്ദീൻ മാസ്റ്ററും ദീർഘദൂര ഓട്ട മത്സരത്തിൽ ആർക്കും ആരെയും തോൽപ്പിക്കേണ്ട എന്ന് തോന്നിയത് കാരണം, കോർത്ത് പിടിച്ച കൈകളുമായി ഫിനിഷിംഗ് ലൈൻ കടന്നത് എന്നിൽ വളരെ ആവേശം ജനിപ്പിച്ച നിമിഷമായിരുന്നു. ഇന്നത്തെ കാലത്ത് അപ്പീലിലൂടെയും ഫോട്ടോ ഫിനിഷിംഗിലൂടെയും വിധി നിർണയിക്കുന്ന സ്ഥിതിയായി. കലാ കായിക മത്സരങ്ങൾ സമാധാനവും സാഹോദര്യവും കാത്തു സൂക്ഷിക്കാനുളളതാണെന്ന ഒരു സന്ദേശം എല്ലാവർക്കും നൽകുന്നതായിരുന്നു അവരുടെ പ്രകടനം. അതിൽ പിൽക്കാലത്തു കേരള പോലീസ് സേനയിൽ ജോലി ലഭിച്ച രഘുനന്ദൻ സർ, വിജിലൻസ് ഡി വൈ എസ് പി ആയിരിക്കെ ഈ അടുത്ത കാലത്തു നമ്മോടു വിട പറഞ്ഞത് ഞാൻ വളരെ ദുഃഖത്തോടെ ഓർക്കുകയാണ്.

ജാതി മത ചിന്തകൾ ഇന്നത്തെ പോലെ വളർന്നിട്ടില്ലാത്ത അക്കാലത്തു പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും വില കൽപ്പിച്ചിരുന്നു. ചൂലാംവയൽ സുഗുണന്റെ വീട്ടിലും മുറിയനാൽ പ്രജീഷിന്റെ വീട്ടിലും ആമ്പ്രമ്മൽ ശ്രീനിയുടെ വീട്ടിലും ഒക്കെ ഉച്ച ഭക്ഷണത്തിനു പോയിരുന്ന കാലം ഒന്നും മറക്കാൻ പറ്റില്ല. ഉടുക്കുന്ന തുണിയുടെ നിറത്തിലും പിടിക്കുന്ന കൊടിയുടെ നിറത്തിലും ഇന്നത്തെ സുഹൃദ്-സാഹോദര്യ ബന്ധങ്ങൾ ഒതുങ്ങി പോയി എന്ന് തന്നെ പറയാം. വിദ്യാഭ്യാസം ഒരു കച്ചവടമായി മാറിയ ഇക്കാലത്തു സർക്കാർ സ്‌കൂളുകളെ മാറ്റി വെച്ച് സ്വകാര്യ സ്വഭാവം ഉളള വിദ്യാലയങ്ങൾ ആണ് നാം കൂടുതലും കണ്ടു വരുന്നത്. ഇന്നത്തെ സമൂഹത്തിന് മാനുഷികമായി ചിന്തിക്കാനുളള ശേഷി നഷ്ടപ്പെടാൻ മാത്രമേ ഇതൊക്കെ ഉപകരിക്കുകയുളളൂ.

മാക്കൂട്ടം സ്‌കൂളിൽ ആദ്യമായി അധ്യാപികമാർ വന്നത് ഈ കാലഘട്ടത്തിൽ ആയിരുന്നു എന്നാണ് തോന്നുന്നത് (വളരെ മുമ്പ് ഉണ്ടായിരുന്നോ എന്നറിയില്ല). അതൊരു ആഘോഷമായി ഞങ്ങൾ എല്ലാവരും കണ്ടിരുന്നു. സുകുമാരി ടീച്ചർ ആയിരുന്നു ആദ്യം വന്നത്. പിന്നെ ആനന്ദവല്ലി ടീച്ചർ, ഹിന്ദി പഠിപ്പിക്കാൻ മാളു ടീച്ചറും, ഉറുദു പഠിപ്പിക്കാൻ ആയിഷ ടീച്ചറും ഒക്കെ വന്നു. ആഘോഷമാക്കാൻ കാരണം, ഞങ്ങൾ വളരെ പേടിച്ചു നോക്കി കണ്ടിരുന്ന പുരുഷ അധ്യാപകരേക്കാൾ ഒരു അമ്മയോടെന്ന പോലെ പെരുമാറാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതാണ്. നമ്മളെല്ലാം അമ്മയേക്കാൾ പേടിക്കുന്നത് അച്ഛനെ ആണല്ലോ. എങ്കിൽ പോലും ഒരു മുൻ പരിചയവും ഇല്ലാതെ വന്നു കയറിയ ആയിഷ ടീച്ചർ കുട്ടികളുടെ കുസൃതി കൊണ്ടാവാം, മാറി നിന്ന് കരയുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഇന്നത്തെ കുട്ടികളെക്കാൾ നൂറു മടങ്ങു വികൃതി ഉളള കുട്ടികളായിരുന്നു എങ്കിലും ഈ തലമുറ കാണിക്കുന്ന, ഗുരു സ്ഥാനത്തിന് വില കൽപ്പിക്കാത്ത ഒന്നും അന്ന് നടന്നിരുന്നില്ല. ഇന്നത്തെ തലമുറ പത്താം ക്ലാസ് അവസാന പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ അധ്യാപകർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തുന്നതാണ് നാം കാണുന്നത്. വയനാട്ടിലോ മറ്റോ ഒരു അധ്യാപകന് രണ്ടു ദിവസം പോലീസ് സ്റ്റേഷനിലും 15000 രൂപ പിഴയും കൊടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നറിയാൻ കഴിഞ്ഞു.

അന്ന് വായോളി മുഹമ്മദ് മാസ്റ്റർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു അധ്യാപകൻ ആയിരുന്നു. മിക്കവാറും ക്ലാസ്സുകളിൽ ക്ലാസ് മാസ്റ്റർ ആയിരുന്ന അദ്ദേഹം കുട്ടികളുടെ മുഖത്തു നോക്കി അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു സഹായിച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ വകയില്ലായിരുന്ന കുട്ടികൾക്ക് എന്നെ അയച്ചു അടുത്ത കടയിൽ നിന്നും ചായയും മറ്റും വാങ്ങി നൽകുമായിരുന്നു.  ഉച്ചഭക്ഷണത്തിന് ഉപ്പുമാവ് മാത്രമേ എല്ലാവർക്കും കിട്ടിയിരുന്നുളളു. ഓ... അതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

ഒന്ന്, രണ്ട് ക്ലാസ്സുകൾ ഇന്നത്തെ പ്രധാന ഓഫീസ് നിൽക്കുന്ന കെട്ടിടത്തിലായിരുന്നു. അതിനു പിന്നിലായി വലിയ പടവ് ഇറങ്ങി പോകേണ്ടതിനാൽ അടുത്ത കെട്ടിടത്തിലേക്ക് ഞങ്ങൾ പോയിരുന്നില്ല. പിന്നീട് 3-4 ക്ലാസ് ആയപ്പോൾ അവിടെയായി ക്ലാസ്. കഥ പറഞ്ഞ് ഒന്നാം സ്ഥാനം പോയിരുന്നില്ല. പിന്നീട് 3-4 ക്ലാസ് ആയപ്പോൾ അവിടെയായി ക്ലാസ്. കഥ പറഞ്ഞ് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മുതിർന്ന ക്ലാസിലെ കുട്ടികൾ ഓരോരുത്തരായി എന്നെ എടുത്തു കൊണ്ട് പോയി കഥ പറയിപ്പിച്ചു എനിക്ക് ചെറിയ സമ്മാനങ്ങൾ ഒക്കെ തന്നിരുന്നു. ഇന്ന് കാണുന്ന നീളം കൂടിയ കെട്ടിടം ആ കാലത്താണ് പൂർത്തിയാക്കിയത്. അധികം വൈകാതെ റോഡിനു എതിർവശം കെട്ടിടം പണിതു  6, 7 ക്ലാസുകൾ അങ്ങോട്ടു മാറ്റുകയുണ്ടായി. ആ ഭാഗത്തു ഞങ്ങൾക്ക് ഏറ്റവും വെല്ലുവിളിയായി നിന്നിരുന്നത് നിറഞ്ഞു നിൽക്കുന്ന കവുങ്ങുകളും മഴക്കാലമായാൽ പരന്നൊഴുകുന്ന കളിസ്ഥലവും ആയിരുന്നു. എല്ലാ ഒക്‌ടോബർ രണ്ടാം തിയ്യതിയും നിറഞ്ഞു നിന്നിരുന്ന കവുങ്ങുകൾ നിലം പൊത്തിക്കൊണ്ടിരുന്നു. വളരെ രഹസ്യം ആണ് കേട്ടോ... കവുങ്ങു നിലം പൊത്തിയിരുന്നത് പലരുടെയും സഹകരണത്തോടെ ആയിരുന്നു. വിദ്യാർത്ഥികൾക്കും പുറത്തുളളവർക്കും കളിക്കാൻ മരങ്ങൾ ഒരു തടസ്സമായിരുന്നു. പിന്നീട് മിക്കവാറും കവുങ്ങുകൾ മുറിച്ചു മാറ്റി അവിടെ ഒരു വോളിബോൾ കോർട്ട് ഉണ്ടാക്കിയിരുന്നു.

അക്കാലത്തെ വളരെ രസകരമായ ഒരു കഥ പറയാം. സാമൂഹ്യ വിരുദ്ധരുടെ ശല്യം നമ്മുടെ സ്‌കൂളിലും നല്ല പോലെ ഉണ്ടായിരുന്നു. അവരുടെ അഴിഞ്ഞാട്ടം കഴിഞ്ഞു മലിനമാക്കിയ ക്ലാസ് മുറികൾ ഞങ്ങളായിരുന്നു വൃത്തിയാക്കിയിരുന്നത്. അവസാനം പോലീസിൽ പരാതിപ്പെട്ടതോ അതല്ല പോലീസ് വിവരം അറിഞ്ഞിട്ടു വന്നതോ എന്നറിയില്ല, എല്ലാവരേയും ഒരു രാത്രിയിൽ പോലീസ് നാലു പാടും ഓടിച്ചു. പോലീസ് പിന്നാലെ ഓടിയെങ്കിലും അവർ കൂടുതൽ വേഗത്തിലായിരുന്നു. അതിനിടെ കളിസ്ഥലത്തു കൂടെ അതിവേഗത്തിൽ ഓടിയ പലരും വലിച്ചു കെട്ടിയ വോളിബോൾ നെറ്റിൽ കുടുങ്ങി പിന്നാലെ ഓടിയ പോലീസിന്റെ പിടിയിൽപ്പെട്ടു. അതോടെ കുറച്ചു കാലത്തേക്ക് അങ്ങിനെ ഒരു ശല്യം ഉണ്ടായിരുന്നില്ല.

ഞാൻ പറഞ്ഞല്ലോ, മുഹമ്മദ് മാസ്റ്റർ കാണിക്കുന്ന പ്രത്യേക പരിഗണന. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് ഞാൻ മത്സരിച്ചു. വാശിയേറിയ മത്സരത്തിൽ 35 വോട്ടു നേടി ഞാൻ വിജയിച്ചു. സ്‌കൂൾ ലീഡർ ആയതിന്റെ ആവേശത്തിൽ, മാക്കൂട്ടം സ്‌കൂളിന്റെ ചരിത്രത്തിൽ പഠിപ്പു മുടക്കി ഒരു ഉച്ചക്ക് ശേഷം സമരം നടത്തി. ആരോ പിരി കയറ്റിയതിനാൽ സംഭവിച്ചു പോയതാണ്. എല്ലാ ക്ലാസ്സിലും കയറി ആരും ക്ലാസ്സിൽ വരേണ്ട എന്നും സമരം ആണെന്നും അറിയിച്ചു. പിറ്റേന്ന് ഓഫീസിൽ വിളിച്ചു കിട്ടേണ്ടവരോടൊക്കെ ആവുന്നിടത്തോളം കിട്ടിയപ്പോഴാണ് പണി പാളിയ വിവരം അറിഞ്ഞത്. ആ സമരം വെറുതെ അല്ലായിരുന്നു എന്ന് ഉടൻ തന്നെ എനിക്ക് മനസ്സിലായിരുന്നു. എല്ലാവരെയും വേദനിപ്പിച്ചു ഞങ്ങളുടെ സഹപാഠിയുടെ വേർപാടിൽ പ്രതിഷേധിച്ചായിരുന്നു ആ സമരം. തുടർച്ചയായി രണ്ടു കുട്ടികൾ വാഹനം ഇടിച്ചു മരിച്ചു പോയ സംഭവം ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തിയിരുന്നു. വാഹനങ്ങൾ പതുക്കെ പോകുന്നതിനുവേണ്ടി ഹൈവേയിൽ വരമ്പ് ഇടുന്നതിനെ ചൊല്ലിയുളള വിവാദത്തിലായിരുന്നു സമരം. അത് പക്ഷെ എത്തേണ്ടിടത്തു എത്തിയില്ല. അവസാനം അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പൊതുമരാമത്തു വകുപ്പിൽ നിന്നും സമ്മതം ഇല്ലാതെ തന്നെ വരമ്പ് നിർമ്മിച്ചു. നിർമ്മിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ വിവരം അറിയാതെ വന്ന നമ്മുടെ നാട്ടുകാരനായിരുന്ന, ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത, പ്ലാസ അബു എന്നവർ സ്‌കൂട്ടറിൽ നിന്നും വീണു പരിക്ക് പറ്റി. പിന്നീട് പൊതുമരാമത്തു വകുപ്പ്, പോലീസ് സഹായത്തോടെ വന്നു ആ വരമ്പ് പൊളിച്ചു മാറ്റി. അന്ന് ആ വരമ്പിൽ കുത്തിയിരുന്ന് സമരം ചെയ്യാനും ഞങ്ങൾ തയ്യാറായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തു വണ്ടിയിൽ കയറ്റും, പിന്നീട് വിട്ടയക്കും എന്നൊക്കെ പറഞ്ഞപ്പോൾ പതുക്കെ പിന്മാറി.

ഏഴാം ക്ലാസിൽ സ്‌കൂൾ ലീഡർ ആയിരുന്ന കാലത്ത് എടുത്തു പറയാവുന്ന ഒരു നിമിഷം ഞങ്ങൾക്കുണ്ടായിരുന്നത് ഉപജില്ലാ ശാസ്ത്രമേളയിൽ ഒന്നാംസ്ഥാനം നേടാനായി എന്നതാണ്. ഞാൻ നേരത്തെ പറഞ്ഞ ഏതാനും അധ്യാപികമാർ എന്റെ വീടിനടുത്തായിരുന്നു വാടകക്ക് താമസിച്ചിരുന്നത്. അവരുടെയെല്ലാം കഠിന പ്രയത്‌നം കൊണ്ടും താൽപര്യം കൊണ്ടും കുട്ടികളുടെയും സഹാധ്യാപകരുടെയും സഹകരണം കൊണ്ടും അന്ന് ഒന്നാം സ്ഥാനത്തിനുളള ട്രോഫി ആദ്യമായി മാക്കൂട്ടം സ്‌കൂളിന് സ്വന്തമായി. രാത്രി വളരെ വൈകി വരെ ഉളള തയ്യാറെടുപ്പുകളും, പാമ്പിനെയും തവളയെയും ജീവനോടെയും അല്ലാതെയും പിടിച്ചും ഞങ്ങൾ വളരെ ഉത്സാഹത്തോടെ മേളയുടെ ഭാഗമായി. പാമ്പിനെ കൊന്നു കുഴിച്ചിട്ടു 15 ദിവസം കഴിഞ്ഞു മാന്തിയെടുത്തു അതിന്റെ അസ്ഥികൾ കോർത്തിണക്കി പ്രദർശിപ്പിച്ചതൊക്കെ മറക്കാൻ പറ്റാത്ത അനുഭവമാണ്. അന്ന് കിട്ടിയ വലിയ ട്രോഫി തലയിൽ വെച്ച് മുറിയാനാൽ, പതിമംഗലം എന്നിവിടങ്ങളിൽ പോയത് ഇന്നും ഓർത്തെടുക്കുന്ന അനുഭവമാണ്. വളരെ അഭിമാനത്തോടെ നമുക്ക് ഇന്നും പറയാനുളളത് മാക്കൂട്ടം സ്‌കൂളിന്റെ ശാസ്ത്ര-കലാ-കായിക മികവ് തന്നെയാണ്. ജില്ലയിൽ തന്നെ കലാമേളയിലും കായിക മേളയിലും നമ്മുടെ സ്‌കൂളിന് പ്രധാന സ്ഥാനം തന്നെയാണ്.

ഇതിൽ എനിക്ക് വളരെ സന്തോഷിക്കാൻ വക നൽകുന്ന കാര്യം, പതിമംഗലം മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിലൂടെ മാക്കൂട്ടം സ്‌കൂളിന്റെ എല്ലാ പ്രവർത്തന മേഖലകളിലും അകന്നു നിന്നിട്ടാണെങ്കിലും ഒരു ഭാഗമാവാൻ കഴിയുന്നു എന്നതാണ്. മലർവാടിയുടെ പ്രവർത്തകർ എന്നും നമ്മുടെ അഭിമാനമായ സ്‌കൂളിന്റെ കൂടെ ഉണ്ടാവും എന്ന് പ്രത്യാശിക്കാം.

ഇന്ന് നമ്മുടെ കൂടെയില്ലാത്ത പ്രധാന അധ്യാപകരടക്കം എല്ലാവരെയും സ്മരിക്കുന്നതോടൊപ്പം വിശ്രമ ജീവിതം നയിക്കുന്ന നമ്മുടെ അധ്യാപകരെയും, ഇപ്പോൾ നമ്മുടെ സ്‌കൂളിന്റെ പുരോഗതിയിൽ വിശ്രമം ഇല്ലാതെ പ്രയത്‌നിക്കുന്ന അധ്യാപകരെയും രക്ഷാകർത്താക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.